രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വരാമെന്നു പറഞ്ഞാണ് പോലീസുകാരന് മടങ്ങിയിരുന്നത്. അടുത്ത തവണ ശിവദേവ് വരുമ്പോള്‍ ഡിസൂസ തന്റെ ബന്ധുവായ ബരേറ്റോയെ കൂടി വിളിച്ചുവരുത്തി. കൊങ്കണിയും ഇംഗ്ലീഷും ഹിന്ദിയുമൊക്കെ നന്നായറിയാവുന്ന ബരേറ്റോ ഇരുവര്‍ക്കുമിടയിലെ പരിഭാഷകനായി. ശിവദേവ് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഡിസൂസയും ബരേറ്റോയും ഒരുപോലെ വിറച്ചുപോയി. പെട്ടെന്നൊരു ദിവസം രാജാവായിത്തീര്‍ന്ന ഇടയബാലന്റെ കഥ പോലെ ഡിസൂസയുടെ ജീവിതമാകെ മാറ്റിമറിക്കാന്‍പോന്ന ഒരു വാര്‍ത്തയുമായായിരുന്നു ഡല്‍ഹി പോലീസിന്റെ വരവ്.
കോടികളുടെ അവകാശി
ഡല്‍ഹി നഗരത്തില്‍ പത്തുകോടിയോളം രൂപ വിലമതിക്കുന്ന ഒരു ഫാംഹൗസിന്റെ ജീവിച്ചിരിക്കുന്ന ഏക അവകാശിയായി പോലീസ് അന്വേഷിച്ചു കണ്ടെത്തിയതായിരുന്നു എഡ്വിന് ഡിസൂസയെ. മംഗളൂരുവിലെ പോര്‍ച്ചുഗീസ് കൊങ്കണി പാരമ്പര്യമുള്ള കുടുംബത്തിലെ ഗില്‍ബര്‍ട്ട് വാള്ഡറും ഗ്രേറ്റ വാള്ഡറുമായിരുന്നു എഡ്വിന് ഡിസൂസയുടെ മാതാപിതാക്കള്‍. എഡ്വിന് പിറന്ന് നാളുകള്‍ക്കുള്ളില്‍ തന്നെ അച്ഛനും അമ്മയും രണ്ടു വഴിക്കായി. രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് എഡ്വിനെ തന്റെ അമ്മ ജൂലിയാനയുടെ അടുത്ത് നോക്കാനേല്പിച്ച് ഗ്രേറ്റ ജോലിതേടി മുംബൈയിലേക്കു പോയി. ഗേര്‍ട്ടി എന്നായിരുന്നു ഗ്രേറ്റയുടെ വിളിപ്പേര്. മുംബൈയില്‍ (അന്ന് ബോംബെ) എസ്എല്‍എം മനേക് ലാല്‍ എന്ന വലിയൊരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു.
അമ്മയ്ക്കും കുഞ്ഞിനും ആവശ്യത്തിനുള്ള പണം മുംബൈയില്‍ നിന്ന് ഗേര്‍ട്ടി അയച്ചുകൊടുത്തിരുന്നു. വല്ലപ്പോഴുമൊക്കെ നേരിട്ടു കാണാനെത്തുകയും ചെയ്തു. എന്നാല്‍ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നെ എഡ്വിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് ജൂലിയാനയാണ് തന്റെ അമ്മയെന്നും ഗേര്‍ട്ടി മൂത്ത ചേച്ചിയാണെന്നുമായിരുന്നു.
കഥ നടക്കുന്നത് 1960 കളിലാണ്. അന്ന് മനേക് ലാല്‍ കമ്പനിയുടെ മുംബൈയിലെ റീജണല്‍ മാനേജര്‍ ഒരു മലയാളിയായിരുന്നു. പാലക്കാട് വടക്കഞ്ചേരിക്കാരന് നാരായണ അയ്യര്‍. ആളെ പില്ക്കാലത്ത് ലോകമറിഞ്ഞത് കേരളം അത്ര പെട്ടെന്നൊന്നും മറന്നുപോവില്ലെന്നുറപ്പുള്ള മറ്റൊരു പേരിലാണ് - കൂമര്‍ നാരായണന്. എണ്‍പതുകളുടെ ഉത്തരാര്‍ധത്തില്‍ രാജ്യത്തെ പിടിച്ചുലച്ച ചാരവൃത്തിക്കേസിലെ മുഖ്യ കണ്ണി.
കൂമർ നാരായണനെ പ്രണയിച്ച ഗീത
മനേക് ലാല്‍ കമ്പനിയുടെ മുംബൈ ഓഫീസില്‍ ഗേര്‍ട്ടിയും നാരായണനും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്ന കാലത്ത് നാരായണന് ഉന്നതബന്ധങ്ങളോ ചാരവൃത്തിയോ ഒന്നുമുണ്ടായിരുന്നില്ല. റീജണല്‍ മാനേജരും ജീവനക്കാരിയും തമ്മിലുള്ള സൗഹൃദം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രണയമായി പൂത്തുലഞ്ഞു. ഗീത എന്ന പേരു സ്വീകരിച്ച് ഗ്രേറ്റ നാരായണന്റെ വധുവായി. വിവാഹശേഷം കമ്പനിയുടെ ഡല്‍ഹി ശാഖയിലേക്ക് മാറ്റം വാങ്ങി ഇരുവരും പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു.
ഡല്‍ഹിയിലെത്തിയതോടെ ഉന്നതതലങ്ങളിലേക്ക് നാരായണന്റെ ബന്ധങ്ങള്‍ വ്യാപിക്കുകയായിരുന്നു. 1970 കളോടെ അധികാരത്തിന്റെ അകത്തളങ്ങളില്‍ സ്വന്തമായൊരു സ്വാധീനവലയം വളര്‍ത്തിയെടുക്കാന്‍ നാരായണനു കഴിഞ്ഞു. തുടക്കത്തില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തിയ ബന്ധങ്ങള്‍ പിന്നീട് രഹസ്യങ്ങള്‍ ചോര്‍ത്തി വരുമാനമുണ്ടാക്കുന്നതിലേക്കു വളര്‍ന്നു. രഹസ്യങ്ങള്‍ കൈമാറി വിദേശരാജ്യങ്ങളില്‍ നിന്ന് പണം കൈപ്പറ്റി. ഇങ്ങനെ ലഭിച്ച പണവും ബിസിനസിലൂടെ ലഭിച്ച ലാഭവും കൊണ്ട് നാരായണന് ഡല്‍ഹിയില്‍ വലിയൊരു സാമ്പത്തിക അടിത്തറ പടുത്തുയര്‍ത്തി.
ഇതിനിടയിലും ഇടയ്ക്കിടെ മംഗളൂരുവില്‍ വന്ന് മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഗ്രേറ്റ സമയം കണ്ടെത്തിയിരുന്നു. നാരായണനും ഗ്രേറ്റയ്ക്കും സ്വന്തമായി മക്കളുണ്ടായിരുന്നില്ല. നാരായണന്റെ കേരളത്തിലെ ബന്ധുക്കളുമായുള്ള എല്ലാ ബന്ധങ്ങളും വര്‍ഷങ്ങള്‍ക്കുമുമ്പേ അറ്റുപോയതുമായിരുന്നു. അപ്പോഴേക്കും പഠനം പാതിവഴിയില്‍ നിര്‍ത്തിയ എഡ്വിന് ലോറി ക്ലീനറായും ഡ്രൈവറായും ജോലിചെയ്യുകയായിരുന്നു.
അച്ഛനമ്മമാരുടെ സ്വാധീനമില്ലാതെ വളര്‍ന്ന മകന് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കൂട്ടുകെട്ടുകളിലേക്ക് നീങ്ങുന്നതായി ഗ്രേറ്റയുടെ ശ്രദ്ധയില്‍ പെട്ടു. അത് മാറ്റിയെടുക്കാനായി അവനെക്കൂടി ഡല്‍ഹിയിലേക്ക് കൂട്ടി. തന്റെ യഥാര്‍ത്ഥ അമ്മയാണെന്നറിയാതെ ചേച്ചിയെന്നു വിളിച്ചുപോന്ന ഗ്രേറ്റയ്ക്കും നാരായണനുമൊപ്പം ആറുമാസം എഡ്വിന് ഡല്‍ഹിയില്‍ കഴിഞ്ഞു. അതിനിടയില്‍ പലവട്ടം നാരായണന്റെ വലിയ ഓഫീസിലും പോയി. എന്നാല്‍ ജീവിതത്തിലന്നോളം മംഗളൂരുവിലെ സാധാരണ ചുറ്റുപാടുകളില്‍ കഴിഞ്ഞ എഡ്വിന് ഡല്‍ഹിയിലെ ഉയര്‍ന്ന ജീവിതശൈലിയും രീതികളുമായി ഒത്തുപോകാനായില്ല. നാട്ടിലേക്ക് തിരിച്ചുപോവുകയാണെന്ന് പറഞ്ഞപ്പോള്‍ ഗ്രേറ്റ എതിര്‍ത്തതുമില്ല.
പക്ഷേ എഡ്വിന് നാട്ടിലേക്ക് മടങ്ങിയത് ഡല്‍ഹിയില്‍ നിന്ന് ഒരു കാര്‍ തട്ടിയെടുത്തിട്ടായിരുന്നുവെന്ന പ്രശ്നം മാത്രമേ ഉണ്ടായുള്ളൂ. അത് കൈയോടെ പിടിക്കപ്പെട്ടതോടെ ഗ്രേറ്റ എഡ്വിനെ തള്ളിപ്പറഞ്ഞു. എഡ്വിനാകട്ടെ അതോടെ തല്ലുകൊള്ളിത്തരമെല്ലാം ഉപേക്ഷിച്ച് അമ്മൂമ്മയ്ക്കൊപ്പം നല്ലവനായി ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഗ്രേറ്റയും നാരായണനും പിന്നീട് എഡ്വിനുമായി കാര്യമായ ബന്ധമൊന്നും പുലര്‍ത്തിയില്ല.
നാരായണൻ അകത്താകുന്നു
കാലം പിന്നെയും കടന്നുപോയപ്പോള്‍ നാരായണന് ചാരക്കേസില്‍ അകത്തായി. വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യവും ബന്ധങ്ങളും തകര്‍ന്നു. കുറേനാള്‍ അകത്തു കിടന്നതിനുശേഷം ജാമ്യത്തിലിറങ്ങിയപ്പോള്‍ അവശേഷിച്ച സമ്പാദ്യമെല്ലാം സ്വരുക്കൂട്ടിവച്ച് ഗ്രേറ്റയുടെ പേരില്‍ ഡല്‍ഹിയില്‍ ഒരു വലിയ വീട് വാങ്ങി. ബന്ധുക്കളാരുമില്ലാതെ കേസിന്റെ നാള്‍വഴികള്‍ നോക്കി ഇരുവരും ആ വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞു. അവിടെവച്ചാണ് 2000 ല്‍ തന്റെ 75-ാം വയസില്‍ നാരായണന് മരിക്കുന്നത്. വീണ്ടും രണ്ടുവര്‍ഷം കഴിഞ്ഞ് ഗ്രേറ്റയെ ഇതേ വീടിനകത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി.
നാരായണനും സംഘവും ചാരക്കേസില്‍ പിടിയിലായതൊക്കെ വളരെയകലെ മംഗളൂരുവിലിരുന്ന് എഡ്വിന് വായിച്ചറിഞ്ഞിരുന്നു. അതിലൊന്നും തലയിടാന്‍ ആഗ്രഹിക്കാതെ അമ്മയെന്നു കരുതിയ ജൂലിയാനയ്ക്കൊപ്പം അയാള്‍ കഴിഞ്ഞു. അതിനിടയില്‍ വിവാഹം കഴിച്ച് ഒരു മകനുമുണ്ടായി. മുപ്പതുവര്‍ഷം മുമ്പ് ജൂലിയാന മരിച്ചപ്പോഴും ഗ്രേറ്റ കാണാനെത്തിയില്ല. പിന്നെയും പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് ഗ്രേറ്റ മരിച്ചതായും അതൊരു കൊലപാതകമായിരുന്നുവെന്നും എഡ്വിന് അറിഞ്ഞതുതന്നെ നാളുകള്‍ കഴിഞ്ഞാണ്. ഡല്‍ഹിയില്‍ പോയി അതിനെക്കുറിച്ച് അന്വേഷിക്കാനുള്ള ശേഷിയോ ബന്ധങ്ങളോ അയാള്‍ക്കുണ്ടായിരുന്നില്ല. പക്ഷേ ഗ്രേറ്റയായിരുന്നു തന്റെ യഥാര്‍ത്ഥ അമ്മയെന്ന് അതിനകം എഡ്വിന് മനസ്സിലാക്കിയിരുന്നു.
അവകാശത്തർക്കം
ഗ്രേറ്റയുടെ മരണശേഷം ഡല്‍ഹിയിലെ ഫാംഹൗസ് പോലീസിന്റെ നിയന്ത്രണത്തില്‍ പൂട്ടിവച്ചിരിക്കുകയായിരുന്നു. നാരായണന്റെയും ഗ്രേറ്റയുടെയും സഹായിയായി ഡല്‍ഹിയിലെ വീട്ടില്‍ കഴിഞ്ഞിരുന്ന രാധിക എന്ന യുവതി ഈ വീടിന്റെ ഉടമസ്ഥതയില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് കഥയുടെ അടുത്ത ഭാഗം തുടങ്ങുന്നത്. താന്‍ നാരായണന്റെയും ഗ്രേറ്റയുടെയും മകളാണെന്നും വീട് തനിക്ക് വിട്ടുതരണമെന്നുമാവശ്യപ്പെട്ടാണ് രാധിക രംഗത്തുവന്നത്. എന്നാല്‍ നാരായണനും ഗ്രേറ്റയ്ക്കും സ്വന്തമായി മക്കളില്ലെന്നു തന്നെയായിരുന്നു പോലീസ് രേഖകള്‍. പോലീസ് തെളിവു ചോദിച്ചപ്പോള്‍ രാധിക താന്‍ വളര്‍ത്തുമകളാണെന്ന് നിലപാട് മാറ്റി. ഈ വീട് ഡല്‍ഹിയില്‍ തന്നെയുള്ള റിട്ടയേര്‍ഡ് പോലീസുകാരനായ രണസിംഗിന് വില്പന നടത്തിയതാണെന്നു കാണിക്കുന്ന രേഖകളും രാധിക ഹാജരാക്കി. തൊട്ടുപിന്നാലെ രണസിംഗും സംഘവും വീട്ടില്‍ കയറി താമസം തുടങ്ങാനുള്ള ഒരുക്കത്തിലായി. രാധികയും രണസിംഗും വ്യാജരേഖകളുടെ പിന്‍ബലത്തോടെ വീട് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഡല്‍ഹി പോലീസ് സംശയിച്ചു. ഇതോടെ കോടതിയുടെ സഹായത്തോടെ വീടിന്റെ യഥാര്‍ത്ഥ അവകാശിയെ തേടിയുള്ള അന്വേഷണം തുടങ്ങി.
പാലക്കാട് വടക്കഞ്ചേരിയില്‍ നാരായണന്റെ കുടുംബവേരുകള്‍ തേടിയാണ് ആദ്യം അന്വേഷണം തുടങ്ങിയത്. നാരായണന് ജോലിചെയ്തിരുന്ന നാഗ്പൂരിലെ കന്റോണ്‍മെന്റ് ഓഫീസിലും കോയമ്പത്തൂരിലും വടക്കഞ്ചേരിയിലുമൊക്കെ വിശദമായി രഹസ്യമായും പരസ്യമായും അന്വേഷണം നടത്തി പലരേയും നേരില്‍ കണ്ടെങ്കിലും അത് നാരായണന്റെ യഥാര്‍ത്ഥ പിന്തുടര്ച്ച അവകാശപ്പെടാവുന്ന ആരിലുമെത്തിയില്ല. ഇതേത്തുടര്‍ന്ന് ഗ്രേറ്റയുടെ കുടുംബത്തെ തേടി മംഗളൂരുവില്‍ നടത്തിയ അന്വേഷണമാണ് 76 കാരനായ എഡ്വിന് ഡിസൂസയിലെത്തിയത്.
76-ാം വയസിൽ കോടീശ്വരൻ
ചുരുക്കിപ്പറഞ്ഞാല്‍ സാധാരണനിലയില്‍ ബണ്ട്വാളിലെ വീട്ടില്‍ കഴിഞ്ഞിരുന്ന ഒരു പാവം വയോധികന് ഡല്‍ഹി മഹാനഗരത്തില്‍ വലിയൊരു ഫാംഹൗസിന്റെ ഏക അവകാശിയായി മാറി. കൊക്കിലൊതുങ്ങാത്ത സ്വപ്നങ്ങളൊന്നും ഒരുകാലത്തും ഉണ്ടായിരുന്നതുമല്ല. അതുകൊണ്ടുതന്നെ എല്ലാമറിഞ്ഞപ്പോള്‍ ഇതുവരെയില്ലാതിരുന്ന പേടിയും ടെന്‍ഷനുമാണ് ആദ്യം ഡിസൂസയ്ക്ക് തോന്നിയത്. പിന്നെ ദുബായില്‍ ഡ്രൈവറായി ജോലിചെയ്യുന്ന മകന് പ്രകാശിനെയും കുടുംബത്തെയും വിളിച്ചുവരുത്തി. തികച്ചും ന്യായമായും നിയമപരമായും ദൈവദത്തമായും ലഭിക്കാനുള്ള അവകാശമാണെങ്കില്‍ അത് ഏറ്റെടുക്കുന്നതില്‍ തെറ്റില്ലെന്നാണ് ഡിസൂസയുടെയും കുടുംബത്തിന്റെയും നിലപാട്. അല്ലാതെ അതിനുവേണ്ടി വീണ്ടും പുതിയ പ്രശ്നങ്ങളിലോ ക്രിമിനല്‍ കേസുകളിലോ ചെന്നു തലവച്ചു കൊടുക്കാനാവില്ല.
ഡല്‍ഹി പോലീസ് ഇനി വീടിന്റെ യഥാര്‍ത്ഥ അവകാശിയായി ഡിസൂസയെ കക്ഷിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോവുകയാണ്. രാധികയും രണസിംഗും വ്യാജരേഖകളുടെ പിന്‍ബലത്തോടെ വീട് തട്ടിയെടുക്കാന്‍ ശ്രമിച്ചതാണെന്ന കാര്യവും കോടതിയില്‍ ബോധിപ്പിക്കും. ഇതിന് രണസിംഗിനെ സഹായിച്ച ഒരു നഗരസഭാ ഉദ്യോഗസ്ഥനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഗ്രേറ്റയുടെ മരണവുമായി ഇവര്‍ക്കുള്ള ബന്ധവും സംശയത്തിന്റെ നിഴലിലാണ്. അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്ന മുറയ്ക്ക് ഫാംഹൗസിന്റെ ഉടമസ്ഥാവകാശം ഡിസൂസയ്ക്ക് കൈമാറും.
കൂമര്‍ നാരായണന്റെയും ഗ്രേറ്റയുടെയും ഇരുണ്ട ഭൂതകാലത്തിന്റെയും വഴിവിട്ട ജീവിതത്തിന്റെയും തന്റെതന്നെ ഇരുള്‍മൂടിയ ബാല്യകൗമാരങ്ങളുടെയും പിന്തുടര്ച്ചകളെ മായ്ച്ചുകളഞ്ഞ് ദൈവാനുഗ്രഹം മാത്രം മനസ്സില്‍ നിറച്ച് പുതിയ വീട്ടില്‍ നന്മയുടെ മെഴുകുതിരിവെട്ടം തെളിക്കാനൊരുങ്ങുകയാണ് എഡ്വിന് ഡിസൂസയും കുടുംബവും.
കൂമര്‍ നാരായണന് കേസ്
1985 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ മനേക് ലാല്‍ ഇന്‍ഡസ്ട്രീസ് കമ്പനി റീജണല്‍ മാനേജരായ കൂമര്‍ നാരായണനും സംഘാംഗങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ചില രഹസ്യ ഫയലുകളും മറ്റു ചിലതിന്റെ ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളുമായി പിടിക്കപ്പെട്ടതോടെയാണ് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച കൂമര്‍ നാരായണന് ചാരവൃത്തിക്കേസ് അനാവരണം ചെയ്യപ്പെടുന്നത്. ആര്‍മി പോസ്റ്റല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്ന നാരായണന് അതില്‍നിന്ന് വിട്ടാണ് മനേക് ലാല്‍ ഇന്‍ഡസ്ട്രീസിലെ ജോലിയില്‍ പ്രവേശിച്ചത്. കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്ഥലംമാറിയെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രതിരോധവകുപ്പിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ചില ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിച്ചു.
സര്‍ക്കാരിന്റെ രഹസ്യ ഫയലുകള്‍ രായ്ക്കുരാമാനം നാരായണന്റെ ഡല്‍ഹി ഓഫീസിലെത്തുമായിരുന്നു. ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്തശേഷം അവ സുരക്ഷിതമായി ഓഫീസുകളിലേക്ക് മടങ്ങിയെത്തി. ഫോട്ടോസ്റ്റാറ്റ് സംവിധാനങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് പുറത്തുപോയി കോപ്പി എടുക്കുന്നതിന്റെ റിസ്ക് ഒഴിവാക്കുന്നതിനായി പിന്നീട് നാരായണന് സ്വന്തമായി ഫോട്ടോസ്റ്റാറ്റ് മെഷീന് വാങ്ങി. ചോര്‍ത്തിയെടുത്ത ഫയലുകളുടെ കോപ്പികള്‍ പ്രധാനമായും ഫ്രാന്‍സ്, ജര്‍മനി, പോളണ്ട് എന്നീ വിദേശരാജ്യങ്ങളുടെ എംബസികളിലേക്കാണ് കൈമാറിയിരുന്നത്. ഭീമമായ തുക പ്രതിഫലം ലഭിക്കുന്നതിനൊപ്പം മനേക് ലാല്‍ കമ്പനിക്ക് വിദേശരാജ്യങ്ങളിലെ ബിസിനസ് ഓഫറുകളും ലഭിച്ചിരുന്നു. ചാരവൃത്തിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ കമ്പനിയുടമ യോഗേഷ് മനേക് ലാലും പങ്കാളിയായിരുന്നു. മനേക് ലാലിന്റെ വിശ്വസ്തനും ഡല്‍ഹിയിലെ ഏറ്റവും ശക്തനുമായി കൂമര്‍ നാരായണന് വളര്‍ന്നു. റോയുടെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും രഹസ്യറിപ്പോര്‍ട്ടുകള്‍ വരെ ചോര്‍ത്താന്‍ കഴിയുന്നവിധം ഒരുകാലത്ത് കൂമര്‍ സംഘത്തിന്റെ സ്വാധീനം വളര്‍ന്നിരുന്നു.
മലയാളിയാണെന്ന ആനുകൂല്യം മുതലെടുത്ത് പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.സി.അലക്സാണ്ടറുടെ ഓഫീസിലെ മൂന്ന് സ്റ്റാഫ് അംഗങ്ങളും രാഷ്ട്രപതി സെയില്‍ സിംഗിന്റെ പ്രസ് സെക്രട്ടറിയുടെ ഓഫീസ് അസിസ്റ്റന്റായ എസ്. ശങ്കരനും പ്രതിരോധമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ഗോപാലനുമായി നാരായണന് അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
കൂമറും സംഘവും പിടിക്കപ്പെട്ടതോടെ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ഓഫീസുകള്‍ പോലും ഉള്‍പ്പെട്ട വിവാദം നാളുകളോളം രാജ്യത്തുടനീളം കത്തിപ്പടര്‍ന്നു. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പി.സി. അലക്സാണ്ടര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ചുമതലയൊഴിഞ്ഞു. പിന്നീട് പല വിവാദങ്ങളും വിസ്മൃതിയിലായി. ഒടുവില്‍ 2002 ലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. യോഗേഷ് മനേക് ലാലിന് ജീവപര്യന്തം തടവും 12 മുന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 വര്‍ഷം വീതം തടവും ശിക്ഷ ലഭിച്ചു. കൂമര്‍ നാരായണന് വിചാരണ തീരുന്നതു കാണാന്‍ കാത്തുനിന്നില്ല. 2000 ല്‍ തന്റെ 75-ാം വയസില്‍ ആ കൂര്‍മബുദ്ധി മരണത്തിന് കീഴടങ്ങി.
ശ്രീജിത് കൃഷ്ണൻ