അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവൾ നേഴ്സിംഗ് വിദ്യാഭ്യാസം തുടങ്ങിയത്. ഓപ്പൺ മെറിറ്റിൽ അഡ്മിഷൻ ലഭിച്ചെങ്കിലും ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി കാത്തുനിൽക്കാൻ അവൾക്കും അവളുടെ മാതാപിതാക്കൾക്കും കഴിഞ്ഞില്ല. അമലയുടെ പിതാവ് ജോയിച്ചൻ ഒരു കർഷകനാണ്. അമലയെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട് അയാൾക്ക്.
ജോയിച്ചെന്റെ ഭാര്യ ലീലാമ്മ ഒരു രോഗിയാണ്. പത്തുവർഷമായി പ്രമേഹത്തിന് ചികിത്സിക്കുന്നുണ്ട്. സന്ധിവാതവും ലീലാമ്മയെ അലട്ടുന്നുണ്ട്. രോഗിയായ തന്റെ ഭാര്യയുടെ ചികിത്സയും രണ്ട് മക്കളുടെ പഠനവും വീട്ടുകാര്യങ്ങളും ഒന്നിച്ച് കൊണ്ടുപോകുവാൻ ജോയിച്ചൻ ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് അമല പഠനം കഴിഞ്ഞപ്പോൾ തന്നെ തുച്ഛമായ ശമ്പളമേ ലഭി ക്കുകയുള്ളു എങ്കിലും ജോലി ചെയ്തു തുടങ്ങാം എന്ന് ചിന്തിച്ചത്.
കോഴിക്കോട്ടുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്തു തുടങ്ങിയ അവൾ അവിടെത്തന്നെയുള്ള ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. അമലയെ സ്ഥിരമായി ശ്രദ്ധിച്ചിരുന്ന ഒരു യുവാവ് ഒരു ദിവസം പരിചയഭാവത്തിൽ അവളുടെ അടുത്ത് എത്തുകയും അവളോട് സംസാരിക്കുകയും അവളെ വിശ്വാസത്തിൽ എടുക്കുകയും ചെയ്തു.
വീട്ടിലെ ആവശ്യങ്ങൾക്കായി അപ്പൻ ജോയിച്ചൻ അമലയോട് മാസാവസാനം മാത്രമല്ല ഇടയ്ക്കും പണം ചോദിക്കുമായിരുന്നു. അത്തരമൊരു അവസരത്തിലാണ് തന്നെ പരിചയപ്പെട്ട ഫസൽ എന്ന ആ യുവാവിനോട് അവൾ പണം കടമായി വാങ്ങിയത്. ശമ്പളം കിട്ടിയപ്പോൾ കടം വാങ്ങിയ പണം അയാൾക്ക് അവൾ തിരികെ നൽകാൻ തയാറായെങ്കിലും പിന്നീട് മതി എന്നാണ് അപ്പോൾ അയാൾ പറഞ്ഞത്. പിന്നീട് പല അവസരങ്ങളിലും ഫസൽ അവൾക്ക് പണം നൽകി സഹായിച്ചു. സാവധാനം അവരിരുവരും തമ്മിലുള്ള ബന്ധം വളർന്നു.
ഒഴിവുസമയങ്ങളിൽ ഫസൽ അമലയെ ഒരുമിച്ചുള്ള യാത്രകൾക്കായി ക്ഷണിച്ചു. അപ്രകാരം പോകാൻ ഇഷ്ടം ഇല്ലായിരുന്നെങ്കിലും സാമ്പത്തികമായി താൻ അയാളോട് കടപ്പെട്ടിട്ടുണ്ടല്ലോ എന്ന ചിന്ത മനസ്സില്ലാമനസ്സോടെ അയാൾക്കൊപ്പം പോകാൻ അവളെ നിർബന്ധിച്ചു. വീട്ടിലെ സാമ്പത്തിക ക്ലേശവും അമ്മയുടെ രോഗവും അമലയെ അലട്ടിയിരുന്ന അവസരങ്ങളിലൊക്കെ ഫസലിന്റെ സാന്നിധ്യം അവൾക്ക് വലിയ ഒരു ആശ്വാസം തന്നെ ആയിരുന്നു.
ആദ്യമൊക്കെ ആരോഗ്യകരമായ അകൽച്ച ഇരുവരുംതമ്മിൽ പാലിച്ചിരുന്നെങ്കിലും ഒരു ദിവസം ഫസലിന്റെ നിർബന്ധത്തിനു വഴങ്ങി അവൾ അയാളുമായി അരുതാത്ത ആ ബന്ധത്തിലേക്ക് പോയി. വിവാഹം കഴിക്കാതെ ഇനി മുന്നോട്ടു പോകാനാവില്ല എന്ന് അവൾക്കു തോന്നിയ സന്ദർഭത്തിലാണ് അവൾ അറിയുന്നത് ഫസൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന്.
ഇത് ഒരു ഊഹ കഥയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന നമ്മുടെ കുടുംബങ്ങളിലെ പെൺകുട്ടികളോട് ചോദിക്കൂ, അമലയെ പോലുള്ള യുവതികളെ അവർക്ക് പരിചയമില്ലേ എന്ന്. നമ്മുടെ പെൺ കുട്ടികൾ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങൾ സുരക്ഷിതമാണോ എന്ന് കാര്യഗൗരവത്തോടെ മാതാപിതാക്കളും മുതിർന്നവരും ചിന്തിക്കേണ്ടിയിരിക്കുന്നു. മേൽകണ്ട സാഹചര്യങ്ങളിൽ പഠിക്കുന്നതിനും പണിയെടുക്കുന്നതിനും പോകുന്ന പെൺകുട്ടികൾ തങ്ങളെത്തന്നെ കാക്കാൻ തയാറെടുപ്പ് നടത്തേണ്ടിയിരിക്കുന്നു.
ചതിക്കുഴികൾ നാലുപാടും ഉണ്ടെന്ന് അവർ ഓർക്കണം. ഓരോ പാദവും മുന്നോട്ട് വയ്ക്കുമ്പോൾ അവർ ജാഗ്രത കാട്ടണം. അമല നടത്തിയതുപോലെ അപരിചിതരുമായുള്ള പണമിടപാടുകൾ വേണ്ടെന്നുതന്നെവയ്ക്കണം. കണക്കില്ലാതെ പണം മക്കൾ നൽകുമ്പോഴും അവരോട് അപ്രകാരം പണം ചോദിക്കുമ്പോഴും മാതാപിതാക്കൾ വിവേകവും യാഥാർത്ഥ്യബോധവും കാട്ടണം. ഇടുകുടുക്കേ ചോറും കറിയും എന്ന രീതി ജോയിച്ചനെ പോലുള്ള അപ്പന്മാർ തങ്ങളുടെ മക്കളെ സാമ്പത്തിക കാര്യങ്ങൾക്കായി സമീപിക്കുമ്പോൾ പുലർത്താതിരിക്കുവാൻ ശ്രദ്ധിക്കണം.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
ഇടുകുടുക്കേ ചോറും കറിയും
02:13 AM Oct 27, 2019 | Deepika.com