കൊച്ചി: പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ മോന്സന് മാവുങ്കല്‍ കലൂരിലെ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കളില്‍ ചെമ്പോലയുടെ കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നു പുരാവസ്തു വകുപ്പ്.
പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിനു നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചെമ്പോല വായിച്ച ചരിത്രകാരന് ഡോ.എം.ആര്. രാഘവവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചെമ്പോല താന്‍ വായിച്ചിരുന്നുവെന്നും അതിന്റെ ഉള്ളടക്കം ഓര്‍മയില്ലെന്നുമാണ് അദ്ദേഹം അന്നു മൊഴി നല്‍കിയത്.
ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, തംബുരു തുടങ്ങിയവയെല്ലാം അടിമുടി വ്യാജമാണെന്നാണ് കണ്ടെത്തല്‍. ഇവയ്ക്ക് യാതൊരു മൂല്യവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധനയ്ക്കു പ്രത്യേക സംഘത്തെ വേണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തൃശൂര്‍ യൂണിറ്റ് ഡയറക്ടര്‍ക്കു കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം ‘ടിപ്പുവിന്റെ സിംഹാസനം' ഉള്‍പ്പെടെ മോന്‍സന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളില്‍ 35 എണ്ണം വ്യാജമാണെന്നു പുരാവസ്തു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പുരാവസ്തുക്കളില്‍ ഭൂരിഭാഗവും വ്യാജമാണെന്നു പുരാവസ്തു വിദഗ്ധര്‍ നേരത്തെതന്നെ പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് കാലപ്പഴക്കം സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറിയത്.
കൂടുതല്‍ വസ്തുക്കളുടെ പരിശോധനാഫലം ഉള്‍പ്പെടുത്തിയുള്ള അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. പുരാവസ്തുക്കളുടെ യഥാര്‍ഥ കാലപ്പഴക്കം കേസ് അന്വേഷണത്തില്‍ അനിവാര്യമായതിനാല്‍ ക്രൈംബ്രാഞ്ച് പുരാവസ്തു വകുപ്പിനെ സമീപിക്കുകയായിരുന്നു.
സംസ്ഥാന പുരാവസ്തു വകുപ്പ്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ സംയുക്തമായി മോന്‍സന്റെ വീട്ടിലെത്തിയാണ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം കൊച്ചി, തൃശൂര്‍ യൂണിറ്റുകള്‍ ചേര്‍ന്നായിരുന്നു മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പുരാവസ്തുക്കള്‍ എന്ന് അവകാശപ്പെട്ടിരുന്ന വസ്തുക്കള്‍ പരിശോധിച്ചത്.
ശബരിമല ചെമ്പോല പഴയതോ പുതിയതോ? പുരാവസ്തുവകുപ്പ് റിപ്പോർട്ട് നൽകി
10:47 AM Nov 29, 2021 | Deepika.com