1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്നട നോവലിസ്റ്റ് വീണ ശാന്തേശ്വർ പ്രസ്താവിക്കുകയുണ്ടായി. വയലാറിന്റെ വേർപാട് മലയാള കവിതയ്ക്കും ചലച്ചിത്രഗാനമേഖലയ്ക്കും ഒരു കനത്ത നഷ്ടമായിരുന്നുവെന്ന് ആരും സമ്മതിക്കും. ഒരു പുരുഷായുസ് മുഴുവൻ മലയാള ഭാഷയ്ക്കുവേണ്ടി അർപ്പണം ചെയ്ത യോദ്ധാവായിരുന്നു അദ്ദേഹം. മനുഷ്യഹൃദയത്തിന്റെ തുടിപ്പുകൾ വ്യക്തമായി മനസിലാക്കി മാനവരാശിയുടെ പുരോഗതിക്കായി ആ വിപ്ലവകവി അവസാനംവരെ പോരാടി.
ജനങ്ങൾ അനുഭവിച്ചിരുന്ന അസ്വാതന്ത്ര്യവും ചൂഷണവും അവഗണനയും പൂണൂൽധാരിയായ ആ മഹാബ്രാഹ്മണനെ കഷ്ടപ്പെടുന്ന കർഷകത്തൊഴിലാളികളുടെ ഇടയിലേക്കാണ് എത്തിച്ചത്. അവരുടെ കൈകോർത്തുപിടിച്ചുകൊണ്ട് "സർവരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന് അദ്ദേഹം പാടി. "മാറ്റുവിൻ ചട്ടങ്ങളേ’ എന്ന ഗർജനം അഭ്യസ്തവിദ്യരായ കർഷകത്തൊഴിലാളികളുടെ കണ്ഠങ്ങളിൽനിന്നും ഉയരുന്നതുകേട്ട് ഭരണാധികാരികളും പ്രഭുക്കന്മാരും ഞെട്ടിവിറച്ചു. അധഃകൃതർക്കും തൊലി കറുത്തവർക്കും ഉശിരും ശക്തിയും നല്കിയിരുന്നത് വയലാറിന്റെ വരികളായിരുന്നു. അതിലടങ്ങിയിരുന്നത് അധ്വാനിക്കുന്നവന്റെ ഉപ്പുരസം കലർന്ന വിയർപ്പ് തുള്ളികളായിരുന്നു. അവ ഒന്നിച്ചു ചേർന്നപ്പോൾ രോഷത്തിന്റെ കടൽ രൂപാന്തരപ്പെട്ടു. അരിവാളും ചുറ്റികയും നക്ഷത്രവുമേന്തിയ കൊടികളുമായി ചുവപ്പുകടൽ നിർമിക്കപ്പെട്ടു. ആ മഹാസമുദ്രത്തിൽ പിടഞ്ഞുവീണ് അസമത്വവും മുതലാളിത്തവും ശ്വാസംമുട്ടി മരിച്ചു.
അസംഘടിതരായ ജനസഞ്ചയത്തെ കൈകോർത്തു പിടിപ്പിക്കുവാൻ രാഷ്ട്രീയനേതാക്കളുടെ ചെകിടടപ്പൻ പ്രസംഗങ്ങളേക്കാൾ, സാധിച്ചത് ശാന്തനായ ആ വിപ്ലവകാരിയുടെ ജീവസുറ്റ ഗാനശകലങ്ങൾക്കായിരുന്നു. പാടത്തും പറന്പിലും സിനിമാശാലകളിലും മുഴങ്ങിക്കേട്ടിരുന്ന വിപ്ലവഗാനങ്ങൾ വയോവൃദ്ധരുടെ ചുണ്ടുകളിൽപ്പോലും തത്തിക്കളിച്ചു. ഒരു ജനത മുഴുവനും ഹൃദയം ത്രസിപ്പിക്കുന്ന ആ വരികളിൽ നിമഗ്നരായി. മലയാള ചലച്ചിത്രഗാനങ്ങളെ വിദേശികളുടെ ഇടയിൽ ആകർഷകമാക്കിത്തീർത്തതും വയലാറിന്റെ ശക്തമായ രചനകളായിരുന്നു.
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന വിശ്വാസമായിരുന്നു ചുവപ്പുകൊടിയുടെ കീഴിലേക്ക് ആ ശ്രേഷ്ഠകുലജാതനെ ആനയിച്ചത്. അവിടെനിന്നുകൊണ്ട് അദ്ദേഹം പാടിക്കൊടുത്ത ഗാനവീചികൾ സമൂഹത്തിൽ വരുത്തിയ പരിവർത്തനം വർണനാതീതമത്രെ. ഭയചകിതരായ ജനസഞ്ചയത്തെ ഇരന്പിയലറുന്ന ഒരു മഹാസമുദ്രമായി മാറ്റാൻ വയലാറിന്റെ തൂലികയ്ക്കു കഴിഞ്ഞു. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നു നിർഗളിക്കുന്ന ഗദ്ഗദങ്ങളായിരുന്നു വയലാറിന്റെ കവിത. അതുകൊണ്ടാണല്ലോ ഇന്നും അനേകരുടെ ചുണ്ടുകളിൽ അതിലെ വരികൾ മൂളിപ്പാട്ടായെങ്കിലും കടന്നുവരുന്നത്.
ഡോ. ജോർജ് മാത്യു പുതുപ്പള്ളി
ഉശിരും ശക്തിയും പകർന്ന തൂലിക
02:15 AM Oct 20, 2019 | Deepika.com