കുറ്റങ്ങൾ എടുത്തുകാട്ടി, ഒരാളെ ഒറ്റപ്പെടുത്തുന്പോൾ ഉൾക്കരുത്തു നഷ്ടപ്പെടുന്ന ഇരയുടെ അഴകു നശിക്കുന്നു. പലപ്പോഴും മുൾക്കുത്തുകളുടെ കുരുക്കിൽപ്പെടുന്നത് സ്ത്രീകളായിരിക്കും. ഈ അമ്മയ്ക്ക് ഒന്നുമറിയില്ല എന്നു മക്കൾ പഴിചാരുന്പോൾ, ഞങ്ങളുടെ അമ്മായിയമ്മയ്ക്ക് ആരോടും സ്നേഹമില്ല എന്നു മരുമക്കൾ അടക്കം പറയുന്പോൾ, നിന്നോടാരെങ്കിലും അഭിപ്രായം ചോദിച്ചോ എന്നു ഭർത്താവ് അധിക്ഷേപിക്കുന്പോൾ, ഒരു സ്ത്രീയുടെ മൗലികമായ മനോഹാരിതയെ അവ ഇല്ലാതാക്കുന്നു. ഒരാളുടെ സ്വകാര്യാഭിമാനമായി കാത്തുസൂക്ഷിക്കുന്ന അചുംബിതവ്യക്തിത്വത്തെ മുറിപ്പെടുത്താൻ അപരന് എന്തവകാശം?
ലാളിത്യവും ചെലവുചുരുക്കലും വഴി വീട്ടിലെ കാര്യങ്ങൾ രണ്ടറ്റവും കൂട്ടിമുട്ടിച്ച് ഭംഗിയായി കൈകാര്യം ചെയ്യുന്ന വീട്ടമ്മയോട് അവർ കൊണ്ടുവരാത്ത സ്ത്രീധനത്തെയോ, നേടാൻ കഴിയാതെ പോയ വിദ്യാഭ്യാസയോഗ്യതയെയോ ചൂണ്ടിക്കാട്ടി തന്റെ അധികാരപരിധിയിലാക്കാൻ ഭർത്താവ് ശ്രമിക്കുന്പോൾ അവരിലെ ഭാര്യാപദവിയും ഭരണനൈപുണ്യവും കൈമോശം വന്നുപോകുന്നു. അവരിൽ അധമബോധം അധികരിക്കുന്നു, ആധികാരികമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശബോധം നഷ്ടപ്പെടുന്നു. അവർ ഉറകെട്ട ഉപ്പായി മാറുന്നു. ഹൊ, കുടുംബത്തിന് എത്ര വലിയ നഷ്ടം!
എല്ലാവർക്കുമുണ്ട് ആത്മാഭിമാനം എന്ന നീർപ്പോളയുടെ ഒരു കവചം. ആ കുമിള പൊട്ടിക്കാൻ ഒരു മുൾക്കുത്തിനു കഴിയും. ഒരു സ്ത്രീയുടെ വ്യക്തിസവിശേഷത തകർക്കാൻ അവളുടെ അപര്യാപ്തതകളിലേക്കു വിരൽ ചൂണ്ടിയാൽമതി. ശാരീരിക ഉപദ്രവത്തേക്കാൾ അക്രമം നിറഞ്ഞ മാനസികപീഡനത്തിന്റെ മുള്ളുകൾ ദൂരെയെറിഞ്ഞ് അംഗീകാരത്തിന്റെ മലരുകൾ കൊണ്ട് മോഹനമാക്കാം കുടുംബജീവിതം. അതല്ലേ ദൈവഹിതം?
സിസിലിയാമ്മ പെരുമ്പനാനി
ഫോൺ: 9447168669
മുള്ളോ മലരോ?
02:03 AM Oct 20, 2019 | Deepika.com