ഫ്രാൻസിൽനിന്നുള്ള ഒരു കഥ. കോടീശ്വരനായ ഒരാൾ. ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. ദിവസംമുഴുവനും തന്റെ സ്വർണനാണയങ്ങൾ എണ്ണുകയായിരുന്നു അയാളുടെ വിനോദം. ഓരോ പണസഞ്ചിയും അഴിച്ച് അതിലെ സ്വർണനാണയങ്ങൾ വീണ്ടും വീണ്ടും എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ അയാൾ ആനന്ദം കണ്ടെത്തി.
അയാളുടെ വീടിനു തൊട്ടടുത്തായി ഒരു ചെരിപ്പുകുത്തി ജോലിചെയ്യുന്നുണ്ടായിരുന്നു. തന്റെ ജോലിക്കിടെ പാട്ടുപാടി ആനന്ദിക്കുകയായിരുന്നു അയാളുടെ വിനോദം. എന്നാൽ അയാളുടെ നിർത്താതെയുള്ള പാട്ട് അയൽപക്കത്തെ കോടീശ്വരനു വലിയ ശല്യമായി മാറി. പാട്ട് നിർത്താൻ കോടീശ്വരൻ പലതവണ ആവശ്യപ്പെട്ടിട്ടും ചെരിപ്പുകുത്തി അതിനു തയാറായില്ല.
അപ്പോഴാണ് കോടീശ്വരന് ഒരു ബുദ്ധി ഉദിച്ചത്. അയാൾ തന്റെ സ്വർണനാണയങ്ങളിൽ കുറേ എടുത്ത് ചെരിപ്പുകുത്തിക്കു കൊടുത്തുകൊണ്ട് നിശബ്ദനായിരിക്കാൻ ആവശ്യപ്പെട്ടു. കുറേ സ്വർണനാണയം കൈയിൽ കിട്ടിയപ്പോൾ ചെരിപ്പുകുത്തിക്ക് സന്തോഷമായി. അയാൾ പാട്ട് നിർത്തി. പിന്നെ സ്വർണനാണയങ്ങൾ വീണ്ടും വീണ്ടും എണ്ണിനോക്കുന്നതിൽ അയാൾ സന്തോഷം കണ്ടെത്തി.
എന്നാൽ ദിവസങ്ങൾ കുറേ കഴിഞ്ഞപ്പോൾ ചെരിപ്പുകുത്തി സ്വർണനാണയങ്ങളുമായി കോടീശ്വരന്റെ മുൻപിൽ എത്തി. ആ സ്വർണനാണയങ്ങൾ കോടീശ്വരനു തിരികെ നൽകിക്കൊണ്ട് ചെരിപ്പുകുത്തി പറഞ്ഞു, ""നിങ്ങളുടെ സ്വർണനാണയങ്ങൾ തിരികെയെടുത്ത് എന്റെ പാട്ടുകൾ എനിക്കു തിരികെത്തരൂ.''
എന്താണു ചെരിപ്പുകുത്തിയുടെ കാര്യത്തിൽ സംഭവിച്ചത്? സ്വർണനാണയങ്ങൾ കിട്ടുമെന്നു വന്നപ്പോൾ തന്റെ പാട്ട് നിർത്താമെന്ന് അയാൾ സമ്മതിച്ചു. എന്നാൽ, അയാൾ പ്രതീക്ഷിച്ചതുപോലെ സ്വർണനാണയങ്ങൾ അയാൾക്ക് യഥാർഥ സന്തോഷം നൽകിയില്ല. എന്നു മാത്രവുമല്ല അത് അയാൾക്കൊരു ഭാരവുമായി മാറി. തന്മൂലമാണ് സ്വർണനാണയങ്ങൾ തിരികെ നൽകിക്കൊണ്ട് പാട്ടുപാടാനുള്ള തന്റെ സ്വാതന്ത്ര്യം അയാൾ വീണ്ടെടുത്തത്.
പൊന്നും പണവുമൊക്കെ നമുക്കു സന്തോഷം നൽകുമെന്നാണ് പൊതുവേയുള്ള നമ്മുടെ ധാരണ. എന്നാൽ പൊന്നും പണവും ഉള്ളതുകൊണ്ടു മാത്രം എത്ര പേർക്ക് അവരുടെ ജീവിതത്തിൽ സന്തോഷമുണ്ട്? പണമുള്ളതുകൊണ്ടു മാത്രം സന്തോഷം ഉണ്ടാകുമായിരുന്നെങ്കിൽ നമ്മുടെയിടയിലെ പണക്കാരെല്ലാവരും സന്തോഷവാന്മാരായിരിക്കേണ്ടതല്ലേ? എന്നാൽ അവരാരും പാവങ്ങളേക്കാൾ സന്തോഷവാന്മാരാണെന്ന് ആർക്കു പറയാൻ കഴിയും? പൊന്നും പണവും മാത്രം നമുക്ക് സന്തോഷം നൽകില്ലെന്നു നമുക്ക് അറിയാമെങ്കിലും അവയുടെ പിന്നാലെ പോകാനല്ലേ ഏറെപ്പേരും ശ്രമിക്കുന്നത്? അതുപോലെതന്നെ, അന്യായമാർഗത്തിൽക്കൂടിയാണെങ്കിലും അവ സന്പാദിക്കാനല്ലേ പലരും പണിപ്പെടുന്നത്? എന്നാൽ പൊന്നും പണവും സന്പാദിച്ചതിന്റെ പേരിൽ ആർക്കെങ്കിലും യഥാർഥ സന്തോഷം കിട്ടിയതായിട്ട് നമുക്കറിയാമോ? അതൊട്ടില്ലതാനും. എങ്കിലും മനുഷ്യർ പണത്തിന്റെ പിന്നാലെ നിരന്തരം പായുന്നു! മരണത്തെ മുഖാമുഖം കാണുന്പോഴും പണത്തിൽനിന്ന് അവർക്കു കണ്ണു മാറ്റാൻ സാധിക്കുന്നില്ല എന്നതല്ലേ വസ്തുത?
അമേരിക്കയിലെ കലിഫോർണിയയിലുള്ള ഒരു അഗ്നിപർവതമാണ് മൗണ്ട് ഷാസ്ത. വർഷങ്ങളായി അവിടെ മൗണ്ടൻ ഗൈഡായി പ്രവർത്തിക്കുന്നയാളാണ് മൈക്കിൾ സാംഗർ. ഒരിക്കൽ അദ്ദേഹം നയിച്ച പർവതാരോഹക സംഘത്തിൽ ഒരു ധനികനുമുണ്ടായിരുന്നു. പർവതത്തിന്റെ മുകളിലേക്കു കയറുംതോറും അയാൾക്ക് ശ്വാസതടസം നേരിടും എന്നു മാത്രമല്ല, അയാൾ രക്തം ഛർദിക്കാനും തുടങ്ങി.
ഇതു കണ്ടപ്പോൾ അയാൾ ഉടനെ മരിച്ചേക്കുമെന്നു സാംഗർ ഭയപ്പെട്ടു. സെല്ലുലർ ഫോണുകൾ അക്കാലത്ത് പ്രചാരത്തിൽ വന്നിട്ടില്ലായിരുന്നെങ്കിലും സാംഗറിന്റെ കൈവശം അമ്മാതിരി ഒരു ഫോണുണ്ടായിരുന്നു. അയാൾ ഉടനെ വൈദ്യസഹായം അഭ്യർഥിക്കാൻ ഒരുങ്ങി. അപ്പോൾ ധനികൻ സാംഗറോടു ചോദിച്ചു, ""എനിക്കുവേണ്ടി വ്യക്തിപരമായി ഒരു ഫോൺ വിളിക്കാമോ?''
തന്റെ സ്വന്തക്കാരെ ആരെയെങ്കിലും വിളിക്കാനാണ് അയാൾ ആഗ്രഹിക്കുന്നതെന്ന് കരുതി സാംഗർ അതിനു സമ്മതിച്ചു. അപ്പോൾ ധനികൻ പറഞ്ഞു, ""സാൻഫ്രാൻസിസ്കോയിലുള്ള എന്റെ ബ്രോക്കറെ വിളിച്ച് എന്റെ സ്റ്റോക്കുകളുടെ ഇന്നത്തെ മൂല്യം എന്താണെന്നു ചോദിക്കുമോ?''മരിക്കാൻപോകുന്ന ഒരു മനുഷ്യൻ! അപ്പോഴും അയാളുടെ ചിന്ത പോകുന്നത് തന്റെ സ്റ്റോക്കുകളുടെ മൂല്യത്തെക്കുറിച്ചാണ്. അതായത്, തനിക്ക് എന്തുമാത്രം പണമുണ്ട് എന്നത് സംബന്ധിച്ച്. ഇങ്ങ നെയുമുള്ള മനുഷ്യരുണ്ടോ? മരിക്കാൻപോകുന്പോഴും പണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നവർ? എന്നാൽ ഇത് യഥാർഥത്തിൽ സംഭവിച്ചതാണെന്നാണ് സാംഗർ എഴുതിയിരിക്കുന്നത്.
പണത്തിന്റെ പിന്നാലെ പോകുന്നവർക്ക് അതേക്കുറിച്ചു മാത്രമായിരിക്കും ചിന്ത. ആദ്യത്തെ ലക്ഷം സന്പാദിച്ചുകഴിഞ്ഞാൽ പിന്നെ പത്തുലക്ഷവും അതിനു പിന്നാലെ കോടിയും സന്പാദിക്കാനായിരിക്കും ഇത്തരക്കാരുടെ പരിശ്രമം. കോടി സന്പാദിച്ചുകഴിയുന്പോഴോ? പിന്നെ പത്തുകോടിയും നൂറുകോടിയും ആയിരം കോടിയുമായിരിക്കും അവരുടെ മനസിലെപ്പോഴും. അപ്പോൾപിന്നെ മരണത്തിന്റെ മുൻപിലും പണത്തെ വിട്ടുപിരിയാൻ അവർ തയാറാവില്ല. സാംഗർ പറഞ്ഞ ധനികന്റെ കഥ അതാണല്ലോ വ്യക്തമാക്കുന്നത്.
പണം നമ്മുടെ ജീവിതത്തിനാവശ്യമാണ്. പണമില്ലെങ്കിൽ നമ്മുടെ ജീവിതംതന്നെ ദുരിതത്തിലാകും. തന്മൂലം നമ്മുടെ ജീവിതത്തിനാവശ്യമായ പണം നാം സന്പാദിക്കുകതന്നെ വേണം. എന്നാൽ അതു ന്യായമായ മാർഗങ്ങളിലൂടെയായിരിക്കണം. അല്ലാതെപോയാൽ നമ്മുടെ ജീവിതം ദുരിതത്തിലേ അവസാനിക്കൂ.
പണം സന്പാദിച്ചതുകൊണ്ടു മാത്രം ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ ആരുമില്ല. എന്നാൽ പണത്തിന്റെ ശരിയായ വിനിയോഗത്തിലൂടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ ധാരാളമുണ്ട്. നാം അക്കൂട്ടത്തിൽ ഉൾപ്പെടുന്നവരാണ് എന്ന് ഉറപ്പുവരുത്താം. അതുപോലെതന്നെ നാം പണം സന്പാദിക്കുന്ന മാർഗവും ശരിയായതുതന്നെ എന്നും നമുക്ക് ഉറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സ്വർണവും പണവും തരാത്തത്
02:01 AM Oct 20, 2019 | Deepika.com