ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ദാരിദ്ര്യനിർമാർജനമാണെന്നിരിക്കെ അഭിജിത്തിനു ലഭിച്ച പുരസ്കാരം നമുക്കു നേരേ നീട്ടുന്നത് പ്രതീക്ഷയുടെ കൈത്തിരി നാളംകൂടിയാണ്.
1998-ൽ അമർത്യാസെന്നിലൂടെയാണ് സാന്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ആദ്യം ഇന്ത്യയിലെത്തുന്നത്. ഇന്ന് രണ്ടു ദശാബ്ദങ്ങൾക്കിപ്പുറം അഭിജിത്തിലൂടെയാണ് സാന്പത്തിക ശാസ്ത്ര നൊബേലിന്റെ രണ്ടാം വരവ്. കൊൽക്കത്തയിൽ ജനിച്ച്, യുഎസ് പൗരത്വം സ്വീകരിച്ച അഭിജിത്തിനൊപ്പം പുരസ്കാരം പങ്കുവച്ച രണ്ടുപേരിൽ ഒരാൾ അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യയുടെ മരുമകളുമായ എസ്തേർ ദഫ്ളോയാണ് എന്നത് അഭിമാനത്തിനു മാറ്റുകൂട്ടുന്നു.
തീർന്നില്ല, സാന്പത്തിക ശാസ്ത്ര നൊബേൽ ലഭിക്കുന്ന ആദ്യദന്പതികളാണ് അഭിജിത്തും ദഫ്ളോയും എന്നതും ഏറെ ശ്രദ്ധേയം. ആഗോള ദാരിദ്ര്യത്തിനെതിരേ പോരാടാനിറങ്ങിയ അഭിജിത്തിനെക്കുറിച്ചറിയാൻ ഇനിയും കാര്യങ്ങളേറെ.
മാതാപിതാക്കൾ നടന്ന വഴിയേ...
സാന്പത്തികശാസ്ത്ര അധ്യാപക ദന്പതികളുടെ മകനായതുകൊണ്ടുതന്നെ അഭിജിത്തിന് ചെറുപ്പം മുതൽ ഈ മേഖല എന്താണെന്നു വ്യക്തമായ ധാരണയുണ്ടായിരുന്നു. ദാരിദ്ര്യം എന്തെന്ന് അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത, എന്നാൽ ദാരിദ്ര്യത്തെ അടുത്തറിഞ്ഞ ഒരാളിലേക്കാണ് ഈ വർഷത്തെ സാന്പത്തികശാസ്ത്ര നോബേൽ വന്നെത്തിയിരിക്കുന്നത്. അതും ദാരിദ്ര്യനിർമാർജന ഗവേഷണത്തിന്.
അഭിജിത്തിന്റെ അച്ഛൻ ദീപക് കൊൽക്കത്ത പ്രസിഡൻസി കോളജിലെയും അമ്മ നിർമല കൊൽക്കത്ത സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസിലെയും ഇക്കണോമിക്സ് പ്രഫസർമാരായിരുന്നു.
1961-ൽ മഹാരാഷ്ട്രയിലെ ദുലെയിൽ ജനിച്ച അഭിജിത്തിന്റെ സ്കൂൾ കാലഘട്ടം കൊൽക്കത്തയിലെ സൗത്ത് പോയിന്റ് സ്കൂളിലായിരുന്നു. ഡിഗ്രി പഠനത്തിനായി അഭിജിത്ത് തെരഞ്ഞെടുത്തത് അച്ഛൻ അധ്യാപകനായിരുന്ന പ്രസിഡൻസി കോളജായിരുന്നു. 1988-ൽ പിഎച്ച്ഡി നേടിയ ഇദ്ദേഹം ഇപ്പോൾ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രഫസറാണ്. ദാരിദ്ര്യത്തെ തുടച്ചുനീക്കാനിറങ്ങിത്തിരിക്കുന്പോൾ അദ്ദേഹത്തിനു കൈമുതലായുണ്ടായിരുന്നത് കൊൽക്കത്ത എന്ന മഹാനഗരം സമ്മാനിച്ച ജീവിതാനുഭവങ്ങളും അവിടെ കണ്ട ജീവിതങ്ങളുമാണ്. കഴിഞ്ഞ 20 വർഷമായി അഭിജിത്ത് ദാരിദ്ര്യനിർമാർജന രംഗത്തു പ്രവർത്തിച്ചു വരുന്നു.
ജെഎൻയുവിലെ സമരനാളുകൾ
നൊബേൽ സമ്മാന നിറവിൽ നിൽക്കുന്പോഴും അഭിജിത്തിന് ജെഎൻയുവിലെ വിദ്യാഭ്യാസകാലത്തനുഭവിച്ച ജയിൽവാസം മറക്കാനാവില്ല. 1983ലാണ് സംഭവം. വിദ്യാർഥി യൂണിയൻ പ്രസിഡന്റിനെ പുറത്താക്കിയ നടപടിയിൽ വൈസ് ചാൻസലറെ ഖെരാവോ ചെയ്ത കേസിൽ അഭിജിത്തിനും സുഹൃത്തുക്കൾക്കും പത്തു ദിവസം തീഹാർ ജയിലിൽ കഴിയേണ്ടി വന്നു.
2016ൽ എഴുതിയ ഒരു ലേഖനത്തിലൂടെയാണ് അഭിജിത്ത് അന്നത്തെ അനുഭവം പങ്കുവച്ചത്. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണത്തിലിരിക്കുന്പോഴായിരുന്നു സംഭവം. എന്നാൽ പിന്നീട് കേസ് പിൻവലിച്ച് വിദ്യാർഥികളെ വിട്ടയയ്ക്കുകയായിരുന്നു.
വാചകങ്ങൾ പ്രവർത്തനങ്ങളായപ്പോൾ
ദാരിദ്ര്യ നിർമാർജനത്തെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചോ ലേഖനങ്ങൾ എഴുതിയോ അല്ല മറിച്ച് വിശന്നുവലയുന്ന വയറിന്റെ നീറ്റൽ മാറ്റാനുള്ള പ്രായോഗിക വശങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു അഭിജിത്തിന്റെയും സംഘത്തിന്റെയും പ്രവർത്തനങ്ങൾ. പരിഹാരം കാണേണ്ടത് അടിസ്ഥാന പ്രശ്നങ്ങൾക്കാണ് എന്ന തിരിച്ചറിവ് അവരുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നു.
പിൻവലിഞ്ഞു നിൽക്കുന്ന സ്ത്രീകളെ മുൻനിരയിലേക്കു കൊണ്ടുവന്നും ഇവർ പരീക്ഷണങ്ങൾ നടത്തി. ഭരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയർത്തുകവഴി മാറ്റമുണ്ടാകുമോ എന്നുനോക്കി. ഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ വനിതാ ഗ്രാമമുഖ്യന്മാർ വന്നപ്പോൾ സ്ഥിതിഗതികൾ മാറിമറിഞ്ഞു. സാന്പത്തിക കാര്യങ്ങളിൽ സ്ത്രീകൾ പ്രായോഗികവും പ്രയോജനപ്രദവുമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇതു ചെറിയൊരുദാഹരണം മാത്രം. ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ എത്രത്തോളം മാറ്റം വരുത്താൻ സാധിക്കുമെന്ന പഠനം ഈ ദന്പതികൾ തുടരുന്നു.
അഭിജിത്തും എസ്തേറും തങ്ങളുടെ ഗവേഷണത്തിനിടയിലും ദാരിദ്ര്യനിർമാർജനത്തിനായി തങ്ങളാൽ കഴിയുന്നിടത്തോളം പ്രയത്നിച്ചവരാണ്. ഇവരുടെ പ്രവർത്തനഫലമായി നമ്മുടെ രാജ്യത്തെ 50 ലക്ഷത്തോളം കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ സാധിച്ചു.
ഈ നേട്ടം സ്ത്രീകൾക്ക് പ്രചോദനമാകട്ടെ
സാന്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടുന്ന ആദ്യ ദന്പതികളാണ് ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജിയും ഫ്രഞ്ച് വംശജയായ എസ്തേർ ദഫ്ളോയും. ആഗോള ദാരിദ്ര്യനിർമാർജനത്തിന് ഏറെ പ്രയോജനപ്രദമായ മാതൃകകളാണ് 20 വർഷം നീണ്ട പ്രവർത്തനങ്ങളിലൂടെ ഇരുവരും മുന്നോട്ടുവയ്ക്കുന്നത്. സാന്പത്തികശാസ്ത്ര നൊബേലിന് അർഹയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളും രണ്ടാമത്തെ വനിതയുമാണ് നാൽപ്പത്തിയാറുകാരിയായ എസ്തേർ. നൊബേൽ സമ്മാനത്തേക്കാളേറെ തന്നെ ആഹ്ലാദിപ്പിക്കുന്നത് ഈ നേട്ടം രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനവും അഭിമാനവും ആകുമെന്ന ചിന്തയാണെന്ന് എസ്തേർ പറഞ്ഞു. എന്നാൽ ലിംഗവിവേചനം നിലനിൽക്കുന്നതിനാൽ കൂടുതൽ സ്ത്രീകൾക്ക് സാന്പത്തിക ശാസ്ത്ര ഗവേഷണ രംഗത്തേക്കു കടന്നു വരാനാകുന്നില്ലെന്ന ആശങ്കയും സന്തോഷത്തിനിടെ എസ്തേർ പങ്കുവച്ചു. 1972ൽ ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ ഗണിതശാസ്ത്ര പ്രഫസറായ മൈക്കൽ ദഫ്ലോയുടേയും ഡോക്ടറായ വയോലെയ്ൻ ദഫ്ലോയുടേയും മകളായി എസ്തേർ ജനിച്ചു. അമേരിക്കയിലെ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രഫസറായ എസ്തേർ അവിടെ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്. ഒരേ മനസോടെ ഒരേ ലക്ഷ്യത്തിനായി ഇറങ്ങിത്തിരിച്ച അഭിജിത്തും എസ്തേറും 2015ൽ വിവാഹിതരായി.
പോവർട്ടി ആക്ഷൻ ലാബ്
ദാരിദ്ര്യനിർമാർജന നയങ്ങൾ രൂപീകരിക്കാൻ സർക്കാരുകളെ സഹായിക്കുന്ന അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് (ജെ-പാൽ) സ്ഥാപിച്ചത് അഭിജിത്തും എസ്തേറും സാന്പത്തികശാസ്ത്രജ്ഞനായ സെന്തിൽ മുല്ലൈ നാഥനും ചേർന്നാണ്. 2003-ൽ ആരംഭിച്ച ജെ-പാലിന്റെ പ്രധാന ലക്ഷ്യം ദാരിദ്ര്യ ലഘൂകരണമാണ്. വിവിധ എൻജിഓകളുടെയും സർക്കാരിന്റെയും സഹകരണത്തോടെയാണ് ജെ-പാൽ പ്രവർത്തിക്കുന്നത്. 2018-ലെ കണക്കുകൾ പ്രകാരം 400 മില്യണിലധികം ആളുകളാണ് ജെ-പാലിന്റെ പ്രവർത്തനങ്ങൾക്കൊപ്പം കൈകോർത്തത്.
ന്യായ് പദ്ധതി, നോട്ടു നിരോധനം
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നോട്ടുവച്ച പ്രധാന ആശയങ്ങളിലൊന്നാണ് ന്യായ് പദ്ധതി. ഇതിനുപിന്നിൽ പ്രവർത്തിച്ചതും അഭിജിത്ത് ബാനർജിയാണ്. ലക്ഷക്കണക്കിനാളുകളാണ് ഇന്ത്യയിൽ കൊടും ദാരിദ്ര്യത്തിന്റെ പിടിയിൽക്കഴിയുന്നത്. ഇവർക്കു മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു ന്യായ്.
പട്ടിണിക്കെതിരേയുള്ള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക് എന്നാണ് രാഹുൽഗാന്ധി ന്യായ് പദ്ധതിയെ വിശേഷിപ്പിച്ചത്. 2016ൽ മോദി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ അഭിജിത്ത് ശക്തമായി എതിർത്തു. ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന തൊഴിലാളി സമൂഹത്തിനുമേൽ നോട്ടു നിരോധനം കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തിന്റെ വരവ് പൂർണമായി തടയാനാകില്ലെന്നും ഹാർവഡ് സർവകലാശാലയിൽ അവതരിപ്പിച്ച ലേഖനത്തിൽ അഭിജിത്ത് വ്യക്തമാക്കിയിരുന്നു.
കൊൽക്കത്തയുടെ മണ്ണിലെ നാലാം നൊബേൽ
കൊൽക്കത്തയുടെ മണ്ണിലേക്കെത്തുന്ന നാലാം നൊബേൽ സമ്മാനമാണിത്. രവീന്ദ്രനാഥ ടാഗോർ, മദർ തെരേസ, അമർത്യാസെൻ എന്നിവർക്കു പിന്നാലെയാണ് അഭിജിത്ത് ബാനർജിയിലൂടെ ഈ സുവർണ നേട്ടം വീണ്ടും കൊൽക്കത്തയിലേക്ക് എത്തുന്നത്. അമർത്യാസെന്നിനുശേഷം കിട്ടുന്ന രണ്ടാമത്തെ സാന്പത്തികശാസ്ത്ര പുരസ്കാരം എന്ന പ്രത്യേകതയും എടുത്തുപറയേണ്ടതാണ്. രവീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനും വിശുദ്ധ മദർ തെരേസയ്ക്ക് സമാധാനത്തിനുമായിരുന്നു നൊബേൽ സമ്മാനം.
അഞ്ജലി അനിൽകുമാർ