“തിരിച്ചുവരവ് ഒരു സുന്ദരസ്വപ്നംപോലെയാണ് ഞാൻ കരുതുന്നത്. ഒരു പേക്കിനാവുപോലെ രോഗകാലം ചിലപ്പോൾ ഓർമയിലേക്ക് ഓടിയെത്തും. ഒപ്പം ആശുപത്രിയിലെ ഏകാന്തവാസവും ആരാധകരുടെ സ്നേഹം സഹതാപത്തിനു വഴിമാറിയതും ഉറ്റവരുടെ അവഗണനയുമൊക്കെയായി നഷ്ടപ്പെട്ട ചില ഓർമകൾ. പക്ഷേ, എല്ലാത്തിനേയും അതിജീവിക്കുമെന്ന് ഞാൻ ആത്മവിശ്വാസത്താൽ ആർത്തുവിളിച്ചിരുന്നു. അടിയുറച്ച ആ വിശ്വാസമാണ് ഇപ്പോൾ നിങ്ങൾക്കുമുന്പിൽ എന്നെ നിർത്തുന്നത്.”- ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ താരറാണിയായിരുന്ന മനീഷ കൊയ് രാള മനസ് തുറക്കുകയാണ്. സഞ്ജു, ലസ്റ്റ് സ്റ്റോറീസ്, പ്രസ്ഥാനം തുടങ്ങിയ സമീപകാല ഹിന്ദി ചിത്രങ്ങളിലൊക്കെ ഈ നടിയെ കണ്ടത് ആ ആത്മവിശ്വാസത്തിന്റെ ആവർത്തനത്തോടെയാണ്. തന്റെ അഭിനയ ജീവിതത്തിന്റെ ആഘോഷവും രോഗകാലഘട്ടത്തിലെ ഏകാന്ത ജീവിതവും മനീഷ ‘ഹീൽഡ്’ എന്ന പേരിൽ പുസ്തകമാക്കിയപ്പോൾ വൻ സ്വീകാര്യതയാണു ലഭിച്ചത്...
സ്വപ്നങ്ങൾ വളർത്തി
നേപ്പാളിലെ രാജകുടുംബത്തിൽനിന്നൊരു പെണ്കുട്ടി ബോളിവുഡ് സിനിമയിലെത്തുക. കാൽ നൂറ്റാണ്ടായി നായികാ പരിവേഷം നിലനിർത്തുക. ഇപ്പോൾ ചിന്തിക്കുന്പോൾ അതിശയം തോന്നുന്നു. എനിക്കറിയാം സ്വപ്നങ്ങളായിരുന്നു എക്കാലവും എന്റെ വഴികാട്ടി. എന്നെ വളർത്തിയതും സ്വപ്നങ്ങളാണ്. 1989-ൽ ഒരു നേപ്പാളി ചിത്രത്തിൽ ബാലതാരമായി വേഷമിട്ടുകൊണ്ടാണ് അഭിനയജീവിതം തുടങ്ങുന്നത്. ആദ്യമായി മുഖത്തു ചായം തേച്ചപ്പോൾതന്നെ അഭിനയമാണു ജീവിതവഴി എന്ന് ഉള്ളിലാരോ പറഞ്ഞു. അവിടെ നിന്ന് ഹിന്ദി, തമിഴ്, തെലുങ്ക് സിനിമാ ലോകം നായികാപദവി നൽകി. ആ സ്നേഹം ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും നിലനിൽക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
ഭാഷയല്ല കാര്യം
ഒരു അഭിനേത്രിക്ക് ഭാഷ പ്രതിബന്ധമാകരുത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഹിന്ദി ചിത്രത്തിൽ തുടക്കം കുറിച്ച് മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളിൽ അഭിനയിച്ചത് കരിയറിൽ ഗുണകരമായി. മണിരത്നം സാർ ബോംബെയിലേക്കു വിളിച്ചപ്പോൾ എനിക്കു തമിഴ് ഒട്ടും അറിയില്ലായിരുന്നു. മണിസാറിന്റെ സഹായിയായിരുന്ന ശ്രീനിവാസൻ സാർ ഒരു മകളെപ്പോലെ ഭാഷാപരമായ എന്റെ തെറ്റുകൾ തിരുത്താൻ സദാസമയവും ഒപ്പംനിന്നു. വലിയ സംവിധായകരുടെ ചിത്രങ്ങളിലൂടെ ഇതര ഭാഷകളിൽ തുടക്കംകുറിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി. ശ്യാമപ്രസാദ് സാറിന്റെ ഇലക്രയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ലെനിൻ രാജേന്ദ്രൻ സാറിന്റെ ഇടവപ്പാതിയിലും അഭിനയിച്ചു. തിരിച്ചുവരവിൽ മലയാളി പ്രേക്ഷകർ നൽകിയ സ്നേഹം വലുതാണ്.
പുതിയ തലമുറയ്ക്കൊപ്പവും
ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത് പുതിയ തലമുറയിലെ താരങ്ങൾക്കൊപ്പമാണ്. അഭിനയത്തിലും സാങ്കേതിക വിദ്യയിലും ഒരുപാട് അപ്ഡേഷൻ നടത്തുന്നവരാണ് ഇപ്പോഴത്തെ കുട്ടികൾ. തൊണ്ണൂറുകളിൽ നൽകിയ അതേ പ്രകടനം വീണ്ടും ആവർത്തിക്കുന്നതിൽ കാര്യമില്ല. സൂക്ഷ്മതയുള്ളതും പക്വതയുള്ളതുമായ അഭിനയമാണ് ഇന്നത്തെ സിനിമയുടേത്. ഇലക്ട്ര ചെയ്തപ്പോഴാണ് അഭിനയത്തിൽ ഒരു നവീകരണത്തിനു കാലമായി എന്നു തോന്നിത്തുടങ്ങിയത്. പ്രേക്ഷകരെ അറിഞ്ഞ് പ്രേക്ഷകർക്കാവശ്യമുള്ളത് നൽകുന്നതിലാണ് കലയുടെയും കലാകാരന്റെയും നിലനിൽപ്.
തിരിച്ചറിവിന്റെ രോഗകാലം
2010-ലാണ് കാൻസർ രോഗം തിരിച്ചറിയുന്നത്. ഓർക്കാപ്പുറത്ത് ശരീരത്തിൽ ഒരു അതിഥി എത്തിയതോടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിട്ടുപോയി. അമ്മ മാത്രം കണ്ണീരും പ്രാർഥനയുമായി നിഴൽപോലെ ഒപ്പം നിന്നു. ഡോക്ടർമാർ ദൈവ തുല്യരാണെന്നും മനസാണ് മരുന്ന് എന്നും തിരിച്ചറിഞ്ഞകാലംകൂടിയായിരുന്നു അത്. ഇതു നിസാരമായ ഒരു രോഗമാണ്, എളുപ്പം മാറും. ഓരോ നിമിഷവും ഞാൻ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്നു. പ്രാർഥനകളിലൂടെ ആ നിമിഷങ്ങളെ മനസാന്നിധ്യത്തോടെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു.
മനീഷ healed
01:22 AM Oct 13, 2019 | Deepika.com