അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയാൾ ജേക്കബ് കുര്യൻ. ഭാര്യ സോഫിയ ജേക്കബ്. മക്കൾ മൂന്നു പേരാണിവർക്ക്. ഇളയവളായ അഞ്ജുവിന്റെ വിവാഹം നടന്നത് കഴിഞ്ഞ വർഷമാണ്. അബുദാബിയിൽ നഴ്സ് ആയ അവൾ ഭർത്താവിനും ഏക മകൾക്കുമൊപ്പം ആണ് അവിടെ കഴിയുന്നത്.
അവളുടെ ഭർത്താവായ സേവ്യർ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് അവിടെ. ചാക്കോച്ചന്റെയും സോഫിയായുടെ ദുഃഖം തങ്ങളുടെ മക്കളായ അബിയുടെയും അലന്റെയും വിവാഹം നടക്കുന്നില്ല എന്നതാണ്. അബിക്ക് മുപ്പത്തഞ്ചും അലന് മുപ്പത്തിരണ്ടും വയസ്സായി. മാതാപിതാക്കൾക്കും മക്കൾ ഇരുവരായ അവർക്കും വിവാഹം നടന്നു കാണാൻ ആഗ്രഹമുണ്ടെങ്കിലും വരുന്ന ആലോചനകൾ ഒക്കെ മുടങ്ങിപ്പോകുകയാണ്.
പെൺ കുട്ടികളും അവരുടെ മാതാപിതാക്കളും വലിയ ഡിമാൻഡുകളാണ് മുന്നോട്ടുവയ്ക്കുന്നത്. അബിയുടെയും അലന്റെയും വിദ്യാഭ്യാസത്തോടും ജോലിയോടും ബന്ധപ്പെട്ടാണ് വരുന്ന ആലോചനകൾ എല്ലാം മാറിപ്പോകുന്നത്. ആലോചനയുമായി എത്തുന്ന പെൺകുട്ടികൾക്ക് ഉള്ളത്ര വിദ്യാഭ്യാസവും ശമ്പളവും ഇരുവർക്കും ഇല്ലെന്നുള്ളത് വലിയ പ്രശ്നമാണ്. അബി ഡിഗ്രി ക്കാരനും അലൻ പോളിടെക്നിക്കുകാരനുമാണ്. നാട്ടിലുള്ള ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ അക്കൗണ്ടന്റ്് ആണ് അബി. അലൻ ഒരു കാർ കമ്പനിയുടെ ഫീൽഡ് എക്സിക്യുട്ടീവും.
ആൺ മക്കൾക്ക് രണ്ടുപേർക്കും പഠിക്കാൻ അവസരം ഉണ്ടായിട്ടും അവർ ഇരുവരുടെയും അലസത ഒന്നുകൊണ്ടുമാത്രമാണ് ഈ അവസ്ഥയിൽ അവർഎത്തിപ്പെട്ടതെന്നും പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ സർക്കാർ - സർക്കാരേതര ടെസ്റ്റുകൾക്ക് അപ്പിയർ ചെയ്യാൻ പറഞ്ഞിട്ട് അതൊന്നും അവർ ഗൗരവമായി കണ്ടില്ലെന്നും അതിന്റെ ഫലമാണ് ഇപ്പോഴുള്ള അവരുടെ ഈ നിസ്സഹായവസ്ഥയെന്നും മുപ്പത്തഞ്ചു വർഷം റെയിൽവേയിൽ ജോലി ചെയ്ത ചാക്കോച്ചൻ പറയുന്നു. അതുമിതും പറഞ്ഞു മക്കളെ കുറ്റപ്പെടുത്തേണ്ടെന്നും ദൈവം അവർക്ക് വിവാഹ ജീവിതം വിധിച്ചിട്ടുണ്ടെങ്കിൽ അത് നടക്കും എന്നും ചാക്കോച്ചന്റെ ഭാര്യ സോഫിയ പറയുന്നു.
പെണ്ണ് വീട് നിറഞ്ഞു നിൽക്കുന്നു എന്നാണ് പണ്ട് പറഞ്ഞിരുന്നതെങ്കിൽ വീട് നിറഞ്ഞ് ഇന്ന് നിൽക്കുന്നത് നമ്മുടെ വീടുകളിലെ ആൺമക്കളാണ്. ഇക്കാര്യത്തെ പ്രതി അവിവാഹിതരായി നിൽക്കുന്ന ആൺമക്കളോ അവരുടെ മാതാപിതാക്കളോ ആരോടെങ്കിലും പരിഭവിച്ചിട്ടോ ആരെയെങ്കിലുമൊക്കെ പഴി പറഞ്ഞിട്ടോ കാര്യമുണ്ടോ? അവിവാഹിതരായി നിൽക്കുന്ന ആൺമക്കളെ വിവാഹം ചെയ്യാൻ ഏതെങ്കിലും പെൺകുട്ടികളെ ആർക്കെങ്കിലും നിർബന്ധിക്കാൻ ആകുമോ? സമൂഹത്തെയോ മതങ്ങളെയോ അവയുടെ സംവിധാനങ്ങളെയോ ഇക്കാര്യത്തെ പ്രതി പഴിക്കാൻ ആകുമോ? കാലം മാറിയതിനനുസരിച്ച് കുടുംബങ്ങളിലെ ആൺ മക്കളിൽ പലരും മാറാതെ പോയതല്ലേ ഇന്ന് നമ്മുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ഈ പ്രശ്നത്തിന് പ്രധാന കാരണം. ജോലിക്ക് പോകാതെ സ്ത്രീകൾ വീട്ടുകാര്യം മാത്രം നോക്കി ഭർതൃ ഭവനത്തിൽ കഴിഞ്ഞിരുന്ന കാലം കടന്നുപോയി. പെൺകുട്ടികൾ വിദ്യാഭ്യാസപരമായി വളരെ ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ ആണുങ്ങളെക്കാൾ ഉയർന്നുകഴിഞ്ഞി രിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. അതിന്റെ ഫലമായി അവർക്ക് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ ഉയർന്ന ശമ്പളത്തോടു കൂടിയുള്ള ജോലിയും ലഭിക്കുന്നു.
പഴയ കുടുംബ സംവിധാനങ്ങളിലെ ചിന്താഗതികളും മനോഭാവങ്ങളും ആയി ആൺമക്കളും അവരുടെ മാതാപിതാക്കളും ജീവിക്കാൻ തുടങ്ങിയാൽ അവർക്കൊക്കെ ജീവിതപങ്കാളികളെ കിട്ടുക ഇന്നത്തെ സാഹചര്യത്തിൽ എളുപ്പമല്ല. അതിനാൽ മനോഭാവങ്ങളും അവരുടെ ജീവിത രീതികളും നിശ്ചയമായും അവർ മാറ്റിയേ മതിയാകൂ.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail: cyriackottayil7@gmail.com
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
01:21 AM Oct 13, 2019 | Deepika.com