ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്റിലുമിരുൾ പരന്നിടുന്ന വേളയിൽ’’ (Lead Kindly Light )എന്ന മനോഹരമായ പ്രാർത്ഥനാഗാനത്തോടെയാണ്. 2019 ഒക്ടോബർ 13-ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന കാർഡിനൽ ന്യൂമാന്റെ പേനത്തുന്പിൽ വിരിഞ്ഞ വിശ്വവിഖ്യാതമായ പ്രാർത്ഥനയാണിത്. അനേകം ആളുകളെ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് ആനയിച്ച ജോണ് ഹെൻട്രി കാർഡിനൽ ന്യൂമാൻ 1801 ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി ലണ്ടനിലെ ഒരു സന്പന്ന കുടുംബത്തിൽ ജനിച്ചു. ആംഗ്ലിക്കൻ വൈദികനായിരുന്ന അദ്ദേഹം 1845 ഒക്ടോബർ ഒൻപതാം തീയതി കത്തോലിക്കാ സഭയിൽഅംഗമായി. കവിയും എഴുത്തുകാരനും പ്രഭാഷകനും സഭൈക്യത്തിന്റെ സാരഥിയും വിദ്യാഭ്യാസ വിചക്ഷണനുമായി ബൗദ്ധിക ആത്മീയ സാംസ്കാരിക ചക്രവാളത്തിൽ നിർണായകമായ സംഭാവനകൾ നൽകിയ ഒരു ഗുരുശ്രേഷ്ഠനാണ് കാർഡിനൽ ന്യൂമാൻ. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ദർശനങ്ങളെ സംക്ഷിപ്തമായി വിശകലനം ചെയ്യുകയും അതിന്റെ കാലികപ്രസക്തി ആരായുകയുമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ആധുനിക ലോകത്തിന്റെ വിദ്യാഭ്യാസദർശനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കാർഡിനൽ ന്യൂമാൻ. വിദ്യാർഥികളുടെ സമഗ്രവളർച്ചയ്ക്ക് അവരുടെ ബുദ്ധിവികാസത്തോടൊപ്പം ആത്മീയമായ വളർച്ചയും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അധ്യാപകരും വിദ്യാർഥികളും മാന്യതയുടെ വക്താക്കളാകണമെന്നും ന്യൂമാൻ അഭിലഷിച്ചു. ആരാണ് ഒരു മാന്യൻ എന്ന് അദ്ദേഹം ലളിതസുഭഗമായി അവതരിപ്പിച്ചു"A gentle man is a person who does not inflict any sort of pain , either physical or psychological, on others" മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തവനാണ് മാന്യൻ എന്നദ്ദേഹം നിർവചിച്ചു. ഉദാത്ത മനുഷ്യനെ രൂപപ്പെടുത്താനുള്ള ഉപാധിയാണ് വിദ്യാഭ്യാസമെന്ന ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. അറിവും ആത്മീയതയും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസമാണ് യാഥാർഥ വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വിചക്ഷണനായ അദ്ദേഹം മനസ്സിലാക്കി. കൈമോശം വന്നുപോയ പാരന്പര്യങ്ങളുടെ പുനരുജ്ജീവനത്തിനായി ഓക്സ്ഫഡ് സർവകലാശാലയോടുചേർന്ന് ഓക്സ്ഫഡ് മൂവ്മെന്റ് ആരംഭിച്ച ന്യൂമാൻ താത്ത്വികവും മതാത്മകവുമായ സ്വതന്ത്രചിന്തകളെ വിമർശനാത്മകമായും വിപ്ലവാത്മകമായും വിശകലനം ചെയ്യുവാൻ വിദ്യാർഥി സമൂഹത്തെ പരിശീലിപ്പിച്ചു.
ന്യൂമാന്റെ നവമായ ചിന്തകൾ സ്വതന്ത്രവും അത്യാധുനികവുമാണെന്ന് ചിലർ ആരോപിച്ചപ്പോഴും അദ്ദേഹം പാരന്പര്യങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് വിശ്വാസത്തെയും പാരന്പര്യത്തെയും ആധുനികലോകത്തിനുവേണ്ടി വ്യാഖ്യാനിക്കുകയും വിവരിക്കുകയും ചെയ്തു. ഈ ഒരു ഉദ്ദേശ്യത്തോടുകൂടിയാണ് സർവകലാശാലകൾക്കൊപ്പം ‘ന്യൂമാൻസെന്ററു’കൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. സർവകലാശാലകളിലെ യുവതീ യുവാക്കൾക്ക് സംവാദങ്ങളിൽ ഏർപ്പെടുന്നതിനും സംശയനിവാരണത്തിനും വിശ്വാസ സംബന്ധമായ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനുമുള്ള വേദിയായിരുന്നു ‘ന്യൂമാൻസെന്ററു’കൾ. സർവകലാശാലകൾ വിദ്യാർഥി കേന്ദ്രീകൃതമാകണമെന്ന് ന്യൂമാൻ നിർദേശിക്കുന്നു. കാലബന്ധിയായി നിലനിൽക്കുന്ന അറിവുകൾ ആധികാരികമായി കൈമാറ്റം ചെയ്യുക എന്ന ഗൗരവതരമായ ഉത്തരവാദിത്വം സർവകലാശാലകൾക്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി. അറിവിനും ഗവേഷണത്തിനും വേണ്ടി മാത്രം ഉപയോഗിക്കപ്പെടേണ്ടതല്ല സർവകലാശാലകൾ എന്നും മതാത്മക മൂല്യങ്ങൾക്കൊപ്പം മതേതര കാഴ്ചപ്പാടും പരിപോഷിപ്പിക്കേണ്ടതുണ്ടെന്നും ന്യൂമാൻ വിശ്വസിച്ചു.
വിദ്യാഭ്യാസമണ്ഡലം നേരിടുന്ന പരമപ്രധാനമായപ്രശ്നം ആത്മീയതയുടെ ശോഷിപ്പാണെന്ന് നൂറ്റാണ്ടുകൾക്കു മുൻപേ ന്യൂമാൻ തിരിച്ചറിഞ്ഞു. സർവ്വകലാശാലകളുടെ സമഗ്രതയ്ക്ക് ദൈവശാസ്ത്ര വിചിന്തനങ്ങൾ ആവശ്യമാണെന്നും മതേതര വിഷയങ്ങൾക്കൊപ്പം ദൈവശാസ്ത്രവും പഠനവിഷയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. ക്രൈസ്തവ വിശ്വാസമണ്ഡലത്തിൽ നിന്നുകൊണ്ട് വിദ്യാഭ്യാസ ദർശനങ്ങളെ ദൈവശാസ്ത്രപരമായി അദ്ദേഹം വിശകലനം ചെയ്തു. ഈ ഒരു ഉദ്യമത്തിലൂടെ അദ്ദേഹം പ്രദാനം ചെയ്തത് ഒരു പുത്തൻ രീതിശാസ്ത്രമാണ് (methodology). ക്രൈസ്തവ ദൈവശാസ്ത്രത്തെ സർവകലാശാലയുടെ അവിഭാജ്യഘടകമാക്കിയതുപോലെ ഏതു മതദർശനത്തെയും പാഠ്യപദ്ധതിയിൽ സമന്വയിപ്പിക്കാമെന്ന രീതിശാസ്ത്രം സമ്മാനിച്ചുകൊണ്ട് അറിവിന്റെയും ആത്മീയതയുടെയും സമന്വയത്തിന് വിശാലമായ ചക്രവാളം ഒരുക്കി.
ശാസ്ത്രവും മതവും പൊതുവെ ശത്രുക്കളാണെന്നു കരുതിയിരുന്ന കാലഘട്ടത്തിൽ ശാസ്ത്രമതസംവാദത്തിന് വഴിതെളിച്ചതിലും ന്യൂമാന് അനന്യമായ പങ്കുണ്ട്. ശാസ്ത്രവും മതവും യാഥാർഥ്യത്തിന്റെ രണ്ടു മുഖങ്ങളാണെന്നും രണ്ടുംകൂടി ചേർത്തുവായിക്കുന്പോൾ മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും ഉദാത്തമായ ഉൾക്കാഴ്ചകൾ സംലഭ്യമാകുമെന്നും ലോകത്തെ പഠിപ്പിച്ച ക്രാന്തദർശിയായിരുന്നു ന്യൂമാൻ. ശാസ്ത്രീയമായ കണ്ടുപിടിത്തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ചലനാത്മകമായ സംവാദത്തിലൂടെ ജീവിതത്തിനു കൂടുതൽ അർഥവും ധന്യതയും നല്കണമെന്ന് അദ്ദേഹം അന്നേ ഗ്രഹിച്ചിരുന്നു. ഇന്ന് ശാസ്ത്രമതസംവാദം വളരെയേറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
വിദ്യാഭ്യാസം സത്യാന്വേഷണമാകണമെന്നും വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നസ്ഥലം(സർവകലാശാലകൾ) സത്യത്തിന്റെ ഇരിപ്പിടമായിരിക്കണമെന്നും ന്യൂമാൻ നിഷ്കർഷിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ സത്യം ആപേക്ഷികമല്ല; യഥാർഥമാണ്. മാറ്റമില്ലാത്ത സത്യത്തെ മാറ്റമില്ലാത്ത ദൈവത്തോടാണ് അദ്ദേഹം ഉപമിച്ചിരിക്കുന്നത്. സത്യത്തിന്റെ സാന്നിദ്ധ്യം തീർച്ചപ്പെടുത്തണമെങ്കിൽ നിർബന്ധമായും ദൈവസാന്നിദ്ധ്യം അംഗീകരിച്ചേ മതിയാകൂ. സത്യജ്ഞാനം വേർതിരിച്ചു മനസിലാക്കാവുന്നതല്ലെന്നും സത്യാന്വേഷകൻ അറിവിന്റെ പൂർണത തിരയുന്നവനാകണമെന്നും അദ്ദേഹത്തിന്റെ ദാർശനിക മനസ് പ്രബോധിപ്പിച്ചു. ന്യൂമാന്റെ സത്യാന്വേഷണ ചിന്തകൾക്ക് ഇന്നത്തെ സത്യാനന്തര ലോകത്തിൽ ഏറെ പ്രസക്തിയുണ്ട്. സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ലക്ഷ്യം സത്യത്തിന്റെ സംശ്ലേഷണമാണ്. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളോട് ചേർത്തു വായിക്കുന്പോൾ ഈ മഹദ്വചനങ്ങളുടെ അർത്ഥവും സമാനതയും കണ്ടെത്താൻ കഴിയും.
കത്തോലിക്കാവിദ്യാഭ്യാസത്തെ സംബന്ധിച്ച ഏറ്റവും മികച്ച പ്രബന്ധങ്ങളിലൊന്നാണ് കാർഡിനൽ ന്യൂമാന്റെ ‘യൂണിവേഴ്സിറ്റി എന്ന ആശയം’ (methodology). സർവകലാശാല സാർവ്വത്രികജ്ഞാനം അഭ്യസിക്കുന്നതിനുള്ള സ്ഥലമാണ് എന്ന് ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ന്യൂമാൻ എഴുതുന്നു. ധാർമികവും ബൗദ്ധികവുമാണ് അതിന്റെ ലക്ഷ്യം. അറിവിലുള്ള പുരോഗമനം എന്നതിലുപരി, നിലനില്ക്കുന്ന അറിവുകളുടെ സംയോജനവും വ്യാപനവും സർവകലാശാല ലക്ഷ്യം വയ്ക്കുന്നുവെന്ന് ഈ നിർവചനം വ്യക്തമാക്കുന്നു. ഇതിനെ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്: ‘സർവകലാശാലയുടെ ലക്ഷ്യം ശാസ്്ത്രീയവും ദാർശനികവുമായ കണ്ടെത്തലുകളായിരുന്നുവെങ്കിൽ അവിടെ വിദ്യാർഥികൾ എന്തിനാണ്? മതപരമായ പരിശീലനമാണ് ഉദ്ദേശ്യമെങ്കിൽ സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ഇരിപ്പിടമാകാൻ അതിനു സാധിക്കുന്നതെങ്ങനെ എന്ന് എനിക്കറിയില്ല.’ വിദ്യാഭ്യാസമണ്ഡലത്തിൽ വിഷയാന്തരീയ സമീപനത്തിന്റെ നൂതന സാധ്യതകളെ വെളിപ്പെടുത്തുന്നതാണ് ന്യൂമാന്റെ ഈ ദർശനം.
"യൂണിവേഴ്സിറ്റി എന്ന ആശയം’ 1852 മുതൽ 1858 വരെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളുടെ സമാഹാരമാണ്. സർവകലാശാല അദ്ധ്യാപനം, സർവകലാശാല വിഷയങ്ങൾ എന്നിങ്ങനെ അത് രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഭാഗത്ത് ദൈവശാസ്ത്രത്തെക്കുറിച്ചും ദൈവശാസ്ത്രത്തിന് മറ്റ് ശാഖകളുടെമേലുള്ള സ്വാധീനങ്ങളെക്കുറിച്ചും പ്രതിപാദനമുണ്ട്. തുടർന്ന്, അറിവിനെ പഠനപ്രക്രിയയോടും മതപരമായ കർത്തവ്യനിർവഹണത്തോടും ബന്ധപ്പെടുത്തി വിവരിക്കുന്നതിനുള്ള ശ്രമങ്ങളാണ്. സർവകലാശാലയിലെ വിഷയങ്ങളെക്കുറിച്ച് വളരെ വിശദമായി രണ്ടാം ഭാഗത്ത് വിവരിക്കുന്നു.
മനുഷ്യമനസിനെ വിമലീകരിക്കുന്നതിൽ സാഹിത്യത്തിനുള്ള പങ്ക് നിർണായകമാണെന്ന് ന്യൂമാന്റെ രചനകൾ വ്യക്തമാക്കുന്നു. സാഹിത്യരചനകളും അവയുടെ ആസ്വാദനവും കേവലം ബൗദ്ധികമായ ഒരു അഭ്യാസത്തിനുമപ്പുറം സാംസ്കാരികാഭ്യുന്നതിക്കുള്ള ഉപാധിയായാണ് അദ്ദേഹം കണ്ടത്. മനുഷ്യമനസിലും സമൂഹത്തിലുമുള്ള വൈകല്യങ്ങളെ പ്രതിരോധിക്കുന്നതിന് സർഗാത്മക സൃഷ്ടികൾക്ക് പങ്കുവഹിക്കാനാകുമെന്ന് ന്യൂമാൻ മനസ്സിലാക്കി. ന്യൂമാന്റെ ഈ ദർശനത്തിന് കാലികപ്രസക്തി ഏറെയാണ്. വായനാശീലം നശിക്കുകയും കംപ്യൂട്ടറും ഇന്റർനെറ്റും സോഷ്യൽ മീഡിയയും അരങ്ങുതകർക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ കലയെയും സാഹിത്യ സംരംഭങ്ങളെയും പ്രോൽസാഹിപ്പിക്കണമെന്ന ന്യൂമാന്റെ ദീർഘ ദർശനം സംശയലേശമെന്യേ ആശ്ലേഷിക്കപ്പെടേണ്ടതാണ്.
സമകാലിക വിദ്യാഭ്യാസരംഗത്ത് പ്രതിസന്ധികൾ ഏറെയാണ്. ഉപഭോഗസംസ്കാരത്തിന്റെ പ്രത്യാഘാതങ്ങൾ മറ്റെല്ലാരംഗങ്ങളിലും എന്നതുപോലെ വിദ്യാഭ്യാസരംഗത്തും ഇന്ന് പ്രകടമാണ്. മാനുഷികവും മതാത്മകവുമായ മൂല്യങ്ങൾക്കു വിലകല്പിക്കാത്ത ഒരു ദുഷിച്ച വ്യവസ്ഥിതി ഉന്നത വിദ്യാഭ്യാസരംഗത്തെ കൈയടക്കിക്കഴിഞ്ഞു. വിദ്യാഭ്യാസമേഖല ഒരു ക്രയവിക്രയ വസ്തുവായിത്തീർന്നിരിക്കുന്നുവെന്നതും ദൗർഭാഗ്യകരമാണ്. ഭാഷ, ചരിത്രം തുടങ്ങിയ വിഷയങ്ങളെ മാറ്റിനിർത്തി ‘ഗ്ലാമറു’ള്ള വിഷയങ്ങളുടെ പുറകെയാണ് ഇന്ന് വിദ്യാർഥികൾ പരക്കം പായുന്നത്. സാമൂഹിക ശാസ്ത്രങ്ങളിലും കാവ്യാലങ്കാരാദി വിദ്യകളിലും വിദ്യാർഥിലോകത്തിനു താല്പര്യംകുറഞ്ഞുവരുന്നു. ഇതിനെല്ലാമുപരി വർഗീയതയും സമുദായവത്കരണവും ജാതിചിന്തയും രാഷ്ട്രീയ താല്പര്യങ്ങളും വിദ്യാഭ്യാസത്തെ വലിയ ഒരു പരിധിവരെ വരിഞ്ഞുമുറുക്കിയിട്ടുമുണ്ട്.
ഇനി നാം എങ്ങോട്ട് ? ദേശീയ, പ്രാദേശിക വിദ്യാഭ്യാസനയങ്ങൾ രൂപീകരിക്കുന്പോൾ കാർഡിനൽ ന്യൂമാനെപ്പോലുള്ള മഹദ്വ്യക്തിത്വങ്ങളുടെ വിദ്യാഭ്യാസ ദർശനങ്ങളെ നാം ഉൾക്കൊള്ളണം. സത്യാത്മക ചിന്തകൾക്ക് പ്രാധാന്യം നൽകി തുറന്ന ചർച്ചകൾക്കും ശാസ്ത്രമത സംവാദങ്ങൾക്കും മതദർശനങ്ങൾക്കും പാഠ്യപദ്ധതിയിൽ കാര്യഗൗരവമായി സ്ഥാനം നല്കണം. ഉത്തരാധുനികയുഗത്തിലെ പല വൈകല്യങ്ങൾക്കും പ്രതിവിധിയായി കലയെയും സാഹിത്യത്തെയും പൂർവാധികം പരിപോഷിപ്പിക്കേണ്ടതുണ്ട്. സാഹിത്യം എങ്ങനെ മനുഷ്യമനസിനെ വിശുദ്ധീകരിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഒരു സാഹിത്യകാരനെ വിശുദ്ധനാക്കുന്നതിലൂടെ ഫ്രാൻസിസ് മാർപ്പാപ്പ നിർവഹിക്കുന്നത്.
റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്
(തൊടുപുഴ ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പലാണ് ലേഖകൻ)
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
01:18 AM Oct 13, 2019 | Deepika.com