മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ: അവസാനം ഞാൻ വിജയിച്ചിരിക്കുന്നു. കേൾക്കുന്ന ഏതൊരാളുടെയും ഹൃദയത്തെ ഉയർത്തുന്ന, അവിടെ ഏറെനാൾ നീണ്ടുനിൽക്കുന്ന ഒരീണമുണ്ടാക്കിയിരിക്കുന്നു. ആർക്കും സ്വന്തമെന്നു തോന്നുന്ന ഈണം. അതാണ് യഥാർഥ സന്തോഷം. ഞാനത് കണ്ടെത്തിയിരിക്കുന്നു. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ എന്തൊരദ്ഭുതമാണല്ലേ!!
ഏഴുപതിറ്റാണ്ടുകൾക്കപ്പുറം കൊൽക്കത്തയിൽനിന്ന് സിനിമാ സംഗീതത്തിൽ ഭാഗ്യംതേടി ബോംബെയിലെത്തിയ ഒരു സംഗീതസംവിധായകൻ തന്റെ പത്നിയോട് ഉറക്കെ വിളിച്ചുപറയാൻ ആഗ്രഹിച്ച വാക്കുകളാണിത്. അദ്ദേഹത്തെ ഇത്രമാത്രം സന്തോഷിപ്പിച്ചത് എന്തായിരുന്നുവെന്നോ? മുറി വൃത്തിയാക്കാനും മറ്റുമായി ബോംബെയിൽ അദ്ദേഹത്തിന്റെ സഹായിയായി കൂടിയിരുന്ന ശശധർ മുഖർജി എന്ന പയ്യന് ഇഷ്ടമാകുന്ന ഒരു പാട്ടുണ്ടാക്കി. അത് റിക്കാർഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ശശധർ ആ പാട്ടുമൂളുന്നത് അദ്ദേഹം കേട്ടു! സംഗീതസംവിധായകൻ മറ്റാരുമായിരുന്നില്ല, സാക്ഷാൽ സച്ചിൻ ദേവ് ബർമനല്ലാതെ. ഇന്ന് ബർമൻദായെ ഓർക്കാൻ ഒരൊറ്റ കാരണം മതിയാകും. അദ്ദേഹം കണ്ടെത്തി, അവസരങ്ങൾ നൽകി വളർത്തിക്കൊണ്ടുവന്ന ഒരു മഹാഗായകന്റെ ഓർമദിനമാണ് ഇന്ന്- കിഷോർ കുമാറിന്റെ.
കിഷോർ, ഇങ്ങനെ പാടൂ
എസ്.ഡി. ബർമന്റെ ആദ്യകാല ചിത്രങ്ങളിൽപ്പെടും ആഠ് ദിൻ (എട്ടു ദിനങ്ങൾ- 1946). അതിനൊരു പ്രത്യേകതയുണ്ട്. ആ ചിത്രത്തിലാണ് കിഷോർ കുമാർ സിനിമയ്ക്കുവേണ്ടി ആദ്യമായി പാടിയത്. ബൻകാ സിപാഹിയാ എന്നതായിരുന്നു പാട്ട്. കോറസ് പാടിയിരുന്നവരിൽ ഒരാളായിരുന്നു കിഷോർ. അതേക്കുറിച്ച് അദ്ദേഹം പിന്നീട് ഇങ്ങനെ പറഞ്ഞു: സച്ചിൻ-ദായാണ് എന്നെ സിനിമയിൽ ആദ്യമായി പാടിച്ചത്. അതൊരു മുഴുനീള പാട്ടായിരുന്നില്ല. കഷ്ടിച്ചു രണ്ടോ മൂന്നോ വരികൾ. എനിക്കൊരു പൂർണഗാനം അദ്ദേഹം നൽകിയത് ബഹാർ(1951) എന്ന ചിത്രത്തിലായിരുന്നു. കുസൂർ ആപ്കാ, ഹുസൂർ ആപ്കാ എന്ന പാട്ട്. മദ്രാസിലായിരുന്നു അതിന്റെ റിക്കാർഡിംഗ്. അവിടെ അദ്ദേഹത്തിന്റെ സ്വന്തം മുറിയിലാണ് എന്നെ താമസിപ്പിച്ചത്. അന്നെനിക്ക് ഒരുകാര്യം മനസിലായി- സംഗീതമാണ് അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം നിൽക്കുകയോ ഇരിക്കുകയോ നടക്കുകയോ ചെയ്യുകയാവാം- സംഗീതം സദാ അദ്ദേഹത്തിന്റെ ഒപ്പമുണ്ടാകും. സച്ചിൻ-ദാ ചെയ്തതെല്ലാം സുന്ദരമായ സംഗീതമായിരുന്നു. വീണ്ടും വീണ്ടും എന്നെ പാട്ടു പഠിപ്പിക്കും- കിഷോർ ഇതു പാടൂ, ഇങ്ങനെ പാടൂ, ഭാവം ചേർക്കൂ, ഗിമ്മിക്രി വേണ്ട, തുറന്ന് നേരെ പാടൂ. ജനങ്ങൾക്ക് അതു കൂടുതൽ ഇഷ്ടമാകും. മനസിലായോ?
ഉവ്വ്, കിഷോർ കുമാർ അതു മനസിലാക്കി.
ആദ്യ ടേക്കിൽ ഓക്കേ!
കിഷോർ കുമാറിലെ ഗായകനെ കണ്ടെത്തിയതിനെക്കുറിച്ച് എസ്.ഡി. ബർമൻ തന്റെ ആത്മകഥയിൽ ഇങ്ങനെ പറയുന്നു: അശോക് കുമാറിന്റെ ഇളയ സഹോദരൻ കിഷോർ കുമാറിന് ഹിന്ദി സിനിമയിൽ പാടാൻ അവസരം കൊടുത്തത് ഞാനാണ്. ദാദാമണിയുടെ (അശോക് കുമാർ) സിനിമാ നിർമാണ കന്പനിയായ ഫിൽമിസ്ഥാനിൽ ആഠ് ദിൻ എന്ന ചിത്രത്തിനുവേണ്ടി പ്രവർത്തിക്കുകയായിരുന്നു ഞാനന്ന്. മട്രിക്കുലേഷൻ പരീക്ഷകഴിഞ്ഞു നിൽക്കുകയായിരുന്ന കിഷോർ ഇടയ്ക്കിടെ സ്റ്റുഡിയോയിൽ വരും. അയാളുടെ പാട്ടുകേൾക്കാൻ ഒരുദിവസം ദാദാമണി അഭ്യർഥിച്ചു. കിഷോർ ശാസ്ത്രീയമായി സംഗീതം പരിശീലിച്ചിട്ടില്ല. പക്ഷേ ജന്മസിദ്ധമായ ശബ്ദം എന്നെ അന്പരപ്പിച്ചു. ആ സിനിമയിൽത്തന്നെ പാടാൻ അയാൾക്ക് അവസരം കൊടുത്തു. റിക്കാർഡിംഗ് ആദ്യ ടേക്കിൽതന്നെ ഓക്കേയായിരുന്നു. അതിനുശേഷം ഞാൻ ദാദാമണിയോടു പറഞ്ഞു- കിഷോറിനെ ഇനി കോളജിൽവിട്ടു പഠിപ്പിക്കേണ്ട. അയാൾ ജീവിതമാർഗമായി സംഗീതം തെരഞ്ഞെടുത്തോട്ടെ.
സൈഗാളിനെ ഒഴിപ്പിച്ചു
മറ്റൊരിക്കൽ ബർമൻദാ ഇത്രകൂടി പറഞ്ഞു:
കിഷോറിന്റെ ശബ്ദഗുണം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ ചിലരൊക്കെ എതിർത്തിട്ടും ആഠ് ദിനിൽ അയാൾ പാടട്ടെ എന്നു ഞാൻ ഉറപ്പിച്ചു. കിഷോർ അന്ന് ഒട്ടും അറിയപ്പെടുന്ന ഗായകനല്ല. അയാളുടെ പാട്ടുകൾ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് തുടർച്ചയായി അവസരങ്ങൾ നൽകി. ആഠ് ദിനിനുശേഷം ബഹാറിലേക്ക് നിർബന്ധമായി കൊണ്ടുപോയി. അയാൾ എല്ലാ അവസരങ്ങളിലും വളരെ ആത്മാർഥമായി പ്രവർത്തിച്ചു. സൈഗാളിനെ ആരാധിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെ അനുകരിച്ചു പാടുക പതിവായിരുന്നു കിഷോർ. സ്വന്തം ശൈലിയും ശബ്ദവും കണ്ടെത്താൻ ഞാൻ അയാളെ വെല്ലുവിളിച്ചു. മുന്നോട്ടുപോകാനും തിളങ്ങാനും ആഗ്രഹമുണ്ടെങ്കിൽ അനുകരണം നിർത്തണം എന്നായിരുന്നു എന്റെ നിർദേശം. അങ്ങനെ അയാൾ സ്വന്തം ശബ്ദത്തിൽ പാടിത്തുടങ്ങി.
അതൊരു ഇതിഹാസതുല്യമായ തുടക്കമായിരുന്നു. എസ്.ഡി. ബർമൻ ഇല്ലായിരുന്നെങ്കിലും കിഷോർ കുമാർ എന്ന ഗായകൻ ഉണ്ടാകുമായിരുന്നിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ ശബ്ദവും ശൈലിയും നാം ഇന്നും കേൾക്കുന്ന, ഒരിക്കലും മറക്കാത്ത അനുഭവം ആകുമായിരുന്നോ എന്നുറപ്പില്ല.
ഹരിപ്രസാദ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
01:17 AM Oct 13, 2019 | Deepika.com