വൻകിട കോർപറേഷനുകൾക്കുവേണ്ടി ടോപ് എക്സിക്യൂട്ടീവ്സിനെ കണ്ടുപിടിക്കുന്ന ജോലിയായിരുന്നു അയാളുടേത്. താൻ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും കോർപറേഷനുവേണ്ടി ആരെയെങ്കിലും കണ്ടുപിടിച്ചാൽ അയാൾ ആ എക്സിക്യൂട്ടീവിനെ ലഞ്ചിനു ക്ഷണിക്കും. ലഞ്ചിനിടയിൽ ആദ്യം അയാൾ സംസാരിക്കുക ഭക്ഷണത്തെക്കുറിച്ചും സ്പോർട്സിനെക്കുറിച്ചുമൊക്കെ ആയിരിക്കും.
അതേത്തുടർന്നു കുടുംബകാര്യങ്ങളെക്കുറിച്ച് അയാൾ ചോദിക്കും. എന്നാൽ ആ ചോദ്യങ്ങളൊക്കെ ഒരു സൗഹൃദസംഭാഷണത്തിന്റെ ഭാഗമെന്ന രീതിയിലായിരിക്കും അയാൾ ചോദിക്കുക. അപ്പോഴേക്കും എക്സിക്യൂട്ടീവിന്റെ ടെൻഷൻ മാറിയിട്ടുണ്ടാവും. എന്നുമാത്രമല്ല, അയാൾ ഹൃദയം തുറന്നു സംസാരിക്കുവാൻ തുടങ്ങുകയും ചെയ്യും.
ഈ അവസരം മുതലാക്കി എക്സിക്യൂട്ടീവിനെ ഇന്റർവ്യു ചെയ്യുന്ന ആൾ എക്സിക്യൂട്ടീവിന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു ചോദിക്കും: ""സുഹൃത്തേ, എന്താണു നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം?''ഈ ചോദ്യം കേൾക്കുന്പോൾ ഉടനെ മറുപടി ഉണ്ടാകുമോ? ഇല്ലെന്നാണു ചോദ്യകർത്താവ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഈ ചോദ്യം കേൾക്കുന്പോൾ ഉന്നത വിദ്യാഭ്യാസവും ഉന്നത ജോലികളിൽ അനുഭവസന്പത്തുമുള്ളവർപോലും പകച്ചുപോകുമത്രെ! എന്താണു മറുപടി പറയേണ്ടത് എന്നറിയാതെ അവർ വിഷമിക്കുന്നതായിട്ടാണ് ഈ ചോദ്യകർത്താവിന് അനുഭവപ്പെട്ടിട്ടുള്ളത്.
എന്നാൽ, ഒരിക്കൽ ഈ ചോദ്യകർത്താവ് പകച്ചുപോയ ഒരു അനുഭവമുണ്ടായി. തനിക്കു പതിവുള്ളതുപോലെ, ഒരു എക്സിക്യൂട്ടീവിനോട് അയാൾ ചോദിച്ചു: ""സുഹൃത്തേ, എന്താണു നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം?'' അപ്പോൾ പെട്ടെന്നു മറുപടി ഉണ്ടായി. എക്സിക്യൂട്ടീവ് പറഞ്ഞു: ""സ്വർഗത്തിൽ പോവുകയാണ് എന്റെ ജീവിതലക്ഷ്യം. അതോടൊപ്പം, എനിക്കു സാധിക്കുന്നിടത്തോളം പേരെ എന്നോടൊപ്പം കൊണ്ടുപോവുകയും വേണം.''
ഈ മറുപടി കേട്ട ചോദ്യകർത്താവ് സ്തബ്ധനായിപ്പോയി എന്നാണ് ആ സംഭവം വിവരിച്ചിരിക്കുന്ന അമേരിക്കൻ ഗ്രന്ഥകാരനായ ജോഷ് മക്ഡോവൽ എഴുതിയിരിക്കുന്നത്! ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ചു ചോദിച്ച ചോദ്യകർത്താവിന് അക്കാര്യത്തെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നുവെന്നു തീർച്ചയാണ്. അല്ലായിരുന്നുവെങ്കിൽ അയാൾ ഇങ്ങനെയൊരു ചോദ്യം ചോദിക്കുകയില്ലായിരുന്നു എന്നു വ്യക്തമാണ്.
എന്നാൽ ജീവിതത്തെക്കുറിച്ച് അയാൾക്കുണ്ടായിരുന്ന ധാരണ ഈ ലോകത്തെയും അതിന്റെ മൂല്യങ്ങളെയും മാത്രം കേന്ദ്രീകരിച്ചായിരുന്നുവെന്നു വ്യക്തം. തന്മൂലമാണല്ലോ ഈ ലോകത്തിനപ്പുറമുള്ള ഒരു ജീവിതലക്ഷ്യത്തെക്കുറിച്ച് എക്സിക്യൂട്ടീവ് സംസാരിച്ചപ്പോൾ ചോദ്യകർത്താവ് അദ്ഭുതസ്തബ്ധനായിപ്പോയത്.
നമ്മുടെയും ജീവിതത്തിൽ നമുക്കു ലക്ഷ്യങ്ങളുണ്ട്. എന്നാൽ അവയൊക്കെയും ഈ ലോകത്തെ ചുറ്റിപ്പറ്റിയുള്ളതാകാനാണ് ഏറെ സാധ്യത. ഉദാഹരണമായി, ജീവിതത്തിൽ ഉന്നത വിദ്യാഭ്യാസവും നല്ല ശന്പളമുള്ള ജോലിയും സംതൃപ്തമായ ജീവിതവുമൊക്കെയാണല്ലോ നാം പലപ്പോഴും ലക്ഷ്യംവയ്ക്കുക. അതിനിടയിൽ ഈ ലോകത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ച് നാം അത്രയേറെ ചിന്തിച്ചുവെന്നുവരില്ല. അതെക്കുറിച്ചു ചിന്തിക്കുവാൻ നമുക്കു പിന്നീടും സമയമുണ്ടെന്നാവും നമ്മുടെ നിലപാട്.
എന്നാൽ, ജീവിതാവസാനത്തിലേക്കു മാറ്റിവയ്ക്കേണ്ടതാണോ അങ്ങനെയുള്ള ചിന്തകൾ? ഇപ്പോൾത്തന്നെ അവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടതല്ലേ? എങ്കിൽ മാത്രമല്ലേ നമ്മുടെ ജീവിതം അതിനായി നാം ഒരുക്കുകയുളളൂ. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ ചോദ്യകർത്താവിനെ വിസ്മയിപ്പിച്ച ഉത്തരത്തിലേക്കു നമുക്കു മടങ്ങിവരാം. ജീവിതലക്ഷ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: ""സ്വർഗത്തിൽ പോവുകയാണ് എന്റെ ജീവിതലക്ഷ്യം. അതോടൊപ്പം, എനിക്കു സാധിക്കുന്നിടത്തോളം പേരെ എന്നോടൊപ്പം കൊണ്ടുപോവുകയും വേണം.''
ഇപ്രകാരമൊരു ജീവിതലക്ഷ്യം ഉള്ള ഒരാളുടെ ഈലോകജീവിതം എങ്ങനെയുള്ളതായിരിക്കും? അതു സ്വർഗസമാനമായിരിക്കുകയില്ലേ? തന്നോടൊപ്പം മറ്റുള്ളവരെയും സ്വർഗത്തിൽ കൊണ്ടുപോകുവാൻ യഥാർഥമായി ആഗ്രഹിക്കുന്ന ഒരാൾ തന്റെ ഈലോക ജീവിതത്തിലും മറ്റുള്ളവരുടെ നന്മ ഉറപ്പുവരുത്താനാകും എപ്പോഴും ശ്രമിക്കുക. കാരണം, അങ്ങനെയുള്ള ഒരാളുടെ ചിന്തയിൽ സ്വന്തം നന്മയോടൊപ്പം മറ്റുള്ളവരുടെ നന്മയും എപ്പോഴും ഉണ്ടായിരിക്കും.
എന്താണു നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം? ഈ ലോകത്തിലെ നന്മകൾ മാത്രമാണോ നമ്മുടെ ജീവിതത്തിൽ നാം ലക്ഷ്യംവയ്ക്കുന്നത്? അതോ, അവയോടൊപ്പം ഈ ലോകത്തിനുശേഷമുള്ള നന്മകളും നാം ലക്ഷ്യംവയ്ക്കുന്നുണ്ടോ? തീർച്ചയായും ഈ ലോകത്തിനുശേഷമുള്ള നന്മകളും നാം ലക്ഷ്യംവയ്ക്കുന്നുണ്ടാവും.
എന്നാൽ, അതു നമ്മുടെ കാര്യം മാത്രമായി ചുരുങ്ങിപ്പോകുവാൻ നാം അനുവദിക്കരുത്. നമ്മെപ്പോലെ മറ്റുള്ളവർക്കും ആ നന്മ ഉണ്ടാകുവാൻ നാം ആഗ്രഹിക്കണം. നമ്മിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഈ ലോകജീവിതത്തിൽതന്നെ മറ്റുള്ളവരുടെ ജീവിതം സ്വർഗസമാനമാക്കാൻ നാം പരിശ്രമിക്കുമെന്നതിൽ രണ്ടുപക്ഷമില്ല. അങ്ങനെ ചെയ്യാൻ നമുക്കു സാധിച്ചാൽ നമ്മോടൊപ്പം ഏറെപ്പേരെ സ്വർഗത്തിൽ കൊണ്ടുപോകുവാൻ നമുക്കും സാധിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതം സ്വർഗമാക്കുന്നവർ
01:09 AM Oct 13, 2019 | Deepika.com