വിശുദ്ധ ഫ്രാൻസിസ് അസീസിയെപ്പോലെ പഞ്ചക്ഷതധാരി; വിശുദ്ധ മദർ തെരേസയെപ്പോലെ ഒരു ജീവകാരുണ്യ പ്രവർത്തക; വിശുദ്ധ അമ്മത്രേസ്യയെപ്പോലെ ഒരു മിസ്റ്റിക്; സിയെന്നായിലെ വിശുദ്ധ കത്രീനയെപ്പോലെ, വിശുദ്ധ പാദ്രെ പിയോയെപ്പോലെ സമൃദ്ധമായ ദിവ്യദർശനങ്ങളുടെയും മൗതികാനുഭവങ്ങളുടേയും അനുഗ്രഹം ലഭിച്ചവൾ - ഇതെല്ലാമായിരുന്നു, ഇന്നു തിരുസഭയിൽ വിശുദ്ധിയുടെ സോപാനമേറുന്ന മറിയം ത്രേസ്യ. മലയാളക്കരയുടെ, സീറോ മലബാർ സഭയുടെ അഭിമാനം.
പുത്തൻചിറയുടെ പുണ്യം
സഭാചരിത്രത്തിൽ ശ്രദ്ധേയസ്ഥാനമുള്ള ചിരപുരാതന ക്രൈസ്തവഗ്രാമമാണ് തൃശൂർ ജില്ലയിലെ പുത്തൻചിറ. ആ ഗ്രാമത്തിൽ, ചിറമ്മൽ മങ്കിടിയാൻ തോമയുടെയും, അങ്കമാലി തുറവൂർ മംഗലി താണ്ടയുടേയും മൂന്നാമത്തെ മകളായി 1876 ഏപ്രിൽ 26ന് ത്രേസ്യ ജനിച്ചു. ഇറ്റ്യാനം, പൊറിഞ്ചു, മറിയംകുട്ടി, ഒൗസേപ്പ് എന്നിവരാണ് സഹോദരങ്ങൾ.
സ്നേഹസന്പന്നയായ അമ്മ താണ്ടയിൽനിന്നു നല്ലതുമാത്രം കേട്ടുവളർന്ന മകൾ ദൈവഭക്തിയിലും പ്രാർഥനയിലും വിശ്വാസത്തിലും ഉറച്ചു വളർന്നുവന്നു. സമപ്രായക്കാർ "മുത്തി’ എന്നുവിളിച്ച് കളിയാക്കാവുന്നത്ര ഭക്തയായിരുന്നു ബാല്യത്തിലേ അവൾ.
""ചെറുപ്പം മുതലേ ദൈവത്തെ സ്നേഹിക്കാനുള്ള തീവ്രമായ ദാഹത്താൽ എന്റെ ആത്മാവ് ഏറെ ക്ലേശിച്ചിരുന്നു’’ മറിയം ത്രേസ്യ തന്റെ ആത്മകഥ തുടങ്ങുന്പോൾ എഴുതി. ദൈവികാനുഭവങ്ങളുടെ പെരുമഴതന്നെയായിരുന്നു അവളുടെ ഹ്രസ്വജീവിതത്തിൽ. ദൈവസ്നേഹത്തിലും, ഒപ്പം പരസ്നേഹത്തിലും വളർന്നുവന്ന അവൾ ഗ്രാമത്തിന്റെ വിളക്കായി, നാടിന്റെ പുണ്യമായി മാറുകയായിരുന്നു.
കാലം, വല്ലാത്ത കാലം
കേരളമണ്ണിൽ നവോത്ഥാന കാഹളം മുഴക്കി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ കടന്നുപോയതിനു പിറകേ(1871) ജനിച്ച മറിയം ത്രേസ്യ(1876) വല്ലാത്തൊരു കാലത്താണ് തന്റെ 50 വർഷത്തെ ജീവിതം സാർഥകമാക്കിയത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികൾ, ക്ഷാമം, ദാരിദ്ര്യം, പകർച്ചവ്യാധികൾ, ലഹളകൾ, സമരങ്ങൾ, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ - പ്രക്ഷുബ്ധമായ ഒരു നൂറ്റാണ്ടിന്റെ നടുവിലേക്കായിരുന്നു അവളുടെ കടന്നുവരവ്. പട്ടിണിയും രോഗപീഡകളും അത്രയ്ക്കുണ്ടായിരുന്നു. സാമൂഹികമായ അസ്വസ്ഥതകളും ഏറെ. സ്ത്രീകൾ ഭീകരമായി പാർശ്വവത്കരിക്കപ്പെട്ടിരുന്നു.
ഏറെ ദുഷ്കരവും വെല്ലുവിളികൾ നിറഞ്ഞതുമായ അത്തരമൊരു കാലഘട്ടത്തിലായിരുന്നു മറിയം ത്രേസ്യയുടെ ജീവിതയാത്ര.
നാടറിഞ്ഞ സ്നേഹഗാഥ
സ്വന്തം അനുഭവങ്ങളുടേയും, ദൈവികാനുഭവങ്ങളുടേയും പിൻബലമായിരുന്നു എന്നും മറിയം ത്രേസ്യയുടെ കരുത്ത്. കൗമാരത്തിൽ അമ്മ നഷ്ടപ്പെട്ട അവൾക്ക് അനാഥത്വത്തിന്റെ വ്യഥയറിയാമായിരുന്നു. സന്പത്തിൽനിന്നു ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തിയ മങ്കിടിയാൻ കുടുംബത്തെ തകരാതെ കാത്ത അവൾക്കറിയാമായിരുന്നു ഇല്ലായ്മയുടെ നൊന്പരം. അപ്പനും ആങ്ങളയും മദ്യത്തിനുപിറകേ പോകുന്നതു കണ്ട് മനസു തകർന്ന അവൾക്കു കുടുംബങ്ങളിലെ സമാധാനക്കേടിന്റെ ദുരിതമറിയാമായിരുന്നു. വീട്ടിലെ സാഹചര്യങ്ങൾ മൂലം പഠനം ആശാൻകളരിയിലൊതുങ്ങിയ അവൾക്കു വിദ്യാഭ്യാസം നല്കുന്ന സ്വാതന്ത്ര്യത്തിന്റെ വില വലുതാണെന്നും വ്യക്തമായിരുന്നു.
രോഗപീഡകളാലും മറ്റും ഏറെ സഹിച്ച അവൾക്കു രോഗികളുടെ ഒറ്റപ്പെടലിന്റെയും വേദനയുടേയും കാഠിന്യം ബോധ്യമായിരുന്നു. ദൈവം ഏല്പിച്ച നിയോഗം കൃത്യമായി തിരിച്ചറിഞ്ഞുള്ള അവളുടെ ദൗത്യനിർവഹണം അന്നത്തെ സാമൂഹ്യജീവിതത്തിലും വലിയ ചലനം സൃഷ്ടിച്ചിരുന്നു. സ്നേഹവിപ്ലവം തന്നെയായിരുന്നു ആ ജീവിതം.
കുടുംബങ്ങളുടെ പ്രേഷിത
സ്ത്രീകൾ വീടിനു പുറത്തിറങ്ങുന്നതുപോലും നിഷിദ്ധമായ ഒരു കാലത്തു കുടുംബങ്ങളുടെ കാവലാളാകാൻ ഇറങ്ങിത്തിരിച്ചവളാണ് മറിയം ത്രേസ്യ. അധികം പേർക്കൊന്നും, വീട്ടുകാർക്കടക്കം അതത്ര ഇഷ്ടമായില്ല. നാട്ടുകാർ അപഹസിച്ചു. സഭാധികാരികൾ നിയന്ത്രിച്ചു, വിലക്കി. എല്ലാത്തിനും വിധേയപ്പെട്ടുകൊണ്ടുതന്നെ അവൾ തന്റെ ദൗത്യം തുടർന്നു. തിന്മയുടെ അരൂപികളെ കുടുംബങ്ങളിൽനിന്ന് ഉന്മൂലനം ചെയ്യുക അവൾ ലക്ഷ്യമായി കണ്ടു.
ആദ്യം അവളിലെ നന്മയെ സംശയിച്ച പുത്തൻചിറക്കാർ പിന്നീടവളെ ഏറെ സ്നേഹിച്ചു. വീട്ടമ്മമാർക്കവൾ പ്രിയങ്കരിയായി. പെരുന്നാളിന് അച്ചപ്പം ഉണ്ടാക്കുന്പോൾ ത്രേസ്യ ആദ്യം അച്ചുപിടിക്കണമെന്നുവരെ അവർക്കു നിർബന്ധമായി. ജാതിമതഭേദമെന്യേ മരണാസന്നരായവർ മറിയം ത്രേസ്യയുടെ സാമീപ്യം ആഗ്രഹിച്ചു. ഒല്ലൂർ മഠത്തിൽ രണ്ടുമാസം കഴിഞ്ഞ മറിയം ത്രേസ്യയെ നാട്ടിൽ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വിതയത്തിലച്ചനെ സമീപിച്ചതും അവളോടുള്ള സ്നേഹം കൊണ്ടുതന്നെ.
ആ സ്നേഹം കരുത്താക്കി കുടുംബങ്ങളുടെ നവീകരണത്തിനു വിപ്ലവകരമായ ഇടപെടലുകളാണ് മറിയം ത്രേസ്യ നടത്തിയത്. കലഹങ്ങൾ ഒഴിവാക്കാനും, ഭവനങ്ങളിൽ സമാധാനമുണ്ടാക്കാനും, മദ്യപരെയും ദുർന്നടപ്പുകാരെയും നേർവഴിക്കു നടത്തുവാനും മറ്റും അവൾ ഏറെ അധ്വാനിച്ചു. കുടിലും മണിമേടയും അവൾക്ക് ഒരുപോലെയായിരുന്നു. കുടുംബങ്ങളെ ഉലയ്ക്കുന്ന പ്രശ്നങ്ങളിൽ മനമുരുകി, അവർക്കായി മാധ്യസ്ഥ്യം വഹിച്ചു പ്രാർഥിക്കാനും പരിഹാരം തേടാനും ഉറക്കമൊഴിച്ചും അവൾ സമയം കണ്ടെത്തി.
നല്ല കുടുംബങ്ങളെ പടുത്തുയർത്തുന്നതിൽ സ്ത്രീയുടെ പങ്ക് മറിയം ത്രേസ്യ തിരിച്ചറിഞ്ഞിരുന്നു. ഉത്തമ കുടുംബിനികളാണ് കുടുംബങ്ങളുടെ ആണിക്കല്ല് എന്നതും, ഉത്തമകുടുംബിനികളുള്ള കുടുംബത്തിൽനിന്നേ ഉത്തമരായ മക്കളുണ്ടാകൂ എന്നതും മറിയം ത്രേസ്യയുടെ ദർശനങ്ങളായിരുന്നു.
നൂറ്റാണ്ടുമുന്പ് വിശുദ്ധ കുടുംബങ്ങളെ കെട്ടിപ്പടുക്കാൻ മറിയം ത്രേസ്യ നടത്തിയ പോരാട്ടമാണ് ഇന്നു തിരുസഭ ഏറ്റവും പ്രാധാന്യമേറിയ ശുശ്രൂഷയായി കാണുന്ന കുടുംബ പ്രേഷിതത്വം.
എന്തിനും, അവർ നാലുപേർ
പുത്തൻചിറ ഗ്രാമത്തിൽ മറിയം ത്രേസ്യയുടെ നേതൃത്വത്തിൽ നാൽവർസംഘം തുടക്കമിട്ടതു സ്ത്രീശക്തിയുടെ വിളംബരം കൂടിയായിരുന്നു. ത്രേസ്യയുടെ ജീവിതാദർശങ്ങളാൽ ആകർഷിക്കപ്പെട്ട മൂന്നു കൂട്ടുകാരികൾ - മാളിയേക്കൽ കൂനൻ താണ്ട, മാളിയേക്കൽ കൂനൻ കൊച്ചുമറിയം, കരുമാലിക്കൽ മറിയം എന്നിവർ അവളുടെ സന്തതസഹചാരികളായിരുന്നു. അള്ത്താര അലങ്കരിക്കാനും, രോഗികളെ ശുശ്രൂഷിക്കാനും അവർക്കൊപ്പം പ്രാർഥിക്കാനും അവരുടെ വ്രണങ്ങൾ വൃത്തിയാക്കി മരുന്നുവച്ചുകെട്ടാനും, വൃദ്ധജനങ്ങളെ സഹായിക്കാനുമെല്ലാം, രാത്രിയുടെ യാമങ്ങളിൽപോലും ഇവർ ഒന്നിച്ചുണ്ടായിരുന്നു. മാരക പകർച്ചവ്യാധിയായ വസൂരി ബാധിച്ചവരെപ്പോലും വീടുകളിൽ കയറിയിറങ്ങി ശുശ്രൂഷ ചെയ്യാൻ അവർക്കു മടിയില്ലായിരുന്നു.
പെണ്ണായിപ്പിറന്നാൽ വിലക്കുകൾ ഏറെയുണ്ടായിരുന്ന ഒരു കാലത്ത്, മുപ്പതുകൾവരെ വിവാഹിതരാകാതെ നിന്ന് അവഗണിക്കപ്പെട്ട ജനസമൂഹത്തിന്റെ ശുശ്രൂഷയ്ക്കായി ഇറങ്ങിത്തിരിച്ച നാൽവർസംഘം അന്നും ഇന്നും വിസ്മയമാണ്. വിപ്ലവാത്മകമായിരുന്നു അവരുടെ സാമൂഹിക പ്രതിബദ്ധത.
വർഷങ്ങൾക്കുശേഷം, തിരുക്കുടുംബത്തിന്റെ നാമത്തിൽ കുടുംബങ്ങളെ വിശുദ്ധീകരിക്കുക എന്ന ലക്ഷ്യവുമായി, തിരുക്കുടുംബ സന്യാസിനീസമൂഹം പിറക്കുന്പോഴും മൂന്നു കൂട്ടുകാരികളും മറിയം ത്രേസ്യക്കൊപ്പമുണ്ടായിരുന്നു..!
ക്രൂശിതനൊപ്പം കുരിശിൽ
മറിയം ത്രേസ്യയുടെ ജീവിതം ക്രൂശിതനായ യേശുവിനോടുള്ള സ്നേഹത്തിൽ ഏറെ ആഴപ്പെട്ടിരുന്നു. യേശുവിന്റെ പീഡാസഹനങ്ങളുടെ കാഠിന്യം നേരിൽകണ്ട് "മതി കർത്താവേ മതി, ഈ കുരിശു ഞാൻ ചുമന്നുകൊള്ളാം’ എന്നു വിളിച്ചു കരഞ്ഞ മറിയം ത്രേസ്യയുടെ ആത്മാർഥസ്നേഹത്തിനു ലഭിച്ച സമ്മാനമാവാം അവൾക്കു ലഭിച്ച, വിശുദ്ധാത്മാക്കളിൽ അത്യപൂർവമായ പഞ്ചക്ഷതാനുഭവം. ക്രൂശിതന്റെ തിരുമുറിവുകൾ അവൾക്കു പലവട്ടം ഉണ്ടായതിനും രക്തമൊഴുകിയതിനും സാക്ഷ്യങ്ങൾ ഏറെയുണ്ട്. സഹിക്കുന്നവരിലും ത്രേസ്യ കണ്ടിരുന്നതു ക്രൂശിതനായ യേശുവിനെയാണ്.
പ്രാർഥനയുടെ അച്ചുതണ്ടിൽ കറങ്ങിയ സുകൃതജീവിതത്തിൽ തിരുക്കുടുംബം ഒന്നിച്ചും, മാതാവ് ഉണ്ണീശോ, കുരിശു ചുമക്കുന്ന ഈശോ, യൗസേപ്പിതാവ് എന്നിവർ ഓരോരുത്തരായും പ്രത്യക്ഷപ്പെട്ട് മറിയം ത്രേസ്യയെ സഹനങ്ങളിലും പൈശാചിക പരീക്ഷണങ്ങളിലും ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിരുന്നതായി മറിയം ത്രേസ്യയുടെയും, ആത്മപിതാവ് ജോസഫ് വിതയത്തിലച്ചന്റെയും ലിഖിതങ്ങളിലുണ്ട്. അസഹനീയവും, സാധാരണക്കാർക്ക് അവിശ്വസനീയവുമായ പൈശാചിക പരീക്ഷണങ്ങളും മൗതികാനുഭവങ്ങളും ഏറെയുണ്ടായിരുന്നു മറിയം ത്രേസ്യയുടെ ജീവിതത്തിൽ. പ്രാർഥനാവേളകളിൽ പല മിസ്റ്റിക് അനുഭവങ്ങളും പ്രകടമായിരുന്നു.
അനാഥരുടെ അമ്മ
അനാഥരോടും ഒറ്റപ്പെടുന്ന രോഗികളോടും വൃദ്ധജനങ്ങളോടുമൊക്കെ വലിയ സ്നേഹമായിരുന്നു മറിയം ത്രേസ്യക്ക്. ""ആരുവോരുമില്ലാത്തവരെ സഹായിച്ചാൽ ദൈവം നല്കുന്ന പ്രതിഫലം എന്തുമാത്രമെന്നു തിട്ടപ്പെടുത്താനാവില്ല’’ എന്നാണ് മറിയം ത്രേസ്യ തന്റെ സഹ സഹോദരിമാരോടു പലപ്പോഴും പറഞ്ഞിട്ടുള്ളത്.
അനാഥരായ ഒട്ടേറെപ്പേരെ മറിയം ത്രേസ്യ മഠത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. മദർ മരിക്കുന്പോൾ മഠത്തിലെ അനാഥാലയത്തിൽ പത്തു കുട്ടികളുണ്ടായിരുന്നു. രോഗികളേയും വൃദ്ധരേയും ശുശ്രൂഷിക്കുന്നതിനും, വിശക്കുന്നവർക്കു ഭക്ഷണം എത്തിക്കുന്നതിനും ഏറെ പ്രാധാന്യം നല്കിയിരുന്നു. ഇതൊന്നും സമൃദ്ധിയിൽനിന്നായിരുന്നില്ല; ദാരിദ്ര്യത്തിൽനിന്നുതന്നെയായിരുന്നു.
വിദ്യാഭ്യാസ പ്രവർത്തക
വിദ്യാലയങ്ങൾ സ്ഥാപിക്കാനും കുട്ടികളെ പ്രബുദ്ധരാക്കാനും കളരിവിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന മറിയം ത്രേസ്യ മുന്നിട്ടിറങ്ങിയതും അവരുടെ ആത്മധൈര്യവും ലോകവീക്ഷണവും വിളിച്ചോതുന്നതാണ്. സ്ത്രീവിദ്യാഭ്യാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് അനിവാര്യമാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.
തിരുക്കുടുംബ സന്യാസിനീ സഭ സ്ഥാപിക്കപ്പെട്ടതിനു പിറകേ വിവിധ പള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ തയാറായതും മദറിന്റെ ദർശനമനുസരിച്ചുതന്നെ. അറിവിലൂടെ തിരിച്ചറിവിലേക്ക് ഒരു തലമുറയെ വഴിനടത്താനുള്ള ശ്രമവുമായിരുന്നു അത്.
വീട്ടിലേക്കുള്ള മടക്കം
1926 മേയ് 10. തിരുക്കുടുംബ സന്യാസിനീസമൂഹത്തിന്റെ രണ്ടാമത്തെ മഠം തുന്പൂരിൽ മാർ ഫ്രാൻസിസ് വാഴപ്പിള്ളി വെഞ്ചരിക്കുകയായിരുന്നു. ചടങ്ങിൽ സംബന്ധിച്ചുകൊണ്ടിരുന്ന മറിയം ത്രേസ്യയുടെ കാലിൽ മദ്ബഹായിൽവച്ച് ഒരു ക്രാസി മറിഞ്ഞുവീണ് മുറിവുണ്ടായി. പ്രമേഹരോഗിയായിരുന്ന മറിയം ത്രേസ്യയുടെ കാലിലുണ്ടായ മുറിവ് അവരുടെ ആരോഗ്യനില വഷളാക്കുകയായിരുന്നു. 1926 ജൂൺ എട്ടിനായിരുന്നു മരണം.
ഒരു വിശുദ്ധയുടെ മരണസമയത്തെന്നപോലെ മദറിന്റെ വിയോഗവാർത്തയറിഞ്ഞ് ജനം ഒഴുകിയെത്തി. ജപമാല പോലുള്ളവ അവർ അമ്മയുടെ ശരീരത്തിൽ തൊടുവിപ്പിച്ച് കൊണ്ടുപോയി. പലരും വിതയത്തിലച്ചനെ സന്ദർശിച്ച് തിരുശേഷിപ്പുകൾ ചോദിച്ചു...
വിതയത്തിലച്ചന്റെ ആത്മീയ പുത്രി
നീണ്ട 24 വർഷം മറിയം ത്രേസ്യയുടെ ആത്മീയ പിതാവായിരുന്നു ധന്യൻ ജോസഫ് വിതയത്തിലച്ചൻ. അവൾ നേരിട്ട പരീക്ഷണങ്ങളും പീഡാസഹനങ്ങളും, അവളിലെ നന്മകളും ഏറ്റവും അറിഞ്ഞ വ്യക്തി. അവൾക്കു ശക്തിയും പ്രചോദനവും മാർഗനിർദേശകനും അച്ചനായിരുന്നു. രൂപതാധ്യക്ഷൻ മാർ യോഹന്നാൻ മേനാച്ചേരിയുമായുള്ള മറിയം ത്രേസ്യയുടെ ബന്ധവും വിതയത്തിലച്ചൻ വഴിയായിരുന്നു.
സമർപ്പിത എന്ന നിലയിൽ ഇടവകശുശ്രൂഷയിലും വികാരി വിതയത്തിലച്ചനൊപ്പം സജീവമായിരുന്നു മറിയം ത്രേസ്യ. ഇവളൊരു പുണ്യവതിയാകുമെന്ന് ഉറച്ചുവിശ്വസിച്ച വിതയത്തിലച്ചൻ പറഞ്ഞുവച്ചു; മറിയം ത്രേസ്യയുടെ നാമകരണ നടപടികൾ തുടങ്ങണം, പക്ഷേ, എന്റെ മരണശേഷം മാത്രം. തന്റെ മരണത്തിന് ഏഴുവർഷം മുന്പ്, 1957ൽ, വിതയത്തിലച്ചൻ മറിയം ത്രേസ്യയെ സംബന്ധിച്ച എല്ലാ രേഖകളും അന്നത്തെ തൃശൂർ രൂപതാധ്യക്ഷൻ മാർ ജോർജ് ആലപ്പാട്ടിനു കൈമാറി. മറിയം ത്രേസ്യ മരിച്ച ജൂണ് എട്ടിനുതന്നെ, 1964ൽ, അച്ചൻ മരിച്ച ശേഷം 1973ലാണ് മറിയം ത്രേസ്യയുടെ നാമകരണ നടപടികൾക്കു തുടക്കം കുറിച്ചത്. 1973 ൽ ദൈവദാസിയായും 1999ൽ ധന്യയായും രണ്ടായിരാമാണ്ടിൽ വാഴ്ത്തപ്പെട്ടവളായും മറിയം ത്രേസ്യ പ്രഖ്യാപിക്കപ്പെട്ടു.
അന്നേ അവർ പറഞ്ഞു
ചെന്നിടത്തെല്ലാം നന്മയുടെ പ്രകാശം പരത്തുന്ന വിളക്കായി മാറിയ മറിയം ത്രേസ്യ ജീവിച്ചിരിക്കുന്പോൾതന്നെ പുണ്യവതിയെന്ന് അറിയപ്പെട്ടിരുന്നു. സമകാലികർ പറഞ്ഞിരുന്നു; മങ്കിടിയാൻ കന്യാസ്ത്രീ പുണ്യാളത്തിയാകും.
മറിയം ത്രേസ്യയുടെ വിശുദ്ധി അന്നുതന്നെ അത്രമേൽ പ്രസിദ്ധമായിരുന്നു. കൃഷിനശിച്ചവരും രോഗികളും മക്കളില്ലാത്തവരുമൊക്കെ പ്രാർഥനാസഹായം തേടി ആ നന്മമരത്തെ സമീപിച്ചിരുന്നു. ഫലം ചൂടുകയും ചെയ്തിരുന്നു. സാക്ഷ്യങ്ങളേറെയാണ്.
അവരെല്ലാം കാത്തിരുന്ന അസുലഭ മുഹൂർത്തമാണിന്ന്. നൂറ്റാണ്ടു പിന്നിട്ട മഹനീയ ചരിത്രമുള്ള ഹോളി ഫാമിലി സന്യാസിനീസമൂഹത്തിനും ഇത് അനുഗൃഹീത നിമിഷം.
ഡേവിസ് പൈനാടത്ത്