പണ്ട് നെല്ലു വിളഞ്ഞിരുന്ന മലമുകളിലെ പാടങ്ങളില്‍ ഇപ്പോള്‍ 12 മാസവും കരിമ്പ് മാത്രം. അതുകൊണ്ടു തന്നെ മറയൂരില്‍ ശര്‍ക്കര ഉത്പാദനം ഒരു കുടില്‍ വ്യവസായ മായി മാറിക്കിഴിഞ്ഞു. വര്‍ഷം 4800 ടണ്‍ ശര്‍ക്കര ഇവിടെ ഉത്പാദിപ്പി ക്കുന്നുണ്ടെന്നാണു കണക്ക്.
സമുദ്രനിരപ്പില്‍ നിന്നു 1700 മുതല്‍ 4500 അടി അവരെ ഉയരത്തിലാണു മറയൂര്‍- കാന്തല്ലൂര്‍ മേഖലയുടെ കിടപ്പ്. മറയൂര്‍ ചന്ദന റിസര്‍വ്,ചിന്നാര്‍ വന്യജീവി സങ്കേതം, കുറിഞ്ഞിമല സങ്കേതം, പാമ്പാടും ചോല, ആനമുടി ചോല നാഷണല്‍ പാര്‍ക്ക് എന്നീ വനമേഖലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്.
മഴനിഴല്‍ പ്രദേശമായ മറയൂരില്‍ കരിമ്പുകൃഷി എത്തിയിട്ട് അധികം കാലമായിട്ടില്ല. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളില്‍ ഒന്നായ പാമ്പാറിന്റെ തീരമായ മറയൂരില്‍ കുടിയേറ്റം ആരംഭിച്ച കാലം മുതല്‍ നെല്‍ കൃഷിക്കായിരുന്നു പ്രാധാന്യം. ഇതിനുപുറമേ കന്നുകാലിവളര്‍ത്തലും ഉണ്ടായിരുന്നു.
മലഞ്ചെരുവുകളിലെ തട്ടു തട്ടായ പാടങ്ങളില്‍ ആദ്യ ആറുമാസം ജീരകം എന്ന ഇനം നെല്ലാണു വിളഞ്ഞിരുന്നത്. ശേഷിക്കുന്ന ആറു മാസം കന്നുകാലികള്‍ മേയും. കൊയ്ത്തിനുശേഷം ശേഖരിക്കുന്ന വൈക്കോല്‍ ആയിരുന്നു കന്നുകാലികളുടെ തീറ്റ. എന്നാല്‍, കൃഷിയുള്ള ആറുമാസക്കാലം മറയൂര്‍ കാടുകളിലാണു കാലികള്‍ മേഞ്ഞി രുന്നത്.
എന്നാല്‍, 1970കളുടെ ആദ്യപകുതി യില്‍ വനത്തില്‍ കാലികളെ മേയ് ക്കുന്ന ത്തിനു വിലക്കു വന്നു. അതോടെകര്ഷകര് കന്നുകാലി വളര്‍ത്തല്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. നെല്കൃഷികൊണ്ടുമാത്രം ഉപജീവനം സാധ്യമാകാതെ വന്ന തോടെ ചിലര്‍ തമിഴ്നാട്ടില്‍നിന്നു കരിമ്പ് കൊണ്ടു വന്നു പരീക്ഷിച്ചു. ആദായകരമെന്നു മനസിലായതോടെ കര്‍ഷകര്‍ സാവധാനം കരിമ്പ് കൃഷിയിലേക്ക് കളംമാറ്റി. ഒമ്പതു മുതല്‍ 12 മാസത്തെ വിളവാണ് കരിമ്പിനു വേണ്ടത്.
അതോടെ നെല്‍കൃഷി ഇല്ലാതായി. തുടക്ക ത്തില്‍ 2200 ഏക്കറില്‍ വരെ കരിമ്പു കൃഷി ഉണ്ടായിരുന്നു. ഇപ്പോ ഴത് 1200 ഏക്കറിലായി ചുരുങ്ങി. ജലക്ഷാമവും ചെലവിനനുസരിച്ചുള്ള വിലയും ലഭിക്കാത്തതു മൂലമാണു പലരും കൃഷി ഉപേക്ഷിച്ചത്. മാസത്തില്‍ രണ്ടു തവണയെങ്കിലും ജലസേചനം നടത്തണം. കാവേരി തര്‍ക്കത്തില്‍ പെട്ട് കാവേരിയുടെ കൈവഴിയായ പാമ്പാര്‍ ജലസേചന പദ്ധതികളും വൈകി.
നിലമൊരുക്കി ഒരടി അകലത്തില്‍ കരണ (കരിമ്പിന്റെ ഇളം തണ്ട്) നട്ടാണു കൃഷി ആരംഭിക്കുന്നത്. വിത്തിന് ഉപയോഗിക്കുന്ന കരിമ്പിന്റെ തലഭാഗത്തിനാണു കരണ എന്നു പറയുന്നത്. 90 ദിവസത്തിനകം വളമിടണം. ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കരിമ്പ് മൂപ്പ് എത്തുന്നതോടെ കര്‍ഷകന്റെ റോള്‍ കഴിഞ്ഞു.
കരിമ്പ് വെട്ടുകയും ശര്‍ക്കര ഉത്പാദിപ്പിക്കുകയും ചെയ്യുന്നതു തമിഴ്നാട്ടിലെ ഉദുമല്‍ പേട്ട താലൂക്കിലെ ഓണകല്ലൂര് ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ക്രഷര്‍, ചക്ക് ഡീസല്‍ എന്ജിന്, കരിമ്പു നീര് തിളപ്പിച്ച് ഒഴിക്കുന്ന പ്രത്യേകതരം പാത്രം (കൊപ്ര) എന്നിവ അടങ്ങുന്ന യൂണിറ്റുമായി കുടുംബസ മേതമാണ് സംഘം മറയൂരില്‍ എത്തുന്നത്. കരിമ്പിന് തോട്ടത്തില്‍ ഷെഡ് കെട്ടി അവിടെത്തന്നെ താമസിച്ചാണ് ശര്‍ക്കര തയ്യാറാക്കുന്നത്.
വെട്ടി കൊണ്ടുവരുന്നകരിമ്പ് ആദ്യം ക്രഷറുകളില്‍ ചതച്ച് നീര് വേര്‍തിരിക്കും. ഇത് വലിയ ലോഹ ചട്ടികളില്‍ ഒഴിച്ച് തിളപ്പിച്ച് വറ്റിക്കും. അഴുക്ക് കളയാന്‍ ചെറിയ അളവില്‍ സോഡാ കാരവും ശര്‍ക്കര കട്ടിയായി കിട്ടാന്‍ ചുണ്ണാമ്പും ചേര്‍ക്കും. നീര് വറ്റി കൊഴുത്ത പരുവത്തിലെത്തിക്കഴിഞ്ഞാല് കൈകള്‍ കൊണ്ട് ഉരുട്ടും. 600 ലിറ്റര്‍ കരിമ്പ് നീരില്‍ നിന്നു 150 മുതല്‍ 180 കിലോ ശര്‍ക്കര ലഭിക്കും. 97% ആണ് മറയൂര്‍ ശര്‍ക്കരയിലെ പഞ്ചസാരയുടെ അളവ്.
തമിഴ്നാട് ശര്‍ക്കരയില്‍ ഇത് 85 ശതമാനത്തില്‍ താഴെയാണ്. ഇരുമ്പിന്റെ അംശം കൂടിയതും സോഡിയത്തിന്റെ അള വിലുള്ള കുറവുമാണ് മറയൂര്‍ ശര്‍ക്കരയെ വ്യത്യസ്തമാക്കുന്നത്. 50 കിലോ ചാക്കിന് 3000 രൂപയാണ് കര്ഷകന് കിട്ടുന്ന ഇപ്പോഴത്തെ ശരാശരി വില. 10 വര്‍ഷമായി ശര്ക്ക രയുടെ വിലയില്‍ കാര്യമായ മാറ്റമില്ല.
മലമടക്കുകളിലെ കൃഷിയും മൂടല്‍ മഞ്ഞും നൂല് മഴയും ശീതകാറ്റും കരിമ്പ് കൃഷിക്ക് ഏറെ അനുയോജ്യമാണ്. 400 വര്‍ഷമായി പിന്തുടരുന്ന ശര്‍ക്കര ഉത്പാദന രീതിയാണ് ഇപ്പോ ഴുമുള്ളത്. ഉപ്പുരസമോ പുളിപ്പോ ഒന്നുമില്ലാത്ത ശര്‍ക്കര ഉത്പാദിപ്പിക്കാന്‍ കഴിയുന്നത് അതുകൊണ്ടു കൂടിയാവാം.
മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക
നിലവാരം കൊണ്ടും ഗുണമേന്മ കൊണ്ടും പ്രശസ്തമായ മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക ലഭിച്ചിട്ടുണ്ട്. മറയൂര്‍ ശര്‍ക്കരയുടെ പേരില്‍ വിപണയില്‍ വ്യാപകമായി വ്യാജശര്‍ക്കര എത്തിത്തുടങ്ങിയതോടെയാണ് ഭൗമ സൂചികയ്ക്കു വേണ്ടിയുള്ള ശ്രമം തുടങ്ങിയത്. കാര്‍ഷിക സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.ആര്. എല്‍സിയെ ഇതിന്റെ സാധ്യത പഠനം ഏല്പിച്ചു. തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ചു.
മറയൂര്‍ ശര്‍ക്കരയുടെ സാമ്പിളുകളും വിപണിയിലെ മറ്റ് ശര്‍ക്കരയുടെ സാമ്പിളുകളും ശേഖരിച്ച് ലാബില്‍ കൊടുത്ത് പരിശോധിച്ചു. തുടര്‍ന്നു മറയൂര്‍-കാന്തല്ലൂര്‍ മേഖലയില്‍ കരിമ്പ് കൃഷി ചെയ്യുന്ന മേഖലയുടെ ആധികാരികമായ മാപ്പ് തയാറാക്കി ലോഗോയും ചേര്‍ത്ത് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ചെന്നൈയില്‍ പ്രവര്‍ത്തി ക്കൂന്ന ജ്യോഗ്രഫിക്കല്‍ ഇന്‍ഡി ക്കേഷന് രജിസ്ട്രിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതേത്തുടര്‍ന്ന് മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചു.
ജിതേഷ് ചെറുവള്ളില്‍