തിരുവനന്തപുരം: മുതലമട മാമ്പഴം എന്ന പേര് കേൾക്കുമ്പോഴേ ഇന്ത്യക്കാർക്കു മാത്രമല്ല വിദേശിയുടേയും നാവിൽ വെള്ളമൂറും. അത്രയും സ്വാദിഷ്ടമാണ് പാലക്കാട് മുതലമടയിലെ വിവിധ ഇനം മാങ്ങകൾ..
സ്വാദിഷ്ടമായ മാമ്പഴം ഉത്പാദിപ്പിക്കുമ്പോഴും അർഹമായ വില കർഷകർക്ക് ലഭ്യമായിരുന്നില്ല. വിപണിയിൽ കർഷകർക്ക് നേരിട്ട് ഇടപെടാൻ കഴിയാത്തതായിരുന്നു ഇതിനു പ്രധാന കാരണം. ഇതിന് പ്രതിവിധി കർഷകർ തന്നെ കണ്ടെത്തിയിരിക്കയാണ്.
തങ്ങളുടെ ഉത്പന്നം ലോകത്ത് എവിടെ ഇരുന്നും മൊത്തവ്യാപാരിക്കോ ചില്ലറ വ്യാപാരിക്കോ വാങ്ങാം. ഇതിനായി മുതലമട അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകണ സംഘം ഓൺലൈൻ സംവിധാനമൊരുക്കി. വെബ് സൈറ്റ് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. അടുത്ത ആഴ്ച്ച സൊസൈറ്റിയുടെ മൊബൈൽ ആപ്പും പ്രവർത്തന സജ്ജമാകും.
മാമ്പഴം വേണ്ടവർക്ക് ഈ മൊബൈൽ ആപ്പിൽ കയറി ഓർഡർ നല്കാം. ഇതേപോലെ കർഷകർക്ക് വില്ക്കാനുള്ള മാമ്പഴത്തിന്റെ അളവും കാണിക്കാൻ കഴിയും. വ്യാപാരികൾ ഉൾപ്പെടെ ഉള്ളവർ തങ്ങൾക്ക് വേണ്ട മാമ്പഴം ഓർഡർ ചെയ്ത പണം നേരിട്ട് സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം.
കർഷകരുടെ ഉത്പന്നത്തിന് വില നിർണയിക്കാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലദ്യമാകുന്നത്. ഉത്പാദകനും ഉപഭോക്താക്കളും തമ്മിൽ നേരിട്ട് ആശയവിനിമയത്തിനും ഇത് വഴി തുറക്കുന്നു. കോഫ്ബ നെറ്റ്വർക്സ് എന്ന സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ സഹായത്തോടെ തയാറാക്കിയ muthalamadamangoes.com എന്ന വെബ്സൈറ്റ് കൃഷിമന്ത്രി പി. പ്രാസാദ് ഉദ്ഘാടനം ചെയ്തു.
ഒരാഴ്ചക്കുള്ളിൽ മാങ്ങാ കർഷകരിൽ നിന്നും നേരിട്ട് കച്ചവടക്കാർക്കും ജനങ്ങൾക്കും വാങ്ങാവുന്ന ആപ്പും ലഭ്യമാക്കും എന്ന് കർഷകരും കോഫ്ബ നെറ്റ്വർക്ക് എന്ന സ്റ്റാർട്ടപ്പും അറിയിച്ചു. മാങ്ങ ഓർഡർ പ്രകാരം വീട്ടിലും കടകളിലും എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയതായും ഇവർ അറിയിച്ചു.
മുതലമട അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി ഡയറക്ടർ ആർ.രവി മുതലമടയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മന്ത്രിക്ക് മുന്നിൽ വിവരിച്ചു. സംഘം സെക്രട്ടറി സജേഷ് ചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
ചടങ്ങിൽ കോഫ്ബ നെറ്റ്വർക്ക് സ്റ്റാർട്ടപ്പ് കമ്പനി സിഇഒ സുബീഷ്, ഡയറക്ടർ അമൽ ദേവരാജ്, എന്നിവരുമുണ്ടായിരുന്നു. കർഷകർക്ക് ഗുണപരമായ മാറ്റം ഉണ്ടാക്കാനാണ് ഇത്തരമൊരു ക്രമീകണമൊരുക്കുന്നതെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.