സോളമൻ രാജാവ് ഒരു മോഷ്ടാവിനെ തിരിച്ചറിഞ്ഞ കഥയാണ്. അയാളുടെ സംഭാഷണത്തിൽനിന്ന് രാജാവ് അയാളെ തിരിച്ചറിഞ്ഞു. നമ്മുടെ പ്രവൃത്തിയുടെ വേരുകൾ ചിന്തയിലുണ്ട്. മോശമായ ചിന്തയാണെങ്കിൽ അത് നമ്മുടെ സംഭാഷണത്തിലും പ്രവൃത്തിയിലും പ്രതിഫലിക്കും.ഈ കഥ വായിക്കുക...
കച്ചവടത്തിലെ മൂന്നു പങ്കാളികൾ. അവർ പുതിയൊരു ബിസിനസ് തുടങ്ങാനായി ഒരു അയൽപട്ടണത്തിലേക്കു പോയി. യാത്രാമധ്യേ അന്തിയുറങ്ങേണ്ടിവന്നപ്പോൾ സുരക്ഷിതത്വത്തെകരുതി അവർ തങ്ങളുടെ പണം ഒരിടത്തു കുഴിച്ചിട്ടു. പിറ്റേ ദിവസം അവർ മൂന്നുപേരുംകൂടി പണമെടുക്കാൻ ചെല്ലുന്പോൾ അത് അപ്രത്യക്ഷമായിരുന്നു!
തങ്ങൾ പണം കുഴിച്ചിടുന്നതു മറ്റാരും കണ്ടില്ലെന്ന് അവർക്കു നല്ല ഉറപ്പായിരുന്നു. അപ്പോൾപ്പിന്നെ മോഷ്ടാവ് അവരിലൊരാളാണെന്ന് അവർ അന്യോന്യം ആരോപിച്ചു. അവസാനം കേസ് സോളമൻ രാജാവിന്റെ കോടതിയിലെത്തി. അവർ മൂന്നുപേരും തങ്ങൾ നിരപരാധികളാണെന്നു വാദിച്ചു. എന്നാൽ, അവരിലൊരാളാണു മോഷ്ടാവ് എന്ന് അവർ തറപ്പിച്ചു പറഞ്ഞു.
രാജാവ് ക്ഷമയോടെ അവരുടെ കഥ കേട്ടിരുന്നു. കഥ കേട്ടപ്പോൾ തനിക്ക് ആലോചിക്കാൻ സമയം വേണമെന്നു പഞ്ഞു പിറ്റേദിവസം വരാൻ പറഞ്ഞ് അദ്ദേഹം അവരെ പറഞ്ഞയച്ചു. രാജാവ് പറഞ്ഞതുപോലെ പിറ്റെദിവസം അവർ മൂന്നുപേരും രാജസന്നിധിയിലെത്തി.
അപ്പോൾ രാജാവ് പറഞ്ഞു: "നിങ്ങൾ മൂന്നുപേരും ബുദ്ധിമാന്മാരാണ് എന്നു തോന്നുന്നു. നിങ്ങളുടെ കേസ് പരിഗണിക്കുന്നതിനു മുന്പ് മറ്റൊരു കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം തേടുവാൻ ഞാൻ ആഗ്രഹിക്കുന്നു'. രാജാവ് അവരെ പുകഴ്ത്തിപ്പറഞ്ഞപ്പോൾ അവരുടെ മുഖം പ്രകാശിച്ചു. കാര്യം എന്താണെന്നറിയാൻ അവർക്ക് ആകാംക്ഷയായി.
ഉടനെ രാജാവ് പറഞ്ഞു: "പൈതൽ പ്രായം മുതൽ ഒരുമിച്ചു വളർന്ന ഒരു ബാലനും ബാലികയും. പ്രായമാകുന്പോൾ പരസ്പരം വിവാഹിതരാകാമെന്ന് അവർ പ്രതിജ്ഞചെയ്തു. എന്നാൽ, ഏതെങ്കിലും കാരണത്താൽ മറ്റാരെയെങ്കിലും വിവാഹം കഴിക്കുവാൻ തീരുമാനിച്ചാൽ അതു മുൻകൂട്ടി അറിയിച്ച് പ്രതിജ്ഞയിൽനിന്നും വിടുതൽ നേടുമെന്നും അവർ പരസ്പരം വാഗ്ദാനം ചെയ്തു.
"കാലം കുറെ കഴിഞ്ഞു. അവർക്കു പരസ്പരം കാണാൻ സാധിക്കാത്തവിധം അകലെയുള്ള രണ്ടു സ്ഥലങ്ങളിലാണ് അവർ താമസിച്ചിരുന്നത്. ഇതിനിടയിൽ പ്രായപൂർത്തിയായ ബാലിക മറ്റൊരാളെ സ്നേഹിച്ചു. അവർ പരസ്പരം വിവാഹവും കഴിച്ചു. വിവാഹം കഴിഞ്ഞപ്പോഴാണു താൻ പണ്ടുചെയ്ത പ്രതിജ്ഞയെക്കുറിച്ച് അവൾ ഓർത്തത്. അവൾ അക്കാര്യം ഭർത്താവിനോടു പറഞ്ഞു.
"അപ്പോൾ എത്രയും വേഗം ബാല്യകാല സുഹൃത്തിനെ കണ്ടുപിടിച്ചു പ്രതിജ്ഞയിൽനിന്നു മോചനം നേടാൻ അയാൾ ആവശ്യപ്പെട്ടു. അതിനു ശേഷം മാത്രം വിവാഹജീവിതം നയിക്കാമെന്ന് അയാൾ അവളോടു പറഞ്ഞു. അവൾക്കു സ്വീകാര്യമായിരുന്നു ഈ നിർദേശം. അവർ രണ്ടുപേരുംകൂടി കുറെ പണവുമായി ബാല്യകാല സുഹൃത്തിനെ തേടിയിറങ്ങി. അയാളെ കണ്ടുപിടിച്ചപ്പോൾ ഉണ്ടായ സംഭവം അവൾ വിവരിച്ചു. തന്റെ പ്രതിജ്ഞയിൽനിന്നു വിടുതൽ തരണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറെ പണവും അയാളുടെ മുന്പിൽ വച്ചു.
"അവളുടെ കഥ കേട്ടപ്പോൾ സന്തോഷപൂർവം അവളുടെ പ്രതിജ്ഞയിൽനിന്ന് അവൾക്ക് അയാൾ വിടുതൽ നൽകി. എന്നു മാത്രമല്ല, പണം സ്വീകരിക്കാതെ അവളെ സ്നേഹപൂർവം തിരികെ അയയ്ക്കുകയും ചെയ്തു. അവർ ഇരുവരും സന്തോഷപൂർവം മടങ്ങുന്പോൾ ഒരു കൊള്ളക്കാരൻ അവരെ ആക്രമിച്ചു അവരുടെ പണം കൈവശപ്പെടുത്തി.
"അപ്പോൾ തന്റെ ഭർത്താവ് എത്രയോ നല്ലവനാണെന്നും അതുപോലെ തന്റെ ബാല്യകാല സുഹൃത്ത് തന്നോട് എങ്ങനെ ക്ഷമിച്ചുവെന്നുമൊക്കെ വിവരിച്ചുകൊണ്ടു പണം തിരികെ നൽകുവാൻ മോഷ്ടാവിനോട് അവൾ ആവശ്യപ്പെട്ടു. മനസലിയിക്കുന്ന അവളുടെ കഥ കേട്ടപ്പോൾ മോഷ്ടാവ് പണം അവർക്കു തിരികെ നൽകി.'
കഥ എങ്ങോട്ടാണു പോകുന്നതെന്ന് ആ "ബുദ്ധിശാലികൾ'ക്ക് ഒരുപിടിയും കിട്ടിയില്ല. അവരുടെ മുഖത്തേക്കു നോക്കിക്കൊണ്ട് രാജാവ് ചോദിച്ചു: "ഞാൻ പറഞ്ഞ കഥയിലെ കഥാപാത്രങ്ങളിൽ ആരാണ് ഏറ്റവും പ്രശംസനീയമായ വിധത്തിൽ പ്രവർത്തിച്ചത്?'
അപ്പോൾ അവരിലൊരാൾ പറഞ്ഞു: "പ്രതിജ്ഞയിൽനിന്ന് വിടുതൽ ചോദിച്ച യുവതി', ഉടനെ മറ്റൊരാൾ പറഞ്ഞു: "ആ യുവതിയുടെ ഭർത്താവിന്റെ നടപടിയാണ് ഏറ്റവും വലിയ പ്രശംസ അർഹിക്കുന്നത്'. അപ്പോൾ രാജാവ് മൂന്നാമന്റെ മുഖത്തേക്കുനോക്കി. അല്പം മടിച്ചുമടിച്ച് അയാൾ പറഞ്ഞു. "ഭർത്താവും ഭാര്യയും പ്രശംസ അർഹിക്കുന്ന രീതിയിൽ പെരുമാറി. എന്നാൽ, അവളുടെ ബാല്യകാല സുഹൃത്തായിരുന്നവൻ എത്ര വലിയ മണ്ടനാണ്. പണമുണ്ടാക്കുവാൻ അവനു കിട്ടിയ അവസരം അവൻ വെറുതെ കളഞ്ഞില്ലേ?'
ലോകം കണ്ടിട്ടുള്ളതിലേക്കുംവച്ച് ഏറ്റവും വലിയ വിജ്ഞാനി എന്നു പരക്കെ വിശേഷിപ്പിക്കപ്പെടുന്ന സോളമൻ രാജാവ് അപ്പോൾ പറഞ്ഞു: "നീതന്നെയാണു കള്ളൻ!' അവൻതന്നെയായിരുന്നു കുഴിച്ചിട്ട പണം മോഷ്ടിച്ചത്. രാജാവിന്റെ മുന്പിൽ അവൻ കുറ്റം സമ്മതിച്ചു.
സോളമൻ രാജാവിനെക്കുറിച്ചുള്ള ഒരു ഐതിഹ്യമാണിത്. നാം ബൈബിളിൽ വായിക്കുന്ന കഥയല്ലിത്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾ വരുന്നത് എവിടെനിന്നാണ് എന്നു നമ്മെ അനുസ്മരിപ്പിക്കുന്ന ഒരു കഥയാണിത്.
മറ്റു രണ്ടുപേരുമായി കച്ചവടത്തിൽ പങ്കുകൂടിയപ്പോൾ തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും എങ്ങനെ പണമുണ്ടാക്കാമെന്നായിരുന്നു അവന്റെ ചിന്ത. ആ ചിന്തയുടെ അടിമയായി അവന്റെ മനസ് മാറി. അങ്ങനെ അവൻ സ്വന്തം ബിസിനസ് പങ്കാളികളുടെ പണം മോഷ്ടിച്ചു.
നാം ആരുടെയും പണം കവർന്നെടുക്കുന്നില്ലായിരിക്കാം. എന്നാലും നമ്മുടെ ചിന്തയിലും മനസിലും വളഞ്ഞ മാർഗങ്ങളിൽക്കൂടി പണമുണ്ടാക്കുന്ന കാര്യമാണു നിറഞ്ഞുനിൽക്കുന്നതെങ്കിൽ നാമും ഈ കള്ളനു തുല്യർതന്നെ.
അവന്റെ മനസിലുണ്ടായിരുന്ന ചിന്തയാണു രാജാവിനു നൽകിയ മറുപടിയിൽ അവൻ അറിയാതെ പുറത്തുവന്നത്. ആ ചിന്തയിൽനിന്നുതന്നെയായിരുന്നു അവന്റെ പ്രവൃത്തി മോഷണത്തിലവസാനിച്ചതും. നാം തെറ്റായ പ്രവൃത്തി ചെയ്യുന്നില്ലെങ്കിലും തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ചാണു നമ്മുടെ ചിന്തയെങ്കിൽ അതു നാം തെറ്റായ പ്രവൃത്തി ചെയ്യുന്നതിനു തുല്യമാണെന്നതു നമ്മുടെ ഓർമയിലിരിക്കട്ടെ.
നമ്മുടെ പ്രവൃത്തികൾ ശുദ്ധമായിരിക്കണമെങ്കിൽ നമ്മുടെ ചിന്തയും മനസും ശുദ്ധമായിരിക്കണം. അല്ലാതെ പോയാൽ, നാം അറിയാതെതന്നെ നമ്മുടെ പ്രവൃത്തികൾ തെറ്റിലും കുറ്റത്തിലുമായിരിക്കും അവസാനിക്കുക. അങ്ങനെ സംഭവിക്കാൻ നമുക്കനുവദിക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ചിന്തയിലും നന്മ നിറയട്ടെ...
01:25 AM Oct 06, 2019 | Deepika.com