ന്ധകോവിഡൊക്കെ കഴിഞ്ഞു സ്കൂളുകളൊക്കെ തുറക്കുകയല്ലേ? കുട്ടികളും മുതിർന്നവരുമൊക്കെ വീട്ടിലിരുന്നു മടുത്തുകാണും, ഒരു ഉണർവാകട്ടെയെന്നു കരുതി- ചേർത്തല മായിത്തറ സ്വാമിനികർത്തിൽ സുജിത്തിന്റെ ഈ വാക്കുകളിൽ ഒരു ശാസ്ത്രം ഒളിഞ്ഞിരിപ്പുണ്ട്. അത് ഉദ്യാന ചികിത്സയുമായി ( ഹോർട്ടിക്കൾച്ചർ തെറാപ്പി) ബന്ധപ്പെട്ടതാണ്. എപ്പോൾ വേണമെങ്കിലും പൂക്കളൊരുക്കുന്ന ഈ കാഴ്ചകാണാൻ എത്താനവസരമൊരുക്കിയിരുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. പൂക്കളുടെ നിറവും മണവും അടുക്കളത്തോട്ടത്തിലെ കായകളുടെ സാമീപ്യവുമൊക്കെ മനസിനു നൽകുന്ന വല്ലാത്തൊരു കുളിർമയനുഭവിച്ചാണ് കാഴ്ചക്കാർ മടങ്ങിയത്.
തുടർകാഴ്ചയ്ക്ക് ആശുപത്രി അങ്കണം
രണ്ടാഴ്ചയാണ് സൂര്യകാന്തി ചെടികൾ വർണവസന്തം വിടർത്തുന്നത്. മഴകൂടിയുള്ളതിനാൽ പൂക്കൾ അതിനു മുന്നേ വാടും. അറിഞ്ഞുകേട്ടെത്തുന്നവർക്ക് സൂര്യകാന്തി കാഴ്ചകൾ നഷ്ടപ്പെടാതിരിക്കാൻ തൊട്ടടുത്തുള്ള മതിലകം പ്രത്യാശ കാൻസർ സെന്ററിന്റെ മുറ്റത്തും സുജിത്ത് സൂര്യകാന്തി കൃഷി ചെയ്തിട്ടുണ്ട്. മരുത്തോർവട്ടത്തെ പൂക്കൾ വാടുന്പോൾ മതിലകത്തെ പൂക്കൾ വിടരും. കാൻസർ ചികിത്സക്കെത്തുന്നവർക്കും ഈ വർണവസന്തം ഒരു ശാന്തിയാകും. സൂര്യകാന്തിക്കൊപ്പം നാടൻ ചെന്പട്ടുചീരയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ഇതിലൂടെയും നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. ഒരേക്കറിൽ മൾച്ചിംഗും ഡ്രിപ്പ് ഇറിഗേഷനും ഒക്കെ ചെയ്താണ് സൂര്യകാന്തി നട്ടിരിക്കുന്നത്.
സൂര്യകാന്തിയുടെ രണ്ടാം വരവ്
കുറച്ചു നാൾ മുന്‍പും സുജിത്ത് കഞ്ഞിക്കുഴിയിൽ സൂര്യകാന്തി കൃഷി ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഫ്ളവർ ഷോയ്ക്കായി സൂര്യകാന്തിക്കൊപ്പം ബംഗളൂരുവിൽ നിന്ന് ഒന്നര ലക്ഷം രൂപ മുടക്കി എത്തിച്ച ജറബറ അടക്കമുള്ള പൂക്കളും ദൃശ്യവിരുന്നൊരുക്കി.
ശീതകാല പച്ചക്കറികളായ കാബേജും കോളിഫ്ളവറും സ്ട്രോബറിയും എല്ലാം ഉൾപ്പെടുത്തി 300 ഗ്രോബാഗുകളിൽ മനോഹരമായ ഒരു അടുക്കളത്തോട്ടവും ഒരുക്കിയിരുന്നു. സൂര്യകാന്തിത്തോട്ടത്തിൽ റിട്ട. എസ്.ഐ. ബോസിന്റെ നേതൃത്വത്തിൽ തേനീച്ച കോളനികളും സ്ഥാപിച്ചു. പള്ളിയുടെ പിറകിലെ ഒരേക്കറിൽ 8000 ചുവട് സംക്രാന്തി ഇനം സൂര്യകാന്തിച്ചെടികളാണ് പുഷ്പിച്ചത്.
ഫോട്ടോയും മറ്റും എടുക്കാനായി ഇടയകലം കുറച്ച് 20 സെന്റീമീറ്ററാക്കിയാണ് സൂര്യകാന്തിച്ചെടികൾ നട്ടിരുന്നത്. ഇതിനിടയിലായി നട്ട ചുവന്ന ചീര, സൂര്യകാന്തി പൂക്കുന്നതിനു മുന്നേ വിറ്റു. 50,000 രൂപ ഈയിനത്തിൽ ലഭിച്ചു. ചാണകവും ചാരവും കോഴിവളവുമായിരുന്നു അടിവളമായി നൽകിയത്. വിത്തുകൾ പ്രോട്രേയിൽ നട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ മൾച്ചിംഗ് ഷീറ്റുവിരിച്ച് ഡ്രിപ്പ് ഇറിഗേഷൻ നടത്തിയ ബെഡ്ഡിലേക്കു പറിച്ചു നട്ടു. 45-50 ദിവസം വേണം ഇത് പൂവാകാൻ. പൂവ് വിരിഞ്ഞാൽ രണ്ടാഴ്ചവരെ പിന്നെ വസന്തമൊരുക്കി ഇവ വാടാതെ നിൽക്കും. ഇതിനു ശേഷം രണ്ടാഴ്ച വരെ ഉണക്കിയാണ് കുരു വേർതിരിക്കുന്നത്. ഇതു മില്ലിലെത്തിച്ച് ആട്ടി എണ്ണയാക്കിയാണു നൽകുന്നത്.
ആമസോണ്‍ നൽകിയ ബസുമതി: വിളഞ്ഞത് കഞ്ഞിക്കുഴിയിൽ
ബിരിയാണി ഉണ്ടാക്കാനുപയോഗിക്കുന്ന ബസുമതി അരി മുഹമ്മയിലും കഞ്ഞിക്കുഴിയിലുമായി എട്ടേക്കറിലാണ് സുജിത്ത് വിളയിച്ചത്. വിത്തന്വേഷിച്ച് ഏറെ നടന്നെങ്കിലും എങ്ങും ലഭിച്ചില്ല. തുടർന്ന് ആമസോണ്‍ ഓണ്‍ലൈൻ വിപണിയിൽ പരതി. കിലോയ്ക്ക് 450 രൂപ നിരക്കിൽ ആമസോണ്‍ വിത്തെത്തിച്ചു. പുസ ഇനമാണു ലഭിച്ചത്. സെപ്റ്റംബർ-ഒക്ടോബറിൽ വിതച്ച് ഫെബ്രുവരിയിൽ കൊയ്യുന്ന രണ്ടാംകൃഷിക്ക് വിത്തിറക്കുന്നതാണു മഴയിൽ നിന്നു രക്ഷനേടാൻ നല്ലത്.
എന്നാൽ വിത്തു ലഭിച്ച ജൂണിൽ തന്നെ സുജിത്ത് വിത്തിറക്കുകയായിരുന്നു. മഴപെയ്താൽ പൊക്കമുള്ള ബസുമതി വീണു പോകാതിരിക്കാൻ മുണ്ടകനും ഇടകലർത്തിയാണു നട്ടത്. മുണ്ടകനും ബസുമതിയും പ്രത്യേകം വിതച്ച് ഞാറു പറിച്ച് ഇടകലർത്തി നടുകയായിരുന്നു. മുണ്ടകൻ 210 ദിവസം കൊണ്ടാണു വിളവെടുപ്പു പാകമാകുന്നത്.
ബസുമതി 130-ാം ദിവസം വിളവെടുക്കാം. ബസുമതി വിളഞ്ഞപ്പോൾ യന്ത്രമുപയോഗിച്ചു തന്നെ കൊയ്തു. മുണ്ടകന്റെ പച്ചിലകൾ അരിഞ്ഞു പോയെങ്കിലും ഇവ വീണ്ടും കിളിർത്തു വിളയുമെന്നു സുജിത്ത് പറയുന്നു. പച്ചക്കറി കൃഷിക്കു ശേഷം മുഹമ്മ മുഹാരം, കഞ്ഞിക്കുഴി കുണ്ടേലാറ്റ് പാടം എന്നിവിടങ്ങളിലെ നാലേക്കർ വീതമുള്ള പാടങ്ങളിലാണ് ബസുമതി വിളഞ്ഞത്.
70 കിലോ ബസുമതിയും 40 കിലോ മുണ്ടകൻ വിത്തുമാണ് ഏട്ടേക്കറിൽ വിതച്ചത്. രണ്ടാംകൃഷിയിൽ മഴയില്ലാത്തതിനാൽ ബസുമതി ഒറ്റയ്ക്കു തന്നെ നടാം. ഒരേക്കറിലേക്ക് 50 ചാക്കു ചാരവും 50 ചാക്ക് കോഴിവളവും അടിവളമായി നൽകി.
ചാഴിപിടിച്ച് നെല്ല് കുറേയൊക്കെ പതിരായിപോയെന്നും സുജിത്ത് പറയുന്നു. ഒരേക്കറിൽ നിന്ന് 400-500 കിലോ വിളവു ലഭിച്ചു. ഒരു കിലോ നെൽവിത്തിന് 250 രൂപ നിരക്കിൽ ആവശ്യക്കാർക്കു നൽകാനാണു പദ്ധതി. കിലോ 150 രൂപയ്ക്ക് അരിയാക്കി നൽകാനും ഉദ്ദേശിക്കുന്നു.
ഫോണ്‍: സുജിത്ത്- 94959 29729, 97445 81016
ടോം ജോർജ്