നിരവധി വർഷങ്ങൾക്കു മുൻപ് പോളണ്ടിലെ ഒരു വസ്ത്രവ്യാപാരിയായിരുന്നു ഏബ്രഹാം ലാബെൽ. എല്ലാ കാര്യങ്ങളിലും സത്യസന്ധൻ. നീതിപൂർവം പ്രവർത്തിക്കുന്നവൻ. നിയമമനുസരിച്ചു ജീവിക്കുന്നവൻ. ബിസിനസിൽ തട്ടിപ്പും വെട്ടിപ്പും നടത്താത്തവൻ. നികുതികൾ കൃത്യമായി നൽകുന്നവൻ. ആർക്കും ലാബെലിനെക്കുറിച്ച് പരാതിയില്ലായിരുന്നു. എന്നു മാത്രമല്ല, എല്ലാവർക്കും അദ്ദേഹത്തോട് ആദരവും ബഹുമാനവുമായിരുന്നു.
ലാബെൽ നേർവഴിയെ നടന്നപ്പോൾ ബിസിനസ് വളർന്നതല്ലാതെ തളർന്നില്ല. ഒരിക്കൽ ഒരു വൻതുകയുടെ ബിസിനസ് അദ്ദേഹത്തിനു ലഭിച്ചു. ആ ബിസിനസിന്റെ നികുതി അടയ്ക്കാതിരുന്നാൽ വലിയൊരു തുക ലാഭിക്കാമെന്ന ചിന്ത അദ്ദേഹത്തിന്റെ മനസിൽ പെട്ടെന്നു കടന്നുവന്നു. അത് അതിശക്തമായ ഒരു പ്രലോഭനമായി മാറി. പിന്നെ അദ്ദേഹം അധികം ആലോചിച്ചില്ല. അദ്ദേഹം നികുതി വെട്ടിപ്പു നടത്തി തെറ്റായ കണക്കുകൾ അധികാരികൾക്കു നൽകി.
അധികം താമസിയാതെ ലാബെൽ പിടിക്കപ്പെട്ടു. കേസ് കോടതിയിലായി. തടവും പിഴശിക്ഷയും ഉണ്ടാകാവുന്ന അവസ്ഥ. കേസ് പിടിക്കപ്പെടുന്നതിനു മുൻപുതന്നെ ലാബെൽ തന്റെ തെറ്റിനെയോർത്ത് പശ്ചാത്തപിക്കാൻ തുടങ്ങി. താൻ ചെയ്തതു ശരിയായില്ലെന്ന് അദ്ദേഹത്തിനു ബോധ്യംവന്നു.
അങ്ങനെയാണ് തന്റെ ഉപദേശകനായ ഒരു റബ്ബിയെ ലാബെൽ സന്ദർശിക്കാൻ പോയത്. തെറ്റ് ഏറ്റുപറഞ്ഞ് ഉപദേശം തേടുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, റബ്ബിയെ സന്ദർശിച്ചപ്പോൾ നാണക്കേട് നിമിത്തം തെറ്റ് ഏറ്റുപറയാൻ അദ്ദേഹത്തിനു സാധിച്ചില്ല. തന്റെ ബിസിനസിന് അനുഗ്രഹം യാചിച്ച് അദ്ദേഹം മടങ്ങി.
എന്നാൽ അദ്ദേഹം മടങ്ങുന്ന അവസരത്തിൽ പിന്നിൽനിന്നു റബ്ബി വിളിച്ചുപറഞ്ഞു, ""ആരെയെങ്കിലും സഹായിക്കാൻ അവസരം ലഭിച്ചാൽ അയാൾ അപരിചിതനാണെങ്കിലും സഹായിക്കാൻ മടിക്കരുത്.'' റബ്ബിയുടെ ഈ ഉപദേശം ലാബെലിനു വളരെ അസാധാരണമായി തോന്നി. തന്മൂലം, മടക്കയാത്രയിൽ ആർക്കെങ്കിലും സഹായം ആവശ്യമുണ്ടോ എന്ന് അദ്ദേഹത്തിന്റെ കണ്ണുകൾ തെരയുന്നുണ്ടായിരുന്നു.
ട്രെയിനിനു വേണ്ടി റെയിൽവേസ്റ്റേഷനിൽ അദ്ദേഹം കാത്തുനിൽക്കുന്പോൾ പ്രായംചെന്ന കുലീനയായ ഒരു സ്ത്രീ അസ്വസ്ഥയായി പ്ലാറ്റ്ഫോമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതു കണ്ടു. അദ്ദേഹം അടുത്തുചെന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നു ചോദിച്ചു. അപ്പോൾ വൈമനസ്യത്തോടെ അവർ പറഞ്ഞു, ""എന്റെ പഴ്സും അതിലുണ്ടായിരുന്ന പണവും കാണാനില്ല. ഒന്നുകിൽ അത് എവിടെയോ മറന്നുവച്ചു. അല്ലെങ്കിൽ ആരെങ്കിലും അതു മോഷ്ടിച്ചു. എന്നാൽ അതു മാത്രമല്ല കാര്യം. തിരികെ എനിക്കു വീട്ടിലെത്താൻ കൈയിൽ വേറേ കാശില്ല.''
മടക്കയാത്രയ്ക്ക് എത്ര തുകയാകുമെന്നു ലാബെൽ ചോദിച്ചു. അവർ തുക പറഞ്ഞപ്പോൾ അദ്ദേഹം ആ തുകയോടൊപ്പം കുറേക്കൂടി നൽകി അവർക്കു യാത്രാവന്ദനം നേർന്നു. ഉടനേ പണം തിരിച്ചയച്ചുകൊടുക്കാൻവേണ്ടി അവർ പേരും അഡ്രസും ചോദിച്ചു. എന്നാൽ, ലാബെൽ അതു നൽകിയില്ല. ഒരു പുഞ്ചിരിയോടെ അവരെ യാത്രയാക്കുക മാത്രം ചെയ്തു. അപ്പോൾ അവർ തന്റെ കോളിംഗ് കാർഡ് അദ്ദേഹത്തിനു നൽകി. അവർ ഒരു ജഡ്ജി ആയിരുന്നു. പക്ഷേ, ലാബെലിന് അതേക്കുറിച്ച് ഒന്നും തോന്നിയില്ല. അദ്ദേഹം ആ കാർഡ് പോക്കറ്റലിടുക മാത്രം ചെയ്തു.
ദിവസങ്ങൾ കുറേ കഴിഞ്ഞപ്പോൾ കേസ് വിസ്താരത്തിനായി ലാബെൽ കോടതിയിലെത്തി. അപ്പോൾ അവിടെ കണ്ട ജഡ്ജിമാരിലൊരാൾ ലാബെൽ സഹായിച്ച കുലീനയായ ആ സ്ത്രീയായിരുന്നു!
കേസിന്റെ വാദഗതികൾ ലാബെലിന് എതിരായിരുന്നു. മൂന്നു ജഡ്ജിമാരിൽ രണ്ടുപേരും ലാബെലിനെതിരേ വിധി പ്രസ്താവിക്കാൻ തയാറാണെന്ന സൂചനയുണ്ടായി. അപ്പോൾ കേസ് വിസ്താരത്തിലിടപെട്ടുകൊണ്ട് വനിതാ ജഡ്ജി പറഞ്ഞു, ""ഈ മനുഷ്യനെ എനിക്കറിയാം. ഇദ്ദേഹം ഇവിടെ കേട്ട രീതിയിലുള്ള ഒരു കുറ്റം ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല. ഇനി അദ്ദേഹം അതു ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ അത് ഒരു ദുർബല നിമിഷത്തിൽ സംഭവിച്ച വീഴ്ചയാണ്. തന്മൂലം ഇദ്ദേഹത്തോടു കരുണ കാണിക്കുന്നതാണ് ഏറെ ഉചിതം.''
തനിക്കുണ്ടായ അനുഭവം വിവരിച്ചുകൊണ്ടായിരുന്നു വനിതാ ജഡ്ജി ലാബെലിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. അതു കേട്ട മറ്റു ജഡ്ജിമാരും ലാബെലിനെ വെറുതേ വിടാൻ വിധിച്ചു.
യഹൂദകഥകൾ എന്ന ലേബലിൽ പ്രത്യക്ഷപ്പെട്ട ഒരു കഥയാണിത്. ഇതു യഥാർഥ സംഭവമോ കെട്ടുകഥയോ ആകാം. എങ്കിൽപോലും ഈ കഥ നൽകുന്ന സന്ദേശം പ്രസക്തമാണ്. നീതിമാൻപോലും ദിവസം ഏഴുപ്രാവശ്യം പിഴയ്ക്കുന്നു എന്നാണു ദൈവവചനം പഠിപ്പിക്കുന്നത് (സുഭാഷിതങ്ങൾ 24:16). അപ്പോൾപിന്നെ ലാബെലിന് ഒരു വീഴ്ച പറ്റിയതിൽ അദ്ഭുതപ്പെടാനില്ല.
മനുഷ്യരായ നാമാരും പൂർണരല്ല. തന്മൂലം പലപ്പോഴും ചെറുതും വലുതുമായ തെറ്റുകളിൽ നാം വീണുപോകാറുണ്ട്. എന്നാൽ തെറ്റ് ചെയ്യുന്നവർക്കു ശിക്ഷ വേണ്ട എന്ന് ആരും പറയുമെന്നു തോന്നുന്നില്ല. തീർച്ചയായും തെറ്റുചെയ്യുന്നവർക്കു ശിക്ഷ വേണം. എന്നാൽ ചിലപ്പോഴെങ്കിലും ശിക്ഷയെക്കാൾ നമ്മുടെ അനുകന്പയായിരിക്കും ശിക്ഷാർഹരായവർക്ക് ഏറെ ഗുണം ചെയ്യുന്നത്. തന്മൂലം ശിക്ഷ അർഹിക്കുന്ന കുറ്റം ചെയ്തവരോടുപോലും നമ്മുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നാം കരുണ കാണിക്കുന്നതിൽ വിമുഖത പ്രകടിപ്പിക്കേണ്ട.
മറ്റുള്ളവരെ അവരുടെ തെറ്റുകൾക്കു ശിക്ഷിക്കണമെന്നു നാം വാശിപിടിക്കുന്പോഴും നമ്മുടെ തെറ്റുകൾക്കു ശിക്ഷ ഉണ്ടാകരുത് എന്നല്ലേ നമ്മുടെ ആഗ്രഹവും പ്രാർഥനയും. നാം ശിക്ഷ വിധിക്കുന്പോഴും അതു നടപ്പാക്കുന്പോഴും നമ്മിൽ നിറഞ്ഞുനിൽക്കുന്നത് നീതിയെക്കാളേറെ കരുണയാകട്ടെ. അപ്പോൾ മാത്രമേ നാം യഥാർഥത്തിൽ നീതിയായി പ്രവർത്തിച്ചുവെന്ന് നമുക്ക് ഉറപ്പുവരുത്താനാവൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കുറ്റവും ശിക്ഷയും പിന്നെ കരുണയും
06:40 AM Sep 29, 2019 | Deepika.com