കുരുമുളക് ഉത്പാദനത്തിൽ ഒരു മുൻനിര രാജ്യമാണ് ബ്രസീൽ. 2015 നു ശേഷം ക്രമാനുഗതമായി വർധിച്ചു വന്ന ഉത്പാദനം 2019- ൽ 1,09,400 ടണ്ണിലെത്തി. ഇതാകട്ടെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും കൂടിയ വിളവും.
ഉത്പാദനത്തിന്റെ 85 ശതമാനവും കയറ്റി അയയ്ക്കുന്നു. പാരാ, എസ്പിരിറ്റോ സാന്താ, ബഹായ് എന്നീ മൂന്നു പ്രവിശ്യകളിലാണ് കുരുമുളകു തോട്ടങ്ങളുള്ളത്. ഇതിൽ തന്നെ പാരാ സംസ്ഥാനത്താണ് 80 ശതമാനം വിളനിലങ്ങളും. എസ്പിരിറ്റോ സാന്താ 15 ശതമാനവും ബഹായ് അഞ്ചു ശതമാനവും സംഭാവന ചെയ്യുന്നു.
ബ്രഗാന്റിന (പന്നിയൂർ-1), ഗുജറൈന(അറക്കുളം മുണ്ട), കൊറ്റനാടൻ തുടങ്ങിയവയൊക്കെയാണ് ഇവിടെ കൃഷിചെയ്യുന്ന പ്രധാന ഇനങ്ങൾ. ഇതിൽ ആദ്യത്തെ രണ്ടിനങ്ങളായിരുന്നു പ്രധാന ഇനങ്ങളായി മുന്പു കേട്ടിരുന്നത്. എന്നാലിപ്പോൾ കൊറ്റനാടനാണ് പ്രധാനം. പ്രത്യേകിച്ചും പാരാ പ്രവിശ്യയിൽ. തെക്കൻ കേരളത്തിലെ ഒരു പ്രധാന ഇനമായ കൊറ്റനാടൻ പത്തനംതിട്ട ജില്ലയിലെ കൊറ്റനാട് നിന്നാകാം ഉരുത്തിരിഞ്ഞതെന്നു വേണം മനസിലാക്കാൻ.
മിക്ക കരുമുളകിനങ്ങളും നാട്ടു പേരിലാണ് അറിയപ്പെടുന്നത്. ഉദാ: പേരാന്പ്ര മുണ്ട, തൊമ്മൻ കൊടി, കരിമുണ്ട. ഒരു സ്ഥലത്തിന്റെയോ വ്യക്തിയുടെയോ പേരിനൊപ്പം മുണ്ട, മുണ്ടി, കൊടി തുടങ്ങിയ പദങ്ങൾ ചേർത്താണ് പല പേരുകളും വന്നിരിക്കുന്നത്. കൊറ്റനാടൻ, കൊട്ടൻ, കണിയക്കാടൻ തുടങ്ങി ഏകപദപേരുകളും ചുരുക്കമായി കാണാം.
ബ്രസീലിലെ കൃഷി
ശീമക്കൊന്നയാണ് മുഖ്യ താങ്ങുമരം. മറ്റുപ്രവിശ്യകളിൽ തടിതൂണുകൾ താങ്ങുകാലുകളായി ഉപയോഗിക്കാറുണ്ട്. പാരായിലെ കുരുമുളകു കർഷകരിൽ 80 ശതമാനവും അഞ്ചു ഹെക്ടർ വരെയുള്ള ചെറുകിട, ഇടത്തരം കൃഷിക്കാരാണ്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ അധികവുമുള്ളത് വൻകിട തോട്ടങ്ങളാണ്.
ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് പാരായിൽ വിളവെടുപ്പ്. ജൂലൈ മാസത്തോടെ തന്നെ മറ്റു രണ്ട് സംസ്ഥാനങ്ങളിലും കുരുമുളകു മൂപ്പെത്തും. ഉത്പാദനക്ഷമതയിൽ പാരാ മുന്നിലാണ്. പാരായിലെ കാപിറ്റോ പോക്കോ എന്ന സ്ഥലത്തെ ഉത്പാദനം ഹെക്ടറിന് 4000 കിലോ ആണത്രേ.
ഫാമിലി ഫാമിംഗ്
കുടുംബം ഒന്നടങ്കം കൃഷിയിൽ പങ്കെടുത്തുകൊണ്ടുള്ള ഫാമിലി ഫാമിംഗാണ് ഇവിടത്തെ രീതി. പാരായിലെ നാട്ടിടങ്ങളിൽ കുരുമുളകു കൃഷി ഒരു അധിക ഗാർഹിക വരുമാന മാർഗമാണ്.
വിപണി
മെതിച്ചെടുത്ത മുളക് ചെറുതായി ഉണക്കിയശേഷം ഇടനിലക്കാർക്കോ നേരിട്ടു കയറ്റുമതി ഏജന്റുമാർക്കോ വിൽക്കുകയാണു പതിവ്. ഇങ്ങനെ ശേഖരിക്കുന്ന ഉത്പന്നം വീണ്ടും ഉണക്കി, തരം തിരിച്ചാണ് വ്യാപാരികൾ കയറ്റി അയയ്ക്കുക. ഫ്യൂസേരിയം വാട്ടവും, ഫ്യൂസേരിയം കരിച്ചിലും, മീലിമൂട്ടയും, മുഞ്ഞയുമാണ് കുരുമുളകിന്റെ പ്രധാന ശത്രുക്കൾ.
വാൽക്കഷണം: സായിപ്പിന് വള്ളിത്തല നൽകിയതിന് മങ്ങാട്ടച്ചനെ സാമൂതിരി പൊരിച്ചതു മിച്ചം! നമ്മുടെ കുരുമുളകിനങ്ങൾ ഇന്നു ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിളഞ്ഞു നിൽക്കുന്നതു കാണാനാകും.
ഡോ. ബി. ശശികുമാർ
മുൻ പ്രിൻസിപ്പൽ സയന്റിസ്റ്റ്
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്
ഫോൺ: 94961 78142
ബ്രസീലിലെ താരമായി നമ്മുടെ "കൊറ്റനാടൻ’
01:23 PM Dec 04, 2021 | Deepika.com