ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റണ് (1813-1873) പത്താം വയസിൽ ഒരു കോട്ടണ് മില്ലിൽ ജോലിചെയ്യാൻ ആരംഭിച്ചു. എന്നാൽ, അതിനിടയിൽ വില്ലേജ് സ്കൂളിൽ പഠിക്കാനും പോയി. പഠനത്തിൽ മിടുക്കനായിരുന്നതുകൊണ്ടു ജോലിക്കിടയിലും പഠനം നന്നായി മുന്നോട്ടുപോയി. അങ്ങനെയാണു യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിൽ ചേർന്നു മെഡിക്കൽ ഡോക്ടറായത്.
ഇതിനിടെ തിയോളജി പഠിക്കാനും ലിവിംഗ്സ്റ്റണ് സമയം കണ്ടെത്തി. ചൈനയിൽ പോയി മിഷൻ പ്രവർത്തനം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, ചൈനയിൽ പോകാൻ അനുകൂലസാഹചര്യമല്ലായിരുന്നു അപ്പോൾ. തന്മൂലം, ആഫ്രിക്കയിൽ മിഷൻപ്രവർത്തനത്തിന് അവസരം ലഭിച്ചപ്പോൾ അദ്ദേഹം അവിടേക്കു പോയി.
ഡോ.ലിവിംഗ്സ്റ്റണ് ആഫ്രിക്കയിൽ ചെന്നുപെട്ടതു ബോട്ട്സ്വാനയിലായിരുന്നു. അവിടെ ഒരു ഗ്രാമത്തിൽ അദ്ദേഹം എത്തിയപ്പോൾ സിംഹങ്ങളുടെ ആക്രമണം മൂലം വലയുകയായിരുന്നു അവിടത്തെ ഗ്രാമവാസികൾ. അവരെ സിംഹങ്ങളുടെ ആക്രമണത്തിൽനിന്നു രക്ഷിക്കാൻവേണ്ടി ഗ്രാമീണരോടൊപ്പം അദ്ദേഹം സിംഹവേട്ടയ്ക്കു പോയി.
അപ്പോൾ ആദ്യം കണ്ട കൂറ്റൻ സിംഹത്തിനുനേരേ അദ്ദേഹം വെടിവച്ചു. സിംഹത്തിനു വെടിയേറ്റെങ്കിലും അതു പാഞ്ഞെത്തി ഡോ.ലിവിംഗ്സ്റ്റനെ ആക്രമിച്ചു സാരമായി പരിക്കേൽപ്പിച്ചു. കൂടെയുണ്ടായിരുന്ന ഗ്രാമീണരുടെ സഹായംകൊണ്ടു മാത്രമാണ് അദ്ദേഹം അന്നു രക്ഷപ്പെട്ടത്. ചികിത്സയ്ക്കായി ഡോ.ലിവിംഗ്സ്റ്റണ് സ്കോട്ട്ലൻഡിലേക്കു മടങ്ങിപ്പോയി. അവിടെ ചികിത്സയിൽ സഹായിച്ച മേരി എന്ന വനിതയെ തന്റെ സഹധർമിണിയായി അദ്ദേഹം തെരഞ്ഞെടുത്തു.
ചികിത്സ കഴിഞ്ഞപ്പോൾ അവരൊന്നിച്ചാണ് ആഫ്രിക്കയിലേക്കു മടങ്ങിയത്. അവിടെവച്ച് അവർക്ക് അഞ്ചു കുട്ടികൾ ജനിച്ചു. അവരിലൊരാൾ രോഗം ബാധിച്ചു മരിച്ചപ്പോൾ മറ്റു കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ഡോ.ലിവിംഗ്സ്റ്റണു വലിയ ആശങ്കയായി. തന്മൂലം ഭാര്യയോടൊപ്പം അവരെ സ്കോട്ട്ല ൻഡിലേക്കു പറഞ്ഞയച്ചു.
അടുത്ത അഞ്ചു വർഷം ഭാര്യയെയും കുട്ടികളെയും കാണാതെയാണ് ആഫ്രിക്കയുടെ കൊടുംകാടുകളിൽ അദ്ദേഹം മിഷനറി പ്രവർത്തനം നടത്തിയത്. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം അദ്ദേഹം സ്കോട്ട്ലൻഡിൽ മടങ്ങിയെ ത്തുന്പോൾ അദ്ദേഹത്തിനു തന്റെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം സ്വന്തം നാട്ടിൽ തിരിച്ചെത്തിയ ദിവസമായിരുന്നു പിതാവിന്റെ സംസ്കാരകർമം നടന്നത്. എന്നാൽ, അദ്ദേഹത്തിന് എത്താൻ സാധിച്ചത് സംസ്കാരകർമങ്ങൾക്കുശേഷം മാത്രമായിരുന്നു.
കുടുംബാംഗങ്ങളോടൊപ്പം കുറേ നാൾ താമസിച്ചതിനുശേഷം ഡോ.ലിവിംഗ്സ്റ്റണ് വീണ്ടും ആഫ്രിക്കയിലേക്കു കപ്പൽ കയറി. ദൈവത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം സ്വന്തം കുടുംബാംഗങ്ങളെ ദൈവപരിപാലനയ്ക്കു സമർപ്പിച്ചിട്ടു പോകുകയാണു ചെയ്തത്.
വർഷങ്ങൾ വീണ്ടും പലതു കഴിഞ്ഞു. ഡോ.ലിവിംഗ്സ്റ്റണിന്റെ മക്കൾ വളർന്നു പ്രായമായി. അവർക്കു സ്വന്തംകാലിൽ നിൽക്കാൻ സാധിക്കുമെന്നു തോന്നിയപ്പോൾ ഡോ.ലിവിംഗ്സ്റ്റണെ തേടി മേരി ആഫ്രിക്കയിലേക്കു പോയി. വളരെ സന്തോഷപ്രദമായിരുന്നു അവരുടെ വീണ്ടുമുള്ള ഒത്തുചേരൽ. എന്നാൽ, ആ സന്തോഷം നീണ്ടുനിന്നില്ല. മേരി ആഫ്രിക്കയിലെത്തി അധികം വൈകാതെ അവർ രോഗിയായി മാറി.
തന്റെ ഭാര്യയെ രക്ഷിക്കാൻ ഡോ.ലിവിംഗ്സ്റ്റണ് പരമാവധി യത്നിച്ചു. എന്നാൽ, അതു ഫലവത്തായില്ല. അദ്ദേഹത്തെ അതീവ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് മേരി ഈ ലോകത്തോടു വിടപറഞ്ഞു. ഡോ.ലിവിംഗ്സ്റ്റണ് മേരിയെ ഒരു വലിയ മരച്ചുവട്ടിൽ സംസ്കരിച്ചു. അതിനുശേഷം ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം പൊട്ടിക്കരഞ്ഞു. അന്നു രാത്രി അദ്ദേഹം തന്റെ ഡയറിയിൽ ഇപ്രകാരം എഴുതി: “എന്റെ ഈശോ, എന്റെ രാജാവേ, എന്റെ സർവസ്വമേ, എന്റെ ജീവിതം മുഴൂവനും ഞാൻ അങ്ങേയ്ക്കു വീണ്ടും സമർപ്പിക്കുന്നു. ഈശോയുടെ രാജ്യവുമായി ബന്ധപ്പെടാത്ത ഒന്നിനും ഞാൻ ഒരു വിലയും കാണുന്നില്ല.’’
കറുത്ത ഭൂഖണ്ഡമായ ആഫ്രിക്കയിൽ ദൈവനാമത്തിൽ മിഷനറിപ്രവർത്തനത്തിന് ഇറങ്ങിപ്പുറപ്പെട്ട ഡോ.ലിവിംഗ്സ്റ്റണു തുടക്കംമുതൽ ലഭിച്ചത് കുരിശുകളും തിരിച്ചടികളുമായിരുന്നു. സിംഹത്തിന്റെ ആക്രമണം മൂലം അദ്ദേഹത്തിന്റെ ഒരു കൈയുടെ ശേഷി ഏറെ നഷ്ടപ്പെട്ടിരുന്നു. തന്റെ കുട്ടിയുടെയും പിതാവിന്റെയും ഭാര്യയുടെയും മരണമൊക്കെ അദ്ദേഹത്തിനു താങ്ങാവുന്നതിലും അധികമായിരുന്നു. എങ്കിലും അദ്ദേഹം നിരാശനായില്ല. ദൈവത്തോടു പരാതിയും പറഞ്ഞില്ല. എന്നു മാത്രമല്ല, തന്റെ എല്ലാ ദുഃഖങ്ങൾക്കിടയിലും തന്നെത്തന്നെ ദൈവസേവനത്തിനു വീണ്ടും സമർപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.
നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളുണ്ടാകുന്പോൾ നാം എങ്ങനെയാണു പ്രതികരിക്കുക. നിരാശയോടെയാണോ? ദൈവത്തോടു പരാതി പറഞ്ഞുകൊണ്ടാണോ? ദൈവത്തിനു നമ്മെത്തന്നെ വീണ്ടും സമർപ്പിച്ചുകൊണ്ടാണോ? ദൈവനാമത്തിൽ സേവനം ചെയ്യാൻ ഇറങ്ങിത്തിരിച്ച അദ്ദേഹത്തിന് ദൈവസഹായം വേണ്ടപോലെ ലഭിച്ചില്ലെന്ന് അദ്ദേഹത്തിനു പരാതിപ്പെടാമായിരുന്നു. എങ്കിലും അദ്ദേഹം അങ്ങനെയല്ല ചെയ്തത്. ദൈവത്തിന്റെ തിരുവിഷ്ടം എന്താണോ അത് സ്വീകരിക്കാനാണ് അദ്ദേഹം തയാറായത്.
നമുക്കും വേണ്ടത് അദ്ദേഹത്തിന്റെ ഈ മനോഭാവമാണ്. നമ്മുടെ ജീവിതത്തിൽ എന്തു ദുഃഖമുണ്ടായാലും അതു സ്വീകരിച്ചുകൊണ്ട് തളരാതെ നാം മുന്നോട്ടുപോകണം. കാരണം, നമ്മുടെ ജീവിതം എപ്പോഴും ദൈവപരിപാലനയുടെ കുടക്കീഴിലാണ് എന്നതുതന്നെ. ദൈവം അറിയാതെയും അനുവദിക്കാതെയും ഒന്നും സംഭവിക്കുകയില്ലെങ്കിൽ നാം നമ്മുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടത് അവിടുത്തെ അനന്തപരിപാലനയുടെ തണലിൽത്തന്നെ. അതിനു നാം മാറ്റം വരുത്തേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ദൈവത്തിന്റെ കുടക്കീഴിൽ
02:49 AM Sep 22, 2019 | Deepika.com