ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത്തി കൊണ്ടാണ് അഞ്ചു മക്കളും താനും ഭാര്യയും അടങ്ങുന്ന കുടുംബത്തെ പോറ്റിയതും മക്കളെ വളർത്തിയതും. അധ്വാനത്തിന്റെ വില നന്നായി അറിയാമായിരുന്ന അഞ്ചുമക്കളും നന്നായി പഠിച്ചു.
മൂന്ന് ആണും രണ്ടു പെണ്ണും ആണവർ. മൂന്നാമനായ ജോസും ഏറ്റവും ഇളയവൾ ലീലമ്മയും ഡോക്ടർമാരായി. ലീലമ്മയുടെ നേരേ മൂത്തവളായ മോളമ്മ നഴ്സാണ്. ഏറ്റവും മൂത്ത ആൾ അധ്യാപകനും തൊട്ടടുത്ത ആൾ കെഎസ്ഇബി ഉദ്യോഗസ്ഥനുമാണ്. സഹോദര സ്നേഹത്തിന്റെ കാര്യത്തിൽ അഞ്ചുപേരും അനുകരണീയമായ മാതൃകയാണ് തങ്ങളുടെ മക്കൾക്ക് നൽകുന്നത്. ഏത് ആവശ്യങ്ങളിലും സ്വന്തം കാര്യം എന്ന് കരുതി അവർ പരസ്പരം സഹായിക്കുന്നു.
മരുമക്കൾ നാലുപേരും നല്ലവരാണ് എന്ന് പറയാമെങ്കിലും ഡോക്ടർ ജോസിന്റെ ഭാര്യ ജയിനമ്മ പ്രശ്നക്കാരിയാണ്. ജയിനമ്മ ഹൗസ് വൈഫ് ആണ്. ജോസിന്റെ താൽപര്യപ്രകാരമാണ് ജോലിയില്ലാത്ത പെങ്കൊച്ചിനെ വിവാഹംചെയ്യാൻ അപ്പൻ പോത്തച്ചൻ സമ്മതിച്ചത്. ജോലിയില്ലാത്ത ഭാര്യയാണെങ്കിൽ കുടുംബത്തെയും കുഞ്ഞുങ്ങളെയും നോക്കാൻ സമയം കിട്ടും എന്നുള്ള ജോസിന്റെ അഭിപ്രായം പുനർവിചാരത്തിന് വിധേയമാക്കണമെന്ന് കൂടപ്പിറപ്പുകൾ പറഞ്ഞെങ്കിലും തന്റെ ഒറ്റയാൻ തീരുമാനത്തിൽ ഉറച്ച് നിന്നതിനാൽ ആണ് ജോസും ജയിനമ്മയും തമ്മിലുള്ള വിവാഹം നടന്നത്.
ഡോ. ജോസ് കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്നിരുന്നു. ഭാര്യയുമൊത്തുള്ള ജീവിതം സ്വസ്ഥമായി പോകുന്നില്ല എന്നാണ് അയാൾ എന്നോട് പറഞ്ഞത്. ഡോക്ടർ ജോസിനും ജയിനമ്മയ്ക്കും രണ്ടു മക്കളാണുള്ളത്. ഒരാണും ഒരു പെണ്ണും. മകൻ മെഡിക്കൽ വിദ്യാർഥിയാണ്. മൂത്തത് പെണ്ണാണ്. അവൾ എൻജിനിയറാണ്. സോഫ്റ്റ്വെയർ മേഖലയിലാണ് ജോലി. തന്റെ അപ്പനും അമ്മയും വഴക്ക് കൂടുന്നത് തങ്ങൾ മക്കൾക്ക് ഒരിക്കലും കാണാൻ ഇടയായിട്ടില്ലെന്നും അതുപോലെ ഒന്നും കഴിയാൻ തനിക്കും ഭാര്യയ്ക്കും പറ്റുന്നില്ല എന്നും അക്കാര്യത്തിൽ തങ്ങളുടെ മക്കൾക്ക് മുമ്പിൽ തങ്ങൾ എതിർസാക്ഷ്യം നൽകുന്നുണ്ടെന്നും ആണ് ഡോക്ടർ ജോസ് എന്നോട് പറഞ്ഞത്.
ഒട്ടൊക്കെ താൻ അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും സംസാരത്തിൽ തുടങ്ങുന്ന വഴക്ക് അതിരുവിട്ടു പോകാറുണ്ടെന്നും അയാൾ പറയുന്നു. ജയിനമ്മ സദാ അതൃപ്തയും വീട്ടുജോലികളിൽ അലസത കാട്ടുന്ന ആളുമാണ്. വൃത്തിയുടെയും ശുചിത്വത്തിന്റെയും പാഠങ്ങൾ ജയിനമ്മയെ അധികമൊന്നും സ്വാധീനിച്ചിട്ടില്ല. നടുവേദനയുടെയും ക്ഷീണത്തിന്റെയും കാര്യം പറഞ്ഞ് വീട്ടുജോലിക്കായി പല സ്ത്രീകളെയും വലിയ കൂലിപോലും നൽകി പലപ്പോഴും നിയമിച്ചിട്ടുണ്ടെങ്കിലും ജയിനമ്മയുമായീ ചേരാതെ പോയതിനാൽ അവരൊക്കെ അധികനാൾ വാഴാതെ സ്ഥലം വിട്ട് പോവുകയായിരുന്നു.
ഇപ്പോൾ വീട്ടുകാര്യങ്ങൾ താനും കൂടി ചെയ്യുന്നതിനാലാണ് കുഴപ്പമില്ലാതെ കാര്യങ്ങൾ പോകുന്നത് എന്ന് ഡോക്ടർ ജോസ് എന്നോട് പറയുമ്പോൾ അയാളുടെ മുഖത്തെ നിരാശ എനിക്ക് വായിച്ചെടുക്കാൻ ആകുമായിരുന്നു.
കുടുംബനാഥ ജോലിയുള്ള ആളായാലും ഇല്ലാത്ത ആളായാലും വീട് ചിട്ടയോടെ കൊണ്ടുപോകണം എന്നുണ്ടെങ്കിൽ അത് ആ വ്യക്തിയുടെ ജീവിതശൈലിയായി മാറേണ്ടതുണ്ട്. പഠിച്ചതേ പാടൂ എന്നത് പഴഞ്ചൊല്ല് ആണെങ്കിലും അക്കാര്യത്തിൽ പതിര് ഇല്ല. ശീലിച്ചത് ഒക്കെ ആരോഗ്യകരമായ കുടുംബജീവിതത്തിനും കുടുംബ ബന്ധങ്ങളുടെ സുസ്ഥിരതയ്ക്കും ചേർന്നതല്ല എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ മാറ്റം വരുത്താൻ കഴിയണം എന്നുണ്ടെങ്കിൽ എളിമപ്പെടാനും സ്വന്തം കുറവിനെ അംഗീകരിക്കാനും മാറ്റം വരുത്താൻ തനിക്ക് കഴിയും എന്ന് ചിന്തിക്കാനും കഴിയണം.
ഇതിനെല്ലാം ആധാരം കുടുംബാംഗങ്ങളോട് ഉള്ള സ്നേഹം തന്നെയാണ് എന്ന കാര്യം വാസ്തവമാണ്. കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സ്ത്രീപുരുഷന്മാർക്ക് തങ്ങൾ ഇരുവരുടെയും തങ്ങളുടെ കുടുംബത്തിന്റെയും നന്മയ്ക്കായി പുതുതായി പലതും ശീലിക്കാനും ശീലിച്ചത് പലതും ഉപേക്ഷിക്കാനും കഴിയണം.
ജീവിതപങ്കാളിക്ക് അതൃപ്തിയും അസ്വസ്ഥതയും ഉളവാക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി തിരുത്താനും ഉപേക്ഷിക്കാനും കഴിയുക എന്നത് മാനസിക ആരോഗ്യവും വൈകാരിക പക്വതയും ഉള്ള വ്യക്തികൾക്ക് കഴിയേണ്ടതാണ്. തന്റെ നന്മയേക്കാൾ കുടുംബത്തിന്റെ നന്മയ്ക്ക് പ്രാധാന്യം കൊടുക്കുന്നവർക്കേ തങ്ങളെത്തന്നെ മാറ്റങ്ങൾക്ക് വിധേയമാക്കാൻ സാധിക്കൂ എന്നതും സത്യമായ കാര്യമാണ്.
സിറിയക് കോട്ടയിൽ
ശീലങ്ങൾ മാറ്റണം
02:46 AM Sep 15, 2019 | Deepika.com