തുന്പ കടലോരഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബഹിരാകാശ കുതിപ്പിന്റെ ആദ്യ വിക്ഷേപണ തറ. 1963 നവംബർ 21 ന് വൈകുന്നേരം അമേരിക്കൻ നിർമിത സൗണ്ടിംഗ് റോക്കറ്റായ നൈക്കി അപ്പാഷെ പള്ളിമുറ്റത്തു നിന്ന് 200 കിലോമീറ്റർ ഉയരത്തിലേക്ക് കത്തിക്കയറിയപ്പോൾ അതായിരുന്നു പ്രയാണത്തിന്റെ നാന്ദി.
ബഹിരാകാശത്ത് ഭാരതം സ്വന്തമാക്കിയ അഭിമാനക്കുതിപ്പുകളിൽ ഇടം നേടി ചന്ദ്രയാൻ രണ്ട് ദൗത്യം. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ കാണാതായതും തെരച്ചിലിനൊടുവിൽ കണ്ടെത്തി ഓർബിറ്റർ അതിന്റെ ചിത്രം പകർത്തിയതും ഉൾപ്പെടെ മഹത്തായ മുഹൂർത്തങ്ങൾ. ഈ മഹാനേട്ടങ്ങളുടെ ഒന്നാം വിജയത്തറ കാണാൻ 56 വർഷം പിന്നോട്ട് തിരുവനന്തപുരം തുന്പയിലേക്കു പോകേണ്ടിയിരിക്കുന്നു. അന്പിളിയമ്മാവനെയും ചൊവ്വയെയും തൊടാൻ മാത്രമല്ല രാജ്യസുരക്ഷ, ആശയവിനിമയം, ഗതാഗതം, കാലാവസ്ഥാ നിരീക്ഷണം തുടങ്ങി ഇന്ത്യയുടെ ബഹിരാകാശ പരീക്ഷണ നേട്ടങ്ങൾക്കെല്ലാം തുടക്കം കുറിച്ചത് തിരുവനന്തപുരത്തിനടുത്ത് തുന്പ എന്ന കടലോരഗ്രാമത്തിലായിരുന്നു.
അറബിക്കടലോരത്ത് മത്സ്യത്തൊഴിലാളികൾ അധിവസിച്ചിരുന്ന തുന്പ ഗ്രാമത്തിന്നാണ് റോക്കറ്റുകൾ മേഘപാളികളെ വകഞ്ഞുമാറ്റി ആകാശവിതാനത്തിലേക്ക് കത്തിപ്പറന്നു പര്യടനം തുടങ്ങിയത്. ബഹിരാകാശ ദൗത്യങ്ങൾ ഏറെയേറെ മുന്നേറുന്പോൾ രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നത് ഈ ഗ്രാമത്തോടും ഇവിടത്തെ ഗ്രാമീണരോടും.
തുന്പ കടലോര ഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബഹിരാകാശ കുതിപ്പിന്റെ ആദ്യ വിക്ഷേപണ തറ. 1963 നവംബർ 21 ന് വൈകുന്നേരം അമേരിക്കൻ നിർമിത സൗണ്ടിംഗ് റോക്കറ്റായ നൈക്ക്അപാഷെ പള്ളിമുറ്റത്തു നിന്ന് 200 കിലോമീറ്റർ ഉയരത്തിലേക്ക് കത്തിക്കയറിയപ്പോൾ അതായിരുന്നു പ്രയാണത്തിന്റെ നാന്ദി. 1962 ലാണ് തുന്പയിൽ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് തീരുമാനിച്ചത്. അതായത് ഇന്ത്യൻ ബഹിരാകാശവകുപ്പും ബഹിരാകാശ ഗവേഷണകേന്ദ്രമായ ഐ.എസ്.ആർ.ഒ.യും സ്ഥാപിതമാകുന്നതിനു മുൻപായിരുന്നു പള്ളി വിക്ഷേപണ കേന്ദ്രമായി പരിണമിച്ചത്.
ഭൂമിയുടെ കാന്തിക രേഖയോട് അടുത്ത് സ്ഥിതിചെയ്യുന്നു എന്ന കാരണത്താൽ തുന്പ ഇതിന് അനുയോജ്യമാണെന്ന് അഹമ്മദാബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് നിർദേശിച്ചത്. കാന്തിക ഭൂമധ്യരേഖ അഥവാ മാഗ്നെറ്റിക് ഇക്വേറ്റർ ഇതുവഴി കടന്നുപോകുന്നു എന്നതായിരുന്നു ഈ കടലോരഗ്രാമത്തിന്റെ പ്രത്യേകത.
റോക്കറ്റ് കൂട്ടിയോജിപ്പിച്ചത് അൾത്താരയ്ക്ക് മുന്പിൽ
മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തുന്പ കടലോര ഗ്രാമത്തെ ഇതിനായി ഏറ്റെടുത്താൽ സമുദായ സംഘർഷം ഉടലെടുക്കുമോ എന്നതായിരുന്നു ആശങ്ക. വിക്രം സാരാഭായി ഉൾപ്പെടെ ശാസ്ത്രപ്രതിഭകൾ ഇതിനായി സമീപിച്ചപ്പോൾ രാജ്യത്തിനു വേണ്ടി ഇത്തരമൊരു ത്യാഗം അനുഷ്ഠിക്കാൻ അനുവദിച്ചുവെന്നു മാത്രമല്ല അവിടം വിട്ടൊഴിയാനാണ് അന്നത്തെ തിരുവനന്തപുരം ബിഷപ് ഡോ പീറ്റർ ബർണാഡ് പെരേര പള്ളിക്കു സമീപം പാർത്തിരുന്ന വിശ്വാസികളോട് നിർദേശിച്ചത്.
സമീപത്തെ പള്ളിത്തുറ ഗ്രാമത്തിൽ പള്ളിയും വീടുകളും പണിതു നല്കിയതോടെ ജനങ്ങൾ സന്തോഷത്തോടെ അവിടേക്കു മാറിത്താമസിച്ചു. അങ്ങനെയാണ് സെന്റ് മേരി മഗ്ദലേന പള്ളിയും മുറ്റവും റോക്കറ്റ് വിക്ഷേപണകേന്ദ്രമായി മാറിയത്. ഇന്ത്യയുടെ ആദ്യ റോക്കറ്റ് കൂട്ടിയോജിപ്പിച്ചത് ഈ പള്ളിയിലെ അൾത്താരയ്ക്ക് മുന്പിലായിരുന്നു എന്നതാണ് ചരിത്രം. പള്ളിക്കെട്ടിടം വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസ്.
അവിടത്തെ തെങ്ങിൻതോപ്പിലായിരുന്നു വിക്ഷേപണത്തറ. പ്രൈമറി സ്കൂൾ ലോഞ്ച് ഓഫീസും പഴയൊരു പശുത്തൊഴുത്ത് സ്പേസ് ലാബുമായി. അമേരിക്കയിലെ നാസയിൽ പരിശീലനം നേടിയ വിദഗ്ധരുടെ സാന്നിധ്യവും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായി എന്ന പ്രതിഭയുടെ കഠിനാധ്വാനവുമായിരുന്നു എല്ലാറ്റിനും നിമിത്തമായത്.
വഴിയും വാഹനവും വൈദ്യുതിയും പരിമിതമായ ഒരു കുഗ്രാമത്തിലായിരുന്നു ഇതൊക്കെ അന്നു സംഭവിച്ചത്. തലച്ചുമടായും സൈക്കിളിലും ജീപ്പിലും റോക്കറ്റ് ഭാഗങ്ങൾ എത്തിച്ച് കൂട്ടിയിണക്കുകയായിരുന്നു അവിടെ. വിക്ഷേപണത്തിനായി ആദ്യ റോക്കറ്റിന്റെ മുകൾഭാഗം ഘടിപ്പിക്കാൻ കൊണ്ടുപോയത് ഒരു സൈക്കിളിന്റെ പിന്നിൽ വച്ചുകൊണ്ടായിരുന്നു എന്നതും കൗതുകം. ഡി. ഈശ്വർദാസ് റോക്കറ്റ് കൂട്ടിച്ചേർത്തപ്പോൾ, മേൽനോട്ടച്ചുമതല അഗ്നിച്ചിറകുകളെ രാജ്യത്തിനു സമ്മാനിച്ച ശാസ്ത്രപ്രതിഭ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിനായിരുന്നു.
സാക്ഷ്യം വഹിക്കാൻ മത്സ്യത്തൊഴിലാളികളും
1963 നവംബർ 21ന് അമേരിക്കൻ നിർമിത നൈക്കി അപ്പാച്ചെ എന്ന ആദ്യ സൗണ്ടിംഗ് റോക്കറ്റ് ഇവിടെനിന്ന് തീതുപ്പി ഉയരുന്പോൾ സാക്ഷ്യം വഹിക്കാനും ആ വിജയത്തിൽ ആകാംക്ഷയോടെ, ആവേശത്തോടെ കണ്ടുനിൽക്കാൻ വളരെ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ. വിക്രം സാരാഭായിയും അന്നത്തെ അണുശക്തി വകുപ്പു തലവനായിരുന്ന ഹോമി ജെ. ഭാഭയും സഹപ്രവർത്തകരായ ഏഴ് എൻജിനിയർമാരും ഉദ്യോഗസ്ഥരും കുറെ മത്സ്യത്തൊഴിലാളികളും മാത്രം. 1962 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിനായുള്ള ദേശീയ കമ്മിറ്റി ആണവോർജ മന്ത്രാലയത്തിന് കീഴിൽ വിക്രംസാരാഭായിയെ ചെയർമാനായി നിയമിച്ചതോടെയാണ് തുന്പ വിക്ഷേപണ കേന്ദ്രമായി പരിണമിച്ചത്.
ആ വിക്ഷേപണത്തോടെ രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുന്പ ഇക്വിറ്റോറിയൽ എന്ന പേരിൽ അറിയപ്പെട്ടു. ഈ മണൽത്തറയിൽനിന്ന് ഉയിരെടുത്ത ഉൗർജവും ആവേശവുമാണ് ഇക്കാലത്ത് ചൊവ്വയെയും ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും കീഴടക്കാനുള്ള ഉയരങ്ങളിലേക്ക് രാജ്യത്തെ എത്തിച്ചത്.
തിരുവനന്തപുരം നഗരത്തിലെ ലോഡ്ജുകളിലും മുറികളിലും താമസിച്ച് റെയിൽവേ കാന്റീനിൽ നിന്നു ഭക്ഷണം കഴിച്ച് ബസിൽ യാത്ര ചെയ്തായിരുന്നു രാവും പകലും നീളുന്ന അന്നത്തെ ശാസ്ത്രജ്ഞന്മാരുടെ പ്രവർത്തനമെന്ന് ഡോ. എ.പി.ജെ. അബ്ദുൾ കലാം പിൽക്കാലത്ത് എഴുതിയിട്ടുണ്ട്. 1962ൽ ആണവോർജ വകുപ്പിനു കീഴിൽ ബഹിരാകാശ ഗവേഷണത്തിനായുള്ള ദേശീയ സമിതി നിലവിൽ വന്നതോടെയാണ് ഈ രംഗത്ത് രാജ്യം ഭ്രമണപഥം മെനഞ്ഞുതുടങ്ങിയത്. വിക്രം സാരാഭായിയുടെ സ്വപ്നങ്ങളും ഹോമി ഭാഭയുടെ പിന്തുണയും കൂടിച്ചേർന്നതോടെ വൻ നേട്ടങ്ങൾക്കു തുടക്കമായി.
ലോഞ്ചിംഗ് സ്റ്റേഷൻ നാലുവർഷം പിന്നിട്ടപ്പോൾതന്നെ ഇന്ത്യൻ നിർമിത റോക്കറ്റ് ആദ്യമായി തുന്പയിൽനിന്ന് വീണ്ടും പറന്നു. 1967 നവംബർ 20ന് ഒരു മീറ്റർ നീളവും ഏഴു കിലോയിൽ താഴെ ഭാരവുമുള്ള സൗണ്ടിംഗ് റോക്കറ്റ് രോഹിണി വിജയകരമായി വിക്ഷേപിച്ചു. പിന്നീട് കാലാവസ്ഥാ പഠനത്തിനായുള്ള നൂറുകണക്കിന് റോക്കറ്റുകൾ ഇവിടെനിന്ന് ഉയർന്നുപൊങ്ങി.
ഉപഗ്രഹം ഇന്ത്യ സ്വന്തമായി നിർമിക്കണമെന്ന സാരാഭായിയുടെ ആവേശമാണ് പിൽക്കാലത്ത് ആര്യഭട്ട എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹമായി ഉയർന്നത്. എന്നാൽ ആര്യഭട്ട ആകാശം കടക്കുന്നതു കാണാൻ സാരാഭായി ഉണ്ടായിരുന്നില്ല. 1971 ഡിസംബർ 30ന് കോവളം ഗസ്റ്റ്ഹൗസിൽ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കിട്ട ചർച്ചകൾക്ക് ശേഷം വൈകി ഉറങ്ങാൻ കിടന്ന സാരാഭായിയെ മരിച്ച നിലയിൽ പുലർച്ചെ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് വൻനഷ്ടമായിരുന്നു ആ വേർപാട്.വിക്രം സാരാഭായിയുടെ മരണശേഷം തുന്പ വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നു നാമകരണം ചെയ്യപ്പെട്ടു.
1969ലാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒ സ്ഥാപിതമായത്. 1980 ൽ ഉപഗ്രഹ വിക്ഷേപിണി സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിൾഎസ്.എൽ.വികൾ ഇന്ത്യ വികസിപ്പിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ആദ്യ എസ്.എൽ.വി. വിക്ഷേപണം പരാജയപ്പെട്ടെങ്കിലും 1980 ജൂലൈ 18ന് എസ്.എൽ.വിമൂന്നിലൂടെ ഇന്ത്യ സ്വന്തമായി ആദ്യ ഉപഗ്രഹം രോഹിണി ബഹിരാകാശത്തെത്തിച്ചു. ഇതോടെ ബഹിരാകാശ വാഹനം വിക്ഷേപിക്കുന്ന ഏഴാമത്തെ രാജ്യമായി ഇന്ത്യ.പിന്നീട് കണ്ടത് ചരിത്രമാണ്. ഇന്ത്യ എ.എസ്.എൽ.വിയും പി.എസ്.എൽ.വിയും ജി.എസ്.എൽ.വിയും വിജയകരമായി വിക്ഷേപിച്ചു.
അതിലൂടെ എത്ര ഉപഗ്രഹങ്ങൾ. ഇന്ത്യയുടെ ബഹിരാകാശ വിജയത്തിന്റെ പ്രതീകങ്ങളായി അവ ശൂന്യാകാശത്ത് ചരിത്രമെഴുതി. അതിൽ ചന്ദ്രയാനും മംഗൾയാനും പൊൻതിളക്കമാവുന്നു. അതിശക്തമായ ജി.എസ്.എൽ.വി എം.കെ 3 വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.ഒരു ചെറിയ ചരിത്രം കൂടി: തുന്പയ്ക്കൊപ്പം കൊല്ലത്തെ ഒരു സ്ഥലം കൂടി ആദ്യ വിക്ഷേപണത്തിനായി കണ്ടെത്തിയിരുന്നു.1971ൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണകേന്ദ്രവും വിക്ഷേപണ കേന്ദ്രവും നിലവിൽ വന്നതോടെ ഉപഗ്രഹ വിക്ഷേപണമുൾപ്പെടെ സുപ്രധാന വിക്ഷേപണങ്ങൾ അവിടേക്കു മാറി.1972ൽ രാജ്യത്ത് സ്പേസ് കമ്മീഷൻ നിലവിൽ വന്നു.
കേന്ദ്രത്തിൽ പ്രത്യേകം ബഹിരാകാശ വകുപ്പും പ്രവർത്തനം തുടങ്ങി. അവിസ്മരണീയമായ ഒട്ടേറെ നേട്ടക്കുതിപ്പുകളുടെ വിക്ഷേപണ പട്ടികയിൽ 2008 ൽ ചന്ദ്രയാൻ ഒന്ന് ദൗത്യവും 2014ൽ ചൊവ്വാദൗത്യമായ മംഗൾയാനും ഇന്ത്യ വിജയകരമാക്കി. തുന്പയിലെ പള്ളിമുറ്റത്തു തുടങ്ങിയ കുതിപ്പ് ഇപ്പോഴിതാ ചന്ദ്രനെ ചുംബിച്ച് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നു.
റെജി ജോസഫ്
ആകാശം അതിരാക്കിയ പള്ളിമുറ്റം
02:29 AM Sep 15, 2019 | Deepika.com