ഒറ്റപ്പാലം: നെല്ലറയ്ക്ക് പൊന്നറ തീർക്കാൻ തരിശിട്ട കൃഷിഭൂമിയെല്ലാം തിരിച്ചുപിടിച്ച് വിളവിറക്കാനുള്ള ദൗത്യവുമായി ഒറ്റപ്പാലം ഒറ്റക്കെട്ടായപ്പോൾ കാർഷിക രംഗത്തു ചരിത്രനേട്ടമായി.
ഒറ്റപ്പാലം ബ്ലോക്ക് കൃഷി ഓഫീസിനു കീഴിലെ പാടശേഖരങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാളും 157 ഹെക്ടർ സ്ഥലത്തുകൂടിയാണ് ഇത്തവണ രണ്ടാംവിള നെൽക്കൃഷി ചെയ്തത്. വന്യമൃഗശല്യവും കൃഷിനാശവും മറ്റു പ്രതികൂല സാഹചര്യങ്ങളെയുമെല്ലാം അതിജീവിച്ചാണിത്.
ശക്തമായ മഴ പെയ്ത് കൃഷി നശിച്ച സ്ഥലങ്ങളിൽ പോലും ഇത്തവണ കൂടുതൽ കൃഷിയിറക്കിയിട്ടുണ്ട്. ഒറ്റപ്പാലം, ഷൊർണൂർ നഗരസഭകളും എട്ട് പഞ്ചായത്തുകളുമടങ്ങുന്ന ബ്ലോക്കിനു കീഴിൽ കഴിഞ്ഞ വർഷം 2,827 ഹെക്ടർ സ്ഥലത്തായിരുന്നു നെൽക്കൃഷി. ഇത്തവണ അത് 2,984 ഹെക്ടറായി വർധിച്ചു.
ഏകദേശം 50 ഹെക്ടറോളം തരിശുഭൂമിയിലും ഇത്തവണ നെൽക്കൃഷിയിറക്കിയെന്നും കൃഷിവകുപ്പ് അധികൃതർ പറയുന്നു.
ഇത്തവണ ഏറ്റവും കൂടുതൽ കൃഷിയിറക്കിയത് അന്പലപ്പാറ പഞ്ചായത്തിലാണ്. ഇവിടെ 450 ഹെക്ടർ സ്ഥലത്താണ് രണ്ടാംവിള നെൽക്കൃഷിയിറക്കിയത്. ഇത്തവണ 50 ഹെക്ടർ കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കാനും അന്പലപ്പാറയിലെ കർഷകർക്കായി. ലക്കിടിയിൽ 390 ഹെക്ടറും ഷൊർണൂരിൽ 350 ഹെക്ടറും ഒറ്റപ്പാലത്ത് 320 ഹെക്ടറും വാണിയംകുളത്ത് 310 ഹെക്ടറുമടക്കം രണ്ടാംവിള നെൽക്കൃഷി തുടങ്ങിയിട്ടുണ്ട്.
വല്ലപ്പുഴയിലാണ് കൂടുതൽ സ്ഥലത്ത് തരിശുഭൂമി കൃഷിയിടമാക്കിയത്. എല്ലാ കൃഷിഭവനു കീഴിലും ചെറുതായെങ്കിലും നെൽക്കൃഷി വർധിപ്പിക്കാനായതായും ഒറ്റപ്പാലം കൃഷി അസി. ഡയറക്ടർ ഷീബ തോമസ് പറയുന്നു.
കോവിഡിനും മഴയ്ക്കും പുറമെ കാട്ടുപന്നി ശല്യവും ഒന്നാംവിള നെൽക്കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഈ നഷ്ടം രണ്ടാംവിളയിൽ പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ.
നെല്ലറയ്ക്കു പൊന്നറയാകാൻ കച്ചകെട്ടി ഒറ്റപ്പാലം
02:19 AM Oct 19, 2021 | Deepika.com