മറ്റുള്ളവർ എത്ര ചെറുതാണെന്നു നമുക്കു തോന്നിയാലും അവരോടു നമുക്ക് ആദരവു വേണം. കാരണം, പ്രധാനമായും അവരും നമ്മെപ്പോലെ മനുഷ്യർ തന്നെ. എന്നാൽ, അതുമാത്രമല്ല കാര്യം. മറ്റുള്ളവർ പലപ്പോഴും നാം വിചാരിക്കുന്നതിനെക്കാൾ വിവിധ രീതികളിൽ മെച്ചമാണെന്നതാണു വാസ്തവം.
ആയിരക്കണക്കിന് ഏക്കറുള്ള ഒരു ഫാം. ആ ഫാമിലൂടെ മേഞ്ഞു നടക്കുന്ന നൂറുകണക്കിനു കന്നുകാലികൾ. ഫാമിന് ഒത്ത നടുവിലൂടെയാണ് ഒരു റെയിൽവേ ലൈൻ കടന്നുപോകുന്നത്. ഒരു പ്രൈവറ്റ് കന്പനി നടത്തുന്ന റെയിൽവേ സർവീസാണ്. ഗുഡ്സ് ട്രെയിൻ പോകുന്ന ആ റെയിൽ പാതയിൽ വച്ചു അപൂർവമായിട്ടാണെങ്കിലും ട്രെയിനിടിച്ചു കാലികൾ ചാകാറുണ്ട്.
ആ ഫാമിൽ ഏറ്റവും അധികം പാൽ നിൽകിയിരുന്ന പശുവിനെ ഒരു ദിവസം കാണാതായി. ഫാമിന്റെ ഉടമയായ കൃഷിക്കാരൻ പശുവിനെ നാനാദിക്കിലും അന്വേഷിച്ചു. പക്ഷേ, കണ്ടെത്താനായില്ല. അവസാനം കൃഷിക്കാരൻ ഒരു നിഗമനത്തിലെത്തി - ട്രെയിനിടിച്ചു പശു ചത്തിട്ടുണ്ടാവും. അതുപോലെ, നഷ്ടപരിഹാരം നൽകാതിരിക്കാൻ വേണ്ടി പശുവിന്റെ ജഡം ട്രെയിനിലെ ജീവനക്കാർ ദൂരെ എവിടെയെങ്കിലും മറവുചെയ്തിട്ടുണ്ടാകും.
പിന്നീട് അധികമൊന്നും ആലോചിക്കാതെ കൃഷിക്കാരൻ റെയിൽവേ കന്പനിക്കെതിരായി കേസ് ഫയൽ ചെയ്തു. വിവരമറിഞ്ഞ റെയിൽവേ അധികൃതർ കേസ് നടത്തുന്നതിൽ താത്പര്യം പ്രകടിപ്പിച്ചില്ല. കേസ് കോടതിയിലെത്തിയാൽ കൃഷിക്കാരന് അനുകുലമായ വിധി വരുമെന്നു കന്പനി അധികൃതർക്കറിയാമായിരുന്നു.
അങ്ങനെയാണു കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കുവാൻ കന്പനി അധികൃതർ തീരുമാനിച്ചത്. അതിനുവേണ്ടി ഏറെ സമർഥനും സൂത്രശാലിയുമായ ഒരു അഭിഭാഷകനെ അവർ കൃഷിക്കാരന്റെ സമീപത്തേക്കയച്ചു. അയാൾ കൃഷിക്കാരനെ സമീപിച്ചു പശുവിനു നഷ്ടപരിഹാരം നൽകുവാൻ തയാറാണെന്നു അറിയിച്ചു. എന്നാൽ കൃഷിക്കാരൻ ആവശ്യപ്പെട്ടതിന്റെ പകുതി തുക നൽകുവാൻ മാത്രമേ കന്പനി തയാറായിരുന്നുള്ളൂ. കന്പനി വാഗ്ദാനം ചെയ്ത തുക വാങ്ങി കേസ് ഒത്തുതീർപ്പാക്കുവാൻ അഭിഭാഷകൻ കർഷകനെ ഉപദേശിച്ചു. എന്നാൽ കൃഷിക്കാരൻ അതിനു തയാറായില്ല.
കേസ് കോടതിയിലെത്തിയാൽ കൃഷിക്കാരന് ഒന്നും ലഭിക്കുകയില്ലെന്ന് അയാൾ വാദിച്ചു. തന്മൂലം കേസ് ഒത്തുതീർപ്പാക്കുവാൻ കൃഷിക്കാരനെ അയാൾ നിർബന്ധിച്ചു. കൃഷിക്കാരൻ തന്റെ സമ്മർദത്തിനു വഴങ്ങുന്നു എന്നു മനസിലായപ്പോൾ അഭിഭാഷകൻ ഒരു നിബന്ധന കൂടി മുന്നോട്ടു വച്ചു. നഷ്ടപരിഹാരത്തുകയ്ക്കു ധാരണയായി ഇരു കക്ഷികളും മുദ്രപത്രത്തിലൊപ്പുവച്ചാൽ അതെത്തുടർന്ന് ഇരുകക്ഷികളും കോടതിയെ ഒരു കാരണവശാലും സമീപിക്കരുതെന്നായിരുന്നു ആ നിബന്ധന.
കൃഷിക്കാരൻ അതിനെതിരായി വാദിച്ചുനോക്കി. പക്ഷേ, അമ്മാതിരി ഒരു ധാരണ ഇരുകൂട്ടരുടെയും താല്പര്യങ്ങൾ സംരക്ഷിക്കുമെന്ന് അഭിഭാഷകൻ തറപ്പിച്ചു പറഞ്ഞു. മനസില്ലാമനസോടെ എന്നപോലെ കൃഷിക്കാരൻ അഭിഭാഷകന്റെ ആ നിർദേശവും സ്വീകരിച്ചു.
അഭിഭാഷകൻ ഉടനെ മുദ്രപ്പത്രത്തിൽ ഉടന്പടി തയാറാക്കി കൃഷിക്കാരനെക്കണ്ടു ഒപ്പുവയ്പ്പിച്ചു. കന്പനിയെ പ്രതിനിധീകരിച്ച് അഭിഭാഷകനും ഒപ്പുവച്ചു. അതെത്തുടർന്നു കന്പനിയുടെ പേരിലുള്ള ചെക്ക് അയാൾ കൃഷിക്കാരനു നൽകി.
ചെക്കുനൽകിയതിനുശേഷം അഭിഭാഷകൻ കൃഷിക്കാരന്റെ മുൻപിൽ തന്റെ സാമർത്ഥ്യത്തെക്കുറിച്ചു വീന്പിളക്കിക്കൊണ്ടു പറഞ്ഞു:
""നിങ്ങൾക്കറിയാമോ കോടതിയിൽ പോയിരുന്നെങ്കിൽ ഞങ്ങൾ ആ കേസ് ജയിക്കുകയില്ലായിരുന്നു!''
""അതെന്താ?'' കൃഷിക്കാരൻ ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു: ""ഒന്നാമതായി, ട്രെയിൻ ഓടിച്ചിരുന്ന ഡ്രൈവറുടെ റിക്കാർഡ് അത്ര നല്ലതല്ല. അയാൾ മുൻപും കന്നുകാലികളെ ഇടിച്ചു വീഴ്ത്തിയിട്ടുണ്ട്. അതുമാത്രമല്ല, ഈ കേസിൽ ഞങ്ങൾക്കനുകൂലമായി സാക്ഷിപറയാൻ ആരെയും കിട്ടുമായിരുന്നില്ല.''
അപ്പോൾ ഒരു കള്ളപ്പുഞ്ചിരിയോടെ കൃഷിക്കാരൻ പറഞ്ഞു: ""സുഹൃത്തെ, സത്യം പറയുകയാണെങ്കിൽ ഈ കേസ് ജയിക്കുമെന്നു ഞാനും കരുതിയില്ല.'' അപ്പോൾ ആകാംക്ഷ അടക്കാനാവാതെ അഭിഭാഷകൻ ചോദിച്ചു: ""അതെന്താ?'' ഉടനെ കൃഷിക്കാരൻ പറഞ്ഞു: ""ചത്തുപോയി എന്നു ഞാൻ വിചാരിച്ചിരുന്ന പശു ഇന്നു രാവിലെ തിരിച്ചുവന്നു!''
ഈ കഥ ഒരു സംഭവകഥ ആണോ എന്നു തീർച്ചയില്ല. ഒരു പക്ഷേ, ആരും ആരെയുംകാൾ അത്ര കേമനല്ല എന്ന് ഓർമിപ്പിക്കുവാൻ വേണ്ടി ആരുടെയെങ്കിലും ഭാവന മെനഞ്ഞെടുത്ത ഒരു കഥയായിരിക്കാം ഇത്.
അഭിഭാഷകൻ വിചാരിച്ചതു കൃഷിക്കാരനെ തന്ത്രപൂർവം തന്റെ കെണിയിൽ വീഴ്ത്താമെന്നായിരുന്നു. കൃഷിക്കാരൻ കെണിയിൽ വീണു എന്നു വിചാരിച്ചപ്പോഴാണ് ആ കൃഷിക്കാരൻ തന്നെ മലർത്തിയടിച്ചു എന്ന് അഭിഭാഷകനു മനസിലായത്. അയാളുടെ അതി ബുദ്ധി കൃഷിക്കാരനു സഹായമായി. മുദ്രപ്പത്രത്തിലെ ധാരണയനുസരിച്ചു കേസുമായി മുന്നോട്ടു പോകുവാൻ രണ്ടു കക്ഷികൾക്കും സാധിക്കുമായിരുന്നില്ലല്ലോ.
മറ്റുള്ളവർ എത്ര ചെറുതാണെന്നു നമുക്കു തോന്നിയാലും അവരോടു നമുക്ക് ആദരവു വേണം. കാരണം, പ്രധാനമായും അവരും നമ്മെപ്പോലെ മനുഷ്യർ തന്നെ. എന്നാൽ, അതുമാത്രമല്ല കാര്യം. മറ്റുള്ളവർ പലപ്പോഴും നാം വിചാരിക്കുന്നതിനെക്കാൾ വിവിധ രീതികളിൽ മെച്ചമാണെന്നതാണു വാസ്തവം. അതു മനസിലാക്കുവാനുള്ള ബുദ്ധിയും വിവേകവും നമുക്കില്ലെന്നതു സമ്മതിക്കുകയായിരിക്കും ഭേദം.
നാം കാണുന്നതും വിചാരിക്കുന്നതും പോലെയല്ലല്ലോ പലപ്പോഴും കാര്യങ്ങളുടെ കിടപ്പ്. ആളുകളുടെ കാര്യത്തിലും ഏതാണ്ട് ഒരു പോലെ തന്നെയാണു സ്ഥിതി. തന്മൂലം മറ്റുള്ളവരെ നാം വിലയിരുത്തുവാനോ അളക്കുവാനോ ശ്രമിക്കുകയാണെങ്കിൽ അത് അല്പം എളിമയോടെ ആകട്ടെ. അപ്പോൾ നമുക്കൊരിക്കലും ലജ്ജിക്കേണ്ടി വരില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മറ്റുള്ളവരെ വിലകുറച്ചു കാണുന്പോൾ
02:02 AM Sep 15, 2019 | Deepika.com