കൊച്ചി: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ യുവാവിനു ക്രൂരമര്‍ദ്ദനമേറ്റ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ചളിക്കവട്ടം സ്വദേശികളായ അനുരൂപ്(40), പൊന്‍ സുന്ദരന്‍(38) എന്നിവരാണ് ഇന്നലെ കോടതിയില്‍ കീഴടങ്ങിയത്.
ഇവരെ റിമാന്‍ഡു ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി എറണാകുളം സൗത്ത് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പുളിയനം സ്വദേശി തമ്മനം ഫൈസല്‍(ആലുവ ഫൈസല്‍), ആലുവ സ്വദേശി സുബ്ബരാജ് എന്നിവരാണ് ഇി പിടിയിലാകാനുള്ളത്.
ഒളിവില്‍ കഴിയുന്ന ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടക്കുന്നുണ്ടെന്ന് സൗത്ത് പോലീസ് അറിയിച്ചു. കഴിഞ്ഞ 11ന് എറണാകുളത്ത് വാടകയ്ക്കു താമസിക്കുന്ന മാവേലിക്കര ഉമ്പേര്നാട് ജോണി ആന്റണിക്കാണ് മര്‍ദനമേറ്റത്. വാരിയെല്ലുകള്‍ക്കു പരിക്കേറ്റ ഇയാള്‍ വീട്ടില്‍ വിശ്രമത്തിലാണ്.
കടവന്ത്ര ചെലവന്നൂരിലെ മരണവീട്ടില്‍ ഒരു സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ജോണി ആന്റണി. ഇയാളെ അവിടെനിന്നു തമ്മനം ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്നു പിടിച്ചുകൊണ്ടുപോയി. ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു മര്‍ദിച്ചു.
അതിനുശേഷം അങ്കമാലിയിലെ രഹസ്യ കേ്ന്ദ്രത്തിലെത്തിച്ചു നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു. പിന്നീട് ആലുവയിലെ ആശുപത്രിയില്‍ ഇയാളെ എത്തിച്ചശേഷം ഗുണ്ടാ സംഘം മടങ്ങിയെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മര്‍ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ജോണി ആന്റണി മരട് അനീഷിനോട് അടുപ്പമുള്ള ആളാണെന്നു പറയപ്പെടുന്നു.
യുവാവിനു ക്രൂരമര്‍ദനം: രണ്ടു പേർ കീഴടങ്ങി
10:52 AM Nov 26, 2021 | Deepika.com