നീത ഒന്പതാം ക്ലാസിൽ പഠിക്കുന്നു. പഠനത്തിൽ വളരെ പിന്നോക്കമാകുന്നുവെന്ന പരാതിയുമായാണ് മാതാപിതാക്കൾ നീതയെ കൗണ്സലിംഗിനു കൊണ്ടുവന്നത്. നീതയ്ക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല. പെട്ടെന്ന് ശ്രദ്ധ പതറിപ്പോകുന്നു. പഠിക്കുന്നത് ഓർമയിൽ നിൽക്കുന്നില്ല.
പഠനത്തിൽ കടുത്ത വിരസത അനുഭവപ്പെടുന്നു. ഒന്നും താൽപര്യത്തോടെ പഠിക്കാൻ കഴിയുന്നില്ല എന്നൊക്കെയാണ് നീതയുടെ പരാതി. എന്നാൽ നീത എപ്പോഴും മൊബൈലിൽ ഗെയിം കളിക്കുകയും ചാറ്റിംഗിൽ മുഴുകിയിരിക്കുകയാണെന്നും ഊണിലും ഉറക്കത്തിലും മൊബൈൽ ഫോണ് സന്തതസഹചാരിയാണെന്നും അമ്മ പറഞ്ഞു.
മൊബൈൽ ഫോണ് ബലമായി പിടിച്ചുമാറ്റിവച്ചപ്പോൾ അമ്മയെ ചീത്ത പറയുകയും "എടീ, നിനക്കെന്നെ നിയന്ത്രിക്കാൻ എന്താടീ അവകാശം’ എന്നൊക്കെ ചോദിച്ചുകൊണ്ട് അമ്മയെ പിടിച്ചു തള്ളുകയും ചെയ്തു.
വീടിന്റെ രണ്ടാം നിലയിലിരുന്ന് രാത്രി കാലങ്ങളിൽ ഗെയിം കളിക്കുകയും അട്ടഹസിക്കുന്നതും ഒച്ചവയ്ക്കുന്നതുമൊക്കെ അയൽക്കാർ കേട്ടു പരാതി പറയാൻ തുടങ്ങി. എങ്കിലും അവൾ അതൊന്നും ഗൗനിക്കാറില്ല. വീട്ടിൽ അതിഥികൾ വന്നാൽ അവരെ ഒന്നുനോക്കാൻപോലും മെനക്കെടാതെ മുറിക്കകത്തുകയറി കതകടയ്ക്കും. ഭക്ഷണം എടുത്തുകൊണ്ട് മുറിക്കകത്ത് പോകും.
സമൂഹമാധ്യമങ്ങളുടെ നുഴഞ്ഞുകയറ്റം
ഇന്നത്തെ ആളുകളുടെ ദിനചര്യയിൽ സമൂഹമാധ്യമങ്ങൾ നുഴഞ്ഞുകയറിയിരിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്പോഴും ചായ കുടിക്കുന്പോഴും വാഹനത്തിൽ യാത്ര ചെയ്യുന്പോഴും ടോയ് ലറ്റിൽ ഇരിക്കുന്പോഴുമൊക്കെ സമൂഹമാധ്യമങ്ങളിലാണ് പലരുടെയും ശ്രദ്ധ. പുറത്തേക്ക് ഇറങ്ങിയാൽ മൊബൈലിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്നവരെയേ എവിടെയും കാണാൻ കഴിയൂ.
വീട്ടിലെയും ചിത്രം വ്യത്യസ്തമല്ല. ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമോ താൽപര്യമോ ഇല്ല. എന്നാൽ, ചില കാര്യങ്ങളിൽ അമിത താൽപര്യവും അമിതശ്രദ്ധയും പ്രകടിപ്പിച്ച് അവയിൽ കൂടുതൽ സമയം ലയിച്ചിരിക്കുകയും ചെയ്യുന്നതായി കാണാം.
മനുഷ്യന്റെ ശ്രദ്ധ തെറ്റിക്കുന്ന ഈ കാലഘട്ടത്തിൽ നാം എന്തൊക്കെയാണ് ചെയ്യേണ്ടത്. നമ്മുടെ ശ്രദ്ധയേയും നിരീക്ഷണപാടവത്തെയും പഠനശേഷിയേയും നൂതനസാങ്കേതിക വിദ്യ എങ്ങനെ ബാധിക്കുന്നു?
ഒരു കുട്ടി പഠിച്ചുകൊണ്ടിരിക്കുന്പോൾ ഫോണിൽ വരുന്ന ഓർമപ്പെടുത്തൽ ശബ്ദങ്ങൾ എപ്പോഴും ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടിരിക്കും. അത് എന്താണെന്ന് അറിയാനുള്ള ആഗ്രഹം പഠനത്തിൽ നിന്നു ശ്രദ്ധമാറ്റിക്കൊണ്ടുപോകും.
പഠനം കഴിഞ്ഞാലുടൻ സമൂഹമാധ്യമങ്ങളിൽ തങ്ങളെ കാത്തിരിക്കുന്നവയെപ്പറ്റിയുള്ള ആകാംക്ഷ മനസിൽ ഇടയ്ക്കിടെ കയറിവരും. വളരെ കുറച്ചു സമയം മാത്രം ചെയ്യുന്ന ജോലിയിലോ പഠനക്ലാസുകളിലോ ഇതുമൂലം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ പോകുന്നു. ഇത് പഠനത്തെ സാരമായി ബാധിക്കും.
എന്താണ് യഥാർഥ പ്രശ്നം?
നമ്മുടെ തലച്ചോറിന്റെ ശ്രദ്ധ പാളിപ്പോകുന്നതാണോ പ്രശ്നം. അല്ല എന്നതാണ് സത്യം. മറിച്ച് നമ്മുടെ തലച്ചോറ് അമിതമായി ഉത്തേജിതമായിരിക്കുന്നതിന്റെ പരിണതഫലമാണ് ഈ ശ്രദ്ധ മാറൽ. അമിതമായി ഉത്തേജിതമായിരിക്കുന്ന മനസ് ചുറ്റുപാടുമുള്ള ചില കാര്യങ്ങൾക്കുവേണ്ടി സദാ ദാഹിച്ചുകൊണ്ടിരിക്കും.
എന്താണ് ദാഹത്തിനു കാരണം. മദ്യപിക്കുന്ന ആൾക്ക് മദ്യം കഴിക്കുന്പോൾ ഒരു പ്രത്യേക സന്തോഷവും സുഖവും അനുഭവപ്പെടുന്നു. നല്ല ഭക്ഷണം കഴിക്കുന്പോൾ പ്രത്യേക സുഖാനുഭൂതിയുണ്ടാകുന്നു. അതുപോലെതന്നെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഓണ്ലൈൻ ഗെയിമിലുമൊക്കെ കയറുന്പോൾ അമിതമായ സന്തോഷാനുഭൂതി സൃഷ്ടിക്കപ്പെടും.
തലച്ചോറിലെ ചില ഭാഗങ്ങളിൽ സുഖകരമായ ഈ അനുഭവങ്ങൾ ആലേഖനം ചെയ്തുവയ്ക്കപ്പെടും. ഈ സന്തോഷത്തിന്റെ പ്രതിഫലമായി തലച്ചോർ സന്തോഷ ഹോർമോണായ ഡോപാമീൻ പുറപ്പെടുവിച്ച് ആനന്ദനിർവൃതിയ്ക്കു മാറ്റുകൂട്ടും. ഇതിനെ നോവൽറ്റി ബയസ് എന്നു പറയുന്നു.
ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്പോഴും മദ്യം കഴിക്കുന്പോഴും മയക്കുമരുന്ന് ഉപയോഗിക്കുന്പോഴും അശ്ലീല ചിത്രങ്ങൾ ആസ്വദിക്കുന്പോഴും ലഭിക്കുന്ന ഇത്തരം താത്ക്കാലിക അമിത സന്തോഷം തലച്ചോറിനെ അമിതമായി ഉത്തേജിപ്പിച്ചുവയ്ക്കുന്നു.
അതിനാൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ തലച്ചോറ് എപ്പോഴും ഒരുതരം ആർത്തി പ്രകടിപ്പിച്ചുകൊണ്ടിരിക്കും. ഈ സന്തോഷം താത്ക്കാലികവും ദോഷകരവും ആണെന്ന് അറിയാമെങ്കിൽപ്പോലും അവ തരുന്ന അമിത ആനന്ദം ഉപേക്ഷിക്കാൻ തലച്ചോർ തയാറാകുകയില്ല.
മദ്യം കഴിച്ചാൽ കരൾ രോഗം വന്നു മരിക്കുമെന്ന് നന്നായി അറിയാമെങ്കിലും മദ്യം തരുന്ന താൽക്കാലിമായ അമിതസുഖവും സന്തോഷവും സ്ഥിര സന്തോഷകാരണമായ ആരോഗ്യത്തെ വേണ്ടയെന്നു വയ്ക്കുന്ന രീതിയിൽ പെരുമാറാൻ പ്രോത്സാഹിപ്പിക്കുന്നു.
ഇന്റർനെറ്റിൽ കയറി സമയം കളഞ്ഞാൽ പഠനം താറുമാറാകുകയും ഭാവി ഇരുളടഞ്ഞതാകുകയും ചെയ്യുമെന്ന് നന്നായി അറിയാമായിട്ടും, ഈ താത്കാലിക സന്തോഷം തലച്ചോറിൽ സ്ഥാപിച്ചിരിക്കുന്ന അമിത ഉത്തേജനത്തിന്റെ സ്വാധീനം നല്ല ഭാവി ലഭിക്കുന്പോഴുണ്ടാകുന്ന സ്ഥിര സന്തോഷാനുഭൂതിയുടെ സ്വാധീനത്തേക്കാൾ പതി·ടങ്ങ് ശക്തിയുള്ളതാണ്.
അതിനാൽ വ്യക്തി ആ താത്കാലിക സന്തോഷത്തിലേക്കു പെട്ടെന്നു വഴുതി വീഴുന്നു. ഇതാണ് കുട്ടികളുടെയും മുതിർന്നവരുടെയും അവസ്ഥ. താത്കാലിക സന്തോഷത്തിന്റെ അനുഭൂതികളാൽ അമിതമായി ഉത്തേജിക്കപ്പെട്ട് നശിച്ചുപോകുന്ന ഭീകരമായ സ്ഥിതിവിശേഷമാണിതെന്നു നാം തിരിച്ചറിയണം.
താത്കാലിക സന്തോഷത്തിന്റെ അമിതസ്വാധീനം മൂലം ശാശ്വതമായ സന്തോഷം നൽകുന്ന വിദൂരലക്ഷ്യം അവഗണിക്കപ്പെടുന്നു.
പ്രതിവിധി
ഏറ്റവും ശക്തമായ പ്രതിവിധി, വിദൂരലക്ഷ്യത്തെപ്പറ്റിയുള്ള ശക്തമായ ദാഹം മനസിൽ സൃഷ്ടിക്കുകയെന്നതാണ്. താത്കാലിക സന്തോഷം ഉൽപാദിപ്പിക്കുന്നതിനേക്കാൾ കൂടിയ ഉത്തേജനം ഭാവിയെക്കുറിച്ച് ഓർക്കുന്പോൾ ഉണ്ടാകുന്ന രീതിയിൽ മനസിനെ ഒരുക്കണം. ഇതിനാണ് നല്ലൊരു സ്വപ്നമുണ്ടാകണമെന്ന് പറയുന്നത്. ആ സ്വപ്നത്തിന്റെ ആനന്ദകരവും ആകർഷകവുമായ രൂപം മനസിനെ കൊതിപ്പിക്കുന്നതരത്തിൽ ശക്തമാകണം.
അങ്ങനെ ശക്തമായൊരു ആഗ്രഹവും സന്തോഷവും മനസിലുണ്ടായിക്കഴിയുന്പോൾ താത്കാലിക സന്തോഷം താനെ അപ്രധാനങ്ങളായി തിരസ്ക്കരിക്കപ്പെടും. അതുകൊണ്ട് വ്യക്തവും ശക്തവുമായ ഒരു ലക്ഷ്യം ഉണ്ടാകുകയെന്നത് വളരെ പ്രധാനമാണ്.
അതി ഉത്തേജിതാവസ്ഥയിൽ ഉത്തേജക കാര്യങ്ങളുടെ ഇടയിൽ പന്താടപ്പെടുന്ന മനസ് പലരുടെയും താത്കാലിക സന്തോഷത്തിൽ നിന്ന് മറ്റൊരു താത്കാലിക സന്തോഷത്തിലേക്കു ചാടിപ്പോകുന്നു.
അനുദിന ജീവിതശൈലി ഒരാളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ഭീമമായി സ്വാധീനിക്കുന്നു. ഈ ഉത്തേജിപ്പിക്കൽ ഒന്നു കുറച്ചാൽ എന്തായിരിക്കും സംഭവിക്കുക. അങ്ങനെ വലിയ ഉത്തേജനത്തിൽ നിന്ന് തീരെ കുറഞ്ഞ ഉത്തേജനത്തിലേക്കു വഴുതിവീഴുന്പോൾ നാം അനുഭവിക്കുന്ന അവസ്ഥയാണ് വിരസത.
ഇതു ശ്രദ്ധിക്കാം
ദിവസവും കുറച്ചുസമയം എല്ലാ സാമൂഹിക മാധ്യമങ്ങളിൽ നിന്നും അകന്ന് വിരസതയിൽ അലസമായി കഴിഞ്ഞുകൂടുക. ക്ലോക്കിന്റെ ടിക് ടിക് ശബ്ദം ശ്രദ്ധിക്കുകയോ കലണ്ടറിലെ പൂജ്യങ്ങൾ എണ്ണുകയോ മരങ്ങളുടെ ഇലകളോ കായ്കളോ എണ്ണുകയോ ചെയ്യാം. പ്രകൃതിഭംഗി ആസ്വദിക്കാം. ഓടാം, ചാടാം, തലകുത്തിമറിയാം.
വീട്ടുപണികളും കൃഷിപ്പണിയും ചെയ്യാം. വൃദ്ധരെയും അവശരെയും സഹായിക്കാം. ഇങ്ങനെയൊക്കെ ചെയ്യുന്പോൾ മനസിന് സ്വതന്ത്രമായി സഞ്ചരിക്കാൻ ധാരാളം സമയം കിട്ടും. തന്മൂലം നൂതനമായ ആശയങ്ങൾ മനസിലേക്കു കടന്നുവരും. ക്രിയാത്മകത പ്രവർത്തനക്ഷമമാകും.
നമ്മുടെ ശ്രദ്ധയെ വിശ്രമിക്കാൻ വിടുന്പോൾ അത് പ്രധാനമായും മൂന്ന് സ്ഥലങ്ങളിലേക്കു യാത്ര ചെയ്യും- ഭൂതം, വർത്തമാനം, ഭാവി. 12 ശതമാനം ഭൂതത്തിലേക്കും 28 ശതമാനം വർത്തമാനത്തിലേക്കും 48 ശതമാനം ഭാവിയിലേക്കുമായിരിക്കും പോകുക എന്നാണ് പറയുക.
മനസിൽ ........... ഇതിനെ വരാനിരിക്കുന്നതിനെപ്പറ്റിയുള്ള പക്ഷപാതം എന്നുപറയാം. ഇത് മനസറിയാതെ സംഭവിക്കുന്ന യാന്ത്രികമായ ഒരു മനോവ്യാപാരമാണ്. അതുകൊണ്ട് മനസിനെ സ്വതന്ത്രമാക്കിയിട്ടുകൊണ്ടു നടക്കുകയും ഇരിക്കുകയും വ്യായാമം ചെയ്യുന്പോഴുമൊക്കെ മനസ് നൂതന ആശയങ്ങളിലേക്കു പറന്നുയരും.
അപ്പഴപ്പോൾ അത്തരം ആശയങ്ങൾ ഒരു നോട്ട്പാഡിൽ കുറിച്ചിടുന്നത് ഉപകാരപ്രദമായിരിക്കും. നമ്മുടെ മനസ് എപ്പോഴും ആശയങ്ങളുടെ നല്ലൊരു ഇൻകുബേറ്ററാണ്. അതുകൊണ്ട് മനസിൽ ഗർഭാവസ്ഥയിലിരിക്കുന്ന ആശയങ്ങളെ വിരിയിക്കാൻ നാം ശ്രമിക്കുന്പോൾ വിസ്മയാവഹമായ ഫലങ്ങളുണ്ടാകും.
ഇതിനു രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്ന് തിരക്കിട്ട ജീവിതശൈലി മാറ്റണം. കുറച്ച് അലസത ആർജിക്കണം. അലസതയിൽ ആശയങ്ങൾ ഉരുത്തിരിയുന്നു. നാം ആവശ്യത്തിനും അതിലധികവും ചെയ്തു കൂട്ടുന്നതുമൂലം മനസിനു സ്വതന്ത്രമായി വിഹരിക്കാൻ സമയം കിട്ടുന്നില്ല. ഇതു ദുഃഖകരമാണ്. മനസ് തിങ്ങിനിറഞ്ഞു നിൽക്കുകയാണ്. ഒട്ടം ഇടം ബാക്കിയില്ല. മനസിനു പ്രവർത്തിക്കാൻ ഇടം ആവശ്യമാണ്.
നമുക്ക് എന്തു ചെയ്യാൻ കഴിയും?
രണ്ടാഴ്ചക്കാലത്തേക്ക് മനസിനെ പരമാവധി കുറച്ചേ ഉത്തേജിപ്പിക്കൂ എന്നു തീരുമാനിക്കുക. പറ്റുമെങ്കിൽ പഠനാവശ്യത്തിനും ജോലിക്കും അല്ലാതെയുമുള്ള സമൂഹമാധ്യമ ഉപയോഗം പൂർണമായും ഉപേക്ഷിക്കണം. അപ്പോൾ നിങ്ങളുടെ ശ്രദ്ധയ്ക്ക് എന്തു സംഭവിക്കുന്നുവെന്നു നിരീക്ഷിക്കുക. നിങ്ങൾക്ക് ഏതൊക്കെ തരത്തിലുള്ള പുതിയ ആശയങ്ങൾ മനസിൽ ഉദിക്കുന്നു. നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരണത്തിനുള്ള കഴിവിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായി.
നിങ്ങൾ എത്ര പുതിയ പദ്ധതികൾ തയാറാക്കിയെന്നൊക്കെ നിരീക്ഷിക്കണം. അതിനായി ഫോണിലുള്ള സാധ്യതകൾ ഒന്നുംതന്നെ ഉപയോഗിക്കാതിരിക്കുക, പഠനാവശ്യത്തിനല്ലാതെ. അതുകൂടാതെ ആഴ്ചയിലൊരിക്കലുള്ള ഡിസ്കണക്ഷൻ ദിനാചരണവും നല്ലതാണ്.
ഡിജിറ്റൽ ലോകത്തുനിന്ന് ഡിസ്കണക്ട് ചെയ്തു യഥാർഥ ജീവനുള്ള ഫിസിക്കൽ ലോകവുമായി ബന്ധം സ്ഥാപിക്കണം. സ്വസ്ഥമായി ഒരിടത്ത് കിടക്കുകയോ ഇരിക്കുകയോ ചെയ്തു മനസിനെ സ്വതന്ത്രമായി വിടുക. അപ്പോൾ ശ്രദ്ധേയവും ഫലപ്രദവുമായ പല കാര്യങ്ങളും ശ്രദ്ധാവലയത്തിലേക്കു കടന്നുവരും.
നിങ്ങളുടെ ജീവിതത്തിന്റെ അവസ്ഥ നിശ്ചയിക്കുന്നത് നിങ്ങൾ എന്തിലൊക്കെ എങ്ങനെയൊക്കെ ശ്രദ്ധിക്കുന്നു എന്നതിലാണ്. ഓരോ നിമിഷവും ശ്രദ്ധ പതറിയാൽ അമിത ഉത്തേജനവും ഒന്നിലും സ്ഥിരമായി ശ്രദ്ധിക്കാനാവാത്തതുമായ ഒരു ജീവിതം സമ്മാനിക്കുന്നു.
എന്നാൽ, നമ്മൾ ഇത്തരം ഉത്തേജനം പരമാവധി ഒഴിവാക്കി മനസ് ശാന്തവും സ്വതന്ത്രവും ആക്കണം. ഇതുവഴി വർധിച്ച ക്രിയാത്മകതയും ഫലസാധ്യതയും ശ്രദ്ധ കേന്ദ്രീകരണവും ഉണ്ടാകും. ഇങ്ങനെ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാം.
മനസിനെ എങ്ങനെ സ്വതന്ത്രമാക്കാം, പരിഹാരങ്ങളും മാർഗങ്ങളും
04:22 PM Feb 09, 2022 | Deepika.com