കെ.കെ. കുമാരൻ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിനു ചുക്കാൻ പിടിക്കുന്നത് പാലിയേറ്റീവ് കെയർ ചെയർമാൻ എസ്. രാധാകൃഷ്ണൻ, കഞ്ഞിക്കുഴി പഞ്ചായത്തു വൈസ്പ്രസിഡന്റ് എം. സന്തോഷ്കുമാർ, പ്രശസ്ത കർഷകൻ ശുഭകേശൻ എന്നിവർ ചേർന്നാണ് ഓണത്തോടനുബന്ധിച്ച് ഈ കൃഷിതോട്ടമൊരൂക്കിയത്.
പച്ചക്കറികളും പൂക്കളും നാടൻ ഭക്ഷണവും
സിൽക്കിന്റെ പ്രധാനഗേറ്റിൽ നിന്നു മാറിയുള്ള ചെറു ഗേറ്റുവഴിയാണ് തോട്ടത്തിലേക്കുള്ള പ്രവേശനം. മുതിർന്ന ഒരാൾ 30 രൂപയാണ് തോട്ടത്തിൽ കയറാനായി നൽകേണ്ടത്. 10 വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനഫീസില്ല.
തുടക്കത്തിൽ തന്നെ മായ എന്നയിനം പാവൽ കായ്ച്ചു കിടക്കുന്ന കാഴ്ചയാണ്. തൊട്ടടുത്തായി വാമന എന്ന നാടൻ ഇനം പടവലം, മഹിക്കോയുടെ പീച്ചിൽ, കഞ്ഞിക്കുഴി പയർ എന്നിവ ഫലങ്ങളുമായി നിൽക്കുന്ന പടുകൂറ്റൻ പന്തലുകൾ കാണാം. ഈ പന്തലിനടിയിൽ കൂടി നടക്കുന്നതിനൊപ്പം ശുദ്ധമായ പച്ചക്കറികൾ വാങ്ങുകയുമാകാം. ഇതിന്റെ മറ്റൊരുവശത്ത് വെണ്ടപ്പാടമാണ്.
ശിഖരങ്ങൾ ധാരാളമുള്ള സാമ്രാട്ട് എന്നയിനം വെണ്ടയാണ് കൃഷിചെയ്തിരിക്കുന്നത്. ഇവയും പൂവും കായും നൽകി കാഴ്ചയുടെ വസന്തമൊരുക്കുന്നു. മുന്നോട്ടു നീങ്ങുന്പോൾ സിറ എന്നയിനം പച്ചമുളകുകൾ കായ്ച്ചു കിടക്കുന്ന കാഴ്ചകാണാം.
പന്തലുകൾക്കിടയിൽ സ്നോവൈറ്റ് എന്നയിനം കുക്കുംബറും നിറയെ കായ്ച്ചു കിടക്കുന്നു. ശിഖരങ്ങൾ ധാരാളം വരുന്ന ലക്ഷ്മി എന്നയിനം തക്കാളിയും വിളവെടുപ്പു പാകമായി നിൽക്കുകയാണ്. മഹികോയുടെ വഴുതന നിറയെ കായ്കളുമായി നിൽക്കുന്നു.
വെള്ളരി, കുന്പളം, ബാൽസ്യം, താമര തുടങ്ങിയവയെല്ലാം അതാതു സ്ഥലങ്ങളിൽ കാഴ്ചകളൊരുക്കുന്നു. ഇതൊക്കെ കടന്നു ചെന്നാൽ സൂര്യകാന്തിപ്പാടമാണ്. കൈപ്പത്തിയുടെ മുഴുപ്പുള്ള സൂര്യകാന്തിപ്പൂക്കളുടെ അടുത്തു നിന്ന് സെൽഫിയുമെടുക്കാം. ഇതിനു സമീപത്തുതന്നെ വാരങ്ങളിൽ ഷമാമും തണ്ണിമത്തനുമൊക്കെ കായ്ച്ചു കിടപ്പുണ്ട്. അവയെ ചവിട്ടി നശിപ്പിക്കരുതെന്നു മാത്രം.
കൃഷിയിടത്തിനു നടുവിലായൊരുക്കിയിരിക്കുന്ന മുളപ്പാലങ്ങൾക്കു മുന്പും വശങ്ങളിലും വിവിധ നിറങ്ങളിലുള്ള ബന്തിത്തോട്ടങ്ങൾ കാണാം. ഇവയ്ക്കു നടുവിലൂടെ നടന്ന് മുളപ്പാലത്തിൽ കയറിയാൽ തോട്ടം മുഴുവൻ കണ്ടിറങ്ങത്തക്ക രീതിയിലാണു നടവഴി ക്രമീകരിച്ചിരിക്കുന്നത്. തോട്ടത്തിന് ഒത്തനടുവിലായി തീർത്തിരിക്കുന്ന കുളത്തിനു മുകളിലെ ഓലവിരിച്ച കുടിലിനുള്ളിലിരുന്ന് നാടൻ രുചികൾ ആസ്വദിക്കാനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.
കഞ്ഞിക്കുഴിയിലെ കർഷകരുടെ ഉപ്പേരികളും ഇവിടെ രുചിപ്പെരുമ തീർക്കും. ശുഭകേശന്റെ അനിയൻ കെ.പി. സുധീറിന്റെ നേതൃത്വത്തിലാണ് രുചിപ്പെരുമയൊരുക്കുന്നത്. മുളപ്പാലങ്ങൾക്കടിയിലുള്ള പാടത്ത് നെല്ലും മത്സ്യവുമുണ്ട്.
ഇനി കാമറ ഇല്ലെന്നോർത്ത് ഫോട്ടോ എടുക്കാൻ പറ്റില്ലല്ലോ എന്ന പ്രയാസവും വേണ്ട. ഫോട്ടോ എടുത്ത് അതു നിമിഷനേരം കൊണ്ട് കാഴ്ചക്കാരുടെ കൈകളിൽ പ്രിന്റായെത്തിക്കാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ടിവിടെ. കണ്ട വിളകളുടെ വിത്തുകളും തൈകളും വാങ്ങാനും സൗകര്യമുണ്ട്.
കാടായിക്കിടന്ന സ്ഥലം പൂങ്കാവനമാക്കി
ഇത്തരത്തിലൊരു കാഴ്ചയൊരുക്കാൻ ശുഭകേശനും സംഘവും നടത്തിയ കഠിനാധ്വാനം ചില്ലറയല്ല. കുറ്റിക്കാടുകളാൽ നിറഞ്ഞ പ്രദേശം വെട്ടിയൊരുക്കാൻ ഒന്പതു ലക്ഷത്തോളം രൂപ ചെലവായി.
ജെസിബി ഉപയോഗിച്ചാണ് കൃഷിപ്പണികൾ നടത്തിയത്. ഇതിനുള്ള സാന്പത്തികസഹായവുമായി കഞ്ഞിക്കുഴി സഹകരണ ബാങ്കും പ്രസിഡന്റ് എം.സന്തോഷ് കുമാറും ഒപ്പമുണ്ടായിരുന്നു.
വർഷങ്ങളായി കാട്ടിലെ ഇലകൾ വീണു ചീഞ്ഞ മണ്ണ് ഫലഭൂയിഷ്ടമായിരുന്നു. തോട്ടത്തിന്റെ പ്ലാൻ വരച്ച് തോട്ടം ഡിസൈൻ ചെയ്തതെല്ലാം ശുഭകേശനാണ്.
അടിവളമായി കോഴികാഷ്ഠവും ചാണകവുമൊക്കെയാണു നല്കിയത്. കപ്പലണ്ടി പിണ്ണാക്കും ചാണകവും കലക്കി പുളിപ്പിച്ച ലായനി അഞ്ചിരട്ടി വെള്ളവും ചേർത്ത് തുള്ളിനന സംവിധാനത്തിലൂടെ ആഴ്ചയിൽ ഒരിക്കൽ അധികപോഷണത്തിനായി നൽകും. നാനോകോൾ പോലുള്ള ജൈവവളങ്ങളും നൽകാറുണ്ട്.
മൾച്ചിംഗ് , ഡ്രിപ് ഇറിഗേഷൻ തുടങ്ങിയ കാർഷിക സാങ്കേതികവിദ്യകൾ പരിചയപ്പെടാനും തോട്ടം സന്ദർശനത്തിലൂടെ സാധിക്കും. ബന്തിതൈകൾ കൊണ്ട് "ഹ’ എന്ന അക്ഷരം മണ്ണിൽ വരച്ചത് മൃദഗ കലാകാരൻ കൂടിയായ ഇദ്ദേഹത്തിന്റെ കലാഹൃദയം കൊണ്ടാണ്. മണ്ണിൽ വരച്ച "ഹ’ അക്ഷരത്തിനുള്ളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്.
പയറൊക്കെ ഒരു ദിവസം 300 കിലോയിലേറെ വിളവെടുക്കുന്നുണ്ട്. കാൻസർ രോഗികൾക്കും പാലിയേറ്റീവ് കെയറിനുമെല്ലാം സൗജന്യമായി നൽകി കഴിഞ്ഞാലും മിച്ചമാണു പച്ചക്കറികൾ. ബാക്കിയുള്ളവ ഉണക്കി വിത്താക്കുകയാണ്.
കഞ്ഞിക്കുഴിപയർ വിത്ത് കിലോയ്ക്ക് 6000 രൂപയ്ക്കാണു വിൽപന. വിദേശ ഓർഡറുകൾ ഉൾപ്പെടെ പയർ വിത്തിനു ലഭിക്കുന്നുണ്ട്. പത്തുരൂപയുടെ ചെറിയ പാക്കറ്റിലാക്കിയും വിൽപനയുണ്ട്.
വിത്തുകളും തൈകളും
തോട്ടം കണ്ട് കൃഷിചെയ്യാൻ താത്പര്യം തോന്നിയാൽ അതിനുള്ള സൗകര്യവുമൊരുക്കുന്നുണ്ടിവിടെ. പച്ചക്കറിതൈകൾ, വിത്തുകൾ, വളങ്ങൾ, പൂച്ചട്ടി എന്നിവയ്ക്കൊപ്പം തോട്ടത്തിലെ പച്ചക്കറികളും വാങ്ങി മനസിനെ ഉഷാറാക്കി മടങ്ങാം.
ഫോണ്: ശുഭകേശൻ- 9744024981.
എം. സന്തോഷ്കുമാർ- 94474 63668.
ടോം ജോർജ്