ഓണവിപണി മുന്നിൽ കണ്ടുമാത്രമല്ല, മായിത്തറ വടക്കേതയ്യിൽ വി.പി. സുനിലിന്റെ കൃഷി. വർഷം മുഴുവൻ പച്ചക്കറി ഉത്പാദിപ്പിക്കുന്ന കർഷകനാണിദ്ദേഹം. എന്നാൽ ഓണവിപണി മുന്നിൽകണ്ട് കൃഷിചെയ്യുന്ന പച്ചക്കറി ഇനങ്ങളുടെ എണ്ണം കൂട്ടി. മൾച്ചിംഗിനുള്ളിൽ തുള്ളിനനയുടെ സുഖശീതളിമയിൽ കായ്ക്കുന്നത് 2000 ചുവടു പച്ചമുളകു ചെടികളാണ്. ഇതിന്റെ അതിരുകളിൽ ഇതൾവിരിയുന്നത് മഞ്ഞയും കടുംഓറഞ്ചും നിറമുള്ള 1000 ചുവടുകളിലെ ബന്തികളാണ്.
പൊന്തക്കാടുകളും തണൽമരങ്ങളുമൊക്കെ അതിരിടുന്ന കൃഷിയിടത്തിലേക്കു കയറുന്പോൾ തന്നെ വല്ലാത്തൊരു പ്രശാന്തത മനസിലേക്കുവരും. ശരീരത്തെ തഴുകിയൊഴുകുന്ന ഇളംതെന്നലും ഉൾവനങ്ങളിലെ നിശബ്ദതയും ഒത്തുചേരുന്ന അന്തരീക്ഷത്തിൽ നിന്നു പോരാൻ തന്നെ മനസൊന്നു മടിക്കും.
പഞ്ചസാര വിരിച്ചതുപോലെ തോന്നിക്കുന്ന പുരയിടത്തിൽ കരിങ്കൽപൊടിയുടെ നിറമുള്ള മൾച്ചിംഗിനടിയിലെ പോഷകങ്ങൾ വലിച്ചുവളരുന്ന ചെടികൾ കാണാൻ തന്നെയുണ്ടൊരു ചേല്. വർഷങ്ങളുടെ അനുഭവസന്പത്തിൽ നിന്നുരിത്തിരിഞ്ഞ വളപ്രയോഗത്തിൽ വിളയുന്ന വിളകൾ കൈയിലെടുക്കുന്പോൾ തന്ന ഗുണമേ·യറിയാം. പ്ലാസ്റ്റിക്ക് മോൾഡഡായി ഉണ്ടാക്കിയതുപോലെ തോന്നിക്കുന്നത്രയും കാന്തിയാണ് പച്ചക്കറികൾക്ക്. എക്സ്പോർട്ട് ക്വാളിറ്റി എന്നൊക്കെ പറഞ്ഞാലും അധികമാകില്ല.
വശങ്ങളിലെ കാടുകളായിരുന്നു ഒരിക്കൽ ഈ കൃഷിയിടത്തിലും. ഇതെല്ലാം വെട്ടിയൊരുക്കി ഇവിടം കൃഷിസ്ഥലമാക്കിയതിനു പിന്നിൽ സുനിലിന്റെ വിയർപ്പുതുള്ളികളുടെ കഥയുണ്ട്. ഹൃദയധമനികളിൽ ബ്ലോക്കുണ്ടായതിനെതുടർന്ന് ആൻജിയോപ്ലാസ്റ്റിയൊക്കെ ചെയ്തെങ്കിലും തോട്ടത്തിലേക്കുള്ള പത്തിരുപതു ചാക്ക് വളമൊക്കെ തലച്ചുമടായി താൻ എത്തിക്കുമെന്നും മനസാണിതിനൊക്കെ വേണ്ടതെന്നും സുനിൽ പറയുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം കോടാലിപ്പണിക്കു മാത്രം അവധി നൽകി, മറ്റെല്ലാപ്പണികളും തനിയെ ചെയ്യുന്നു.
പാവലും പടവലവും ഭായിഭായ്
ഞങ്ങൾ ആദ്യം ചെല്ലുന്നത് പാവൽ, പടവലം പന്തലുകൾ നിറഞ്ഞ കൃഷിയിടത്തിലേക്കാണ്. പച്ചയും വെള്ളയും നിറത്തിലുള്ള പാവലുകൾ കായ്ച്ചു കിടക്കുന്ന കാഴ്ച മനോഹരം. ഈ പന്തലിന്റെ തന്നെ മറ്റൊരു വശത്താണ് പടവലം കായ്ച്ചു കിടക്കുന്നത്.
10 സെന്റുമാത്രം സ്വന്തമായുള്ള വി.പി. സുനിൽ ഏഴു പ്ളോട്ടുകളിലായി ആറേക്കറിൽ ഓണപ്പച്ചക്കറി വിളയിച്ചിരിക്കുകയാണ്. പാവൽ, പടവലം, പയർ, കുക്കുംബർ, വെള്ളരി, പച്ചമുളക്, മത്തൻ, ചേന, കറിവേപ്പില എന്നിവയെല്ലാം വിളവെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പമാണ് ബന്തിയും ഇത്തവണ പരീക്ഷിച്ചത്.
പോഷകസന്പന്നമായ വളക്കൂട്ടുകൾ: കൃത്യമായ പ്രയോഗം
വർഷങ്ങളുടെ പരിചയസന്പത്തിൽ ഉരുത്തിരിഞ്ഞ വളക്കൂട്ടുകളാണ് സുനിലിന്റെ പച്ചക്കറി കൃഷി വിജയത്തിന്റെ അടിത്തറ. നിലമൊരുക്കിക്കഴിഞ്ഞാൽ പിന്നെ നാടൻവേലികളിലെ ശീമക്കൊന്നയിലകൾ ശേഖരിക്കുകയായി. ഇതു മണ്ണിനു പുതപോലെ വിരിക്കുകയാണ് ആദ്യപടി. അതിനുമുകളിൽ മണ്ണിട്ടു വാരങ്ങൾ കോരും. വാരങ്ങൾക്കു മുകളിലേക്കു നീറ്റുകക്കയാണ് ആദ്യമിടുന്നത്. ഇട്ട ഉടൻതന്നെ ഇതിന്റെ പുറത്തേക്കു മറ്റുവളങ്ങളും ചേർക്കുന്നതാണ് സുനിലിന്റെ രീതി.
കോഴിവളം, ചാണകം എന്നിവ ഇതിനു മുകളിൽ തൂവിപ്പോകും. ശേഷം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, മത്സ്യവളം എന്നിവ ചേർത്ത് മത്സ്യഫെഡ് തയാറാക്കുന്ന വളം ഇതിനു പുറമേയിടും. അതിനുശേഷം മൾച്ചിംഗ് ഷീറ്റ് വിരിക്കുകയായി. ഇതിലുണ്ടാക്കുന്ന ചെറുസുഷിരങ്ങളിൽ അന്നു തന്നെ നടുന്ന ചെടികൾ പിന്നെ ഒരു വരവാണ്.
പോഷക ദാരിദ്രം ഇലകളിലറിയാം
അടിവളമിട്ടു നട്ടാൽ പിന്നെ വളപ്രയോഗം ചെടി ആവശ്യപ്പെടുന്ന സമയത്താണ്. ചെടി മഞ്ഞളിപ്പു കാണിച്ചാൽ കാത്സ്യത്തിന്റെ അഭാവം, നല്ല പച്ചനിറം ഇലകൾക്കു വരുന്നില്ലെങ്കിൽ നൈട്രജന്റെ കുറവ്, പൂക്കാതെ വന്നാൽ പൊട്ടാസ്യത്തിന്റെ പോരായ്മ- ഇതിനൊക്കെ അനുസരിച്ച് പോരായ്മ പരിഹരിക്കാൻ വെള്ളത്തിലലിയുന്ന ജൈവവളങ്ങൾ തുള്ളിനന സംവിധാനത്തിലൂടെ നൽകുകയാണു പതിവ്.
വേപ്പിൻപിണ്ണാക്കും ചാണകവും ചേർത്തുപുളിപ്പിച്ചത് മഞ്ഞപ്പിനും പച്ചനിറം നൽകാനും പ്രയോഗിക്കുന്നു. പൂക്കാത്ത ചെടികൾക്ക് മത്തി-ശർക്കര മിശ്രിതം (ഫിഷ്അമിനോ ആസിഡ്) ആണ് വെള്ളത്തിൽ ലയിപ്പിച്ചു നൽകുന്നത്. അടിവളമായി നൽകുന്ന ശീമക്കൊന്ന നല്ല വളവും ജൈവകീടനാശിനിയുമായി ഡബിൾറോളിൽ മണ്ണിൽപ്രവർത്തിക്കുന്നു.
ആഫ്രിക്കൻ ഒച്ചിന് തുരിശു ലായനി
ആഫ്രിക്കൻ ഒച്ച് നിസാരപ്രശ്നങ്ങളല്ല സുനിലിന്റെ കൃഷിയിടത്തിൽ സൃഷ്ടിക്കുന്നത്. നാലഞ്ചില പരുവമാകുന്ന പച്ചക്കറിതൈകൾ തിന്നു നശിപ്പിക്കും. 1000 മുട്ടകൾ വരെയിടുന്ന ഒച്ച് മൂന്നുവർഷം വരെ ഭക്ഷണമൊന്നുമില്ലാതെ മണ്ണിൽ ജീവിക്കുമെന്നും സുനിൽ പറയുന്നു.
ആറു വർഷം വരെ ആയുസുണ്ട്. ഒച്ചുശൈല്യത്താൽ കൃഷി അവസാനിപ്പിച്ച കർഷകരും അനവധി. എന്നാൽ ഒരു ലിറ്റർ വെള്ളത്തിൽ 80 ഗ്രാം തുരിശുചേർത്ത് ഇവയുടെ മുകളിൽ തളിക്കുകയാണ് സുനിൽചെയ്യുന്നത്. ഇവ തോട്ടത്തിൽ ആക്രമിക്കാനെത്തുന്ന രാത്രി ഏഴുമുതൽ 10 വരെ സുനിൽ പുറത്ത് സ്പ്രേയറും തലയിൽ കെട്ടിയ ടോർച്ചുമായി കൃഷിയിടത്തിലുണ്ടാകും.
തുരിശു തളിച്ചാൽ രാവിലെ ഇവ ചത്തുകിടക്കും. ഇവയുടെ ദ്രാവകം രോഗമുണ്ടാക്കുമെന്നു പറയപ്പെടുന്നതിനാൽ കൈയുറ ധരിച്ച് പെറുക്കിയെടുത്ത് നശിപ്പിക്കുകയാണു ചെയ്യുന്നത്. ഒച്ചുബാധയുള്ളയിടങ്ങളിൽ തൊഴിലുറപ്പു തൊഴിലാളികളെ രാത്രി ഏഴുമുതൽ 10 വരെ തുരിശുലായനിയുമായി നിയോഗിച്ചാൽ ഒച്ചു നിർമാർജനം പൂർണമാക്കാമെന്നും സുനിൽ പറയുന്നു.
മുളകിലെ കുരിടിപ്പിന് മണ്ണെണ്ണ ലായനി
പച്ചമുളക് കൃഷിചെയ്യുന്ന കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ഇലകുരിടിച്ച് ചെടി കരിയുന്നത്. ഇതിനും പ്രായോഗിക പ്രതിവിധിയുണ്ട് സുനിലിന്റെ പക്കൽ. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലിലിറ്റർ മണ്ണെണ്ണയും അഞ്ചുഗ്രാം ബാർസോപ്പും ചേർത്തിളക്കി ഇല കുരുടിച്ചതിനു മുകളിൽ തളിച്ചാൽ ഇതുമാറിക്കിട്ടും. വലിയതോട്ടത്തിൽ ഒന്നു രണ്ടെണ്ണത്തിനു കുരിടിപ്പുകണ്ടാൽ മുഴുവൻ ചെടിക്കും ഇതൊഴിക്കാറുണ്ട് സുനിൽ. മണ്ണെണ്ണയുടെ അളവു കുറഞ്ഞാലും കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സുനിലിന്റെ അഭിപ്രായം.
കായീച്ചയ്ക്ക് തുളസിക്കെണി
കായീച്ചയാണ് പാവൽ കൃഷിയിലെ വില്ലൻ. ഇവനെ തുരത്താനായി കായ പ്ലാസ്റ്റിക്ക് കൂടിനകത്താക്കുന്നു. ആണീച്ചകളെ നശിപ്പിക്കാൻ ഫെറമോണ് കെണി ഉപയോഗിക്കുന്നു. പെണ്ണീച്ചകൾ ഇപ്പോഴും പുറത്തു വിലസും. അവയെ നശിപ്പിക്കാനാണ് തുളസിക്കെണി ഉപയോഗിക്കുന്നത്. ഇതിനായി തുളസിച്ചെടിയുടെ കൂന്പ് നാലഞ്ച് ഇഞ്ച് താഴ്ത്തി മുറിച്ച് കൂന്പ് കൈകൊണ്ടൊന്നു തിരുമി ചാറുവരുന്ന പരുവത്തിലാക്കി കെട്ടിത്തൂക്കുന്നു.
രാവിലെ ഇതിൽ ധാരാളം പെണ്ണീച്ചകൾ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. തുളസിയില അനങ്ങാതെ, അത് അകത്താക്കി ഒരു പ്ലാസ്റ്റിക്ക് കവർ മുകളിലേക്കു കയറ്റി മുകൾഭാഗം കൈകൊണ്ട് അടച്ചശേഷം കെട്ടും. ശേഷം കൈകൾ കൊണ്ടു തിരുമിയാണ് ഇവയെ നശിപ്പിക്കുന്നത്. ഒരു പന്തലിൽ നാലിടത്ത് ഇത്തരം തുളസിക്കെണിയും സ്ഥാപിക്കും. വിഷമടിക്കാതെ ജൈവരീതിയിലുള്ള കീടനിയന്ത്രണമാണിവിടെ.
ഒരു ദിവസം 7000 രൂപയുടെ പച്ചക്കറി സുനിൽ വിൽക്കുന്നു. ഇതിൽ രണ്ടായിരം ചെലവിനത്തിൽ വകകൊള്ളിച്ചാലും 5000 രൂപ സുനിലിന് പച്ചക്കറികൃഷിയിലൂടെ ലഭിക്കുന്നു. ഓണദിവസങ്ങളിൽ കിലോയ്ക്ക് 250 രൂപ പ്രകാരം ദേശീയപാതയിൽ ബന്തിപ്പൂ വിൽക്കാനാണ് സുനിലിന്റെ തീരുമാനം.
ഏതായാലും നമുക്കാവശ്യമുള്ളത് കാർഷിക ആസൂത്രണത്തിലൂടെ ഏതു സീസണിലും ഇവിടെതന്നെ വിളയിക്കാമെന്നു തെളിയിക്കുകയാണു സുനിൽ.
ഫോണ്: വി.പി. സുനിൽ- 92493 33743.