തൊടുപുഴ: കോവിഡിനെത്തു ടർന്നു വിലയിടിവ് നേരിട്ട പൈനാപ്പിൾകൃഷി നഷ്ടപ്രതാപത്തിൽനിന്നു കരകയറാനുള്ള ശ്രമത്തിൽ.
ഏതാനും ദിവസങ്ങളായി വിലയിലുണ്ടായ വർധനവാണ് പ്രതീക്ഷ നൽകുന്നത്. പൈനാപ്പിൾ പച്ചയ്ക്ക് കിലോയ്ക്ക് 32 രൂപയും പഴത്തിന് 34 രൂപയുമായാണ് വില ഉയർന്നത്.കോവിഡ് രൂക്ഷമായിരുന്ന വേളയിൽ കിലോയ്ക്ക് പത്തുരൂപ പോലും ലഭിക്കാത്ത സാഹചര്യമായിരുന്നു. ഇതു നിരവധി കർഷകരെ സാരമായി ബാധിച്ചു.കടക്കെണിയിലായ പൈനാപ്പിൾ കർഷകൻ ആത്മഹത്യ ചെയ്തത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിച്ചു.
കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ബാങ്ക് വായ്പയെടുത്ത് പാട്ടക്കൃഷി നടത്തിയവർ വലിയ സാന്പത്തിക ബാധ്യതയിലുമായി.
വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ പലർക്കും തങ്ങളുടെ വസ്തുവകകൾ വരെ വിറ്റഴിക്കേണ്ടതായിവന്നു. നിലവിൽ വില ഉയർന്നു തുടങ്ങിയതോടെ കൃഷി തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാൽ, ചെറുകിട പാട്ടകർഷകർ ഭൂരിഭാഗം പേരും കൃഷിയിൽ നിന്നു പിൻവാങ്ങിയത് ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
നേരത്തെ റബർ വെട്ടിനീക്കുന്ന തോട്ടങ്ങൾ പൈനാപ്പിൾ കൃഷിക്കായി ഏറ്റെടുക്കാൻ ഒട്ടേറെ കർഷകർ എത്തുമായിരുന്നെങ്കിൽ ഇന്നു സ്ഥിതി മാറി. ജലസേചന സൗകര്യമുള്ള തോട്ടങ്ങൾക്ക് ഏക്കറിന് 70,000 മുതൽ ഒരുലക്ഷം രൂപവരെ നൽകി പാട്ടത്തിനെടുക്കാനും ആളുകൾ തയാറായിരുന്നു. പാട്ടതുക അൽപം കുറഞ്ഞാലും റബർ തൈ നട്ടു പരിപാലിച്ചുനൽകാമെന്ന കരാർ സ്ഥല ഉടമയ്ക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ, ഒട്ടേറെ ചെറുകിട കർഷകർ കൃഷിയിൽ നിന്നു പിന്തിരിഞ്ഞതോടെ മൽസരം ഇല്ലാതാകുകയും ചിലയിടങ്ങളിലെങ്കിലും ഭൂ ഉടമയ്ക്കു ലഭിക്കുന്ന പാട്ടത്തുകയിൽ ഗണ്യമായ കുറവുണ്ടാകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, തൊഴിലാളിക്ഷാമവും കോവിഡ് ഭീതി ഒഴിവാകാത്തതുമാണ് പാട്ടക്കൃഷിക്കാർ വിപണിയിൽനിന്നു വിട്ടുനിൽക്കാൻ കാരണമെന്നും പറയപ്പെടുന്നു.
വിപണിയിൽ വില മെച്ചപ്പെട്ടുതുടങ്ങിയത് വരും നാളുകളിൽ പൈനാപ്പിൾ കൃഷിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും.
നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിൽ പൈനാപ്പിൾ കർഷകരും വ്യാപാരികളും
08:49 PM Sep 16, 2021 | Deepika.com