ചേർത്തല: കുഞ്ഞൻ കാറുകളും ഇലക്ട്രിക് സ്കൂട്ടറും സ്വന്തമായി നിർമിച്ചു താരമായി മാറുകയാണ് ചേർത്തല കളവംകോടം ഇന്ദ്രധനുസിൽ രാകേഷ് ബാബു എന്ന മുപ്പതുകാരൻ.
പെട്രോൾ- ഡീസൽ വിലവർധന ജനങ്ങളുടെ മേൽ ആഘാതം സൃഷ്ടിച്ചപ്പോഴാണ് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമായി നിർമിച്ച് സമൂഹമാധ്യമങ്ങളിൽ രാകേഷ് ഇടം നേടിയത്. ഒരുകാലത്ത് അടക്കിവാണിരുന്ന ഇരുചക്ര വാഹനമായ വിജയ് സൂപ്പറിനോട് സാമ്യം തോന്നുന്ന രീതിയിലാണ് ഇലക്ട്രിക് സ്കൂട്ടർ നിർമിച്ചത്. പിതാവ് സുരേഷ് നടത്തുന്ന എന്ജിനിയറിംഗ് വർക്ക് ഷോപ്പിലാണ് സ്കൂട്ടറിന് ജന്മം നൽകിയത്.
പഴയ ഇലക്ട്രിക് സ്കൂട്ടറിന്റെ 250 വാൾട്ട് ഹബ് മോട്ടോറും പഴയ മോപ്പഡിന്റെ ഹെഡ് ലൈറ്റും സുസുക്കി മാക്സ് 100 ന്റെ പുറകിലെത്തെ ലൈറ്റുമാണ് ഉപയോഗിച്ചത്. പതിമൂവായിരം രൂപ ചെലവഴിച്ച് 12 വോൾട്ടിന്റെ നാല് പുതിയ ബാറ്ററിയും ഘടിപ്പിച്ചു.
വിജയ് സൂപ്പറിന്റെ മാതൃകയിൽ ജിഐ ഷീറ്റിൽ ബോഡിയും നിർമിച്ചതോടെ രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടർ റെഡി. എട്ടുമണിക്കൂർ ചാർജ് ചെയ്താൽ 70 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. നിർമാണം പൂർത്തിയാക്കിയ സ്കൂട്ടർ സുഹൃത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് രാ കേഷ് ബാബു വിജയ് സൂപ്പറായി മാറിയത്.
ചേർത്തല ഓട്ടോകാസ്റ്റിൽ ജോലി ചെയ്യുന്ന രാകേഷ് ബാബു ദിവസവും ഈ സ്കൂട്ടറിലാണ് പോകുന്നത്. റോഡിലൂടെ പോകുമ്പോൾ ഇരുവശങ്ങളിലൂടെ കടന്നുപോകുന്നവർ വലിയ കൗതുകത്തോടെ നോക്കുകയും കൈകാണിച്ച് നിർത്തി സെൽഫി എടുക്കുന്പോൾ തന്റെ മനസിൽ ഒരു സ്റ്റാർ തിളക്കം തോന്നാറുണ്ടെന്ന് അദ്ദേഹം പറയുന്നു. 30,000 രൂപയോളം ചെലവ് വന്ന സ്കൂട്ടറിന് പലരും വില പറഞ്ഞെങ്കിലും കൊടുത്തില്ല. ഇതുപോലൊരണ്ണം നിർമിച്ചു തരുമോ എന്നും ചിലർ ചോദിക്കാറുണ്ട്.
ഒരുവർഷത്തിനു മുമ്പ് "ഫോക്സ് വാഗൻ ബീറ്റിൽ' ഇനത്തിലെ രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന കുഞ്ഞൻ കാർ നിർമിച്ചും രാകേഷ് ശ്രദ്ധ നേടിയിരുന്നു. കാർ ശേഖരമുള്ളവരും സിനിമാ പ്രവർത്തകരും രാകേഷ് ബാബുവിന്റെ 40,000 രൂപ ചെലവിൽ നിർമിച്ച കുഞ്ഞൻ കാറിന് രണ്ടര ലക്ഷം രൂപ വരെ വിലപറഞ്ഞെങ്കിലും കൊടുത്തില്ല.
അടുത്തതായി കാർ നിർമിക്കാനാണ് തീരുമാനം. കുട്ടികൾക്കും മുതിർന്നവർക്കും ഹരമായി മാറിയ കാർട്ടൂൺ കഥാപാത്രം മിസ്റ്റർ ബീൻ സഞ്ചരിക്കുന്ന മിനികൂപ്പർ കുഞ്ഞൻ വാഹനത്തിന്റെ ആദ്യഘട്ട നിർമാണം തുടങ്ങിക്കഴിഞ്ഞു.
ഭാര്യ മേഘയും രാകേഷ് ബാബുവിനെ സഹായിക്കാറുണ്ട്. മാതാവ്: ഇന്ദു.
ഇലക്ട്രിക് സ്കൂട്ടർ സ്വയം നിർമിച്ച് രാകേഷ് ബാബു ‘വിജയ് സൂപ്പറാ’യി
08:13 PM Sep 16, 2021 | Deepika.com