ചിങ്ങവനം: അമ്മുക്കുട്ടിക്ക് മൂന്നാമത്തെ പ്രസവത്തിലും കണ്മണികൾ ഏഴ്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണു ആടു വളർത്തലുകാരനായ കുഴിമറ്റം പ്ലാന്തോട്ടത്തിൽ പി.ജി. സലിയുടെ ജമുനാപ്യാരി ഇനത്തിൽപ്പെട്ട അമ്മുക്കുട്ടിയെന്ന ആട് ഏഴ് കുട്ടികളെ പ്രസവിച്ചത്. അഞ്ച് ആണും രണ്ട് പെണ്ണുമാണ് പുതുതായി സലിയുടെ വീട്ടിലേക്ക് എത്തിയത്.
രണ്ട് വർഷം മുൻപ് ആദ്യ പ്രസവത്തിലുണ്ടായിരുന്ന മൂന്ന് കുട്ടികളേയും തള്ളയേയും 20,000 രൂപയ്ക്കാണ് സലി വാങ്ങിയത്. രണ്ടാമത്തെ പ്രസവത്തിൽ ഏഴ് കുട്ടികളെ ലഭിച്ചെങ്കിലും ഒരെണ്ണം ചത്തുപോയി. ഇത്തവണ ലഭിച്ച ഏഴു കുട്ടികളും സുഖമായിരിക്കുന്നു. ഈ ഇനത്തിൽപ്പെട്ട ആടുകൾക്കു കൂടുതൽ പാൽ ലഭിക്കുമെങ്കിലും കുട്ടികളുടെ എണ്ണം കൂടിയതിനാൽ കറന്ന് പാല് എടുത്ത് അളവ് അറിയാൻ കഴിഞ്ഞിട്ടില്ലെന്നു സലി പറഞ്ഞു.
സാധാരണ ഈ ഇനത്തിൽപ്പെട്ട ആടുകൾ നാല് കുട്ടികളെ വരെ പ്രസവിക്കുമെങ്കിലും ഏഴെണ്ണം അപൂർവമാണെന്നു പാറക്കുളം മൃഗാശുപത്രിയിലെ ഡോക്ടറായ സരിതാ തങ്കച്ചൻ പറഞ്ഞു. നിലവിലുണ്ടായിരുന്ന 15 ആടുകൾക്കൊപ്പം പുതിയതായി കിട്ടിയതുൾപ്പെടെ 22 ആടുകളാണ് സലിയുടെ കൂട്ടിലുള്ളത്.
അമ്മുക്കുട്ടിക്ക് കണ്മണികൾ ഏഴ് ; സലിയും കുടുംബവും ഹാപ്പി
09:42 PM Sep 14, 2021 | Deepika.com