പാട്ടുകളിൽ പൂമൊട്ടുകളും പൂന്തോട്ടങ്ങളുമുണ്ടാകാം. മനസുകളിൽ ആ പാട്ടുകൾ നിറങ്ങളും സുഗന്ധവും നിറയ്ക്കും. പൂക്കളങ്ങളുടെ കാലത്ത് കണ്ടെടുക്കുകയാണ് അത്തരം ചില പാട്ടുകളെ...
ബഹാരോ ഫൂൽ ബർസാവോ,
മേരാ മെഹബൂബ് ആയാ ഹേ..
(വസന്തമേ പൂമഴ പെയ്യിക്കൂ, ഇതാ എന്റെ പ്രണയിനി വന്നിരിക്കുന്നു)
*** ***
പൂക്കാലവും മഴക്കാലവുമാണ്. പൂമഴയും പെരുമഴയുമുണ്ട്. ഇതളടർന്ന് പ്രളയപ്രവാഹത്തിൽ ഒഴുകിയാലും പൂവ് അതിന്റെ നിറവും മണവും എവിടെയെങ്കിലും ബാക്കിവച്ചിരിക്കും. പാട്ടുകൾ ഹൃദയങ്ങളിൽ പറ്റിച്ചേർന്നിരിക്കുന്നത് അങ്ങനെയത്രേ.
*** ***
അദ്ദേഹം ഈണമിട്ടതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം കൂടെവിടെ എന്ന ചിത്രത്തിൽ ജാനകിയമ്മ പാടിയ ഒരു പാട്ടാണ്:
പൊന്നുരുകും പൂക്കാലം
നിന്നെ കാണാൻ വന്നു
പൊന്നാട തളിരാട
കാണിക്കയായ് തന്നൂ...
ഇതു പറഞ്ഞത് ഭാവഗായകൻ പി. ജയചന്ദ്രനാണ്. തുടക്കത്തിൽ അദ്ദേഹം എന്നു വിശേഷിപ്പിച്ചിരിക്കുന്നത് സംഗീതസംവിധായകൻ ജോണ്സണ് മാസ്റ്ററെയും. തന്റെ ആത്മകഥയായ ഏകാന്തപഥികൻ ഞാൻ എന്ന പുസ്തകത്തിലാണ് ജയചന്ദ്രൻ ഇഷ്ടഗാനങ്ങളെ ഇങ്ങനെ ഓർക്കുന്നത്.
പൊന്നുരുകും പൂക്കാലം എന്ന പാട്ട് ജയചന്ദ്രന്റെ വാക്കുകളിൽ നിത്യസുരഭിയാണ്. പാട്ടിന്റെ ചരണത്തിൽ ജോണ്സണും ജാനകിയമ്മയും ചേർന്ന് കാടിനെ താളലയങ്ങളിൽ കാവടിയാടിക്കുന്നത് എത്ര ചേതോഹരമായാണ്! ഇപ്പോഴും ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനമാണത്- ജയചന്ദ്രൻ എഴുതുന്നു.
പൂവാക കാടിനു പൊൻകുട ചൂടുകയും കാടാകെ കാവടിയാടുകയും ചെയ്ത പാട്ടാണ്. ഒ.എൻ.വി കുറുപ്പ് എഴുതി പൂവിടർത്തിയ സ്മൃതിരാഗം! യുട്യൂബിൽ ഈ പാട്ടിന് ഇന്നും നിറയെ കേൾവിക്കാരുണ്ട്. ഒരിക്കൽക്കൂടി ആ പൂക്കാലം തിരിച്ചുവരുമോ എന്നു ചോദിക്കുന്നു ചിലർ. ഞാൻ അന്നു (പാട്ടിറങ്ങിയ കാലത്ത്) ജനിച്ചിട്ടുപോലുമില്ല., എന്നാലും പലപ്പോഴായി റേഡിയോയിലും ടിവിയിലുമായി കേട്ട് ഇഷ്ടപ്പെട്ടു, എന്റെ പ്രിയ ഗാനങ്ങളിൽ ഒന്ന് എന്നു വിശേഷിപ്പിക്കുന്നു വേറൊരാൾ. കൂടേറാൻ എന്ന വാക്കിലെ സംഗതി അപാരംതന്നെ എന്നു വിലയിരുത്തുന്നു മറ്റൊരാൾ.
ജയചന്ദ്രൻ വീണ്ടുമെത്തുന്നത് ശ്യാമിലേക്കാണ്. എണ്പതുകളിൽ മലയാള സിനിമയിൽ ഒരുപാടു പാട്ടുകൾ ചെയ്ത സംഗീതസംവിധായകനാണ് ശ്യാം. ബാലചന്ദ്രമേനോന്റെ രാധ എന്ന പെണ്കുട്ടി എന്ന ചിത്രത്തിനുവേണ്ടി ശ്യാമിന്റെ ഈണത്തിൽ പാടിയ ഒരു പാട്ടുണ്ട്. വളരെ ലളിതമെങ്കിലും ആർദ്രവും സുന്ദരവുമായ ഒരു ഗാനം. അദ്ദേഹം പറയുന്നത് കാട്ടുകുറുഞ്ഞിപ്പൂവും ചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണിനെക്കുറിച്ചാണ്. ചിരിക്കാറില്ല- ചിരിച്ചാലൊരു പൂങ്കുഴലി.
ഒരു നാടൻപെണ്ണിനെ വർണിക്കുന്ന, അനായാസം ആർക്കും ആസ്വദിച്ചു പാടാവുന്ന ഗാനമായാണ് ജയചന്ദ്രൻ ആ പാട്ടിനെ വിശേഷിപ്പിക്കുന്നത്. ഒട്ടേറെ സുന്ദരഗാനങ്ങൾക്കു വരികളെഴുതിയ ആലപ്പുഴ ചിങ്ങോലി സ്വദേശി ദേവദാസാണ് ഈ പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ശ്യാം ഈണമിട്ട ആർക്കും ഇഷ്ടമാകുന്ന മറ്റൊരു ഗാനത്തെക്കുറിച്ചും ജയചന്ദ്രൻ വിവരിക്കുന്നു:
കാലം തെളിഞ്ഞു
പാടം കനിഞ്ഞു
കള്ളി നിന്റെ കളിചിരിപോലെ...
പൊന്നരളിപ്പൂ നിരത്തി
പൊന്നോണം വിരുന്നുവരും
അരവയർ നിറവയറാകുന്പോൾ
എനിക്കും നിക്കും കല്യാണം...
ഇങ്ങനെ ഞാൻ തുടങ്ങുന്ന ഒരു യുഗ്മഗാനമുണ്ട്. ജാനകിയമ്മയാണ് ഈ പാട്ടിലും കൂടെ. ഗ്രാമീണ സങ്കല്പങ്ങളും നാടൻ പ്രേമഭാവങ്ങളും കിനിയുന്ന ഒരു ഗാനം. വളരെ ഗംഭീരം എന്നൊന്നും പറയാനാവില്ലെങ്കിലും ഇഷ്ടമാകുന്ന ഒരു ഗാനമാണിത്. പൊന്നരളിപ്പൂ നിരത്തിയും തുന്പപ്പൂ കൂനകൂട്ടിയും വിരുന്നുവരുന്ന ഓണവും അതിനു മുന്നോടിയായുള്ള കൊയ്ത്തും മനസിലേക്ക് കൊണ്ടുവരുന്ന തെളിഞ്ഞ വരികൾതന്നെയാണതിന്റെ ഭംഗി- ജയചന്ദ്രന്റെ വാക്കുകൾ.
മലയാളത്തിൽ ഏറ്റവും കൂടുതൽ ഓണപ്പാട്ടുകൾ എഴുതിയ ശ്രീകുമാരൻതന്പിയുടെ ഭാവനയിൽ വിടർന്നതാണ് ആ വരികൾ. ജയന്റെ ഇടിമുഴക്കം എന്ന ചിത്രത്തിലേതാണ് പാട്ട്.
നാട്ടിൻപുറത്തെ ഓല തിയേറ്ററിൽ മുന്നിൽ ബെഞ്ചിൽ ഇരുന്നു കണ്ട സിനിമ. അന്നൊക്കെ എന്ത് ആവേശമായിരുന്നു ജയന്റെ സിനിമ കാണാൻ. അതൊരു കാലം...ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാലം. ഓർക്കുന്പോൾ എവിടെയൊക്കെയോ ഒരു വിങ്ങൽ. ഒരു കൊളുത്തിവലി. ഒരു നെടുവീർപ്പ്. ഇനിയും ഈ കാറ്റിൽ തുഴയുവാൻ എത്രദൂരം- തന്റെ ആ പാട്ടനുഭവം ഒരു കേൾവിക്കാരൻ പറഞ്ഞുവയ്ക്കുന്നതിങ്ങനെ. പാട്ടും ജീവിതവും ഇഴചേരുന്ന നിമിഷം.
ശ്യാമിന്റെ രണ്ടു പൂപ്പാട്ടുകളെക്കുറിച്ചുകൂടി ജയചന്ദ്രൻ എടുത്തു പറയുന്നുണ്ട്. അനുബന്ധം എന്ന ചിത്രത്തിലെ കണ്ണാന്തളിയും കാട്ടുകുറുഞ്ഞിയുമാണ് ആദ്യത്തേത്. യേശുദാസ് പാടിയ ഗാനം. വരികൾ ബിച്ചു തിരുമലയുടേതാണ്. കണ്ണാന്തളിയുടെ പേരുതന്നെ ഉത്തരകേരളത്തിൽ പലയിടത്തും ഓണപ്പൂവെന്നാണ്. മുന്പ് തൃക്കാക്കരയപ്പനെ അണിയിച്ചൊരുക്കാൻ കണ്ണാന്തളിപ്പൂക്കൾ ഉപയോഗിച്ചിരുന്നു. ഓണക്കാലത്ത് വിരിയുന്നതിനാലാവണം ഓണപ്പൂവ് എന്ന പേരുവന്നതും. കണ്ണാന്തളിക്കൊപ്പം കാട്ടുകുറുഞ്ഞികൂടി ചേർന്നതോടെ ആ പാട്ടു വിരിയിച്ചുനിർത്തിയ ഭാവപ്രപഞ്ചം എത്ര സുന്ദരം!
ആൾക്കൂട്ടത്തിൽ തനിയേ എന്ന ചിത്രത്തിലെ അല്ലിമലർക്കണ്ണിൽ പൂങ്കിനാവുമാണ് രണ്ടാമത്തേത്. എസ്. ജാനകി പാടിയ ഈ പാട്ടെഴുതിയത് കാവാലം നാരായണ പണിക്കരാണ്. കാവ്യഗുണം പാട്ടുകളെ എങ്ങനെ വേറൊരു തലത്തിലേക്ക് ഉയർത്തുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഈ പാട്ടുകളെന്ന് ജയചന്ദ്രൻ പറയുന്നുണ്ട്.
അല്ലിമലർക്കണ്ണിൽ പൂങ്കിനാവും
ചെല്ലച്ചെറുമെയ്യിൽ പൂനിലാവും
കുഞ്ഞിക്കാലിൽ തൊടുന്ന മണ്ണ്
പൂ വിരിഞ്ഞു പുളകംകൊണ്ടു...
എന്നിങ്ങനെയാണ് ആ വരികൾ.
മനസിൽ പാട്ട് പൂക്കളമിടുന്നതു കാണാം.
വസന്തമേ, പൂമഴ പൊഴിക്കൂ...
02:04 AM Sep 08, 2019 | Deepika.com