നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോടെയല്ല എന്നതാണ്.
തട്ടിപ്പും വെട്ടിപ്പും നടത്തുന്നതിൽ വിരുതനായിരുന്നു അയാൾ. തടിവെട്ടുകാരനായി ജോലി തുടങ്ങിയ അയാൾ പച്ചമരുന്നു ഡോക്ടറായി ചമഞ്ഞാണു തട്ടിപ്പിന്റെ വീരനായി മാറിയത്. എന്നാൽ അയാളുടെ മകനായിപ്പിറന്ന ജോൺ അങ്ങനെയായിരുന്നില്ല. പതിനാറു വയസിൽ ബുക്ക് കീപ്പറുടെ അസിസ്റ്റന്റായി ജോലി തുടങ്ങിയ ജോൺ അന്പതു വയസായപ്പോഴേക്കും അമേരിക്കയിലെ ഏറ്റവും വലിയ കോടീശ്വരനായി. അതെത്തുടർന്നു തന്റെ സന്പത്തിന്റെ സിംഹഭാഗം രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി ചെലവഴിച്ചു. ഒരേസമയം കോടീശ്വരനും പരോപകാര പ്രവർത്തകനുമായിരുന്ന ആ മഹാനാണു ജോൺ ഡി. റോക്ക്ഫെല്ലർ (1839-1937).
അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തു ജനിച്ച റോക്ക്ഫെല്ലർ ഒഹായോയിലെ ക്ലീവ്ലൻഡിൽ ജോലി ആരംഭിക്കുന്പോൾ പ്രതിവാരശന്പളം നാല്പത്തിനാല് ഡോളർ ആയിരുന്നു. എന്നാൽ അതിന്റെ അന്പതു ശതമാനം ആ ചെറുപ്പക്കാരൻ പള്ളിക്കു കൊടുക്കുമായിരുന്നു. ആ തുകയിൽ കുറെ പാവങ്ങളുടെ സംരക്ഷണത്തിനായി ചെലവഴിക്കുമെന്നറിഞ്ഞതുകൊണ്ടായിരുന്നു റോക്ക്ഫെല്ലർ അപ്രകാരം ചെയ്തത്.
ഇരുപതാം വയസിൽ ഓയിൽ ബിസിനസിലേക്കു കടന്ന റോക്ക്ഫെല്ലർ 31-ാം വയസിൽ സ്റ്റാൻഡേർഡ് ഓയിൽ കന്പനി സ്ഥാപിച്ചു. അടുത്ത ഇരുപത്തിയേഴ് വർഷം അദ്ദേഹം ആ കന്പനി നടത്തി. അപ്പോഴേക്കും അമേരിക്കയിലെ പെട്രോളിയം ബിസിനസിന്റെ തൊണ്ണൂറു ശതമാനവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നുമാത്രമല്ല, അപ്പോൾ അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ ധനവാനുമായി മാറിയിരുന്നു.
റോക്ക്ഫെല്ലറിന് അന്പത്തിരണ്ടു വയസുള്ളപ്പോൾ അദ്ദേഹം ഒരു രോഗിയായി മാറി. ഉദരരോഗത്തോടൊപ്പം ചെറിയ തോതിലുള്ള വിഷാദരോഗവും അദ്ദേഹത്തെ അലട്ടി. ഒരു വർഷത്തിനുള്ളിൽ മരിക്കുമെന്നായിരുന്നു ഡോക്ടർമാർ അദ്ദേഹത്തെ അറിയിച്ചത്. അപ്പോഴാണു ചെറുപ്പത്തിലുണ്ടായിരുന്ന തന്റെ ദാനശീലം തനിക്ക് എത്രയോ സന്തോഷം നല്കിയിരുന്നതായി അദ്ദേഹം ഓർമിച്ചത്. അതെത്തുടർന്നു തനിക്ക് അവശേഷിക്കുന്ന ഒരു വർഷം മുഴുവൻ തന്റെ സന്പത്ത് നല്ല കാര്യങ്ങൾക്കായി ദാനം ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണു ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായുള്ള ഗവേഷണത്തിനും മറ്റ് ഒട്ടേറെ നല്ല കാര്യങ്ങൾക്കും അദ്ദേഹം പണം വാരിക്കോരി ചെലവഴിക്കുവാൻ തുടങ്ങിയത്.
റോക്ക്ഫെല്ലർ തന്റെ സന്പത്ത് ദാനം ചെയ്യുവാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി. അതു കൂടുതൽ ദാനം ചെയ്യുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെയാണ് 1890-ൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയും 1901-ൽ റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയും അദ്ദേഹം സ്ഥാപിച്ചത്. അതോടൊപ്പം, അദ്ദേഹം സ്ഥാപിച്ച വിവിധ ഫൗണ്ടേഷനുകൾ വിദ്യാഭ്യാസം, മെഡിസിൻ, സയന്റിഫിക്ക് റിസർച്ച് എന്നീ രംഗങ്ങളിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുവാൻ സഹായിച്ചു.
റോക്ക്ഫെല്ലർ സ്ഥാപിച്ച ഓയിൽ കന്പനിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഷെയറിന്റെ അന്പതു ശതമാനം വിറ്റിട്ടായിരുന്നു അദ്ദേഹം പല വലിയ ജനോപകാരപ്രവർത്തനങ്ങളും ആരംഭിച്ചത്. എന്നാൽ, അദ്ഭുതമെന്നപോലെ അദ്ദേഹത്തിന്റെ പണത്തിനു വലിയ കുറവൊന്നും സംഭവിച്ചില്ല. എന്നുമാത്രമല്ല, 91-ാം വയസിൽ അദ്ദേഹം മരിക്കുന്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന സന്പത്ത് അദ്ദേഹത്തിനു മറ്റ് ഏതു കാലഘട്ടത്തിലും ഉണ്ടായിരുന്നതിനെയുംകാൾ അധികമായിരുന്നു.
എന്താണു യഥാർഥത്തിൽ സംഭവിച്ചത്? അദ്ദേഹം സ്ഥാപിച്ച ഓയിൽ കന്പനിയുടെ ഷെയർവില വലിയതോതിൽ വർധിക്കുവാനിടയായി. തന്മൂലം, അദ്ദേഹത്തിന്റെ സന്പത്തും വർധിച്ചു.
അതായത്, കൊടുക്കുംതോറും അദ്ദേഹത്തിന് ഏറിവന്നു എന്നു സാരം. റോക്ക്ഫെല്ലർ തന്റെ പണം മാത്രമല്ല സംഭാവന ചെയ്തത്. അമേരിക്കയിലെ ഏറ്റവും വലിയ ധനികനായിരുന്നപ്പോഴും തന്റെ ധനത്തോടൊപ്പം തന്റെ സമയവും തന്റെ കഴിവുകളും മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കുവാൻ അദ്ദേഹം മറന്നുപോയില്ല. തന്മൂലമാണു താൻ അംഗമായിരുന്ന പള്ളിയിൽ വേദപാഠം പഠിപ്പിക്കുവാനും കണക്കെഴുതുന്നതിൽ സഹായിക്കുവാനും റെസ്റ്റ് റൂംസ് വൃത്തിയാക്കുവാനും അദ്ദേഹം തയാറായത്.
റോക്ക്ഫെല്ലറിന്റെ നന്മകളെക്കുറിച്ചെഴുതുന്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാം പൂർണമായിരുന്നുവെന്ന് ഇവിടെ വിവക്ഷയില്ല. ഓയിൽ ബിസിനസ് മുഴുവൻ തന്റെ കൈപ്പിടിയിലൊതുക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നതായി വിമർശകർ ആക്ഷേപിച്ചിട്ടുള്ളത് വെറുതെ ആയിരിക്കുകയില്ല. എങ്കിൽപ്പോലും തന്റെ ജീവിതത്തിൽ ഏറെ വൈകുന്നതിനു മുന്പ് തന്റെ സന്പത്ത് സമൂഹത്തിന്റെ നന്മയ്ക്കായി പങ്കുവയ്ക്കുവാനുള്ള വിവേകവും സന്മനസും അദ്ദേഹം കാണിച്ചു എന്നതു വലിയൊരു കാര്യം തന്നെയാണ്.
റോക്ക്ഫെല്ലറുടെ കഥ കേൾക്കുന്പോൾ സന്പന്നർ അദ്ദേഹത്തെപ്പോലെ ദാനം ചെയ്യട്ടെ എന്നായിരിക്കാം നാം ചിന്തിക്കുക. എന്നാൽ, സന്പന്നർക്കെന്നപോലെ സാധാരണക്കാർക്കും മറ്റുള്ളവരുടെ നന്മയ്ക്കായി പണവും സമയവും വിവിധ കഴിവുകളും ഉപയോഗിക്കുവാൻ സാധിക്കുമെന്നതാണു വസ്തുത. പക്ഷേ അതിനുള്ള വിവേകവും സന്മനസും ഉണ്ടാകണമെന്നു മാത്രം.
നമ്മിലേറെപ്പേർക്കും മറ്റുള്ളവരിൽനിന്നു സ്വീകരിക്കുന്നതായിരിക്കും ശീലം. പ്രത്യേകിച്ചും വിവിധ തരത്തിലുള്ള അവരുടെ സേവനങ്ങൾ. എന്നാൽ നാം മറ്റുള്ളവർക്കു ചെയ്യേണ്ട സേവനങ്ങൾ ചെയ്തു കൊടുക്കുവാൻ നാം പലപ്പോഴും വിമുഖത കാണിക്കുന്നു. സേവനത്തിന്റെ കാര്യത്തിലെന്നപോലെ നമ്മുടെ പണം മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കുന്നതിലും നമുക്കു പലപ്പോഴും വൈമനസ്യമാണ്. നാം മറ്റുള്ളവർക്കു കൊടുത്താൽ നമുക്കുള്ളതു കുറഞ്ഞുപോകുമെന്നായിരിക്കും നമ്മുടെ ചിന്ത.
പണത്തിന്റെ കാര്യത്തിൽ ഒരുപക്ഷേ ഇതു ശരിയായിരിക്കാം. എന്നാൽ നാം സന്തോഷപൂർവം കൊടുത്താൽ നമുക്കുള്ള പണം അല്പം കുറഞ്ഞാലും നമ്മുടെ സന്തോഷവും മാനസികാരോഗ്യവും വർധിക്കുമെന്നതിൽ രണ്ടുപക്ഷമില്ല. നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോടെയല്ല എന്നതാണ്.
ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും മാനസികവും ശാരീരികവുമായ ആരോഗ്യവുമാണു നാം അന്വേഷിക്കുന്നതെങ്കിൽ നമ്മുടെ സമയവും വിവിധ കഴിവുകളും നമ്മുടെ സന്പത്തും മറ്റുള്ളവരുമായി, പ്രത്യേകിച്ചും നമ്മെക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നവരുമായി നമുക്കു പങ്കുവയ്ക്കാം. അപ്പോൾ അതുവഴിയുണ്ടാകുന്ന ജീവിതസന്തോഷം നമ്മെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
തട്ടിപ്പും വെട്ടിപ്പും നടത്തുന്നതിൽ വിരുതനായിരുന്നു അയാൾ. തടിവെട്ടുകാരനായി ജോലി തുടങ്ങിയ അയാൾ പച്ചമരുന്നു ഡോക്ടറായി ചമഞ്ഞാണു തട്ടിപ്പിന്റെ വീരനായി മാറിയത്. എന്നാൽ അയാളുടെ മകനായിപ്പിറന്ന ജോൺ അങ്ങനെയായിരുന്നില്ല. പതിനാറു വയസിൽ ബുക്ക് കീപ്പറുടെ അസിസ്റ്റന്റായി ജോലി തുടങ്ങിയ ജോൺ അന്പതു വയസായപ്പോഴേക്കും അമേരിക്കയിലെ ഏറ്റവും വലിയ കോടീശ്വരനായി. അതെത്തുടർന്നു തന്റെ സന്പത്തിന്റെ സിംഹഭാഗം രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി ചെലവഴിച്ചു. ഒരേസമയം കോടീശ്വരനും പരോപകാര പ്രവർത്തകനുമായിരുന്ന ആ മഹാനാണു ജോൺ ഡി. റോക്ക്ഫെല്ലർ (1839-1937).
അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തു ജനിച്ച റോക്ക്ഫെല്ലർ ഒഹായോയിലെ ക്ലീവ്ലൻഡിൽ ജോലി ആരംഭിക്കുന്പോൾ പ്രതിവാരശന്പളം നാല്പത്തിനാല് ഡോളർ ആയിരുന്നു. എന്നാൽ അതിന്റെ അന്പതു ശതമാനം ആ ചെറുപ്പക്കാരൻ പള്ളിക്കു കൊടുക്കുമായിരുന്നു. ആ തുകയിൽ കുറെ പാവങ്ങളുടെ സംരക്ഷണത്തിനായി ചെലവഴിക്കുമെന്നറിഞ്ഞതുകൊണ്ടായിരുന്നു റോക്ക്ഫെല്ലർ അപ്രകാരം ചെയ്തത്.
ഇരുപതാം വയസിൽ ഓയിൽ ബിസിനസിലേക്കു കടന്ന റോക്ക്ഫെല്ലർ 31-ാം വയസിൽ സ്റ്റാൻഡേർഡ് ഓയിൽ കന്പനി സ്ഥാപിച്ചു. അടുത്ത ഇരുപത്തിയേഴ് വർഷം അദ്ദേഹം ആ കന്പനി നടത്തി. അപ്പോഴേക്കും അമേരിക്കയിലെ പെട്രോളിയം ബിസിനസിന്റെ തൊണ്ണൂറു ശതമാനവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നുമാത്രമല്ല, അപ്പോൾ അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ ധനവാനുമായി മാറിയിരുന്നു.
റോക്ക്ഫെല്ലറിന് അന്പത്തിരണ്ടു വയസുള്ളപ്പോൾ അദ്ദേഹം ഒരു രോഗിയായി മാറി. ഉദരരോഗത്തോടൊപ്പം ചെറിയ തോതിലുള്ള വിഷാദരോഗവും അദ്ദേഹത്തെ അലട്ടി. ഒരു വർഷത്തിനുള്ളിൽ മരിക്കുമെന്നായിരുന്നു ഡോക്ടർമാർ അദ്ദേഹത്തെ അറിയിച്ചത്. അപ്പോഴാണു ചെറുപ്പത്തിലുണ്ടായിരുന്ന തന്റെ ദാനശീലം തനിക്ക് എത്രയോ സന്തോഷം നല്കിയിരുന്നതായി അദ്ദേഹം ഓർമിച്ചത്. അതെത്തുടർന്നു തനിക്ക് അവശേഷിക്കുന്ന ഒരു വർഷം മുഴുവൻ തന്റെ സന്പത്ത് നല്ല കാര്യങ്ങൾക്കായി ദാനം ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണു ജനങ്ങളുടെ ആരോഗ്യപരിപാലനത്തിനായുള്ള ഗവേഷണത്തിനും മറ്റ് ഒട്ടേറെ നല്ല കാര്യങ്ങൾക്കും അദ്ദേഹം പണം വാരിക്കോരി ചെലവഴിക്കുവാൻ തുടങ്ങിയത്.
റോക്ക്ഫെല്ലർ തന്റെ സന്പത്ത് ദാനം ചെയ്യുവാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങി. അതു കൂടുതൽ ദാനം ചെയ്യുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെയാണ് 1890-ൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയും 1901-ൽ റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റിയും അദ്ദേഹം സ്ഥാപിച്ചത്. അതോടൊപ്പം, അദ്ദേഹം സ്ഥാപിച്ച വിവിധ ഫൗണ്ടേഷനുകൾ വിദ്യാഭ്യാസം, മെഡിസിൻ, സയന്റിഫിക്ക് റിസർച്ച് എന്നീ രംഗങ്ങളിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുവാൻ സഹായിച്ചു.
റോക്ക്ഫെല്ലർ സ്ഥാപിച്ച ഓയിൽ കന്പനിയിൽ അദ്ദേഹത്തിനുണ്ടായിരുന്ന ഷെയറിന്റെ അന്പതു ശതമാനം വിറ്റിട്ടായിരുന്നു അദ്ദേഹം പല വലിയ ജനോപകാരപ്രവർത്തനങ്ങളും ആരംഭിച്ചത്. എന്നാൽ, അദ്ഭുതമെന്നപോലെ അദ്ദേഹത്തിന്റെ പണത്തിനു വലിയ കുറവൊന്നും സംഭവിച്ചില്ല. എന്നുമാത്രമല്ല, 91-ാം വയസിൽ അദ്ദേഹം മരിക്കുന്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന സന്പത്ത് അദ്ദേഹത്തിനു മറ്റ് ഏതു കാലഘട്ടത്തിലും ഉണ്ടായിരുന്നതിനെയുംകാൾ അധികമായിരുന്നു.
എന്താണു യഥാർഥത്തിൽ സംഭവിച്ചത്? അദ്ദേഹം സ്ഥാപിച്ച ഓയിൽ കന്പനിയുടെ ഷെയർവില വലിയതോതിൽ വർധിക്കുവാനിടയായി. തന്മൂലം, അദ്ദേഹത്തിന്റെ സന്പത്തും വർധിച്ചു.
അതായത്, കൊടുക്കുംതോറും അദ്ദേഹത്തിന് ഏറിവന്നു എന്നു സാരം. റോക്ക്ഫെല്ലർ തന്റെ പണം മാത്രമല്ല സംഭാവന ചെയ്തത്. അമേരിക്കയിലെ ഏറ്റവും വലിയ ധനികനായിരുന്നപ്പോഴും തന്റെ ധനത്തോടൊപ്പം തന്റെ സമയവും തന്റെ കഴിവുകളും മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കുവാൻ അദ്ദേഹം മറന്നുപോയില്ല. തന്മൂലമാണു താൻ അംഗമായിരുന്ന പള്ളിയിൽ വേദപാഠം പഠിപ്പിക്കുവാനും കണക്കെഴുതുന്നതിൽ സഹായിക്കുവാനും റെസ്റ്റ് റൂംസ് വൃത്തിയാക്കുവാനും അദ്ദേഹം തയാറായത്.
റോക്ക്ഫെല്ലറിന്റെ നന്മകളെക്കുറിച്ചെഴുതുന്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ എല്ലാം പൂർണമായിരുന്നുവെന്ന് ഇവിടെ വിവക്ഷയില്ല. ഓയിൽ ബിസിനസ് മുഴുവൻ തന്റെ കൈപ്പിടിയിലൊതുക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നതായി വിമർശകർ ആക്ഷേപിച്ചിട്ടുള്ളത് വെറുതെ ആയിരിക്കുകയില്ല. എങ്കിൽപ്പോലും തന്റെ ജീവിതത്തിൽ ഏറെ വൈകുന്നതിനു മുന്പ് തന്റെ സന്പത്ത് സമൂഹത്തിന്റെ നന്മയ്ക്കായി പങ്കുവയ്ക്കുവാനുള്ള വിവേകവും സന്മനസും അദ്ദേഹം കാണിച്ചു എന്നതു വലിയൊരു കാര്യം തന്നെയാണ്.
റോക്ക്ഫെല്ലറുടെ കഥ കേൾക്കുന്പോൾ സന്പന്നർ അദ്ദേഹത്തെപ്പോലെ ദാനം ചെയ്യട്ടെ എന്നായിരിക്കാം നാം ചിന്തിക്കുക. എന്നാൽ, സന്പന്നർക്കെന്നപോലെ സാധാരണക്കാർക്കും മറ്റുള്ളവരുടെ നന്മയ്ക്കായി പണവും സമയവും വിവിധ കഴിവുകളും ഉപയോഗിക്കുവാൻ സാധിക്കുമെന്നതാണു വസ്തുത. പക്ഷേ അതിനുള്ള വിവേകവും സന്മനസും ഉണ്ടാകണമെന്നു മാത്രം.
നമ്മിലേറെപ്പേർക്കും മറ്റുള്ളവരിൽനിന്നു സ്വീകരിക്കുന്നതായിരിക്കും ശീലം. പ്രത്യേകിച്ചും വിവിധ തരത്തിലുള്ള അവരുടെ സേവനങ്ങൾ. എന്നാൽ നാം മറ്റുള്ളവർക്കു ചെയ്യേണ്ട സേവനങ്ങൾ ചെയ്തു കൊടുക്കുവാൻ നാം പലപ്പോഴും വിമുഖത കാണിക്കുന്നു. സേവനത്തിന്റെ കാര്യത്തിലെന്നപോലെ നമ്മുടെ പണം മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കുന്നതിലും നമുക്കു പലപ്പോഴും വൈമനസ്യമാണ്. നാം മറ്റുള്ളവർക്കു കൊടുത്താൽ നമുക്കുള്ളതു കുറഞ്ഞുപോകുമെന്നായിരിക്കും നമ്മുടെ ചിന്ത.
പണത്തിന്റെ കാര്യത്തിൽ ഒരുപക്ഷേ ഇതു ശരിയായിരിക്കാം. എന്നാൽ നാം സന്തോഷപൂർവം കൊടുത്താൽ നമുക്കുള്ള പണം അല്പം കുറഞ്ഞാലും നമ്മുടെ സന്തോഷവും മാനസികാരോഗ്യവും വർധിക്കുമെന്നതിൽ രണ്ടുപക്ഷമില്ല. നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോടെയല്ല എന്നതാണ്.
ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും മാനസികവും ശാരീരികവുമായ ആരോഗ്യവുമാണു നാം അന്വേഷിക്കുന്നതെങ്കിൽ നമ്മുടെ സമയവും വിവിധ കഴിവുകളും നമ്മുടെ സന്പത്തും മറ്റുള്ളവരുമായി, പ്രത്യേകിച്ചും നമ്മെക്കാൾ ബുദ്ധിമുട്ടനുഭവിക്കുന്നവരുമായി നമുക്കു പങ്കുവയ്ക്കാം. അപ്പോൾ അതുവഴിയുണ്ടാകുന്ന ജീവിതസന്തോഷം നമ്മെ അദ്ഭുതപ്പെടുത്തുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ