മുംബൈ: ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പിന്റെ വിവാദമായ പുതിയ സ്വകാര്യതാ നയം പിൻവലിക്കണമെന്നു കേന്ദ്ര ഐടി മന്ത്രാലയം.
പുതിയ നയം ഇന്ത്യൻ ഉപയോക്താക്കളുടെ അവകാശങ്ങളെയും താത്പര്യങ്ങളെയും ഹനിക്കുന്നതാണെന്നും കേന്ദ്ര ഐടി മന്ത്രാലയം വാട്സ്ആപ്പിന് അയച്ച കത്തിൽ പറയുന്നു. ഏഴു ദിവസത്തിനകം പ്രതികരിക്കണമെന്നാണു കത്തിൽ കേന്ദ്രസർക്കാർ കന്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമാനുസൃതമുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
അതേസമയം, പുതിയ നയം ഉപയോക്തക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്നതല്ലെന്നാണ് വാട്സ്ആപ്പിന്റെ നിലപാട്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, സൊമാറ്റോ, ട്രൂകോളർ, ബിഗ് ബാസ്കറ്റ്, ആരോഗ്യ സേതു, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ തുടങ്ങിയ കന്പനികൾക്കും തങ്ങളുടേതിനു സമാനമായ സ്വകാര്യതാനയമാണുള്ളതെന്നു ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വാട്സ്ആപ്പ് അറിയിച്ചു. നേരത്തെ പുതിയ നയം അംഗീകരിക്കാനുളള അവസാന തീയതിയായ മേയ് 15നുശേഷവും ഉപയോക്താക്കൾക്ക് സാവകാശം നൽകുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു.
“മേയ് 15നു ശേഷവും ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ നയം അംഗീകരിക്കണമെന്നുള്ള അറിയിപ്പ് ലഭിക്കും. ഏതാനും ആഴ്ചകൾ കൂടി ഇതു തുടരും. അതിനുശേഷം അറിയിപ്പ് സ്ഥിരമായി ലഭിച്ചുതുടങ്ങും. എന്നിട്ടും പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ചാറ്റ് ലിസ്റ്റ് ലഭ്യമല്ലാതാവും.
എന്നാൽ, വീഡിയോകോളും വോയിസ്കോളും സ്വീകരിക്കാൻ തടസമുണ്ടാകില്ല. വരുന്ന മേസേജുകൾക്ക് മറുപടി നൽകാനും മിസ്ഡ് കോളുകളിലേക്ക് തിരികെ വിളിക്കാനും കഴിയും. തുടർന്നും പുതിയ നയം അംഗീകരിച്ചില്ലെങ്കിൽ ഈ സൗകര്യങ്ങളും അവസാനിപ്പിച്ചശേഷം നാമമാത്ര അക്കൗണ്ടായി നിലനിർത്തും.
എന്നാൽ ഇത്തരം നിർജീവ അക്കൗണ്ടുകൾ 120 ദിവസത്തിനുശേഷം ഡിലീറ്റ് ചെയ്യുന്നതിന് കന്പനിക്ക് അധികാരമുണ്ട്.’’ വാട്സ്ആപ്പ് അറിയിച്ചു.
പുതിയ നയം പിൻവലിക്കണം: വാട്സ്ആപ്പിനോട് കേന്ദ്രസർക്കാർ
04:25 PM May 21, 2021 | Deepika.com