ജ്ജാതി എയ്മ്ള്ള പാട്ട് സ്റ്റാ എന്നു പറയും തനി തൃശൂർക്കാർ. അതായത് സുഹൃത്തേ, മനോഹരമായ ഒരു പാട്ട് എന്ന്. എന്തിന്റെയും അങ്ങേയറ്റമാണ് തൃശൂർക്കാർക്ക് ജാതി എന്ന വിശേഷണം. അതിൽ ജാതിഭേദമോ മതദ്വേഷമോ ഇല്ല. ഇനി ആ എയ്മ്ള്ള (അതെ, എയിം ഉള്ള എന്നുതന്നെ) പുതിയ പാട്ടിലേക്കു വരാം- ജാതിക്കാ തോട്ടം.. ഈ ജാതി നിന്റെ നോട്ടം... സൂപ്പർ ഹിറ്റായ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ ഈ പാട്ടിൽ കൗമാരത്തിന്റെ കുറുന്പ് എവിടെയാണു കൂടുതൽ എന്ന സംശയം തീരുന്നില്ല- വരികളിലോ സംഗീതത്തിലോ ആലാപനത്തിലോ അതോ പാട്ടിന്റെ ചിത്രീകരണത്തിലോ! യുട്യൂബിൽ ഒരു മാസംകൊണ്ട് ഒരുകോടി പതിനൊന്നു ലക്ഷത്തിലേറെത്തവണ പ്ലേ ചെയ്യപ്പെട്ട ആ പാട്ടിന്റെ പ്രത്യേകതയെന്താണ്? പാട്ടിന് ഈണമിട്ട യുവ സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസ് പറയുന്നു:
വല്ല ജാതിക്കയെന്നോ മറ്റോ...
സിനിമയ്ക്ക് ഒരു ലവ് സോംഗ് വേണമെന്നു പറഞ്ഞിരുന്നു. ഷൂട്ടിംഗ് എല്ലാം കഴിഞ്ഞിട്ടാണ് ഞാൻ ഇതിൽ ചേർന്നത്. അതുകൊണ്ടുതന്നെ എല്ലാ വിഷ്വൽസും കണ്ടിരുന്നു. ലവ് സോംഗ് എന്നു പറഞ്ഞപ്പോൾ ഞാൻ ഒന്നുരണ്ടു ട്യൂണുകൾ ഉണ്ടാക്കിവച്ചു. അങ്ങനെയിരുന്നപ്പോഴാണ് ഗാനരചയിതാവ് സുഹൈൽ കോയയുമായി ഒരുമിച്ചിരുന്ന് സംസാരിക്കാൻ അവസരംകിട്ടിയത്. കേട്ടുപരിചയിച്ച പ്രണയഗാനംപോലെയൊന്നും വേണമെന്നില്ലെന്ന് ഞാനൊരഭിപ്രായം പറഞ്ഞു. വല്ല ജാതിക്കയെന്നോ ഒക്കെ പറഞ്ഞ് തുടങ്ങാൻ പറ്റുമോ എന്നു ചോദിക്കുകയും ചെയ്തു. അതുകേട്ടപ്പോൾ മിനിറ്റുകൾക്കകം പുള്ളിക്കാരൻ പാട്ടിന്റെ വരികൾ പറഞ്ഞുതന്നു. കാര്യം രസകരമാണെങ്കിലും ഇങ്ങനെയൊക്കെ പാടിക്കേട്ടാൽ ആളുകൾ എന്തുപറയും എന്നുള്ള പേടിയും സംശയവുമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് ആ വരികൾ അവിടെ വച്ചിട്ടുതന്നെ വേറെ രണ്ടു പാട്ടുകൾകൂടി ഉണ്ടാക്കി. അതിനൊപ്പം ഈ വരികളും ട്യൂണ് ചെയ്തുവച്ചു. മുന്പു കേട്ടിട്ടുള്ള പാട്ടുകൾപോലെ ആവാതിരിക്കാൻ ഹമ്മിംഗ്, ആ മൂളലൊക്കെ ചേർത്തു. പാട്ടിന്റെ റൂട്ടിൽത്തന്നെ അങ്ങനെയൊരു സ്വഭാവമുണ്ടല്ലോ. പാടിയപ്പോൾ മൊത്തത്തിൽ നന്നായിവന്നു. ഇത്ര ഹിറ്റാവുമെന്നോ യുട്യൂബിൽ ഇത്രയധികം വ്യൂസ് വരുമെന്നോ ഒന്നും പ്രതീക്ഷിച്ചില്ല. വലിയ ഹിറ്റൊന്നും ആയില്ലെങ്കിലും ആളുകൾക്ക് ഇഷ്ടപ്പെടും, അവർ നല്ലതാണെന്നു പറയും എന്നുമാത്രമാണ് ഞാൻ സംവിധായകനോടും പറഞ്ഞിരുന്നത്. ഇതിപ്പോൾ വലിയ സന്തോഷമായി.
പുതുമയുള്ള വരികൾ, ഈണം, ശബ്ദം, ഓർക്കസ്ട്രേഷൻ ഇതെല്ലാംചേർന്നാണ് ജാതിക്കാ തോട്ടം എന്ന പാട്ടിനെ വ്യത്യസ്തമാക്കിയത്. ഗായകരുടെ തെരഞ്ഞെടുപ്പ്, ഉപകരണങ്ങളുടെ വിന്യാസം എന്നിവയെക്കുറിച്ച് ജസ്റ്റിൻ പറയുന്നതിങ്ങനെ:
ടീനേജുകാരുടെ കഥയായതിനാൽ ഒരു ടീൻ വോയ്സ് ഉപയോഗിക്കണം എന്നു കരുതിയിരുന്നു. സംഗീതസംവിധായകൻ ബിജിബാൽ ചേട്ടന്റെ മകൻ ദേവദത്തിന്റെ ശബ്ദം അത്രയും അനുയോജ്യമായിത്തോന്നി. ട്രാക്ക് പാടാൻ എത്തിയതാണ് ഗായിക സൗമ്യ രാമകൃഷ്ണൻ. പാടിയത് വളരെ നന്നായി വന്നതോടെ സിനിമയിലും അവരുടെ ശബ്ദംതന്നെ ഉപയോഗിക്കാൻ തീരുമാനിച്ചു.
പാട്ടിൽ ബിജിഎം പലയിടത്തും ഞാൻ വാകൊണ്ട് പാടിയിട്ടിരുന്നു- പ്രത്യേകിച്ച് നാദസ്വരത്തിന്റെയൊക്കെ ശബ്ദത്തിൽ. പിന്നീടത് സാക്സഫോണ് ആക്കി. സിനിമയുടെ കാമറാമാൻ ജോമോൻ ചേട്ടൻ അതു കേട്ടപ്പോൾ പറഞ്ഞു, നാദസ്വരം തന്നെമതി എന്ന്. ആ ശബ്ദമൊക്കെ പാട്ടിന്റെ ഐഡന്റിറ്റി കൂട്ടുകയും ചെയ്തു.
അടിസ്ഥാനപരമായി ഞാൻ ഒരു പ്രോഗ്രാമർ ആയതിനാൽ ഓർക്കസ്ട്രേഷൻ തനിയെയാണ് ചെയ്യാറുള്ളത്. ഈ പാട്ട് വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിക്കാമെന്നു കരുതിയെങ്കിലും സമയക്കുറവുണ്ടായിരുന്നതിനാൽ അല്ലെങ്കിൽ വേണ്ട, ഞാൻതന്നെ ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു. എന്തായാലും മൊത്തത്തിൽ കാര്യങ്ങളൊക്കെ വർക്ക്ഒൗട്ട് ആയി!, സന്തോഷം.
തുടക്കം കീബോർഡിൽ
സംഗീതത്തോടുള്ള കന്പം ജസ്റ്റിനെ ആദ്യമെത്തിച്ചത് കീബോർഡിലാണ്. അക്കാലത്തുതന്നെ സൗണ്ട് എൻജിനീയറിംഗിനോടു താത്പര്യമുണ്ടായിരുന്നു. അതു പഠിക്കാൻ പോയി. പിന്നെ കീബോർഡ് പ്രോഗ്രാമിംഗ്, മ്യൂസിക് പ്രൊഡക്ഷൻ പരിപാടികളിലേക്കു തിരിഞ്ഞു. ഏറ്റവും കൂടുതൽ ജോലിചെയ്തത് സംഗീതസംവിധായകൻ ബിജിബാലിനൊപ്പമാണ്. ഏതാണ്ട് പത്തുവർഷമായി അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയും ബിജിബാൽതന്നെയെന്ന് ജസ്റ്റിൻ പറയുന്നു.
തണ്ണീർമത്തൻ ദിനങ്ങളുടെ സംവിധായകൻ ഗിരീഷ് മുന്പുചെയ്ത ഷോർട്ട് ഫിലിമുകളിൽ ജസ്റ്റിന്റെ സുഹൃത്തുക്കൾ അഭിനയിച്ചിട്ടുണ്ട്. ആ ഫിലിമുകൾ ഫേസ്ബുക്കിൽ ഷെയർചെയ്തതുകണ്ട് ഗിരീഷ് മെസേജ് അയച്ചു- നേരിൽ കാണണം, ഒരു സ്ക്രിപ്റ്റിനെക്കുറിച്ച് സംസാരിക്കാനുണ്ട്. അങ്ങനെയാണ് ഈ സിനിമയിലേക്ക് ജസ്റ്റിൻ എത്തിയത്.
ഇതുവരെ ഇഷ്ടമുള്ള പാട്ടുകൾ, മിക്കപ്പോഴും വിദ്യാസാഗറിന്റെ ഈണങ്ങൾ കേട്ട്, ഇഷ്ടമുള്ളവ കംപോസ് ചെയ്തു നടന്നിരുന്ന തനിക്ക് സിനിമ കൂടുതൽ ഉത്തരവാദിത്തം തരുന്നതായി ജസ്റ്റിൻ കരുതുന്നു. ഇനി ഡയറക്ടറുടെ ഇഷ്ടം, സിനിമയുടെ സ്വഭാവം എന്നിവയെല്ലാം നോക്കണമല്ലോ. അതിനുചേരുന്ന പാട്ടുകൾ ഉണ്ടാക്കണം. കൂടുതലും ഫ്രഷ് വോയ്സുകൾ ഉപയോഗിക്കണം. കേട്ടുപരിചയമില്ലാത്ത ശബ്ദങ്ങൾ പാട്ടുകൾക്ക് ആകർഷകത്വം നൽകും. അങ്ങനെയുള്ള പാട്ടുകാരെ കൂടുതൽ ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.
പാട്ടുകളെ പഴയത്, പുതിയത് എന്നിങ്ങനെ വേർതിരിച്ചു കാണുന്നില്ല ജസ്റ്റിൻ. രണ്ടിനും അതിന്റേതായ പ്രത്യേകതകളുണ്ട്. സമയവും മൂഡുമനുസരിച്ച് കേൾക്കാനുള്ള ഇഷ്ടങ്ങൾ മാറും. ഇഷ്ടമുള്ള പാട്ടുകളുടെ വലിയ ലിസ്റ്റുണ്ട്.
എന്താണ് ഇനിയുള്ള ലക്ഷ്യം?
രണ്ടു സിനിമകളിൽ മ്യൂസിക് ഡയറക്ടർ ആയി എന്നതുതന്നെ ഞാൻ സ്വപ്നം കണ്ടിരുന്നതിന് അപ്പുറത്താണ്. ഇനി ഇതിനേക്കാൾ വലിയ സ്വപ്നം കാണുന്നത് അത്യാഗ്രഹമാകും. എന്നാലും ആളുകൾക്ക് ഇഷ്ടമുള്ള പാട്ടുകൾ ചെയ്യാൻ ആഗ്രഹമുണ്ട്. പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നു. ഹിറ്റുകൾ ഉണ്ടാക്കുക എന്നതിനേക്കാൾ വ്യത്യസ്തതയുള്ള, ആളുകൾ ഓർത്തിരിക്കുന്ന പാട്ടുകൾ ചെയ്യണമെന്നാണ് ആഗ്രഹം. അതിനാണ് ശ്രമിക്കുന്നതും- ജസ്റ്റിൻ പറയുന്നു.
സ്വതന്ത്ര സംഗീതസംവിധായകനായ ആദ്യചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ആയിരുന്നു. അതിലെ പാട്ടുകളും ഹിറ്റായി. തണ്ണീർമത്തൻ ദിനങ്ങളിലെ മറ്റു പാട്ടുകളും ജനം സ്വീകരിച്ചു. ഒട്ടേറെ സിനിമകളിൽ പശ്ചാത്തല സംഗീതവും ജസ്റ്റിൻ നിർവഹിച്ചിട്ടുണ്ട്.
എറണാകുളം അങ്കമാലിക്കടുത്ത കറുകുറ്റി സ്വദേശിയായ ജസ്റ്റിൻ വർഗീസ് കുടുംബത്തോടൊപ്പം ആലുവയിലാണ് താമസം.
ഹരിപ്രസാദ്
ആഹാ! എജ്ജാതി പാട്ട്!!
03:14 AM Sep 01, 2019 | Deepika.com