യൂണിവേഴ്സിറ്റി പ്രഫസറും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു ഫാ. ജോൺ പവൽ എസ്.ജെ. (1925-2009). ഷിക്കാഗോയിലെ ലെയോള യൂണിവേഴ്സിറ്റിയിലെ ജോലിക്കിടയിൽ അദ്ദേഹം മാസത്തിലൊരിക്കൽ ജയിൽ സന്ദർശിക്കുവാൻ പോകുമായിരുന്നു. അദ്ദേഹം തന്നെ എഴുതിയിട്ടുള്ളതനുസരിച്ചു മനംമടുപ്പിക്കുന്നവയായിരുന്നു ആ സന്ദർശനങ്ങൾ. കാരണം, അത്രമാത്രം ദയനീയമായ സ്ഥിതിയായിരുന്നു അവിടെയുണ്ടായിരുന്ന ജയിൽവാസികളുടേത്.
എന്നാൽ ഒരു ദിവസം ജയിൽ സന്ദർശിക്കുന്ന അവസരത്തിൽ അദ്ദേഹത്തിന് ഏറെ സന്തോഷം നല്കിയ ഒരു അനുഭവമുണ്ടായി. ജയിലിലേക്കു കടക്കുവാനുളള സെക്യൂരിറ്റി ചെക്ക് പോയിന്റിൽ വേറെയും പല സന്ദർശകരുണ്ടായിരുന്നു. അവരിലൊരാൾ അറുപതിനോടടുത്ത ഒരു സ്ത്രീയായിരുന്നു. ആ സ്ത്രീയുടെ പെരുമാറ്റ സവിശേഷതകൾ ഫാ. പവലിന്റെ ശ്രദ്ധ പിടിച്ചുപറ്റി. എല്ലാവരോടും വളരെ സൗഹൃദപൂർവമായിരുന്നു അവർ പെരുമാറിയിരുന്നത്.
സെക്യൂരിറ്റി ഗാർഡുകളുടെ നിർദേശമനുസരിച്ചു പ്രവർത്തിക്കുന്നതിനോ സെക്യൂരിറ്റി പോയിന്റിൽ എത്രസമയം വേണമെങ്കിലും കാത്തുനിൽക്കുന്നതിനോ അവർ വൈമനസ്യം കാണിച്ചില്ല. എല്ലാവരോടും പുഞ്ചിരിക്കുവാനും നല്ലവാക്കുകൾ പറയുവാനും ആ സ്ത്രീ എപ്പോഴും ശ്രദ്ധിക്കുന്നതായി ഫാ. പവൽ മനസിലാക്കി. അപ്പോൾ അദ്ദേഹം അറിയാതെതന്നെ അദ്ദേഹത്തിന്റെ ഉള്ളിലും സന്തോഷം തിരതല്ലുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു.
പെട്ടെന്ന്, ആലോചനയൊന്നും കൂടാതെ പവ്വൽ ആ സ്ത്രീയോടു പറഞ്ഞു: ""നിങ്ങളുടെ പുഞ്ചിരിയും മധുരവാക്കുകളും വഴി നിങ്ങൾ ഒട്ടേറെപ്പേരെ സന്തോഷിപ്പിക്കുന്നുണ്ടല്ലോ!'' ഉടനെ ആ സ്ത്രീ പറഞ്ഞു: ""എന്റെ ലോകത്തിൽ ആരും അന്യരായിരിക്കുകയില്ലെന്നു ഞാൻ പണ്ടേ തീരുമാനിച്ചതാണ്. എല്ലാവരും എനിക്കു സഹോദരീസഹോദരന്മാരാണ്. അവരിൽ ചിലരെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല എന്ന വ്യത്യാസമെയുള്ളൂ.''
ആ സ്ത്രീ പറഞ്ഞ വാക്കുകൾ ഫാ. പവ്വലിനെ ഏറെ സ്പർശിച്ചു. ഈ അനുഭവത്തെക്കുറിച്ചു "ത്രു ദ ഐസ് ഓഫ് ഫെയ്ത്ത്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: ""ആ സ്ത്രീയുടെ പെരുമാറ്റം എന്നിൽനിന്നും അഗാധമായ ഒരു സ്നേഹപ്രവാഹത്തിനു വഴിയൊരുക്കി. ആളുകൾ നല്ലതോ ചീത്തയോ എന്ന ഒറ്റക്കാര്യമല്ല, അവർ പല കാര്യങ്ങൾ ആണെന്ന് എനിക്കു സാവധാനം മനസിലായി. എല്ലാ മനുഷ്യരിലും സ്നേഹവും സൗഹാർദവും ദയയുമൊക്കെയുണ്ട്. എന്നാൽ, അതോടൊപ്പം വേദനയും കോപവും ബലഹീനതകളുമൊക്കെയുണ്ട്. നാം മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നു എന്നതിന് അനുസരിച്ചായിരിക്കും അവരിലെ നന്മയോ തിന്മയോ പലപ്പോഴും പുറത്തുവരിക. മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റമാകട്ടെ നമ്മുടെ മനോഭാവമെന്തോ അതനുസരിച്ചായിരിക്കുകയും ചെയ്യും.''
ഫാ. പവ്വൽ പറയുന്ന ഈ കാര്യം പലപ്പോഴും നമ്മുടെയും അനുഭവമല്ലേ? ചിലരെ കാണുന്നതും അവരുടെ സാന്നിധ്യവും നമ്മുടെ മനസിനു കുളിർമ നല്കും. അവരുടെ പെരുമാറ്റരീതിയിൽ നാം പെട്ടെന്ന് ആകൃഷ്ടരാകും. അവരുടെ സാന്നിധ്യത്തിൽ നാം അറിയാതെതന്നെ നമ്മുടെ ഹൃദയം സന്തോഷംകൊണ്ടു നിറയും. എന്തുകൊണ്ടാണത്? അവരിലെ നന്മ നമ്മിലെ നന്മ പുറത്തുകൊണ്ടുവരുവാൻ സഹായിക്കുന്നു. അവരുടെ സ്നേഹം നമ്മിലെ സ്നേഹപ്രവാഹത്തിനു വഴിതെളിക്കുന്നു.
നേരേമറിച്ചും നമുക്ക് അനുഭവമുണ്ടല്ലോ. ചിലരെ കാണുന്പോൾത്തന്നെ നമ്മുടെ ഹൃദയം എന്തോ അതനുസരിച്ചായിരിക്കുമത്രെ. അതായത്, മറ്റുള്ളവരോടു നമുക്കുള്ള മനോഭാവം സ്നേഹപൂർണവും സൗഹാർദപരവുമാണെങ്കിൽ നമ്മുടെ വാക്കുകളും പെരുമാറ്റവുമൊക്കെ അതു പ്രതിഫലിപ്പിക്കുമത്രേ.
എന്നാൽ, മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവം നിഷേധാത്മകമാണെങ്കിലോ? അപ്പോൾ അവരോടുള്ള നമ്മുടെ വാക്കുകളും പ്രവൃത്തികളും നിഷേധാത്മകം തന്നെയായിരിക്കും. തന്മൂലം, ആദ്യംതന്നെ നമ്മുടെ മനോഭാവം ശരിയാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഫാ. പവ്വൽ പറയുന്ന കഥയിലെ സ്ത്രീ ചെയ്തത് അതാണല്ലോ. തന്റെ ജീവിതത്തിൽ ആരും ഒരിക്കലും അന്യരായിരിക്കുകയില്ല എന്നു പണ്ടേ തീരുമാനിച്ചതായിട്ടല്ലേ അവർ ഫാ. പവ്വലിനോടു പറഞ്ഞത്? അതുപോലെ, എല്ലാവരെയും തന്റെ സ്വന്തം സഹോദരീസഹോദരന്മാരെപ്പോലെ കാണുമെന്നും അവർ തീരുമാനിച്ചിരുന്നില്ലേ?
അങ്ങനെ ചെയ്ത തീരുമാനത്തിന്റെ ഫലമായിരുന്നു ഫാ. പവ്വൽ ആ സ്ത്രീയുടെ ജീവിതത്തിൽ ശ്രദ്ധിച്ചത്. ആരും നമുക്ക് അന്യരായിരിക്കുകയില്ലെന്നും എല്ലാവരെയും നമ്മുടെ സ്വന്തം സഹോദരീസഹോദരന്മാരായി കാണുമെന്നും നമുക്കു തീരുമാനിച്ചുറപ്പിക്കുവാൻ സാധിക്കുമോ? അതായത്, മറ്റുള്ളവരോടുള്ള മനോഭാവത്തിൽ കാതലായ മാറ്റം വരുത്തുവാൻ നാം തായാറാണോ?
എങ്കിൽ നമ്മുടെ ജീവിതംവഴിയായി ധാരാളംപേർ അനുഗ്രഹിക്കപ്പെടുമെന്നതിൽ സംശയം വേണ്ട. നമ്മുടെ മനോഭാവം ശരിയാണെങ്കിൽ അതനുസരിച്ചുള്ള വാക്കുകളും പ്രവൃത്തികളും നമ്മിലുണ്ടാകും. അതായത്, നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരിലെ തിന്മ എന്നതിനെക്കാൾ അവരുടെ നന്മ പുറത്തുവരുവാൻ സഹായിക്കുമെന്നു സാരം. അങ്ങനെ സംഭവിക്കുവാൻ സഹായിക്കുന്നവയാകട്ടെ നമ്മുടെ മനോഭാവവും വാക്കുകളും പെരുമാറ്റവും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മനോഭാവം മാറ്റുക, നന്മയുണ്ടാകട്ടെ
03:06 AM Sep 01, 2019 | Deepika.com