വർഷം 1996, തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുര. പൂക്കളും മഞ്ഞളും കുങ്കുമവും മണക്കുന്ന തെരുവുകൾ. ആ തെരുവുകളിൽ എവിടെയോ വച്ചാണ് സി. ഡേവിഡ് ജെയ്ൻ എന്ന ചിത്രകാരന്റെ ജീവിതം മാറിമറിയുന്നത്. മധുരയിലെ ഒരു ഹോട്ടലിൽ പൂക്കച്ചവടത്തിനായി എത്തുന്ന ഒരു പെണ്കുട്ടിയെ കണ്ടുമുട്ടിയതോടെയാണ് ജെയ്ന്റെ യാത്രകൾ ആരംഭിക്കുന്നത്. അവിടെ നിന്നാണ് നിറങ്ങൾ നഷ്ടപ്പെട്ട ബാല്യങ്ങൾക്കായി നിറങ്ങളിലൂടെ പോരാടാൻ ജെയ്ൻ തീരുമാനിച്ചത്. കുട്ടികൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരേയുള്ള പോരാട്ടം ആരംഭിച്ച് 23 വർഷം പിന്നിടുന്പോൾ ജെയ്ൻ തന്റെ അനുഭവങ്ങളും പ്രതീക്ഷകളും ആശങ്കകളും പങ്കുവയ്ക്കുന്നു.
മധുരയിലെ പെണ്കുട്ടി
"23 വർഷം പഴക്കമുള്ള ഒരു സംഭവം പറഞ്ഞുകൊണ്ടു തുടങ്ങാം.'കോട്ടയത്തെ ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട് ഗാലറിയുടെ ചുവരിൽ ഇടംനേടിയിട്ടുള്ള കാൻവാസുകൾക്കിടയിൽ നിന്നുകൊണ്ട് ജെയ്ൻ സംസാരിച്ചു തുടങ്ങി.
"അന്ന് മധുരയിൽ വച്ചുണ്ടായ ഒരനുഭവമാണ് കുട്ടികളുടെ സംരക്ഷണത്തിനും അവർ നേരിടുന്ന പ്രശ്നങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ വരയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്. മധുരയിലെ ഒരു ഹോട്ടലിൽ വച്ചാണ് ആ പതിമൂന്നുകാരിയെ ഞാൻ കാണുന്നത്. ഹോട്ടലിൽ പൂ വിൽക്കാൻ വരുന്നതാണ്. പക്ഷേ അവളുടെ പെരുമാറ്റത്തിലെ അസ്വാഭാവികത തുടക്കം മുതൽ എന്റെ ശ്രദ്ധയിൽപ്പെട്ടു.
അവിടെയുള്ള ചിലരോട് സംസാരിച്ചപ്പോൾ അവളുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നടുക്കുന്ന സത്യങ്ങൾ അറിയാൻ സാധിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ അവളെപ്പോലുള്ള അനേകം പെണ്കുട്ടികൾ ആ ഗ്രാമത്തിലുണ്ടെന്നു ഞാൻ മനസിലാക്കി. മധുരയിൽ നിന്നു തിരികെ എത്തിയിട്ടും അവളുടെ മുഖം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. അങ്ങനെ ഞാൻ വീണ്ടും മധുരയിലേക്കു പോവുകയും അവിടുത്തെ എൻജിഒകളുമായി ബന്ധപ്പെടുകയും ചെയ്തു. അവർക്കൊപ്പം നടത്തിയ യാത്രകളിൽ അവളെപ്പോലെ അറുന്നൂറോളം കുട്ടികളെ ഞാൻ കണ്ടു, സംസാരിച്ചു, പരിചയപ്പെട്ടു. നിവർത്തികേടുകൊണ്ട് തെറ്റായ ജോലികൾക്ക് ഇറങ്ങിത്തിരിക്കാൻ വിധിക്കപ്പെട്ടവർ മുതൽ മാതാപിതാക്കളാൽ വിൽക്കപ്പെട്ടവർ വരെയുണ്ട് അക്കൂട്ടത്തിൽ.
അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നാണ് ബാലവേലയ്ക്കും കുട്ടികൾക്കു നേരെയുള്ള ചൂഷണങ്ങൾക്കുമെതിരേ വരച്ചു തുടങ്ങിയത്. നിറങ്ങളും കാൻവാസും ബ്രഷും മാത്രമാണ് എന്റെ ആയുധം. അവയുപയോഗിച്ച് ഞാൻ ഇന്നും വർണങ്ങൾ നിഷേധിക്കപ്പെട്ട ബാല്യങ്ങൾക്കുവേണ്ടി പോരാടുന്നു.'
നിഷ്കളങ്കതയുടെ നിറഭേദങ്ങൾ
നിറങ്ങൾ നിഷേധിക്കപ്പെടുന്ന ബാല്യങ്ങൾ എന്നു പറയുന്പോൾ നമ്മുടെയുള്ളിലേക്കെത്തുന്നത് കറുപ്പും വെളുപ്പും മാത്രം നിറയുന്ന കാൻവാസുകളാകാം. എന്നാൽ ജെയ്നിന്റെ ചിത്രങ്ങൾ അവിടേയും വ്യത്യസ്തമാണ്. മഞ്ഞയും ചുവപ്പും നീലയും ഓറഞ്ചുമെല്ലാം ഒരുപോലെ ഇടം നേടുന്ന കാൻവാസുകളിലൂടെയാണ് ജെയ്ൻ കുട്ടികൾക്കു വേണ്ടി സംസാരിക്കുന്നത്.
"തുടക്കത്തിൽ ഞാൻ പേപ്പറിലാണ് ചിത്രങ്ങൾ വരച്ചിരുന്നത്. അതിനു പിന്നിൽ തികച്ചും സൈക്കോളജിക്കലായ ഒരു കാരണമുണ്ട്. കുട്ടികൾ പേപ്പർ പോലെ വളരെ ലോലവും ദുർബലവുമാണ്. എത്ര മായ്ക്കാൻ ശ്രമിച്ചാലും പേപ്പറിൽ ഒരിക്കൽ പതിഞ്ഞവ അല്പമെങ്കിലും അവശേഷിക്കും. അതുപോലെയാണ് കുട്ടികളുടെ മനസും. ചെറുപ്പത്തിൽ പതിയുന്നതെന്തും, അതു നല്ലതായാലും മോശമായാലും അവരുടെ ഉള്ളിൽ പതിഞ്ഞു കിടക്കും. പിന്നീട് പേപ്പറിൽ നിന്നു മാറി മറ്റു മീഡിയവും ഉപയോഗിച്ചു തുടങ്ങി. കുട്ടികൾക്കെതിരേയുള്ള അക്രമങ്ങൾ എവിടെ നടന്നാലും അതു ദുഃഖകരമാണ്. അതിനെതിരെ പോരാടാൻ എന്നാൽ കഴിയുന്ന രീതിയിൽ ഞാൻ ശ്രമിക്കുന്നു. അഞ്ഞൂറോളം ചിത്രങ്ങളാണ് ചൈൽഡ് അബ്യൂസ്, ചൈൽഡ് ലേബർ, പെയ്ൻ ആൻ ഡെസ്റ്റിറ്റ്യൂഷൻ, ജോയസ് മൊമന്റ്സ്, മിസിംഗ് ചിൽഡ്രണ് എന്നിങ്ങനെ വിവിധ സീരീസുകളിലായി ഇതിനോടകം വരച്ചത്.' ജെയ്നിന്റെ ചിരിയിൽ അഭിമാനത്തിന്റെ നിറങ്ങൾ നിറഞ്ഞു.
കുട്ടികൾ വളരട്ടെ, കലയേയും പ്രകൃതിയേയും അറിഞ്ഞ്
"തിരുവനന്തപുരത്താണ് ഞാൻ ജനിച്ചതും വളർന്നതും. കുട്ടിക്കാലത്ത് കലയുമായി ഒരുതരത്തിലും ബന്ധപ്പെടാനാകാതെ ഞാൻ വീർപ്പുമുട്ടിയിട്ടുണ്ട്. വീട്ടിൽ നിന്നോ സ്കൂളിൽ നിന്നോ യാതൊരുവിധ പ്രോത്സാഹനവും എനിക്കു കിട്ടിയിരുന്നില്ല. അതുവച്ചു നോക്കുന്പോൾ ഇന്നത്തെ കുട്ടികൾക്ക് എന്തുമാത്രം അവസരങ്ങളാണുള്ളത്. ഇരുപത്തിമൂന്നാമത്തെ വയസിൽ സ്വന്തം താത്പര്യത്തിന്റെ പുറത്താണ് തിരുവനന്തപുരത്തെ ഫൈൻ ആർട്സ് കോളജിൽ ഞാൻ പഠനം ആരംഭിക്കുന്നത്.
പഠിക്കുന്നകാലത്ത് എന്റെ സ്കൂളിൽ കല എന്ന വിഭാഗമോ അധ്യാപകരോ ഉണ്ടായിരുന്നില്ല. സമാനമായ അവസ്ഥ തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളിലെ സ്കൂളുകളിൽ ഇന്നും നിലനിൽക്കുന്നു. ഒരു ചൈൽഡ് എജ്യുക്കേറ്റർ എന്ന നിലയിൽ എനിക്ക് ധാരാളം കാര്യങ്ങൾ ചെയ്യാൻ സാധിച്ചതും ഈ കുട്ടികൾക്കിടയിലാണ്. ഒരാഴ്ച നീളുന്ന ചിത്രകലാ ക്യാന്പുകളാകും സംഘടിപ്പിക്കുക. കുട്ടികളുടെ സ്വഭാവത്തെ ഒരുപരിധി വരെ സ്വാധീനിക്കാൻ ചിത്രകലയ്ക്കു സാധിക്കും എന്ന് ഇത്തരം ക്യാന്പുകളിലൂടെ ഞാൻ മനസിലാക്കിയതാണ്. ഉദാഹരണത്തിന് തമിഴ്നാട്ടിലെ ഒരു സ്കൂളിൽ ക്യാന്പു കഴിഞ്ഞ് നാട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവിടുത്തെ പ്രിൻസിപ്പൽ എന്നെ വിളിച്ചു. ക്യാന്പിൽ പങ്കെടുത്ത ഒരു പെണ്കുട്ടിയുടെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അതുകൊണ്ടു തന്നെ ഈ കുട്ടി ആരോടും മിണ്ടുകയോ സഹകരിക്കുകയോ ചെയ്യാതെ എവിടെയെങ്കിലും മാറി ഒറ്റയ്ക്ക് ഇരിക്കുകയാണ് പതിവ്. നന്നായി വരയ്ക്കുന്നതു കൊണ്ട് ഈ കുട്ടിയെ ഞാൻ ക്യാന്പിൽ വച്ചു ശ്രദ്ധിച്ചിരുന്നു. ക്യാന്പ് കഴിഞ്ഞതോടെ ഈ കുട്ടി ആകെ മാറി. അവൾ ക്ലാസിലെ മറ്റുകുട്ടികളോടു സംസാരിക്കാനും ഇടപഴകാനുമൊക്കെ ആരംഭിച്ചു. എന്താണ് മാറ്റത്തിനു കാരണമെന്നു വിളിച്ച് ചോദിച്ചപ്പോൾ കുട്ടി അധ്യാപികയോടു പറഞ്ഞത് ’ഇത്രയും നാൾ തന്റെ ജീവിതത്തിൽ നല്ലതൊന്നും സംഭവിക്കുന്നില്ലല്ലോ എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്. എന്നാൽ ക്യാന്പ് കഴിഞ്ഞപ്പോൾ സ്വന്തം കഴിവ് തിരിച്ചറിയുകയും മറ്റുള്ളവരുടെ അംഗീകാരം കിട്ടുകയും ചെയ്തു. എനിക്ക് സന്തോഷമായി’ എന്നാണ്. ഇതുമാത്രമല്ല, പല ക്യാന്പുകളും കഴിയുന്പോൾ അക്ഷരാർഥത്തിൽ ഞാൻ ഞെട്ടിയിട്ടുണ്ട്. എന്തുമാത്രം ക്രിയേറ്റീവാണ് നമ്മുടെ കുട്ടികൾ. അവരെ കൃത്യമായ ഗൈഡ് ചെയ്യാൻ അധ്യാപകർക്കു സാധിക്കണം. അല്ലാത്ത പക്ഷം നിരവധി കലാകാരന്മാരെ നമുക്കു നഷ്ടപ്പെട്ടേക്കാം''.
കുട്ടികൾക്കുള്ളത് അവർക്കു നൽകൂ
"കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയിലെ നിരവധി എൻജിഓകളുമായി ചേർന്നു പ്രവർത്തിക്കാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. പക്ഷേ പല അനുഭവങ്ങളിൽ നിന്നും ഞാൻ മനസിലാക്കിയത് ശിശു ക്ഷേമം, കുട്ടികളുടെ അവകാശ സംരക്ഷണം എന്നൊക്കെ പറയുന്നത് ചിലരുടെയെങ്കിലും സ്വാർത്ഥ താത്പര്യങ്ങൾക്കും സുഖങ്ങൾക്കുമായുള്ളതാണ് എന്നാണ്. ഉദാഹരണത്തിന്, വളരെ വലിയ തുകകളാണ് കുട്ടികൾക്കായി പ്രവർത്തിക്കുന്ന എൻജിഓകളിലേക്ക് എത്തുന്നത്. എന്നാൽ ഇതിൽനിന്നു വളരെ തുച്ഛമായ തുകയാണ് കുഞ്ഞുങ്ങൾക്കായി ചെലവഴിക്കുന്നത്. ഏറിയ പങ്കും ഈ പറയുന്ന സംഘടനകളിലെ അംഗങ്ങളുടെ സുഖ ജീവിതത്തിലേക്ക് വകമാറ്റി ചെലവഴിക്കപ്പെടുന്നു. ആഢംബര ഹോട്ടലുകളിൽ മീറ്റിംഗുകൾ നടത്താനും യാത്രകൾക്കും ഈ ഫണ്ടുകൾ തികയാതെ വരുന്നു. ഇത്തരത്തിലുള്ള എൻജിഓയിലെ അംഗങ്ങളോട് ഞാൻ ചോദിച്ചിട്ടുണ്ട്, നിങ്ങളുടെ ഒരു മാസത്തെ ശന്പളം തെരുവുകളിൽ കഴിയാൻ വിധിക്കപ്പെട്ട കുട്ടികൾക്കായി മാറ്റി വയ്ക്കാമോ എന്ന്. പക്ഷേ പലരുടേയും ഉത്തരം മൗനമായിരുന്നു.' ശബ്ദമിടറിയെങ്കിലും ജെയ്ൻ തുടർന്നു.
"സുഖലോലുപതയിൽ മുഴുകി ജീവിക്കുന്ന എൻജിഒകൾ ഉള്ളപ്പോഴും നൊബേൽ പുരസ്കാര ജേതാവും ബാലാവകാശ പ്രവർത്തകനുമായ കൈലാശ് സത്യാർഥിയെപ്പോലുള്ളവർ നമുക്ക് പ്രതീക്ഷയും പ്രചോദനവും നൽകുന്നു. അദ്ദേഹത്തെപ്പോലെ കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി രാപ്പകൽ പ്രയത്നിക്കുന്ന അനേകം വ്യക്തികളെ എനിക്കറിയാം. അവർ ഇത്തരം അനീതികളോട് പോരടിച്ചുകൊണ്ടേയിരിക്കുന്നു, എന്നെങ്കിലുമൊരിക്കൽ കുട്ടികളുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടും എന്ന വിശ്വാസത്തിൽ. അപ്പോഴും ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. എന്റെ അനുഭവങ്ങളിൽ നിന്നു ഞാൻ മനസിലാക്കിയത് കേരളത്തിലെ കുട്ടികൾ ഭാഗ്യം ചെയ്തവരാണ് എന്നാണ്. എൻജിഒകൾ കുട്ടികൾക്കായി ഒന്നും ചെയ്യുന്നില്ല എന്നു പറയുന്പോഴും കേരളത്തിലെ സ്ഥിതി തീർത്തും വ്യത്യസ്തമാണ്. ഇവിടെയുള്ള ഒട്ടുമിക്ക സംഘടനകളും ലാഭമൊന്നും പ്രതീക്ഷിക്കാതെ കുട്ടികൾക്കായി പ്രവർത്തിക്കുന്നു.
"ഇതുവരെയുള്ള യാത്രയിൽ ഞാനെന്തു നേടിയെന്നു ചോദിച്ചാൽ കൃത്യമായി പറയാൻ ഒന്നുമില്ല, ഒരുപാടു കുഞ്ഞുങ്ങളുടെ മുഖത്തെ ചിരിയും സ്നേഹവുമല്ലാതെ'- ജെയ്ൻ പറഞ്ഞു. കുട്ടികൾക്കായ് ജെയ്ൻ വരയ്ക്കാൻ തുടങ്ങിയിട്ട് 2021ൽ 25 വർഷം പൂർത്തിയാകുകയാണ്. ഇതിനോടനുബന്ധിച്ച് തന്റെ മുൻകാല ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ട് ചിത്രപ്രദർശനം നടത്താനുള്ള ഒരുക്കത്തിലാണ് ജെയ്ൻ ഇപ്പോൾ.
അഞ്ജലി അനിൽകുമാർ
നിറങ്ങൾ പടർന്ന പോരാട്ടം
03:27 AM Aug 25, 2019 | Deepika.com