ഒരു തവണ ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്നു തവണ എമ്മി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുള്ള ഹോളിവുഡ് സിനിമാനടിയും ടെലിവിഷൻ താരവുമാണ് ആൻ ജില്ലിയൻ. അമേരിക്കയിൽ കുടിയേറിപ്പാർത്ത ലിത്വേനിയൻ മാതാപിതാക്കളിൽ നിന്ന് 1950-ൽ ജനിച്ച ആൻ പത്താം ക്ലാസിൽ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. അഭിനയത്തിലെന്നപോലെ ഗാനാലാപനത്തിലും മികച്ചുനിന്ന ആൻ സിനിമ - ടെലിവിഷൻ രംഗങ്ങളിലെന്ന പോലെ ബ്രോഡ്വേ ഷോകളിലും ശോഭിച്ചിട്ടുണ്ട്.
ഇരുപത്തഞ്ചോളം ടിവി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആൻ നിരവധി ടെലിവിഷൻ സീരിയലുകളിലും നിറഞ്ഞ സാന്നിധ്യമായിരുന്നു. ഇതിനിടയിൽ ആനിന്റെ ജീവിത കഥ തന്നെ "ദി ആൻ ജില്ലിയൻ സ്റ്റോറി' എന്ന പേരിൽ ടിവി സിനിമയായി പുറത്തുവന്നിട്ടുണ്ട്. ആ സിനിമയിൽ ആൻ തന്നെയായിരുന്നു അഭിനയിച്ചത് എന്നതും ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. ആനിനു മുപ്പത്തിയെട്ടു വയസുള്ളപ്പോഴാണ് ഈ സിനിമ നിർമിക്കപ്പെടുന്നത്.
എന്തുകൊണ്ടാണ് ആനിന്റെ ജീവിതകഥയെ ആധാരമാക്കി ഇങ്ങനെയൊരു സിനിമ നിർമിക്കപ്പെട്ടത്്? ആനിനു മുപ്പത്തിയഞ്ചു വയസുള്ളപ്പോൾ സ്തനാർബുദം പിടിപെട്ടു. അതിന്റെ ഫലമായി നടന്ന ഓപ്പറേഷനും ചികിത്സയും രോഗവിമുക്തിയുമെല്ലാം വലിയ വാർത്തയായിരുന്നു. തന്മൂലം, ആനിനെക്കുറിച്ചുള്ള ടിവി സിനിമ ആ സീസണിലെ നന്പർ വൺ ടിവി സിനിമയായിരുന്നു.
ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന സമയത്താണ് ആനിനു കാൻസർ പിടിപെട്ടത്. ശരീരത്തിൽ അനുഭവപ്പെട്ട വ്യത്യാസത്തെത്തുടർന്നു കാൻസർ സ്പെഷലിസ്റ്റിനെ കാണുവാൻ ആൻ തീരുമാനിച്ചു. എങ്കിലും ഡോക്ടറെ കാണുവാൻ പോയ ദിവസം രാവിലെയും പതിവുപോലെ നടക്കുവാൻ പോയി. അപ്പോൾ മുഴുവൻ നേരവും പ്രാർഥിക്കുമായിരുന്നു: ""ദൈവമേ, എന്റെ രോഗം കാൻസർ ആവരുതേ. ഇനി അതു കാൻസറാണെങ്കിൽ അതു നേരിടുവാൻ എനിക്കു ശക്തിതരണമേ!''
രാവിലെയുള്ള നടപ്പുകഴിഞ്ഞു പതിവുള്ള വ്യായാമത്തിനായി സെന്റ് ഫ്രാൻസിസ് ഡി സാലസിന്റെ പേരിലുള്ള ഇടവക ദേവാലയത്തിനു മുന്പിൽ കാർ പാർക്കു ചെയ്തു പ്രാർഥിക്കുവാനായി അവർ ദേവാലയത്തിലേക്കു പോയി. അപ്പോൾ, ദേവാലയ വാതിലിൽ ആലേഖനം ചെയ്യപ്പെട്ടിരുന്ന വാക്കുകൾ ആനിന്റെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. അത് ഇപ്രകാരമായിരുന്നു:
""ഇന്നു നിന്നെ കാത്തു പരിപാലിക്കുന്ന നിത്യനായ ദൈവം നാളെയും എല്ലാദിവസവും നിന്നെ കാത്തു പരിപാലിക്കും. ഒന്നുകിൽ നിന്നെ ദുഃഖങ്ങളിൽ നിന്ന് അവിടുന്നു കാത്തുരക്ഷിക്കും. അല്ലെങ്കിൽ ദുഃഖം താങ്ങുവാനുള്ള അസാധാരണ ശക്തി നിനക്കു നൽകും. തന്മൂലം സമാധാനത്തോടെ ഇരിക്കുക. ആകുല ചിന്തകളും ഭാവനകളും മാറ്റിവയ്ക്കുക''.
ആൻ ദേവാലയത്തിനുള്ളിൽ കടന്നു പ്രാർഥിച്ചു. അതിനുശേഷമാണു കാൻസർ പരിശോധിക്കാനായി ആൻ പോയത്. ഈ സംഭവം 1985 ഓഗസ്റ്റ് മാസത്തിലിറങ്ങിയ "പീപ്പിൾ' മാഗസിനിൽ ആൻ വിവരിക്കുന്നുണ്ട്. ഡോക്ടറിന്റെ പരിശോധനയിൽ രണ്ടു സ്തനങ്ങൾക്കും കാൻസറാണെന്നു തെളിഞ്ഞു. എന്നാൽ, ദുഃഖകരമായ ആ വാർത്തയ്ക്കിടയിലും ആൻ നിരാശയായില്ല. തന്റെ ദുഃഖം താങ്ങുവാൻ ദൈവം ശക്തിതരുമെന്ന് ആൻ വിശ്വസിച്ചു. തന്മൂലം ആകുലചിന്തകളും ഭാവനകളും ആൻ മാറ്റിവച്ചു.
ദൈവത്തിലുള്ള ആനിന്റെ വിശ്വാസവും സമർപ്പണവും കാൻസറിനെതിരേയുള്ള പോരാട്ടത്തിൽ ആനിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. കാൻസർ രോഗത്തിൽ നിന്ന് ആൻ മോചിതയായപ്പോൾ മറ്റു കാൻസർ രോഗികൾക്ക് ആശ്വാസവും പ്രചോദനവും നൽകുവാൻ ആൻ ഇറങ്ങിത്തിരിച്ചു. അങ്ങനെയാണ് ആൻ അറിയപ്പെടുന്ന ഒരു പ്രചോദനാത്മക പ്രസംഗകയായി മാറിയത്. ആൻ നൽകുന്ന സന്ദേശങ്ങളിലൊന്നു ദൈവത്തിലുള്ള നമ്മുടെ ആശ്രയം വഴിയായി നമുക്കു ലഭിക്കുന്ന ശക്തിയും സമാശ്വാസവുമാണ്.
നാം മനുഷ്യരായിരിക്കുന്നിടത്തോളം കാലം നമ്മുടെ ജീവിതത്തിൽ രോഗങ്ങളും ദുഃഖങ്ങളും ഉണ്ടാകും. എന്നാൽ അതിന്റെ അർഥം ദൈവം നമ്മെ കാത്തുപരിപാപാലിക്കുന്നില്ല എന്നല്ല. ദൈവം ഓരോ ദിവസവും നമ്മെ കാത്തു പരിപാലിക്കുന്നതു രോഗങ്ങളും ദുഃഖങ്ങളും എപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നു മാറ്റിനിർത്തിക്കൊണ്ടല്ല. പ്രത്യുത, നമുക്കു രോഗങ്ങളും ദുഃഖങ്ങളും ഉണ്ടായാൽ അതു നേരിടുവാനുള്ള ശക്തി നൽകിക്കൊണ്ടാണ്. ആനിന് ഇക്കാര്യം വളരെ വേഗം ബോധ്യമായി. തന്മൂലമാണ് കാൻസർ രോഗത്തിനടിപ്പെട്ടപ്പോൾ ആൻ പതറാതെ പിടിച്ചുനിന്നത്. ആനിന്റെ ഈ മാതൃക നമുക്കു ഏറെ പ്രചോദനം നൽകുന്നതാണ്.
നാസികളുടെ കൊടുംക്രൂരതയിൽ രക്ഷപ്പെടുവാൻ നെതർലൻഡ്സിലെ യഹൂദരെ സഹായിച്ചവരിൽ കോറി ടെൻബും (1892-1983) എന്ന ധീരകയായ സ്ത്രീയും ഉണ്ടായിരുന്നു. തന്മൂലം നാസികളാൽ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും ദൈവാനുഗ്രഹം കൊണ്ട് കോൺസെൻട്രേഷൻ ക്യാന്പിൽ നിന്നു അവർ രക്ഷിക്കപ്പെട്ടു. പിൽക്കാലത്ത് തന്റെ ജീവിതാനുഭവത്തെ ആധാരമാക്കി അവർ എഴുതിയ ഒരു കവിതയാണ് "ജീവിതം ഒരു നെയ്ത്ത്!'
ഈ കവിതയിൽ കോറി ഇങ്ങനെ പറയുന്നു: "എന്റെ ജീവിതം ഞാനും ദൈവവും ചേർന്നുള്ള ഒരു നെയ്ത്താണ്. ദൈവം നെയ്യുന്ന തന്റെ ജോലി ചെയ്യുന്പോൾ അതിനുള്ള നിറങ്ങൾ തെരഞ്ഞെടുക്കുവാൻ എനിക്കു സാധിക്കില്ല. പലപ്പോഴും ദുഃഖമാണ് അവിടുന്നു നെയ്യുന്നത്. എന്നാൽ അവിടുന്നു നെയ്യുന്ന ചിത്രത്തിരശീലയുടെ മുൻവശം അവിടുന്നും അതിന്റെ അടിവശം ഞാനും കാണുന്നു എന്നതു ഞാൻ മറന്നു പോകുന്നു.... ഈ നെയ്ത്തുപണിയിൽ സ്വർണ നൂലിനും വെള്ളിനൂലിനും എന്നതുപോലെ കറുത്ത നൂലിനും ഒരു സ്ഥാനമുണ്ട്. അവിടുന്ന് എല്ലാം അറിയുന്നു. അവിടുന്നു സ്നേഹിക്കുന്നു. അവിടുന്നു കാത്തുപരിപാലിക്കുന്നു. ഒരു സത്യത്തിനും ഈ യാഥാർഥ്യത്തിനു മങ്ങലേല്പിക്കാനാവില്ല. നൂലുകൾ തെരഞ്ഞെടുക്കുവാൻ അവിടുത്തെ അനുവദിക്കുന്നവർക്ക് അവിടുന്നു ഏറ്റവും വിശിഷ്ടമായതു നൽകുന്നു.'
കോറി പറഞ്ഞതുപോലെ നമ്മുടെ ജീവിതം നെയ്തെടുക്കുന്നതിന് ആവശ്യമായ നൂലുകൾ തെരഞ്ഞെടുക്കുവാൻ ദൈവത്തെ നമുക്ക് അനുവദിക്കാം. അപ്പോൾ കറുത്ത നൂലുകൾ കൊണ്ടു പോലും നമ്മുടെ ജീവിതത്തെ മനോഹരമായി അവിടുന്നു നെയ്തെടുക്കും. അതും തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കരുത്തേകിയും കാത്തും ദൈവം
03:18 AM Aug 25, 2019 | Deepika.com