"ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് അന്നത്തെ മാഷുമ്മാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് 'തൊള്ളയിരത്തി ഇരുപത്തിനാലിലെ പ്രളയകാലം... തൊള്ളായിരത്തി അറുപതിലെ കൊടുങ്കാറ്റും പേമാരിയും എന്നൊക്കെ. അങ്ങനെ കേട്ടു കേട്ട് രണ്ടായിരത്തി പതിനെട്ടിൽ ഞാനും കണ്ടു ഒരു പ്രളയം...ഞാനും കൊണ്ട് ഒരു പേമാരി! ഇനി നിങ്ങളൊക്കെ വലുതായി ഈ സ്കൂളിൽ തന്നെ ടീച്ചർമാരും സാറുമ്മാരുമായൊക്കെ വരുമ്പോൾ അന്നത്തെ കുട്യോളൊടു നിങ്ങൾക്കും പറയാം 2018 ലെ പ്രളയത്തെ കുറിച്ച്" .
എട്ടാം ക്ലാസിലെ കുട്ടികളുമായി മാത്തൻ മാഷ് കഥ പറഞ്ഞിരിക്കുവാ. ക്ലാസ് മുറികളുടെ വരാന്തയിലൂടെ നടന്നു നീങ്ങുന്ന ടീച്ചർമാർ മാത്തൻ സാറിന്റെ സ്വരം കേട്ട് പരസ്പരം പറഞ്ഞു,
"ഡയലോഗടി കേട്ടാൽ അറിയാം മാത്തൻ മാഷ് ഇന്ന് നല്ല മൂഡിലാണ്"
"അതൊരു ദൈവാനുഗ്രഹമാണ് ടീച്ചറെ...ചില അധ്യാപകര് പഠിപ്പിച്ചാൽ പിള്ളേര് മാത്രമല്ല നമ്മള് മറ്റധ്യാപകര് പോലും കേട്ട് നിൽക്കും. കവിത ഒഴുകുന്ന പോലെയാ മാഷ് കഥ പറയുന്നത്... ഇതിപ്പോ നോക്കിക്കോ മുന്നിലിരിക്കുന്ന കുട്ടികളുടെ ഉള്ളിലെ എഴുത്തുകാരനെ കണ്ടുപിടിക്കാനുള്ള എന്തോ പരിപാടിയാണ് ഒരുക്കുന്നത്"
.
"കുറെ നാളുകൾക്കു ശേഷം ഈ സ്കൂളിലെ തന്നെ സാറായും ടീച്ചറായും പഠിപ്പിക്കാൻ വരണം എന്നാഗ്രഹമുള്ളവരൊക്കെ ഒന്ന് കൈ പൊക്കിയെ..." -മാത്തൻ മാഷ് കുട്ടികളോട് പറഞ്ഞു.
ഒരെണ്ണം പോലും ഒഴിവാകാതെ എല്ലാം കൈ പൊക്കി പിടിച്ചേക്കുവാണ്.
" അങ്ങനെയാണേൽ എല്ലാവരും ഒരു കാര്യം ചെയ്യണം. ഈ കഴിഞ്ഞ പ്രളയകാലത്തിൽ നിങ്ങൾ കണ്ട....മനസിലാക്കിയ...കാര്യങ്ങളും അനുഭവങ്ങളും ഒരു പേജിൽ ഒന്നെഴുതണം. ഒരാൾക്കല്ല...എല്ലാര്ക്കും ഉണ്ട് സമ്മാനം".
പിന്നീടൊരു പറക്കലായിരുന്നു...അക്ഷരങ്ങളെവഹിച്ചു കൊണ്ടുള്ള തൂലികയുടെ പറക്കൽ! കാണാപ്പാഠം പഠിക്കേണ്ട പദ്യമോ ഗദ്യമോ അല്ലായിരുന്നല്ലോ അവർക്കെഴുതേണ്ടിയിരുന്നത്...മറക്കാനാകാത്ത രീതിയിൽ അവർ തുഴഞ്ഞു കയറിയ ആ പ്രളയകാലത്തെക്കുറിച്ച് അവർ എഴുതി... മാഷ് പറഞ്ഞതിലും കൂടുതൽ!
രാത്രി, അത്താഴത്തിനു ശേഷം കിടപ്പുമുറിയിലെ അരണ്ട വെളിച്ചത്തിൽ മാത്തൻ മാഷ് തന്റെകുട്ട്യോളുടെ കുറിപ്പുകൾ വായിക്കാൻ തുടങ്ങി...
" വെള്ളപൊക്കത്തിന്റെ ദിവസങ്ങളിൽ ഞങ്ങളെല്ലാവരും ഈ സ്കൂളിൽ തന്നെ ആയിരുന്നു താമസിച്ചത്. എന്ത് രസമായിരുന്നു...ഞാനും രേഷ്മയും, മഞ്ജുവും, ഉസ്മാനും, അബീബും അങ്ങനെയെല്ലാവരും...ഫുൾടൈം കളിയായിരുന്നു...രാത്രി ഞങ്ങളെല്ലാവരും ഒരു പായയിൽ കെട്ടിപ്പിടിച്ചു കിടന്നു...പൊതപ്പു മൂടിയിട്ടും വർത്താനം തന്നെയാർന്നു വർത്താനം. രാവിലെയൊക്കെ എണീക്കാൻ ഒരു മടിയും ഉണ്ടായില്ല. വെള്ളപ്പൊക്കം മാറി വീട്ടിൽ പോകാൻ നേരം ഞങ്ങൾക്കൊക്കെ വല്യ സങ്കടാർന്നു. എന്റെഅമ്മയും ഉസ്മാന്റെ ഉമ്മയും കരയേം കെട്ടിപ്പിടിക്കേമൊക്കെ ചെയ്തു. അടുത്ത പ്രളയത്തിന് കാണാന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്...ഇനി എന്നാണാവോ ഒരു പ്രളയം!
മോഹൻ
"പ്രളയത്തപ്പറ്റി ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴും പേടിയാണ്. ഞങ്ങളുടെ വീടിനടുത്തുള്ള എല്ലാരും വേറെ എവിടെയൊക്കെയോ പോയി. ഞങ്ങളോടും പോകാൻ പറഞ്ഞു. അച്ഛനാ പോകുന്നില്ലാന്നു പറഞ്ഞെ...അച്ഛൻ ഒരിക്കലും വീട് വിട്ടു നില്ക്കാൻ ഇഷ്ടല്യ...അതാ കാര്യം! രാത്രി ആകുമ്പോൾ ആരുടേം വീട്ടിൽ വെട്ടം പോലുമില്ല...ഇരുട്ട് കണ്ടു ഞാൻ അമ്മേനേം അച്ഛനേം കെട്ടിപ്പിടിച്ചു കിടന്നേ...അവസാനം, വെള്ളം അകത്തേക്കൊക്കെ കയറി വരണത് കണ്ടു കരഞ്ഞു നിലവിളിച്ചപ്പോഴാണ് കുറെ ആളുകൾ ചേർന്ന് ഒരു വഞ്ചി കൊണ്ടുവന്നു ഞങ്ങളെ അമ്പലത്തിന്റെ ഹാളിലേക്ക് എത്തിച്ചത്. അച്ഛനും അമ്മയും അടുത്തില്ലാരുന്നെങ്കിൽ ഞാൻ പേടിച്ചു മരിച്ചുപോയേനെ.
തുഷാര സുകുമാരൻ
" വെള്ളം കയറിയപ്പോൾ തുടങ്ങി അമ്മ കരച്ചിലാർന്നു. പഞ്ചായത്തിൽ നിന്നും ലോൺ എടുത്തിട്ടാണ് വീട് പണി തുടങ്ങീത്. തറയൊക്ക കെട്ടിപ്പൊക്കി. ബാക്കി പണിക്കുള്ള ചരലും സിമന്റും എല്ലാം മുറ്റത്തെറക്കി വച്ചെക്കുവാർന്നു...മഴപെയ്തപ്പോൾ കുറെ എടുത്ത് അകത്തേക്ക് വച്ചു. പക്ഷെ ഒരൊറ്റ ദിവസം കൊണ്ട് എന്റെ ആ കുഞ്ഞു വീട് മുഴുവനും മുങ്ങിപ്പോയി. പള്ളിയുടെ പാരിഷ് ഹാളിന്റെ ക്യാമ്പിൽ ഇരുന്ന് അച്ഛൻ കൊറേ കരയുന്നുണ്ടാർന്നു...ആദ്യായിട്ടാ അച്ഛൻ കരയുന്നത് ഞാൻ കണ്ടത്...പാവം! എന്റെ ചേട്ടന് മാത്രം ഒരു സങ്കടോം ഉണ്ടായില്ല. കറണ്ട് ഇല്ലാഞ്ഞത് കൊണ്ട് മൊബൈലിൽ ഗെയിം കളിക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞ് ആരോടോ ദേഷ്യപ്പെടുന്നത് കണ്ടു...പക്ഷെ, പ്രളയം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട് പണിയാൻ ഒരുപാടാളുകളെ ഈശ്വരൻ അയച്ചു. അതു കൊണ്ടാണ് വളരെ പെട്ടെന്ന് ഞങ്ങൾ പുതിയ വീട്ടിലേക്കു മാറിയത്!
ശന്തനു
"ഞാനൊക്കെ താമസിച്ചത് പള്ളി സ്കൂളിലാണ്...ഒരായിരം പേരെങ്കിലും ഉണ്ടാർന്നു. ആരും ചിരിക്കുന്നു പോലുമില്ല...എല്ലാര്ക്കും സങ്കടം! മര്യാദയ്ക്ക് ഒന്ന് ടോയ്ലറ്റിൽ പോകാൻ പോലും പറ്റിയില്ല...എല്ലാരും നോക്കി നിൽക്കുന്നത് കൊണ്ട് മൂത്രമൊഴിക്കാൻ പോലും പോകാൻ മടിയാർന്നു...'ടോയ്ലറ്റിൽ പോയി കഴിഞ്ഞാൽ മര്യാദക്ക് വെള്ളം ഒഴിച്ച് വൃത്തി ആക്കീട്ട് ഇറങ്ങണം' എന്ന് അമ്മ എപ്പോഴും വഴക്ക് പറയുമായിരുന്നു. സ്കൂളിലെ ക്യാമ്പിൽ കോമൺ ടോയ്ലറ്റിൽ കാത്തു നിൽക്കേണ്ടി വന്നപ്പോഴാണ് അമ്മ എന്തിനാണ് അതൊക്കെ പറഞ്ഞു തന്നതെന്നു മനസിലായത് ".
സ്മിത എസ്. നായർ
"എല്ലാരേം വീട്ടിൽ നിന്ന് കൊണ്ടോകാൻ ബോട്ട് വന്നപ്പോൾ ഞാൻ ആദ്യം എടുത്തത് എന്റെ ടിപ്പുവിനെയാണ്. എന്റെ പട്ടിയാണ് ടിപ്പു. നാല് ദിവസം ഞാൻ അവനെ താഴെ വച്ചിട്ടില്ല. എനിക്കും ടിപ്പുനും ഇടിവെട്ട് പേടിയാണ്...രാത്രിയൊക്കെ എന്റെ കൂടെയാണ് ഞാൻ അവനെ കിടത്തീത്...സാധാരണ അമ്മ എന്നെ വഴക്ക് പറഞ്ഞു അവനെ ഓടിക്കാറുള്ളതാ...പക്ഷെ ആ നാല് ദിവസം അമ്മ എന്നേം അവനേം ഒന്നും പറഞ്ഞില്ല...തിരികെ വീട്ടിലെത്തിയപ്പോൾ അമ്മ അച്ഛനോട് പറയുവാ , “ഞാൻ അവളെ നോക്കീതിലും സ്നേഹത്തോടെയാ അവള് അവളുടെ പട്ടീനെ നോക്കീത് ...ഇത്ര ചെറുപ്പത്തിലേ അവൾ വലിയ ഒരു അമ്മയായി”. 'അമ്മ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷായി...’
ഹരിണി
ഒറ്റ ഇരുപ്പുകൊണ്ട് ആ കുറിപ്പുകൾ മുഴുവൻ വായിച്ചു തീർത്തിട്ട് മാത്യൂസ് വർഗീസ് എന്ന മാത്തൻ മാഷ്, കട്ടിലിൽ ഇരുന്നു മുടി ചീകി കെട്ടിക്കൊണ്ടിരുന്ന ഭാര്യയോട് പറഞ്ഞു: "ബൈബിൾ വായിച്ചിട്ട് പോലും എനിക്കിത്രേം വെട്ടം കിട്ടീട്ടില്ലെടോ...പിള്ളേരുടെയൊക്കെ എഴുത്തിനൊക്കെ എന്ത് ഭംഗിയാണ്..."
എന്നും കുറിക്കാറുള്ള തന്റെ ഡയറിയെടുത്തു മാത്തൻ മാഷ് അന്ന് കുറിച്ചതിങ്ങനെയാണ്..."
പ്രളയം അത് ഒരു പാഠമല്ല പല പാഠങ്ങളാണ്…
രേഷ്മയ്ക്കും ഹബ്ബീബിനും മഞ്ജുവിനും ഉസ്മാനുമൊക്കെ ഒരൊറ്റ പായയിൽ കഥ പറഞ്ഞും കെട്ടിപ്പിടിച്ചും കിടക്കാം എന്ന മോഹന്റെ പാഠം!
കിടക്കാൻ ഒരു കൂര കെട്ടുന്നവന് അത് ദുരിതം പേറുന്ന ശ്രമമാകുന്നത് ആ ശ്രമത്തിൽ അവൻ ഒറ്റയ്ക്കാകുന്നതു കൊണ്ടാണ്. പഞ്ചായത്തിലെ ഒരുപാട് ചേട്ടന്മാരൊക്കെ വന്നതു കൊണ്ട് എന്റെ പുതിയ വീട് പെട്ടെന്ന് റെഡി ആയി എന്ന ശന്തനുവിന്റെ പാഠം!
ഓൺ ലൈനിന്റെ അങ്ങേ അറ്റത്തിരിക്കുന്നവർക്കല്ല...ഒരൊറ്റ വിളിപ്പുറത്ത് ഓടിപ്പാഞ്ഞെത്തുന്ന അപ്പനും അമ്മയ്ക്കും മാത്രേ എന്റെ പേടി മാറ്റാനും കൂടെ നിർത്താനും ആകൂ എന്ന തുഷാരയുടെ പാഠം!
നേരെ ചൊവ്വേ കക്കൂസിൽ പോകാൻ പറ്റുന്നതും...വെള്ളം ഒഴിച്ച് വൃത്തി ആക്കുന്നതുമൊക്കെ വലിയ കാര്യങ്ങളാണ് എന്ന സ്മിതയുടെ പാഠം!
ഓരോ കൊച്ചു പെൺകുട്ടിയുടെയും ഉള്ളിൽ വലിയ ഒരു കരുതലിന്റെ അമ്മ ഉണ്ടെന്ന ഹരിണിയുടെ പാഠം!
ഒരായിരം പാഠങ്ങളുമായി ഒഴുകിവന്ന പാഠപുസ്തകമാണ് ആ പ്രളയം.
അല്ലെങ്കിലും അതൊക്കെ അങ്ങനെയാണ്...അടി കൊണ്ട് പഠിച്ച പാഠങ്ങളേ നമ്മൾ മറക്കാതെ ഓർത്തിരിക്കുന്നുള്ളൂ...ചങ്ങമ്പുഴയുടെ കവിത കാണാതെ പഠിക്കാതെ ചെന്നപ്പോൾ രഘു മാഷ് തന്ന അടിയുടെ ചൂടിലാണ് ഞാൻ ഒരു മലയാള അധ്യാപകനായത്...
പ്രളയം, അത് ഒരു അടിയായിരുന്നു...ഒരുഗ്രൻ അടി! പല പാഠങ്ങൾ പലർക്കു പറഞ്ഞുകൊടുത്ത ഒരു അടി! കേരളത്തിലെ മനുഷ്യരുടെ ഉള്ളിൽ മാനവികതയുടെ കവിത കുറിച്ചിട്ട അധ്യാപികയാണ് ആ പ്രളയം!
ഡയറി മടക്കി വച്ച് മാത്തൻ മാഷ് കട്ടിലിലേക്ക് കിടക്കവേ നെഞ്ചിലേക്ക് ചേർന്ന് കിടന്നുകൊണ്ട് ആ സ്ത്രീ പറഞ്ഞു, "ഈ കുഞ്ഞുങ്ങളെയൊക്കെ ഇത്രകണ്ടു സ്നേഹിക്കുന്ന ഒരു മാഷാകാൻ വേണ്ടിയാകും ഈശ്വരൻ നമുക്ക് സ്വന്തമായി കുഞ്ഞുങ്ങളെ തരാഞ്ഞേല്ലേ മാത്യു?" മാത്തൻ മാഷിന് ഉത്തരം കൊടുക്കാൻ ആകാത്ത മലയാളത്തിലെ ഏക ചോദ്യം അത് മാത്രമായിരുന്നു...അത് ചോദിച്ചിരുന്ന ഏക വ്യക്തി ആ സ്ത്രീയും!!!
നിബിൻ കുരിശിങ്കൽ
പാഠം-1 പ്രളയം
03:16 AM Aug 25, 2019 | Deepika.com