വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല്ലാം ഇന്നും വിജയകരമായി മുന്നോട്ടുപോകുന്നു. എന്താണ് ഇവയുടെ വിജയരഹസ്യം?
പ്രതിവർഷം ആറു കോടിയിലേറെ ടൂറിസ്റ്റുകൾ എത്തുന്ന അമേരിക്കൻ നഗരമാണു ഫ്ളോറിഡയിലെ ഒർലാൻഡോ. ഒർലാൻഡോയിലും പരിസരങ്ങളിലുമായി നൂറിലേറെ തടാകങ്ങൾ ഉള്ളത് ഈ നഗരത്തിന്റെ ഒരു പ്രത്യേകതയാണ്. എന്നാൽ, ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്നത് അവിടെയുള്ള വിനോദകേന്ദ്രങ്ങളായ ഡിസ്നി വേൾഡും എപ്കോട്ടും യൂണിവേഴ്സൽ സ്റ്റുഡിയോസും സീവേൾഡുമൊക്കെയാണ്.
ഇവയിൽ ഒർലാൻഡോയിൽ ആദ്യം എത്തുന്നതു ഡിസ്നി വേൾഡാണ്. ഡിസ്നി വേൾഡിനു ജന്മംകൊടുത്തതാകട്ടെ എന്റർടെയ്ൻമെന്റ് ലോകത്ത് ഏറെ പ്രസിദ്ധനായ വാൾട് ഡിസ്നിയും (1901-1966). ചിത്രകലയിൽ അതിസമർഥനായിരുന്ന വാൾട്ടർ എന്ന ചെറുപ്പക്കാരനാണു വാൾട് എന്ന ചുരുക്കപ്പേരിൽ പിന്നീട് ആനിമേഷൻ രംഗത്തും സിനിമാലോകത്തും അദ്ഭുതങ്ങൾ വിരചിച്ചത്. സിനിമാ നിർമാതാവ് എന്ന രീതിയിൽ അന്പത്തിയൊന്പത് ഓസ്കർ അവാർഡ്, നോമിനേഷനുകളിൽനിന്നായി ഇരുപത്തിരണ്ട് ഓസ്കർ അവാർഡുകൾ അദ്ദേഹം നേടിയിട്ടുള്ളത് ഈ രംഗത്തെ എക്കാലത്തെയും റിക്കാർഡ് ആയി നിലനിൽക്കുന്നു.
വാൾട് ഡിസ്നിയുടെ പ്രവർത്തനങ്ങൾ സിനിമാരംഗത്തു മാത്രം ഒതുങ്ങിനിന്നില്ല. മിക്കി മൗസ് എന്ന പേരിലുളള ഒരു ചുണ്ടെലിയെ കാർട്ടൂൺ കഥാപാത്രമാക്കി ചിത്രകഥകൾ രചിക്കുകയും സിനിമകൾ നിർമിക്കുകയും ചെയ്ത വാൾട് ഡിസ്നി കലിഫോർണിയയിലെ ലോസ് ആഞ്ചലസിനടുത്തുള്ള ആന ഹൈം എന്ന സ്ഥലത്ത് 1955-ൽ ഡിസ്നി ലാൻഡ് എന്ന പേരിൽ ഒരു വിനോദകേന്ദ്രം തുറന്നു.
ഇതിനു പിന്നാലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് എന്ന പേരിൽ മറ്റൊരു വിനോദകേന്ദ്രം ആരംഭിച്ചു. ഇതിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുന്നതിനു മുന്പുതന്നെ ഡിസ്നി വേൾഡിനടുത്ത് എപ്കോട്ട് സെന്റർ എന്ന പേരിൽ മറ്റൊരു വിനോദകേന്ദ്രം തുറക്കുവാൻ വാൾട് ഡിസ്നി ആലോചിച്ചു.
ഈ വിവരം അറിയുവാനിടയായ അദ്ദേഹത്തിന്റെ സഹോദരൻ റോയി പുതിയൊരു പരിപാടിയുമായി മുന്നോട്ടുപോകുന്നതു വിലക്കി. വിവിധ ഡിസ്നി സംരംഭങ്ങളുടെ ആരംഭം മുതൽ അവയുടെ സാന്പത്തികകാര്യങ്ങൾ നിയന്ത്രിച്ചിരുന്നതു റോയിയായിരുന്നു. ഡിസ്നി വേൾഡിന്റെ നിർമാണം വഴിയായി വലിയൊരു സാന്പത്തിക ബാധ്യത ഉണ്ടായ സാഹചര്യത്തിൽ മറ്റൊരു സംരംഭം വഴിയായി കൂടുതൽ കടക്കെണിയിൽ അകപ്പെടുന്നതിനക്കുറിച്ചു റോയിക്കു ചിന്തിക്കുവാൻപോലും സാധ്യമല്ലായിരുന്നു.
എന്നും നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നതിനും അവ പ്രാവർത്തികമാക്കുന്നതിനും അക്ഷീണം പരിശ്രമിച്ചിരുന്ന വാൾട് ഡിസ്നി സഹോദരന്റെ വിലക്ക് മുഖവിലയ്ക്ക് എടുത്തില്ല. അദ്ദേഹം റോയി അറിയാതെ കുറെ എൻജിനിയർമാരെ ഒരുമിച്ചുകൂട്ടി ഒരു കമ്മിറ്റിക്കു രൂപംകൊടുത്തു. റോയി അറിയാതിരിക്കുവാൻ രഹസ്യമായി രാത്രിയിലാണ് അവർ സമ്മേളിച്ചത്. പുതിയ സംരംഭത്തിന്റെ പ്രാഥമിക ചെലവിനായുള്ള തുക അദ്ദേഹം സ്വന്തം പോക്കറ്റിൽനിന്നാണ് എടുത്തത്.
സിഡ്നിയുടെ ആശയങ്ങൾ സ്വീകരിച്ച് എൻജിനിയർമാർ രൂപകല്പന ചെയ്ത എപ്കോട്ട് എന്ന പുതിയ പ്രൊജക്ട് അവസാനം റോയിയുടെ മുന്പിലെത്തിയപ്പോൾ അദ്ദേഹത്തിനതു നിരസിക്കുവാൻ സാധിച്ചില്ല. അത്രമാത്രം നവീനമായ ഒരു പ്രൊജക്ടായിരുന്നു അത്. എക്സ്പെരിമെന്റൽ പ്രോട്ടോ ടൈപ്പ് കമ്യൂണിറ്റി ഓഫ് ടുമോറോ എന്നതിന്റെ ചുരുക്കപ്പേരാണ് എപ്കോട്ട് എന്നുള്ളത്.
വാൾട് ഡിസ്നി ആദ്യം വിഭാവനംചെയ്തതുപോലെ പൂർണമായും ഈ പ്രൊജക്ട് നടപ്പാക്കുവാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പുതുമയുള്ള ആശയങ്ങൾ ഉൾക്കൊണ്ടുതന്നെയാണ് 1982 ഒക്ടോബർ ഒന്നിന് എപ്കോട്ട് സെന്റർ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ വാൾട് ഡിസ്നി 1966 ഡിസംബർ 15-നു മൃതിയടഞ്ഞിരുന്നു.
വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല്ലാം ഇന്നും വിജയകരമായി മുന്നോട്ടുപോകുന്നു. എന്താണ് ഇവയുടെ വിജയരഹസ്യം? ഉദാത്തമായ ചിന്തയും ഉന്നതമായ മാനദണ്ഡങ്ങളുമാണു വാൾട് ഡിസ്നിയെ എപ്പോഴും നയിക്കുന്നത്.
വാൾട് ഡിസ്നിയുടെ ഭാവന അപാരമായിരുന്നു. അത് അദ്ദേഹത്തിന്റെ വിവിധ കലാസൃഷ്ടികളിലും ഏറെ പ്രകടവുമായിരുന്നു. എന്നാൽ തന്റെ പ്ലാനുകളും പദ്ധതികളും നടപ്പാക്കുന്നതിനായി വളഞ്ഞവഴികളൊന്നും അദ്ദേഹം ആശ്രയിച്ചിരുന്നില്ല. കലയെ വെറും വില്പനച്ചരക്കു മാത്രമായും അദ്ദേഹം കണ്ടില്ല. ക്ലീൻ എന്റർടെയ്ൻമെന്റ് നൽകി ജനങ്ങളെ സന്തോഷിപ്പിക്കുകയും അതിനിടയിൽ ശരിയായ ധാർമിക മൂല്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.
വാൾട് ഡിസ്നിയുടെ ഈ കഥ ഇവിടെ അവതരിപ്പിച്ചത് ഉദാത്തമായ ചിന്തയും ഉന്നതമായ മാനദണ്ഡങ്ങളുമാണു നമ്മുടെ ജീവിതത്തെയും നയിക്കേണ്ടത് എന്നോർമിപ്പിക്കുവാൻ വേണ്ടിയായിരുന്നു. എന്തുവിലകൊടുത്തും വിജയം നേടുവാൻ നെട്ടോട്ടമോടുന്നവരുടെ ഒരു കാലഘട്ടമാണിത്. ഉന്നതമായ മാനദണ്ഡങ്ങൾ പാലിക്കുമെന്നു ജീവിതത്തിൽ പ്രതിജ്ഞയെടുത്തിട്ടുള്ളവർപോലും പ്രലോഭിതരാകുന്ന ഒരു കാലഘട്ടം. അതുകൊണ്ടുതന്നെ നമ്മുടെ ചിന്തകൾ ഉദാത്തമാണെന്നും നാം പാലിക്കുന്ന മാനദണ്ഡങ്ങൾ ഉന്നതമാണെന്നും നാം ഉറപ്പുവരുത്തിയേ മതിയാകൂ.
ജീവിതത്തിൽ വിജയം നേടുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യംതന്നെ. എന്നാൽ ആ വിജയം എങ്ങനെ നേടുന്നു എന്നതാണ് അതിലും പ്രധാനപ്പെട്ടത്. അക്കാര്യം നാം മറക്കാതിരുന്നാൽ നമ്മുടെ ചിന്തകൾ ഒരിക്കലും തരംതാണു പോകില്ല. നമ്മുടെ മാനദണ്ഡങ്ങൾക്ക് ഒരിക്കലും കോട്ടം തട്ടുകയുമില്ല. തന്മൂലം, ഏതു പ്രതിസന്ധിക്കിടയിലും നമ്മുടെ ശിരസ് ഉയർന്നുതന്നെ നിൽക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എങ്ങനെയും വിജയിക്കുകയല്ല, ലക്ഷ്യം
12:57 AM Aug 18, 2019 | Deepika.com