ആലപ്പുഴ: 'നാലു വര്‍ഷമായി പറ്റിച്ചുകൊണ്ടിരിക്കുന്നവനെ പോയി പിടിക്കെടോ...' മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ ആലപ്പുഴ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ സമരത്തിനിടെ സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടതു വട്ടംകൂടിനിന്ന പോലീസിനു നേരെ ചീറിയടുത്ത ഒരു പെൺകുട്ടിയുടെ ശബ്ദമാണ്. പെൺകുട്ടിയുടെ പെട്ടെന്നുള്ള തീപ്പൊരി പ്രതിരോധത്തിൽ, ആ പോലീസുകാര്‍ കുറച്ചുനേരം തന്നെ പകച്ചുനില്പ്പായി. സഹപ്രവര്‍ത്തകരുടെ അറസ്റ്റ് പരമാവധി റോഡില്‍ കിടന്നു തടുത്തും അവരെ കയറ്റിക്കൊണ്ടുപോയ വാഹനത്തെ ഒറ്റയ്ക്കു തടഞ്ഞുമൊക്കെ സമരം നയിക്കുന്ന പെൺകുട്ടിയുടെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയിൽ അടക്കം പ്രചരിച്ചു.
അവൾ സ്നേഹ
കെഎസ്യു സംസ്ഥാന വൈസ്പ്രസിഡന്റ് ആര്.വി. സ്നേഹയായിരുന്നു ആ തീപ്പൊരി. വിദ്യാര്‍ഥി രാഷ്ട്രീയ രംഗത്തുമാത്രമല്ല പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ചാവിഷയമായ സമര പോരാളി. തീയില്‍ കുരുത്താല്‍ വെയിലത്തു വാടില്ലെന്ന ചൊല്ല് സ്നേഹയെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ജീവിതത്തിന്റെ പൊള്ളുന്ന തീക്കനലുകളിൽ ചവിട്ടിയാണ് ഇക്കാലമത്രയും സ്നേഹ നടന്നതും വളർന്നതും. അച്ഛന് ആദ്യം സഖാവായിരുന്നു. പിന്നീടു ചില പ്രശ്നത്തില്‍ പാര്‍ട്ടി മാറി കോണ്‍ഗ്രസിലേക്കെത്തി. ചൂരൽ കെട്ടുന്ന ജോലിയായിരുന്നു. സ്നേഹയുടെ ഹയര്‍സെക്കന്‍ഡറി പഠന സമയത്താണ് അച്ഛന്റെ രോഗം ബാധിച്ചുള്ള മരണം. അങ്ങനെ അമ്മയും സ്നേഹയും തനിച്ചായി.
തിരിച്ചുപിടിച്ച ജീവിതം
ജീവിതംതന്നെ വഴിമുട്ടിയപ്പോള്‍ കോണ്‍ഗ്രസ് പ്രസ്ഥാനമാണ് സഹായത്തിനെത്തിയത്.
അവസാന കാലത്ത് അച്ഛന് ഓര്മ നഷ്ടപ്പെട്ടു. മകളെപ്പോലും അറിയാതായി. മരണ ശേഷം അച്ഛന്റെ മൃതദേഹം അടക്കാന്‍ ഗതിയില്ലാതെ അന്നത്തെ പ്ലസ് ടുക്കാരിയും അമ്മയും കഷ്ടപ്പെട്ടു. വീട്ടിൽ പലഹാരങ്ങളുണ്ടാക്കി കൊണ്ടുനടന്നുവിറ്റു. ജീവിക്കാനായി അമ്മയ്ക്കൊപ്പം അമ്പലനടയില്‍ തട്ടുകട നടത്തി. കഷ്ടപ്പാടുകൾക്കിടയിലും പ്രളയകാലത്തു സഹായ ഹസ്തവുമായി ഓടിനടന്നു - സ്നേഹയുടെ ജീവിതത്തെ പാകപ്പെടുത്തിയത് ഇവയെല്ലാമാണ്.
എന്തിനു പേടിക്കണം?
ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു സ്നേഹ പൊതുരംഗത്തേക്ക് എത്തുന്നത്. മഹാരാജാസ് കോളജില്‍ എംഎയ്ക്കു പഠിക്കുന്ന സമയത്താണു കെഎസ്യുവില് സജീവമായത്. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുക എന്നതിനൊപ്പം സഹായിച്ച പാര്‍ട്ടിയോടുള്ള കടപ്പാടും ഇതിനു പിന്നിലുണ്ട്. ഇപ്പോള്‍ എംഎ പഠനം കഴിഞ്ഞു. ഹരിപ്പാട് സ്വദേശിനിയായ സ്നേഹയ്ക്ക് ഇനി ബിഎഡിനു ചേര്‍ന്ന് അധ്യാപികയാകണം. ഹരിപ്പാട് അമ്മയോടൊപ്പം താമസിക്കുന്ന സ്നേഹയ്ക്ക് അവിടെ കളിപ്പാട്ടങ്ങളും സര്‍ബത്തും മോരും വില്‍ക്കുന്ന ഒരു കടയുമുണ്ട്. ചെറുപ്പകാലത്തു ചില സിനിമകളിലും പിന്നീടു ചാനല്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
കേരളത്തിന്റെ രാഷ്ട്രീയ സമരമുഖങ്ങളില്‍ വേറിട്ട പോരാളിയാവുകയാണ് സ്നേഹ. എസ്ഐ റാങ്ക്ലിസ്റ്റുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തു നടന്ന സമരത്തിലും സ്നേഹ തീപ്പൊരിയായിരുന്നു. പേടിച്ചു പിന്മാറാതെ പറയേണ്ടതു മുഖത്തു നോക്കി പറയുക, സാധാരണക്കാര്‍ക്കു വേണ്ടി സാധാരണക്കാരിയായി ജീവിക്കുക - സ്നേഹ തന്റെ ലക്ഷ്യം വ്യക്തമാക്കുന്നു.
പിന്നെങ്ങനെ തീപ്പൊരിയാകാതിരിക്കും!
04:43 PM Sep 16, 2020 | Deepika.com