മുംബൈ: ആദായനികുതി വകുപ്പിലെ സമഗ്രപരിഷ്കാരങ്ങൾക്കു പിന്നാലെ രാജ്യത്തെ കന്പനികാര്യരംഗത്തും പുത്തൻ ക്രമീകരണങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കന്പനികൾ വിവിധ സർക്കാർ ഏജൻസികളിൽ പ്രത്യേകം വിവരങ്ങൾ നൽകുന്ന നിലവിലെ സംവിധാനത്തിനു പകരമായി എല്ലാ ഏജൻസികളിലേക്കുമുള്ള വിവരങ്ങൾ ഒരുമിച്ച് ഒറ്റത്തവണയായി സമർപ്പിക്കുന്നതിനുള്ള ഏകജാലക ഓണ്‍ലൈൻ സംവിധാനമാണു കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ളത്.
ഓരോ തവണയും വിവിധ ഏജൻസികൾക്കു നിശ്ചിത മാതൃകയിൽ വിവരം നൽകേണ്ടി വരുന്നത് കന്പനികൾക്കും മറ്റും വലിയ ബുദ്ധിമുട്ടാണ്ടുക്കുന്നതു പരിഗണിച്ചാണു പുതിയ നീക്കം.വിവിധ ഏജൻസികൾ തങ്ങൾക്കു ലഭിച്ച വിവരങ്ങൾ പരിശോധിച്ച് കന്പനികൾക്കു അനുമതി നൽകുന്നതിലുളള കാലതാമസം നീക്കാനും പ്രത്യേകം വിവരങ്ങൾ നൽകുന്നതിലൂടെയുള്ള ക്രമക്കേടുകൾക്കു തടയിടാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണു സർക്കാർ വിലയിരുത്തൽ.
ഏകജാലക സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ), സെക്ക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റർനാഷണൽ ട്രേഡ് തുടങ്ങിയ സർക്കാർ വിഭാഗങ്ങളിലെ ഉന്നതരുമായി ചർച്ച ആരംഭിച്ചുകഴിഞ്ഞു. അധികം വൈകാതെതന്നെ പദ്ധതിക്ക് അന്തിമ രൂപമാകുമെന്നാണു റിപ്പോർട്ട്.
പൊതു മാതൃകാ ഫോം തയാറാക്കലാണ് ഏകജാലക സംവിധാനത്തിനുള്ള ആദ്യ പടി. ഇതിൽ ഓരോ സർക്കാർ വിഭാഗങ്ങൾക്കും കന്പനികളിൽനിന്നു ലഭിക്കേണ്ട വിവരങ്ങൾക്കുള്ള ചോദ്യാവലിയുണ്ടാകും. കന്പനികൾ രേഖപ്പെടുത്തുന്ന വിവരങ്ങളിൽ തങ്ങൾക്ക് ആവശ്യമായത് ഓരോ വിഭാഗത്തിനും പ്രത്യേകം പരിശോധിക്കാനുള്ള സംവിധാനവുമുണ്ടാകും. ഏതെങ്കിലും വിഷയത്തിൽ കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ അക്കാര്യം കന്പനികളോട് ഏജൻസികൾക്ക് ആവശ്യപ്പെടാവുന്നതാണ്.
പുതു കന്പനികൾ ആരംഭിക്കുന്പോൾ പാലിക്കേണ്ടിവരുന്ന സങ്കീർണമായ നടപടിക്രമങ്ങൾ രാജ്യത്തെ നിക്ഷേപകരെ തളർത്തുന്നതായി വളരെ നാളുകളായി പരാതി ഉയരുന്നതാണ്. പുതു സംവിധാനം വരുന്നതോടെ നടപടിക്രമങ്ങൾ ലളിതമാകുമെന്നു കരുതപ്പെടുന്നു. 2019ലെ ലോകബാങ്കിന്റെ ബിസിനസ് സൗഹാർദ സൂചികയിൽ ഇന്ത്യക്ക് 63ാം സ്ഥാനമായിരുന്നു. വിവിധ പരിഷ്കാരങ്ങളിലൂടെ ബിസിനസ് സൂചികയുടെ ആദ്യ അന്‍പതിൽ രാജ്യത്തെ എത്തിക്കാനുള്ള ശ്രമത്തിലാണു സർക്കാർ.
കന്പനികാര്യങ്ങൾക്ക് ഓണ്‍ലൈൻ ഏകജാലക സംവിധാനം
03:32 PM Aug 24, 2020 | Deepika.com