രാജ്യമെങ്ങും ലോക്ക്ഡൗണ്‍ ആയതോടെ നെയ്ത്തുശാലകളിലെ തറികളും നിശബ്ദമായി. ആഘോഷ കാലത്തെ വിപണി ലക്ഷ്യമാക്കി നെയ്ത തുണികള്‍ക്ക് വിപണിയിലേക്ക് എത്താനുമായില്ല. ആന്ധ്രയിലെ നെയ്ത്തു ഗ്രാമങ്ങളിലെ സുശീലയും നാരായണയുമെല്ലാം നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ കൂടിയാണ് ഇതിനൊപ്പം നിറം മങ്ങിപ്പോയത്.
എട്ടു വര്‍ഷത്തോളമായി ഇവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശി അഞ്ജലി ചന്ദ്രന് എന്ന സംരംഭകയ്ക്ക് ഈ കുഞ്ഞുമുറികളില്‍ നിറയുന്ന ദുരിതങ്ങളെ കാണാതിരിക്കാനാവില്ല. അങ്ങനെയാണ് സമൂഹമാധ്യമങ്ങളില്‍ ഹാന്‍ഡ്ലൂം ചലഞ്ചുമായി അഞ്ജലി എത്തുന്നത്. ഇംപ്രസ എന്ന പേരില്‍ ഓണ്‍ലൈന്‍ ഓഫ്ലൈന് ബൊട്ടീക് നടത്തുകയാണ് അഞ്ജലി.
കൈത്താങ്ങേകുന്ന ചലഞ്ച്
"ആന്ധ്രയിലെയും മറ്റും നെയ്ത്തുകാരില്‍ നിന്നുമാണ് ഇംപ്രസയിലേക്ക് തുണികള്‍ എടുക്കുന്നത് അതുകൊണ്ടു തന്നെ അവരുടെ ബുദ്ധിമുട്ടുകള്‍ എനിക്കു മനസിലാകും. അവര്‍ക്കായി എനിക്ക് ചെയ്യാനാകുന്ന ഒരു സഹായം' ഇതാണ് അഞ്ജലി പറയുന്നത്.
ഇംപ്രസയുടെ വെബ്സൈറ്റിന്റെ impresa.in ഹോം പേജിലുള്ള ഹാന്‍ഡ്ലൂം ചലഞ്ച് എന്ന ലിങ്കില്‍ കയറി 550 രൂപ അയച്ചാല്‍ രണ്ടര മീറ്റര്‍ ആന്ധ്ര പോച്ചംപിള്ളി ഇക്കത് തുണി ഇന്ത്യയില്‍ എവിടെയുള്ളവര്‍ക്കും പോസ്റ്റ് ഓഫീസ് വഴി ലഭിക്കും. വിദേശത്തുള്ളവര്‍ക്ക് കൊറിയര്‍ വഴിയും. ഇതാണ് ചലഞ്ച്.
കൂടുതല്‍ ഇക്കത് തുണി വേണ്ടവര്‍ക്ക് 550 രൂപയുടെ ഗുണിതങ്ങളായി തുക അയ്ക്കാം. ഫേസ്ബുക്കിലൂടെ അജ്ഞലി അവതരിപ്പിച്ച ഹാന്‍ഡ്ലൂം ചലഞ്ചിന് ആളുകളില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചതോടെയാണ് ഇംപ്രസയുടെ വെബ്സൈറ്റില്‍ ഇതിനായി ഒരു പേജ് തയാറാക്കിയത്.
കസ്റ്റമൈസ്ഡ് തുണിത്തരങ്ങളാണ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ചുരിദാര്‍, കുര്‍ത്തി, ഷര്‍ട്ട് എന്നിങ്ങനെ ഇഷ്ടമുള്ളത് ഇതുപയോഗിച്ച് തയ്ക്കാം. ഇതുവരെ ഇരുനൂറോളം പേര് ചലഞ്ചില്‍ പങ്കാളികളായി. ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് തുണി തെരഞ്ഞെടുക്കാന്‍ നിലവില്‍ അവസരമില്ല.
നെയ്ത്തുകാര്‍ അയച്ചു തരുന്ന കെട്ടില്‍ നിന്നും മുറിച്ചെടുത്ത് അഞ്ജലിയുടെ കൈപ്പടയിലുള്ള നന്ദികുറിപ്പോടെയാണ് ആളുകളുടെ കൈയിൽ എത്തുന്നത്. കൂടുതല്‍ പേര് പങ്കാളികളാകുന്നതോടെ ഇഷടമുള്ള തുണി തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കാനും ആലോചനയുണ്ട്.
മങ്ങുന്ന പ്രതീക്ഷകള്‍ക്ക് നിറം നല്കാന്
പ്രതിസന്ധികള്‍ ഏറെയുള്ള കൈത്തറി മേഖലയ്ക്കും രാജ്യത്തെ ഉത്സവകാലം പ്രതീക്ഷയുടെ കാലമാണ്. ഈ മാസങ്ങളിലാണ് ഏറ്റവുമധികം കൈത്തറിത്തുണി വിറ്റുപോകുന്നത്. പക്ഷേ, ഇത്തവണ അത്തരമൊരു പ്രതീക്ഷപുലര്ത്താനാകില്ല.
പല തലത്തിലുള്ളവരുടെ പങ്കാളിത്തത്തിലൂടെ ടൈ, ഡൈ, വീവ് എന്നീ പ്രക്രിയകളിലൂടെയാണ് ഓരോ മീറ്റര്‍ തുണിയും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പ്രത്യേക രീതിയില്‍ ടൈ ചെയ്തതിനുശേഷമാണ് ഡൈ ചെയ്യുന്നത്. പിന്നെയാണ് നെയ്ത്ത്. ഈ മേഖലയിലുള്ളവരുടെയൊക്കെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റത് അഞ്ജലി പറയുന്നു.
പണം മാത്രം തന്ന് ചലഞ്ചില്‍ പങ്കെടുക്കുന്നവരുമുണ്ട്. പക്ഷേ, അവരോട് അഞ്ജലിക്ക് പറയാനുള്ളത് ഇതൊരിക്കലും ഒരു ചാരിറ്റിയല്ല. ഓണക്കാലൊമൊക്കയാണ്. നിങ്ങള്‍ക്ക് തുണി വേണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരാള്‍ക്ക് ഇത് നല്‍കാം.
വിപ്രോയില്‍ നിന്നും ഇംപ്രസയിലേക്ക്
പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയ അഞ്ജലി വിപ്രോയിലെ സോഫ്റ്റ് വേര് എഞ്ചിനീയര്‍ ജോലി രാജിവച്ചാണ് സംരംഭകയായത്. മകളുണ്ടായപ്പോള്‍ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം എന്ന ഉദ്ദേശത്തോടെ നാട്ടിലേക്ക് മടങ്ങിയ അഞ്ജലി പാഷനെ പ്രൊഫഷനാക്കി.
"കൈത്തറി വസ്ത്രങ്ങളോട് കുട്ടിക്കാലം മുതല്‍ പ്രത്യേക ഇഷ്ടമാണ്. ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ കുറച്ചു കൈത്തറി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നു. അത് സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ ലഭിച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ബൊട്ടീക്കിലേക്കും പിന്നീട് പാറോപ്പടിയിലെ ബൊട്ടീക്കിലേക്കും എത്തിച്ചത്' അഞ്ജലി പറഞ്ഞു.
ഹാന്ഡ്ലൂമിനൊപ്പം പവര്‍ലൂം വസ്ത്രങ്ങളും ഇംപ്രസയില്‍ ലഭ്യമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി ഉപഭോക്താക്കളും ഇംപ്രസയ്ക്കുണ്ട്. വളരെ കുറഞ്ഞ മുതല്‍മുടക്കിലായിരുന്നു തുടക്കം. നെയ്ത്തുകാരെ തേടി ധാരാളം യാത്രകള്‍ ചെയ്തു. ഇടനിലക്കാരില്ലാതെ നേരിട്ട് നെയ്ത്തുകാരില്‍ നിന്നും തുണികള്‍ ശേഖരിച്ച് വില്‍ക്കുക എന്നതായിരുന്നു ഇംപ്രെസയുടെ ലക്ഷ്യം.അതിപ്പോഴും തുടരുന്നു.
2017-ല്‍ ഇംപ്രസയെത്തേടി പാരിസിലെ കേപ്ജമ്നിയില് നിന്നും ആഗോള തലത്തിലെ മികച്ച പത്തു സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി തെരഞ്ഞെടുത്തുകൊണ്ടുള്ള അംഗീകാരം എത്തി. 2018-ല്‍ അമേരിക്കയില്‍ വുമണ്‍ ഇന്‍ എന്റർപ്രണര്‍ഷിപ് എന്ന പ്രോജക്ടില്‍ 53 രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പം പങ്കെടുക്കാനുള്ള അവസരവും അഞ്ജലിയെ തേടിയെത്തി.
ഒഡീഷയിലെയും ആന്ധ്രയിലെയും ഓരോ നെയ്ത്തുകാരുമായും അഞ്ജലിക്കുള്ളത് വെറും ബിസിനസ് ബന്ധം മാത്രമല്ല. ഓരോരുത്തരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ് അതുകൊണ്ട് ബിസിനസ് കാര്യങ്ങള്‍ക്കുപരിയായി ഞങ്ങള്‍ക്ക് ഓരോ ഫോണ്‍വിളിയിലും കണ്ടുമുട്ടലിലും പറയാന്‍ ഏറെയുണ്ടാകും. നെയ്ത്ത് ജീവിതങ്ങളുടെ ഊടും പാവും നെയ്യുന്ന അഞ്ജലി പറഞ്ഞു നിര്‍ത്തി.
നൊമിനിറ്റ ജോസ്