പേർഷ്യയിലെ ഒരു രാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് സമൃദ്ധിയുടെ കാലമായിരുന്നു. തന്മൂലം അദ്ദേഹത്തിനു സന്തോഷിക്കാൻ ഏറെ വകയുണ്ടായിരുന്നു. എങ്കിലും നിസാരകാര്യങ്ങൾ മതിയായിരുന്നു അദ്ദേഹത്തിന്റെ മനഃശാന്തി നഷ്ടപ്പെടാൻ. രാജാവിന്റെ പ്രായം കൂടുന്തോറും ഈ പ്രശ്നത്തിന്റെ രൂക്ഷത വർധിച്ചതല്ലാതെ കുറയുന്നതായി രാജാവിനു തോന്നിയില്ല.
രാജ്യത്തെ വിവിധ പ്രശ്നത്തിനു പ്രതിവിധി കണ്ടെത്താൻ സാധിക്കാത്തത് അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു. അങ്ങനെയാണ് പ്രശ്നപരിഹാരത്തിനായി വിവേകമതിയും ബുദ്ധിശാലിയുമായ ഒരു ഗുരുവിന്റെ സഹായം നേടാൻ രാജാവ് തീരുമാനിച്ചത്.
ഗുരു കൊട്ടാരത്തിലെത്തിയപ്പോൾ രാജാവ് അദ്ദേഹത്തെ ആദരപൂർവം സ്വീകരിച്ചു. അതിനുശേഷം രാജാവ് പറഞ്ഞു, : ""സന്തോഷിക്കുവാൻ എനിക്ക് ഏറെ വകയുണ്ട്. എങ്കിലും നിസാര പ്രശ്നങ്ങൾപോലും എന്റെ മനസിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നു. അപ്പോൾ എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും ഞാൻ മറന്നുപോകുന്നു. എന്റെ ജീവിതത്തിൽ സമാധാനം കണ്ടെത്താൻ എന്താണു വഴി? അതിനുവേണ്ടി എത്ര പണം ചെലവഴിക്കാനും ഞാൻ തയാറാണ്.''
ഗുരു പറഞ്ഞു, ""പണം നൽകി വാങ്ങാവുന്നതല്ല മനഃസമാധാനം. അങ്ങയുടെ പ്രശ്നത്തിനു പരിഹാരവുമായി ഞാൻ വീണ്ടും വരാം. എനിക്കൽപം സമയം വേണം.'' രാജാവിനു സ്വീകാര്യമായിരുന്നു ആ നിർദേശം.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗുരു വീണ്ടും രാജസന്നിധിയിലെത്തി. അപ്പോൾ അദ്ദേഹത്തിന്റെ കൈവശം രത്നഖചിതമായ ഒരു ചെപ്പ് ഉണ്ടായിരുന്നു. ബഹുമാനപൂർവം അതു രാജാവിന് നൽകിക്കൊണ്ട് പറഞ്ഞു, ""അങ്ങ് ഈ ചെപ്പ് തുറന്ന് നോക്കൂ. അപ്പോൾ അങ്ങയുടെ പ്രശ്നത്തിനുള്ള പരിഹാരം അങ്ങ് കണ്ടെത്തും.''
രത്നങ്ങൾ പതിച്ച ചെപ്പ് കണ്ടതോടെ രാജാവിനു വലിയ സന്തോഷമായി. ആകാംക്ഷാപൂർവം രാജാവ് ആ ചെപ്പ് തുറന്നു. അപ്പോൾ അതിൽ കണ്ടത് അതിമനോഹരമായ ഒരു സ്വർണമോതിരമായിരുന്നു. രാജാവ് അത് കൈയിൽ എടുത്തു. അപ്പോൾ അതിൽ മുദ്രണം ചെയ്തിരുന്ന വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. ആ വള ഇപ്രകാരമായിരുന്നു, ""ഇതും കടന്നു പോകും.''
""എന്താണ് ഇതിന്റെ അർഥം?'' രാജാവ് ചോദിച്ചു. ഉടനേ ഗുരു പറഞ്ഞു, ""അങ്ങ് എപ്പോഴും ഈ മോതിരം ധരിക്കണം. അങ്ങേയ്ക്ക് സന്തോഷമുണ്ടാകുന്പോഴും ദുഃഖമുണ്ടാകുന്പോഴും അങ്ങ് ഈ മോതിരത്തിൽ നോക്കി അതിൽ എഴുതിയിരിക്കുന്നതു വായിക്കണം. അപ്പോൾ അങ്ങേയ്ക്ക് മനഃസമാധാനം നഷ്ടപ്പെടില്ല.''
ഈ കഥയുടെ വിവിധ ഭാഷ്യങ്ങൾ പല സംസ്കാരങ്ങളിലും കാണാറുണ്ട്. എങ്കിലും ഈ കഥ ആദ്യമായി അതരിപ്പിച്ചത് പേർഷ്യയിലെ സൂഫി കവിയായ റൂമി (1207-1273)യാണെന്നു കരുതപ്പെടുന്നു. "സോളമൻസ് സീൽ' എന്ന പേരിൽ ആംഗലേയ കവിയായ എഡ്വേർഡ് ഫിറ്റ്സ് ജെരാൾഡ് (1809-1883) എഴുതിയിരിക്കുന്ന കഥ അനുസരിച്ച്, ഒരിക്കൽ ഒരു സുൽത്താൻ സോളമൻ രാജാവിനോടു ചോദിച്ചു, ""നല്ലകാലത്തും കഷ്ടകാലത്തും ഓർമിക്കേണ്ട കാര്യം എന്താണ്?'' അപ്പോൾ വിജ്ഞാനത്തിന്റെ നിറകുടമായ സോളമൻ രാജാവ് പറഞ്ഞു, ""ഇതും കടന്നുപോകും.
വിവിധ കഥകളിൽ കാണുന്ന ഈ ചൊല്ലിന്റെ യഥാർഥ ഉറവിടം ഏതാണെങ്കിലും ഈ ചൊല്ലിൽ അടങ്ങിയിരിക്കുന്ന വിജ്ഞാനം നാം സമ്മതിക്കണം. നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെ അവസരങ്ങൾ നാരാളം ഉണ്ടാകാറുണ്ട്. എന്നാൽ അവയൊന്നും നമുക്ക് ശാശ്വത സന്തോഷം തരുന്നില്ല. കാരണം ആ അവസരങ്ങളൊക്കെ കടന്നുപോകുന്നവയാണ്.
അതുപോലെതന്നെ, നമ്മുടെ ജീവിതത്തിലെ ദുഃഖപൂർണമായ അനുഭവങ്ങളും നിത്യമായി നിലനിൽക്കുന്നവയല്ല. ശരിയാണ്, നമ്മുടെ ജീവിതത്തിലെ ദുഃഖകരമായ ചില കാര്യങ്ങൾ നമ്മുടെ മരണംവരെ നമ്മെ പിന്തുടർന്നേക്കാം. എങ്കിലും അവയുടെ കാഠിന്യത്തിനു കാലംചെല്ലുന്തോറും വ്യത്യാസമുണ്ടാകുമെന്നു തീർച്ചയാണ്. തന്മൂലം, ""ഇതും കടന്നുപോകും'' എന്ന ചൊല്ല് എപ്പോഴും അനുസ്മരിക്കുന്നത് നല്ലതാണ്. കാരണം, നമ്മുടെ മനഃസമാധാനം നഷ്ടപ്പെടാതിരിക്കാൻ ഒരുപരിധിവരെ ഇതു സഹായിച്ചേക്കാം.
എന്നാൽ, ജീവിതം നമ്മെ കശക്കിയെറിയുന്ന അവസരങ്ങളിൽ ഈ ചൊല്ല് ഓർമിക്കുന്നതുവഴി നമുക്ക് മനഃസമാധാനം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതിനു ദൈവത്തിന്റെ കൃപ മാത്രമേ സഹായമാകൂ. നമ്മുടെ ജീവിതം സന്പൂർണമായും ദൈവത്തിന്റെ കൈകളിലാണ് എന്നു വിശ്വസിച്ചുകൊണ്ട് അവിടുത്തെ പക്കലേക്ക് ഓടിയെത്താൻ നമുക്ക് സാധിച്ചാൽ എത്ര സങ്കടകരമായ അവസ്ഥയിലും നമ്മുടെ മനഃസമാധാനം നഷ്ടപ്പെടുകയില്ല എന്നു തീർച്ചയാണ്.
""അങ്ങയിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിന്റെ തികവിൽ സംരക്ഷിക്കുന്നു.'' (ഏശയ 26:3) എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. എപ്പോഴും ദൈവത്തിൽ ആശ്രയിക്കാൻ നമുക്കു സാധിച്ചാൽ അവിടുത്തെ കൃപ നമ്മിലേക്ക് ഒഴുകും. അപ്പോൾ നമ്മുടെ ജീവിതത്തിലെ ഏതു പ്രതിസന്ധിയേയും മനഃസമാധാനം നഷ്ടപ്പെടാതെ നമുക്ക് നേരിടാൻ സാധിക്കുമെന്നതിനൽ സംശയം വേണ്ട. തന്മൂലം നമ്മുടെ നല്ലകാലത്തും നമ്മുടെ കഷ്ടകാലത്തും ഒരുപോലെ നമുക്ക് ദൈവത്തിൽ ആശ്രയിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ഇതും കടന്നുപോകും, ദൈവത്തിലാശ്രയിക്കാം
02:08 AM Aug 11, 2019 | Deepika.com