ജമ്മുവിൽനിന്നു ശ്രീനഗറിലേക്ക് അതിരാവിലെ പുറപ്പെട്ടതാണ്. യാത്രയ്ക്കിറങ്ങിയപ്പോഴേക്കും ശ്രീനഗറിലേക്കുള്ള റോഡ് യാത്ര നിരോധിച്ചിരുന്നു. മഞ്ഞുവീഴ്ച ദിവസങ്ങളോളം തുടരാനിടയുണ്ട്. അടുത്തദിവസവും ഈ സ്ഥിതി തുടർന്നേക്കാം. കാത്തിരുന്നിട്ടു കാര്യമില്ല. പട്ടാളക്കാർ വാഹനം തടഞ്ഞെങ്കിലും കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവരെ വിളിച്ച് അന്നുതന്നെ സൈനികരുടെ അകന്പടിയോടെ ശ്രീനഗറിലേക്കു പോകാൻ അനുമതി നേടി. ആ യാത്രയാകട്ടെ മറക്കാനാവാത്തതാകുകയും ചെയ്തു. പട്ടാളത്തിന്റെ അകന്പടിയുമുണ്ട്.
ബസിന്റെ ചില്ലുജാലകങ്ങൾക്കു പുറത്ത് കാഷ്മീരിന്റെ മനോഹര ദൃശ്യം. മഞ്ഞിൽ പുതച്ച പർവതങ്ങളും താഴ്വരകളും ഒരു ക്രിസ്മസ് കാർഡിനെ ഓർമിപ്പിക്കുന്നു. വിണ്ണിൽനിന്നു മണ്ണിലേക്ക് ചാർത്തിയ മഞ്ഞിന്റെ കാൻവാസിലാണ് കാഷ്മീരിന്റെ ചിത്രമെഴുതിയിരിക്കുന്നത്. അതിനെ കീറിമുറിച്ച് ഇറങ്ങിവരുന്ന കാഷ്മീരി പെണ്കുട്ടികളുടെ പട്ടുടയാടകളിൽ ഭൂമിയുടെ നിറങ്ങളത്രയും. വസന്തം പാതകളിൽ അലസഗമനം നടത്തുകയാണ്. പുരുഷന്മാരുടെ ഗംഭീരഭാവങ്ങളിൽ ചരിത്രം കലർത്തിയ വിഷാദം.അപരിചിതമായ കാഴ്ചകളാണ് താഴ്വരയിലെങ്ങും. ബസിലിരുന്നാൽ കാണാം മഞ്ഞിന്റെ കൂടാരങ്ങളിൽനിന്ന് നമ്മെ അഭിവാദ്യം ചെയ്ത് ഓടിവരുന്ന പോപ്ലാർ മരങ്ങൾ.
2014 ഫെബ്രുവരിയിലെ ഒരു അർധരാത്രിയിലാണ് ഞങ്ങൾ ശ്രീനഗറിലെത്തിയത്. ആദ്യ മോദി സർക്കാർ അധികാരത്തിലെത്തുന്നതിനു മൂന്നു മാസം മുന്പ്. കോട്ടയത്തുനിന്നു പുറപ്പെട്ട് നാലാംനാൾ. ഹോട്ടൽ സിറ്റി ഗ്രേസിന്റെ കവാടം കടക്കുന്പോൾ ബസിനകത്ത് പലരും ഉറങ്ങുകയായിരുന്നു. പുറത്ത് തണുപ്പിനെ പുണർന്ന് ഇരുട്ടിന്റെ നിദ്ര.
രാവിലെ ഉണർന്നത് കാഷ്മീരിന്റെ പുതിയൊരു മുഖം കണ്ടാണ്. ഡൗണ് ടൗണ് തെരുവിൽ നിരനിരയായി പട്ടാളക്കാർ. ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നിന്റെ ദുരവസ്ഥ. ശ്രീനഗറിലെങ്ങും ഇതായിരുന്നു സ്ഥിതി. തോക്കുമായി നില്ക്കുന്ന പട്ടാളക്കാരിൽ മലയാളികളുമുണ്ട്.
ഒരു തണുത്ത പ്രഭാതത്തിൽ
കാഷ്മീരിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളായ ദാൽ തടാകം, സോനാമാർഗ്,പഹൽഗാം, ഗുൽമാർഗ്, മുഗൾ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ടൂറിസ്റ്റുകൾ സ്വയം മറന്ന് നടക്കുകയാണ്. പക്ഷേ, അത്തരം യാത്രക്കാർക്കു പോകാൻ അവസരമില്ലാത്ത ഒരിടത്തേക്കു കൂടി പോകാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഉറിയിലെ കമാൻ അമാൻ സേതുവിലേക്ക്. അത് ഇന്ത്യാ പാക്കിസ്ഥാൻ അതിർത്തിയാണ്.
ഹോട്ടലിന്റെ കവാടത്തിൽ അതിരാവിലെ ഒരു ടൂറിസ്റ്റ് ബസ് വന്നുനിന്നപ്പോൾ പറ്റുന്നത്ര കന്പിളി വസ്ത്രങ്ങളും ധരിച്ച് എല്ലാവരും തയാറായിരുന്നു.
പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നിർദേശപ്രകാരം എത്തിയ ബസിൽ സിവിലിയൻ വേഷത്തിൽ ആയുധ ധാരികളായ പട്ടാളക്കാർ മുൻ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു. എല്ലാവരും കയറിക്കഴിഞ്ഞ ഉടനെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ എഴുന്നേറ്റുനിന്ന് അതിർത്തിയിലേക്കുള്ള യാത്രയിൽ പാലിക്കേണ്ട കാര്യങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും പറഞ്ഞു. ശ്രീനഗറിൽനിന്ന് ഉറിയിലേക്കും അവിടെനിന്നു നിയന്ത്രണരേഖയിലേക്കുമുള്ള യാത്ര 105 കിലോമീറ്റർ ഉണ്ട്. യാത്രയിലൊരിടത്തും വാഹനം നിർത്തുന്നതല്ല. ഒത്തിരി ശബ്ദം വയ്ക്കുകയോ വഴിയിൽ കാണുന്നവരെ പ്രകോപിപ്പിക്കുകയോ ചെയ്യരുത്. ബസ് നിർത്തിയിടേണ്ടിവന്നാൽപോലും പുറത്തുള്ളവരുമായി സംസാരംപോലും പാടില്ല. മൂത്രമൊഴിക്കാൻപോലും ബസ് നിർത്തില്ലായെന്ന് അദ്ദേഹം എടുത്തുപറഞ്ഞതോടെ ബസിനുള്ളിൽ നിശബ്ദത പരന്നു. അടുത്ത നിമിഷം ബസ് ശ്രീനഗർവിട്ടു.
പട്ടാളക്കാരുടെ കർശന നിയന്ത്രണത്തിൽ ശ്രീനഗറിൽനിന്ന് ഉറിയിലേക്ക്. ബസിനുള്ളിൽ കാര്യമായ ഒച്ചയും ബഹളവും ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരുംതന്നെ പുറത്തെ കാഴ്ചകളിലേക്കു കണ്ണും നട്ടിരുന്നു. ലോകത്തെ ഒന്നാം നന്പർ ആപ്പിൾ വിളയുന്ന കാഷ്മീരിലെ തോട്ടങ്ങളാണ് ചില പ്രദേശങ്ങളിൽ തുടർച്ചയായി കാണാനുള്ളത്. സീസണല്ലാത്തതിനാൽ ഇലകൊഴിഞ്ഞ് തവിട്ടുനിറത്തിലുള്ള ശാഖകളുമായി നില്ക്കുന്ന ആപ്പിൾ മരങ്ങൾ. ചിലയിടത്തു പണിക്കാരുണ്ട്. സീസണാകുന്പോഴേക്കും തീർക്കാനുള്ള ജോലികളിലാണ്.
ആപ്പിൾ തോട്ടങ്ങൾക്കപ്പുറത്ത് മഞ്ഞുവീണുകിടക്കുന്ന മലകൾ. ചെമ്മരിയാടുകളും അവയെ മേയ്ച്ചുകൊണ്ടുവരുന്ന നീണ്ട കുപ്പായമിട്ട ഇടയന്മാരും പലയിടത്തും റോഡിനു കുറുകെ കടന്നുപോകുന്നതു കാണാം. ആടുകളെ തെളിച്ചുകൊണ്ട് വടിയും വീശി പോകുന്നവരിൽ കുട്ടികളുമുണ്ട്. തലമുണ്ട് ധരിച്ചിട്ടുണ്ടെങ്കിലും മുഖം പൂർണമായും മറയ്ക്കാതെയാണ് സ്ത്രീകൾ യാത്ര ചെയ്യുന്നത്. എല്ലാവരും ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. പക്ഷേ, ബസിന്റെ വശങ്ങളിലെ ഗ്ലാസ് ഒരിഞ്ചുപോലും മാറ്റിയില്ല. അങ്ങനെ ചെയ്താൽ തണുത്തുറഞ്ഞ കാറ്റ് ഒരു നിമിഷംകൊണ്ട് ബസിനെ ഫ്രീസറാക്കി മാറ്റും.
ഉറിയിലേക്കുള്ള വഴിയിൽ ഗതാഗതം തീരെ കുറവാണ്. ടൗണുകളിലെത്തിയപ്പോഴും ബസ് നിർത്തുകയോ ആരും പുറത്തിറങ്ങുകയോ ഒന്നും ചെയ്തില്ല. പത്താൻ, ചുരു, കനിസ്പോറ എന്നീ പട്ടണങ്ങൾ കടന്ന് ബാരാമുള്ളയിലെത്തിയപ്പോൾ വഴിയിലെ തിരക്കുകൊണ്ട് ബസ് അല്പം സാവധാനത്തിലായി. ശ്രീനഗറിൽനിന്നു പുറപ്പെട്ടതിൽ പിന്നെ വേഗം കുറഞ്ഞത് അവിടെ മാത്രമായിരുന്നു. ആളുകൾ അപരിചിതരെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. സൈനികർ അപ്പോഴും സാധാരണയാത്രക്കാരെപ്പോലെ ബസിന്റെ മുൻഭാഗത്ത് ജാഗ്രതയോടെ ഇരിക്കുകയായിരുന്നു.
പട്ടാളക്കാരുടെ വാഹനമാണെന്ന് അറിഞ്ഞാൽ തീവ്രവാദി ആക്രമണസാധ്യത ഏറെയാണ്. ഇടയ്ക്കുള്ള ചെക്പോസ്റ്റുകളിൽവച്ച് പട്ടാളക്കാർ ബസ് പരിശോധിക്കാനെത്തി. ബസിനു മുന്നിൽ സിവിലിയൻ വേഷത്തിൽ ഇരിക്കുന്നത് ആയുധധാരികളായ സൈനികരാണെന്നത് ചെക്ക്പോസ്റ്റിലുള്ളവർക്ക് അറിയില്ല. അത്ര രഹസ്യമായിട്ടാണ് യാത്ര. പ്രധാന ഉദ്യോഗസ്ഥർക്കല്ലാതെ ആർക്കും ഈ യാത്രയുടെ വിവരങ്ങൾ അറിയില്ലായിരുന്നുവെന്ന് അതോടെ മനസിലായി.
ഇടയ്ക്ക് വശങ്ങളിലെ മലനിരകളിൽ സൈനികപോസ്റ്റുകൾ കാണാം. അതിനു തൊട്ടപ്പുറത്ത് പാക്കിസ്ഥാനാണ്, ഒരു വിളിപ്പാടകലെ. ഖാൻപോറയും ഗാണ്ടമുല്ലയും പിന്നിട്ട് പ്രിൻജൽ എന്ന ചെറുപട്ടണം കഴിഞ്ഞ് വിജനമായ സ്ഥലത്തെത്തിയപ്പോൾ സൈനികരിലൊരാൾ വാഹനം നിർത്തി മൂത്രമൊഴിക്കാൻ ഇറങ്ങി. അത്തരം അവകാശങ്ങളൊന്നുമില്ലാത്ത യാത്രക്കാരാകട്ടെ ഒരു ദീർഘനിശ്വാസത്തോടെ സീറ്റിൽ ഒന്നുകൂടി അമർന്നിരുന്നു. ആരോ ഒരാൾ അനുമതി ചോദിച്ചെങ്കിലും മറുപടിപോലും പറയാതെ ഡ്രൈവർ കാൽ ആക്സിലറേറ്ററിൽ ആഞ്ഞുചവിട്ടി. ഉറി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്റ്റിന്റെ വന്പൻ സൈറ്റും ലഗാമ ഗ്രാമവും കടന്ന് പന്ത്രണ്ടുമണിയോടെ ബസ് ഉറിയിലെ സൈനിക ക്യാന്പിലെത്തി.
ഏഴരയ്ക്കു തുടങ്ങിയ യാത്രയാണ്. എല്ലാവരും നന്നേ ക്ഷീണിതരായിരുന്നു. ആവശ്യമുള്ളവർക്കു പുറത്തിറങ്ങാമെന്നു പട്ടാളക്കാർ അറിയിച്ചതോടെ നിമിഷങ്ങൾക്കകം വണ്ടി കാലിയായി. തനി കേരളീയ ശൈലിയിൽ ഉറിയിലെ പാതയോരങ്ങളിലേക്ക് കൂട്ടപ്പാച്ചിൽ. ആശ്വാസമായി. ബസിലുണ്ടായിരുന്ന സൈനികർ പട്ടാളക്യാന്പിലേക്കു കയറി 10 മിനിറ്റിനകം തിരികെവന്നു. ഈ ക്യാന്പിലാണ് 2016 സെപ്റ്റംബർ 18ന് ഭീകരാക്രമണം ഉണ്ടായത്. അവിടെയാണ് ഞങ്ങൾക്ക് ഉച്ചഭക്ഷണം ഏർപ്പാടാക്കിയിരിക്കുന്നതെന്നു പട്ടാളക്കാർ അറിയിച്ചു. പക്ഷേ, അതിനുമുന്പ് മൂന്നു കിലോമീറ്റർ അപ്പുറത്തുള്ള കമാൻ അമാൻ സേതുവിലേക്കു പോകുകയാണ്. അതാണ് ഇന്ത്യാ-പാക് അതിർത്തി. കാഷ്മീരിന്റെ കണ്ണീർപ്രവാഹംപോലെ ഒഴുകുന്ന ഝലം നദിയുടെ ഇടതുവശം ചേർന്ന് ബസ് വീണ്ടും മുന്നോട്ട്. ഉറിക്കു മുന്പ് ആകെയുള്ള ജംഗ്ഷൻ സലാമബാദാണ്.
കമാൻ അമാൻ സേതു
മിനിട്ടുകൾക്കുള്ളിൽ കമാൻ അമാൻ സേതുവിലെത്തി. ഇന്ത്യ അവിടെ തീരുന്നു. പട്ടാളത്തിന്റെ ചെക്കുപോസ്റ്റിനു മുന്നിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ പച്ച ബോർഡിൽ ഇസ്ലാമബാദ് 200 കിലോമീറ്റർ, മുസാഫറാബാദ് 52 കിലോമീറ്റർ, ചക്കോട്ടി രണ്ടു കിലോമീറ്റർ എന്നിങ്ങനെ എഴുതിയിരിക്കുന്നു. എല്ലാം പാക്കിസ്ഥാനിലെ പട്ടണങ്ങൾ. ഇന്ത്യാ-പാക് സൗഹൃദം വളർത്താൻ തുടങ്ങിയ മുസാഫറാബാദ്-ശ്രീനഗർ ബസ് സർവീസും ചരക്കുവാഹന സർവീസും കടന്നുപോകുന്നത് സൗഹൃദപ്പാലം എന്നർഥമുള്ള കമാൻ അമാൻ സേതുവിലൂടെയാണ്. മുന്പ് കാഷ്മീർ എന്നപേരിൽ ഒന്നായിക്കിടന്നിരുന്ന സ്ഥലമാണ് ഇപ്പോൾ പാലത്തിനിരുവശത്തുമായുള്ളത്. പാലത്തിനപ്പുറത്തുള്ളത് പാക്കിസ്ഥാന്റെ കൈവശമുള്ള കാഷ്മീരാണ്. ആസാദ് കാഷ്മീർ. ആദ്യം ഞങ്ങൾ ഇന്ത്യൻ സൈനിക പോസ്റ്റിലെത്തി. അവിടെനിന്ന് ഒരടിപോലും മുന്നോട്ടുപോകരുതെന്നായിരുന്നു നിർദേശം. പിന്നീട് സൈനികർ ഉയർത്തിപ്പിടിച്ച ശുഭ്രപതാകയുമായി അതിർത്തിയിലേക്കു നീങ്ങി. ഏതാനും സമയത്തിനകം അപ്പുറത്തെ പാക്കിസ്ഥാൻ സൈനിക പോസ്റ്റിൽനിന്ന് സൗഹൃദസൂചകമായി വെളുത്ത പതാക ഉയർത്തിവച്ചു. ഇതോടെ അതിഥികളായെത്തിയവർക്ക് ഗേറ്റിനടുത്തേക്കു നീങ്ങാമെന്ന് നമ്മുടെ പട്ടാളക്കാർ അറിയിച്ചു. എല്ലാവരും അവിടേക്കു നീങ്ങി. ഇരുന്പുപാലത്തിന് ഇരുവശത്തുമായി ഇന്ത്യയും പാക്കിസ്ഥാനും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെ ഒരേ മുഖച്ഛായയിൽ കാണപ്പെടുന്നു. ഇരുന്പുപാലത്തോടു ചേർന്നുള്ള ഗേറ്റ് വലിയ താഴിട്ടു പൂട്ടിയിട്ടിരിക്കുകയാണ്. ഗേറ്റിനപ്പുറത്ത് ഇന്ത്യയെ നിരീക്ഷിക്കാനുള്ള കാമറകൾ വലിയ പോസ്റ്റിൽ ഉറപ്പിച്ചുവച്ചിരിക്കുന്നു. നിശ്ചിതദിവസങ്ങളിൽ ഇതിലേ കടന്നുപോകുന്ന ബസുകൾക്കും ചരക്കുലോറികൾക്കുംവേണ്ടി മാത്രമാണ് ഇത് ഇരുവശത്തുനിന്നും തുറക്കുന്നത്.
പാക്കിസ്ഥാൻ ഗ്രാമങ്ങൾ
അവിടെനിന്നു നോക്കിയാൽ കൈകൊണ്ട് തൊടാവുന്ന ദൂരത്തിൽ പാക്കിസ്ഥാൻ. സൗഹൃദപ്പാലത്തിന്റെ തൊട്ടടുത്തായി പാക്കിസ്ഥാന്റെ പട്ടാള പോസ്റ്റിലെ സൈനികരെ കാണാം. നമുക്കു കാണാവുന്നത് അവരുടെ കെട്ടിടത്തിന്റെ തകരംകൊണ്ടുള്ള മേൽക്കൂര മാത്രമാണ്. ചുവരുകൾക്കു പുറത്ത് കരിങ്കല്ലുകളാൽ തടയുണ്ടാക്കിയിരിക്കുകയാണെന്നു തോന്നുന്നു. നിയന്ത്രണരേഖയ്ക്ക് (ലൈൻ ഓഫ് കണ്ട്രോൾ) അപ്പുറത്ത് നമ്മൾ വിളിച്ചാൽ കേൾക്കാവുന്നത്ര ദൂരത്തിൽ പാക്കിസ്ഥാനിലെ വീടുകൾ. ഇരു രാജ്യങ്ങൾക്കുമിടയിലൂടെ ഝലം നദി ഒഴുകുന്നു. മുകളിൽനിന്നു നോക്കി കാണാനേ പറ്റൂ. അതിർത്തിയിൽ പലയിടത്തും ഝലം നദിതന്നെയാണ് നിയന്ത്രണരേഖ. അപ്പുറത്തും ഇപ്പുറത്തും ഒരിക്കൽ സഹോദരങ്ങളായി കഴിഞ്ഞ മനുഷ്യർ. പാക്കിസ്ഥാനിലെ വീട്ടുമുറ്റത്ത് തുണിവിരിക്കുന്നവരും കൃഷിയിടങ്ങളിൽ പണിയുന്നവരും ആടുകളെ മേയ്ക്കുന്നവരുമൊക്കെ പാക്കിസ്ഥാൻകാരാണെന്നു തിരിച്ചറിയാനാകുന്നത് അതിർത്തിക്കപ്പുറത്താണ് എന്നതുകൊണ്ടു മാത്രം. അവരിലൊരാളെ വിളിച്ചു വർത്തമാനം പറയാനായിരുന്നെങ്കിലെന്ന് ഞങ്ങളിൽ പലർക്കും തോന്നി. അവിടെനിന്നു കുറെ ഫോട്ടോകളെടുത്തശേഷവും എല്ലാവരും പാക്കിസ്ഥാനിലെ മലഞ്ചെരിവുകളിലേക്കും അവിടത്തെ വീടുകളിലേക്കും നോക്കിനിന്നു, വെറുതെ.
പട്ടാളക്കാർ തന്ന കാപ്പിയും ബിസ്കറ്റും കഴിച്ച് ബസിൽ കയറി ഉറിയിലേക്കു മടങ്ങുന്പോൾ എല്ലാവരും നിശബ്ദരായിരുന്നു. അതിർത്തിക്കപ്പുറത്തെ പാക്കിസ്ഥാൻ ഒരുവശത്തുകൂടി ബസിനൊപ്പം ഞങ്ങളെ വിടാതെ പിന്തുടർന്നു.
ഉറിയിലെ ക്യാന്പിൽ
ഉറിയിലെ മലഞ്ചെരിവിലുള്ള ഇന്ത്യൻ ആർമി ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്സിൽ നിരവധി കെട്ടിടങ്ങളുണ്ട്. നൂറുകണക്കിനു പട്ടാള ട്രക്കുകളും ജീപ്പുകളും അവിടെ പാർക്കു ചെയിതിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയ പട്ടാളക്കാരാണ് ക്യാന്പ് ഞങ്ങൾക്കായി പരിചയപ്പെടുത്തിയത്. ഉച്ചഭക്ഷണം വിളന്പിത്തന്നത് പട്ടാളക്കാർതന്നെയാണ്. പൊറോട്ടയും വെജിറ്റബിൾ കറിയും ചോറും കറികളും തയാറാക്കിയിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള പട്ടാളക്കാർ ഞങ്ങളുടെ സമീപത്തെത്തി. ഭക്ഷണത്തിനുശേഷം രണ്ടു ട്രക്കുകളിൽ കയറ്റി് ക്യാന്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലുള്ള തണുത്തു മരവിച്ച കുന്നുകളിലും താഴ്വരകളിലുമുള്ള ടെന്റുകളിലും മൂന്നുമാസം വരെ പട്ടാളക്കാർക്ക് ഡ്യൂട്ടിയാണ്. അതുകഴിഞ്ഞാൽ തിരികെയെത്തുന്നത് ഇവിടേക്കാണ്. അതോടെ അടുത്ത ബാച്ച് പട്ടാളക്കാർ അതിർത്തിയിലേക്കുപോകും. ഉണക്കിയ ഭക്ഷണങ്ങളും മരുന്നും വെള്ളവും കൊണ്ടുപോകും. മാസങ്ങളോളം അതിർത്തിയിലുള്ള ഏകാന്തവാസം സൈനികരെ മടുപ്പിക്കുന്നതാണ്. രാജ്യത്തോടുള്ള കൂറും പ്രിയപ്പെട്ടവരുടെ സ്മരണകളുമാണ് ഈ പട്ടാളക്കാരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അത്തരക്കാരായ 18 സൈനികരെയാണ് മതത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരിൽ അതിർത്തികടന്നെത്തിയ ഇരുട്ടിന്റെ ശക്തികൾ കൊന്നുകളഞ്ഞത്. ആർമി ഹെഡ്ക്വാർട്ടേഴ്സിൽനിന്നു ഞങ്ങൾ മടങ്ങുന്പോൾ കൈവീശി യാത്രപറഞ്ഞ് നിന്ന പട്ടാളക്കാർ ഇന്നും ഓർമയിലുണ്ട്.
കാഷ്മീരിന്റെ ഓരോ അണുവിലും സൗന്ദര്യം തണുത്തുറഞ്ഞു കിടക്കുകയാണ്. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പരിസമാപ്തി എന്തുതന്നെയായാലും ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവരുടെ മനസിൽ കാഷ്മീർ മറക്കാനാവാത്ത ഓർമയായി അവശേഷിക്കും.
പ്രത്യേക അവകാശങ്ങളൊന്നുമില്ലെങ്കിലും പ്രത്യേക സൗന്ദര്യമുണ്ട് കാഷ്മീരിന്. ദാൽതടാകത്തിൽ ഹൗസ്ബോട്ടുമായി കഴിയുന്ന മൻസൂർ അബ്ദുള്ള പല്ലയുടെ വാക്കുകൾ കാഷ്മീരിന്റെ രാഷ്ട്രീയം കൃത്യമായി വെളിപ്പെടുത്തും: ‘ഇവിടെ മൂന്നു തരത്തിലുള്ള ചിന്താഗതിയാണുള്ളത്. ഒന്ന്, കാഷ്മീർ ഇന്ത്യയിൽതന്നെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവർ. രണ്ട്, ഈ സംസ്ഥാനത്തെ പാക്കിസ്ഥാനോടു ചേർക്കണമെന്ന് ആഗ്രഹിക്കുന്നവർ. മൂന്ന്, രണ്ടിലും ചേരാതെ സ്വതന്ത്രമായ, ആസാദ് കാഷ്മീരാകണമെന്ന് ആഗ്രഹിക്കുന്നവർ’. ചിത്രം വ്യക്തമാണ്. കാഷ്മീരിന്റെ മനസ് ഛിന്നഭിന്നമാണ്.
മൂന്നുതരം കാഷ്മീരികളല്ല ഉണ്ടാകേണ്ടത്. കാഷ്മീരിൽ ഉണ്ടാകേണ്ടത് ഒരേ മനസുള്ള ഇന്ത്യക്കാരാണ്. അത്തരമൊരു പരിവർത്തനത്തിന് സർക്കാരും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ജനങ്ങളും ഒന്നിച്ചു നില്ക്കണം.
കാഷ്മീർ യാത്രയിൽ ഒരിടത്തും ഞങ്ങളൊരു വിദേശ സഞ്ചാരിയെ കണ്ടില്ല. സുരക്ഷിതമല്ലാത്തതുകൊണ്ടു മാത്രമാണ് അവർ വരാത്തത്. സമാധാനം പുനഃസ്ഥാപിക്കപ്പെട്ടാൽ ലോകം കാഷ്മീരിലെത്തും.