കൊച്ചി: ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ യുവാവിനു ക്രൂരമര്‍ദനമേറ്റ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. എറണാകുളത്തു വാടകയ്ക്ക് താമസിക്കുന്ന മാവേലിക്കര ഉമ്പേര്നാട് ജോണി ആന്റണിക്കാണ് മര്‍ദനമേറ്റത്.
വാരിയെല്ലുകള്‍ക്കു പരിക്കേറ്റ ഇയാള്‍ ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പുളിയനം സ്വദേശി തമ്മനം ഫൈസല്‍(ആലുവ ഫൈസല്‍), ആലുവ സ്വദേശി സുബ്ബരാജ്, ചളിക്കവട്ടം സ്വദേശികളായ സുന്ദരന്‍, അനൂപ് എന്നിവര്‍ക്കെതിരേയാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ ഒളിവിലാണ്.
കഴിഞ്ഞ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടവന്ത്ര ചെലവന്നൂരിലെ മരണവീട്ടില്‍ ഒരു സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ജോണി ആന്റണി. ഇയാളെ അവിടെനിന്നു തമ്മനം ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
അവിടെനിന്നു പിടിച്ചുകൊണ്ടുപോയി ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു മര്‍ദിച്ചു. അതിനു ശേഷം അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു. പിന്നീട് ആലുവയിലെ ആശുപത്രിയില്‍ ഇയാളെ എത്തിച്ചശേഷം ഗുണ്ടാ സംഘം മടങ്ങിയെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
മര്‍ദിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും ഉടന്‍ പിടിയിലാകുമെന്നും എറണാകുളം സൗത്ത് പോലീസ് അറിയിച്ചു.
യുവാവിനു ക്രൂരമര്‍ദനം: ഗുണ്ടാ സംഘത്തിനായി തെരച്ചിൽ
12:28 PM Nov 24, 2021 | Deepika.com