ന്യൂഡൽഹി: വിദേശത്തുനിന്നുള്ള ടയർ ഇറക്കുമതിക്കു കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾ, ലോറികൾ, കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ വായുപൂരിതമായ (ന്യൂമാറ്റിക്) ടയറുകളുടെ ഇറക്കുമതിക്കാണു നിയന്ത്രണം.
ഇന്ത്യയിലെ ടയർ നിർമാതാക്കളുടെ ലോബിയുടെ സമ്മർദത്തെ തുടർന്നാണ് കുറഞ്ഞ വിലയ്ക്കു ലഭിക്കുമായിരുന്ന വിദേശ ടയറുകളുടെ സ്വതന്ത്രമായ ഇറക്കുമതി നിയന്ത്രിച്ചു കേന്ദ്രസർക്കാരിന്റെ വിദേശവ്യാപാര ഡയറക്ടറേറ്റ് ജനറൽ (ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്- ഡിജിഎഫ്ടി) ഉത്തരവിറക്കിയത്.
നിലവിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇറക്കുമതി നടത്തിവന്നിരുന്ന ടയറുകൾ ഇറക്കുമതി ചെയ്യാൻ ഇനിമുതൽ പ്രത്യേക ലൈസൻസോ ഡിജിഎഫ്ടിയുടെ പ്രത്യേകാനുമതിയോ ആവശ്യമാണ്.
ചൈന, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ടയർ ഇറക്കുമതി മൂലം ഇന്ത്യൻ ടയർ കന്പനികളുടെ വരുമാനത്തിൽ ഇടിവുണ്ടായിരുന്നു. 2019 ഏപ്രിൽ മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കാലത്ത് മൊത്തമായി 33.07 കോടി ഡോളറിന്റെ (330.72 മില്യണ്‍ ഡോളർ) ടയർ ഇറക്കുമതി നടന്നിരുന്നു. നേരത്തെ റേസിംഗ് കാറുകൾ, സ്കൂട്ടർ- സൈക്കിൾ ടയറുകൾ, പോളിയുറിത്തേൻ ട്യൂബ്ലെസ് ടയറുകൾ, സ്റ്റേഷൻ വാഗണുകൾ എന്നിവയ്ക്കു മാത്രമായിരുന്നു ഇറക്കുമതിക്കു മുൻകൂർ അനുമതി വേണ്ടിയിരുന്നത്.
സ്വാഭാവിക റബറിന്റെ ഇറക്കുമതി തടയണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കാത്ത കേന്ദ്രസർക്കാരാണു ടയർ ലോബിയുടെ സമ്മർദത്തിനു വഴങ്ങി ടയറിന്റെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവന്നത്. ടയറിന്റെ വില കുത്തനെ കൂട്ടിയ കന്പനികൾ പക്ഷേ, ഇന്ത്യയിലെ ആഭ്യന്തര ഉത്പാദനമുള്ള റബറിന് ന്യായവില നൽകാൻ തയാറായിരുന്നില്ല. റബർ ഇറക്കുമതി മൂലം സ്വാഭാവിക റബറിന്റെ വില ഇടിയുകയും 11 ലക്ഷം വരുന്ന ചെറുകിട, ഇടത്തരം റബർ കർഷകർ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു.
ലോക്ക്ഡൗണ്‍ മൂലം പത്തു ശതമാനം വിലയിടിഞ്ഞ റബറിന് വീണ്ടും എട്ടു മുതൽ പത്തു വരെ ശതമാനം വിലയിടിക്കാനാണു വ്യവസായ ലോബിയുടെ നീക്കം. സ്വാഭാവിക റബറിന്റെ ഉപയോഗം കുറഞ്ഞതാണു വിലയിടിവിനു കാരണമെന്നാണു വ്യാപാരികൾ പറയുന്നത്. മൂന്നു മാസത്തെ ലോക്ക്ഡൗണും കേരളത്തിൽ മഴക്കാലം ആരംഭിച്ചതും സ്വാഭാവിക റബറിന്റെ ഉത്പാദനത്തിൽ കുറവുണ്ടാക്കും.
പ്രത്യേക ലേഖകൻ
ടയർ ഇറക്കുമതിക്കു നിയന്ത്രണം
03:15 PM Jun 15, 2020 | Deepika.com