ഈ പൂമുഖം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സ്മരണകളുടെ നിറച്ചാർത്തൊരുക്കിയ നൂറു സംവത്സരങ്ങളുടെ കഥ ഇവിടെ നിന്നറിയാം. കേരള ചരിത്രത്തിലൂടെ സഞ്ചരിച്ച ഒരു വിദ്യാഭ്യാസ വിചക്ഷണന്റെ ഇടപെടലുകളുടെ നേർക്കാഴ്ച്ചകളും നൂറാം വയസിൽ നടത്തിയ ഹിമാലയൻ യാത്രയുടെ പുത്തനറിവുകളും ഉണർവുകളും ഈ പൂമുഖപ്പടി കടന്നെത്തുന്നു... പി. ചിത്രൻ നന്പൂതിരിപ്പാട് പതിവു തെറ്റിക്കുന്നില്ല, തൃശൂർ ചെന്പൂക്കാവിലെ "മുക്തി'യിലിരുന്ന് ശാന്തനായ്, സൗമ്യനായി അറിവിന്റെയും തെളിവിന്റെയും തലപ്പൊക്കത്തിന്റെ ഓർമകളുടെ കെട്ടഴിയ്ക്കുന്നു.
ഹിമാലയം യാത്ര
കന്യാകുമാരി നാഗർകോവിൽ ശാരദാശ്രമത്തിന്റെ നൂറുപേരടങ്ങുന്ന തീർത്ഥാടക സംഘത്തിൽ കഴിഞ്ഞ മുപ്പതു തവണയായി നന്പൂതിരിപ്പാടുണ്ട്. ഒരുമാസം നീണ്ടുനില്ക്കുന്ന ട്രിപ്പാണ്. യുവാക്കളും മുതിർന്നവരുമടങ്ങുന്ന സംഘം ഡൽഹിയിലെത്തി അവിടെ നിന്നു ബസ് മാർഗം ഹരിദ്വാറിലെത്തും. ഇവിടെ നിന്നു നാലു ഗ്രൂപ്പുകളായി ചെറിയ ബസുകളിൽ ഋഷികേശിലെത്തും. അവിടെ നിന്നു കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്ക്.
പതിനഞ്ചുദിവസമാണ് ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാനെടുക്കുക. പകൽപോലും മഞ്ഞുവീഴ്ച്ച കൂടിയ സ്ഥലങ്ങളാണ് ഇവയെല്ലാം. പലയിടത്തേക്കും ബസുകളെത്തില്ല. നാലും അഞ്ചും ഒരു പക്ഷെ അതിൽക്കൂടുതലും കിലോമീറ്ററുകൾ കുതിരകളെ ഉപയോഗിക്കേണ്ടിവരും. പലയിടത്തും ഇറങ്ങി നടന്നുപോകേണ്ടി വരും. കന്പിളി വസ്ത്രങ്ങൾ അണിയാതെ നിവൃത്തിയില്ല. രാത്രിയിലെ തണുപ്പാണെങ്കിലോ അതിദയനീയം. യാത്രയിൽ ഇതുവരെ വൈഷമ്യങ്ങളുണ്ടായിട്ടില്ല. തന്റെ പുണ്യഹിമാലയം എന്ന യാത്രാവിവരണത്തിൽ നന്പൂതിരിപ്പാട് എല്ലാം തുറന്നെഴുതിയിട്ടുണ്ട്.
അദ്ദേഹത്തോടൊപ്പം എട്ടുതവണ യാത്രചെയ്ത തലനാട് ചന്ദ്രശേഖരൻ നായർ പറയുന്നു -നന്പൂതിരിപ്പാടിന് ഹിമാലയം എന്നാൽ ലഹരിയാണ്. വലിയൊരു വൈശിഷ്ട്യമാണ് ഹിമാലയത്തെക്കുറിച്ച് അദ്ദേഹത്തിന്. മനുഷ്യനെക്കാൾ കൂടുതൽ അടുപ്പം ഹിമാലയത്തിനോടാണ്. എല്ലാ മനുഷ്യരോടും വലുപ്പചെറുപ്പമില്ലാതെ പെരുമാറുന്ന നന്പൂതിരിപ്പാടിന്റെ ആ ഹരം ഹിമാലയത്തോളം വലുതാണ്. തീർഥാടകസംഘം മാനേജരായ എസ്. കൃഷ്ണൻ നായർക്കു വെളിപ്പെടുത്താനുള്ള മറ്റൊരു കാര്യം നന്പൂതിരിപ്പാടിന്റെ സഹകരണ മനോഭാവത്തെക്കുറിച്ചാണ്. എത്രയോ വലിയൊരു മനുഷ്യൻ, നൂറിലെത്തിയിട്ടും അച്ചടക്കത്തോടെ, ഒരുമയോടെ... നമ്മൾ ഇനിയും പഠിക്കാനുണ്ട് നന്പൂതിരിപ്പാടിനെ...
ഹിമാലയത്തേക്കാൾ വലുപ്പം
ഹിമാലയ പർവതത്തിന്റെ വലുപ്പം എല്ലാവർക്കുമറിയാം. അതിലും വലുതൊന്നില്ല എന്നായിരിക്കും ഉത്തരം. പക്ഷെ ചിത്രൻ നന്പൂതിരിപ്പാടിനെ അറിയുന്നവർ പറയും ഹിമാലയത്തേക്കാൾ വലുതാണ് നന്പൂതിരിപ്പാടിന്റെ ഹിമാലയൻ യാത്രയും അതു നല്കുന്ന ലഹരിയും. പ്രായം നൂറിലെത്തിയിട്ടും ഹിമാലയൻ യാത്രയ്ക്കു മുടക്കമില്ല. നാഗർകോവിൽ ശ്രീ ശാരദാമഠത്തിലെ പ്രത്യേക സംഘത്തിനൊപ്പമാണ് തീർഥാടന യാത്ര. എല്ലാവർഷവും ഹിമാലയത്തിലെ ശ്രീശൈലവും ത്രിയുഗ നാരായണ കുണ്ഠവുമെല്ലാം സന്ദർശിക്കും.
തുടർന്ന് കാശി, വാരാണസി അടക്കമുളള പുണ്യസ്ഥലങ്ങളും സന്ദർശിച്ച ശേഷമായിരിക്കും മടക്കം. തുടർച്ചയായ മുപ്പതാമത്തെ ഹിമാലയൻ തീർഥയാത്രയ്ക്കൊരുങ്ങുകയാണ് ഇദ്ദേഹം. സെപ്റ്റംബർ 27 ന് യാത്രതിരിക്കും. 1991ൽ എഴുപത്തിയെട്ടാം വയസിലായിരുന്ന ആദ്യയാത്ര. 2011ൽ രണ്ടുതവണ പോയി. ഇത്രകാലവും അതിനു മുടക്കം വന്നിട്ടില്ല. ഇത്തവണയും മുടക്കമുണ്ടാകില്ല എന്നു തന്നെയാണ് വിശ്വാസം.
വീണ്ടും വീണ്ടും പോകാൻ തോന്നും. ഹിമാലയത്തെക്കുറിച്ച് പറയുന്പോൾ ചിത്രൻ നന്പൂതിരിപ്പാടിന്റെ കണ്ണുകളിൽ തിളക്കം. കഴിഞ്ഞ നവംബർ രണ്ടിനാണ് ഇരുപത്തിയൊന്പതാമത്തെ യാത്ര കഴിഞ്ഞു തിരിച്ചെത്തിയത്. ഒരു യാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ മഹാപ്രളയം തിമർത്താടിയ പ്രദേശങ്ങളിലേക്കും പോയി. തകർന്ന റോഡുകളിലൂടെ യാത്രചെയ്തു. കടുത്ത തണുപ്പും താഴത്തെ കടുത്തചൂടും വകവയ്ക്കാതെയുള്ള യാത്ര. അവിടെയും നന്പൂതിരിപ്പാടിലെ വിദ്യാഭ്യാസ വിദഗ്ധൻ ഉണരുകയായിരുന്നു.
ഹിമാംശുവിന്റെ ജയ്ഹോ
ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലൂടെയുള്ള യാത്രയിലാണ് അതു കാണുന്നത്. ഗവ. പ്രൈമറി സ്കൂൾ എന്ന ദിശാബോർഡ്. ഇവിടെയും സ്കൂളോ..? കൗതുകമായി, ആകാംക്ഷയായി. പതിനഞ്ചു പേരുമൊത്തുള്ള ജീപ്പുയാത്രയ്ക്കൊടുവിൽ സ്കൂളിലെത്തി. മുപ്പത്തിരണ്ടു കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ അന്ന് പതിനഞ്ചു കുട്ടികളേ ഉണ്ടായിരുന്നുള്ളു. പലരും പ്രളയത്തിനു ശേഷം സ്കൂളിലേക്കു വന്നിട്ടില്ല.
ഉറ്റവർ നഷ്ടപ്പെട്ട ഇവരുടെ വിദ്യാഭ്യാസം വഴിമുട്ടി. ഇനിയവരെ സ്കൂളിലേക്കു പ്രതീക്ഷിക്കേണ്ട- അധ്യാപകരും പറഞ്ഞു. ഇവിടെയാണ് ഹിമാംശുവിനെ കണ്ടെത്തുന്നത്. പ്രളയത്തിൽ പിതാവിനെ കാണാതായതിന്റെ ദുഃഖം പേറുന്നവൻ. ഹിമാലയപാതയിലെ ചായക്കടകളിലൊന്നിലായിരുന്നു അവന്റെ അച്ഛൻ. പ്രളയത്തിൽ ഇയാളെ കാണാതായതിനു ശേഷം ഹിമാംശു ഒഴിവുസമയങ്ങളിൽ കടകളിലേക്കു വിറകുകളെത്തിച്ചു നല്കും. കാടുകളിൽ പോയാണ് വിറകുശേഖരണം. ഇതിനു പത്തുരൂപ ലഭിക്കും. അതെന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു. അതു മാതാജീയുടെ കൈയിൽ കൊടുക്കും.
ഹിമാംശുവിന്റെ ഈ മാതൃസ്നേഹവും ഉത്തരവാദിത്വ ബോധവുമാണ് നന്പൂതിരിപ്പാടിനെ ആകർഷിച്ചത്. പിന്നീട് നാട്ടിലെത്തിയ ശേഷം അന്നത്തെ കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കു ഹിമാംശുവിനെക്കുറിച്ച് ഒരു കത്തെഴുതി. താങ്കളുടെ കത്തുകിട്ടിയെന്നും പറ്റാവുന്നതു ചെയ്യാമെന്നും മറുപടിക്കത്തും കിട്ടി.
വർഷങ്ങൾക്കു ശേഷം മറ്റൊരു ഹിമാലയൻ യാത്രയിൽ ഹിമാംശുവിനെ വീണ്ടും കണ്ടുമുട്ടി. അവനിപ്പോൾ ഉത്തരാഖണ്ഡ് ശ്രീനഗറിലെ നവോദയ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സർക്കാർ സഹായമായി അഞ്ചുലക്ഷം രൂപയും അവരുടെ അക്കൗണ്ടിലെത്തി. വീടുനിർമാണവും പൂർത്തിയായി. അതിനു മുന്നിൽ കുറച്ചുസ്ഥലം വാങ്ങി മാതാജിക്കു കടയും ഒരുങ്ങുന്നുണ്ട്. നിനക്ക് ആരാകാനാണ് ആഗ്രഹം..? നന്പൂതിരിപ്പാട് അവനോടു ചോദിച്ചു. ഡോക്ടർ, മജിസ്ട്രേറ്റ്....? പക്ഷെ അവന്റെ മറുപടി അതിലും വലുതായിരുന്നെന്നു നന്പൂതിരിപ്പാട് പറയുന്നു. അവന് പട്ടാളക്കാരനാകണം.
വിദ്യാഭ്യാസ യാത്രകൾ
ഹിമാലയൻ യാത്രകൾക്കു പുറമെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലെ വിദ്യാലയങ്ങളും നന്പൂതിരിപ്പാട് സന്ദർശിച്ചിട്ടുണ്ട്. അവിടത്തെ പഠനരീതികളും ഭാഷാപഠന ശൈലികളും തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. ഇതിനിടെ നേപ്പാൾ കാഠ്മണ്ഡുവിലെ ഒരു സ്കൂളിലുമെത്തി. ത്രിഭാഷാ ഫോർമുലയിലാണ് പഠനരീതി. ഇംഗ്ളീഷിനും ഹിന്ദിക്കും നേപ്പാളി ഭാഷയ്ക്കും തുല്യപ്രാധാന്യമുണ്ട്.
കേരളത്തിലെ ചില രീതികളോടു നന്പൂതിരിപ്പാടിനു പ്രതിപത്തിയില്ല. ഭാഷാപഠനത്തിന്റെ വലുപ്പവും പോരായ്മകളും നാം കണ്ടെത്തണം, മുന്നോട്ടുപോകണം. തലയെണ്ണലിൽ വിദ്യാർഥികൾ കുറഞ്ഞുപോയെന്ന കാരണം പറഞ്ഞ് മൂന്നു വർഷത്തിലധികമായി ശന്പളമില്ലാത്ത അധ്യാപകരുള്ള നാടാണ് നമ്മുടേത്. എത്രനാൾ ഒരാൾ ശന്പളമില്ലാതെ ജീവിക്കും...?
മനസിലെന്നും വിദ്യാഭ്യാസം
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ സ്കൂൾ കലോത്സവത്തിനു വിത്തിട്ടതു നന്പൂതിരിപ്പാട് അടങ്ങുന്ന സംഘമായിരുന്നു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരയ്യരുടെ താത്പര്യപ്രകാരമായിരുന്നു കലോത്സവമെന്ന ആശയത്തിന്റെ തുടക്കം. 1956-ൽ ഡൽഹി ഇന്റർ യൂണിവേഴ്സിറ്റി കലോത്സവത്തിന് കാഴ്ചക്കാരനായി പോയതാണ് കലോത്സവച്ചിന്തയ്ക്ക് വഴിയൊരുക്കിയത്. അന്ന് മൂക്കുതല സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന നന്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവരെ തൃശൂർ ജില്ലക്കാരനായിരുന്ന വെങ്കിടേശ്വരയ്യർ ആലോചനകൾക്കായി വിളിച്ചു. ഇങ്ങനെയായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ യുവോത്സവമായി മാറിയ കലോത്സവത്തിന്റെ തുടക്കം.
സ്മരണകളുടെ പൂമരം
വർഷങ്ങൾക്കു മുന്പ് സ്മരണകളുടെ പൂമരം എന്ന പേരിൽ ആത്മകഥ പുറത്തിറക്കി. 1976ൽ വിരമിക്കുന്പോൾ സംസ്ഥാന ഡയറക്ടറേറ്റിൽ മാത്രമായിരുന്നില്ല യാത്രയയപ്പ്. കേരളത്തിലെ പതിനാലു ജില്ലകളിലും യാത്രയയപ്പ് നല്കിയാണ് സഹപ്രവർത്തകർ അദ്ദേഹത്തിനു വിട നല്കിയത്. എളിമയുടെ പ്രതിരൂപമായി വിളങ്ങിനില്ക്കുകയാണ് പി.ചിത്രൻ നന്പൂതിരി.
മിക്ക പരിപാടികളിലും ഇപ്പോഴും നടന്നെത്തും ഈ നൂറുവയസുകാരൻ. നാലുവർഷം മുന്പ് മണ്മറഞ്ഞ പ്രിയതമ ലീലയുടെ ഓർമകൾക്കും മകനും മരുമകൾക്കുമൊപ്പം താമസം.
ശതാബ്ദിയുടെ നിറവിൽ
പകരാവൂർ മനയ്ക്കൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും പുത്രനായി 1920 ജനുവരിയിൽ പൊന്നാനി താലൂക്കിലെ മൂക്കുതലയിൽ ജനനം. പൊന്നാനി എ.വി ഹൈസ്കൂളിലെ പ്രാഥമിക പഠനത്തിനുശേഷം തൃശൂർ സെന്റ് തോമസ് കോളജ്, മദ്രാസ് പച്ചൈയപ്പാ കോളജ്, കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളിൽ പഠനം.
അധ്യാപകൻ, പ്രധാനാധ്യാപകൻ എന്നീ നിലയിൽ തുടങ്ങി വിവിധയിടങ്ങളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ജോയിന്റ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചു. വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തവന്നൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതിയംഗം, വിവിധ പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ് അംഗവുമെല്ലാമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
1947ൽ തന്റെ നാടായ മൂക്കുതലയിൽ സ്വന്തം അഞ്ചേക്കർ സ്ഥലത്തു ഒരു വിദ്യാലയം സ്ഥാപിച്ചു. പത്തു വർഷതത്തിനുശേഷം ഈ വിദ്യാലയം വെറും ഒരുരൂപ വിലവാങ്ങി സംസ്ഥാന സർക്കാരിനു കൈമാറി. മുപ്പത്തിനാലാം വയസിലായിരുന്നു പ്രധാനാധ്യാപകനായി രംഗപ്രവേശം.
ക്ഷോഭിക്കുന്ന കാലം
അന്ന് പതിനൊന്നു വയസ്സായിരുന്നു പ്രായം. ഐപിസി നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ജന്മനാടായ മൂക്കുതലയിൽ പന്തിഭോജനം പരിപാടിക്കു പദ്ധതിയിട്ടു. ആദ്യഘട്ടത്തിൽ ആരും വന്നില്ല. പിന്നീട് പതിനഞ്ചു പേരോളം പന്തിഭോജനത്തിന്റെ ഭാഗമായി. പലരും ഭയന്ന് പിൻവാങ്ങിയപ്പോഴാണ് മിത്രൻ നന്പൂതിരിപ്പാടും സഹോദരനും മുന്നിട്ടിറങ്ങിയത്. വീട്ടിൽ നിന്നു ഭക്ഷണം നിഷേധിക്കപ്പെട്ടതായിരുന്നു ഇതിന്റെ അനന്തരഫലം.
അടുത്ത ഹിമാലയൻ യാത്രയ്ക്കൊരുങ്ങുന്പോഴും വീട്ടിലെത്തുന്ന വിരുന്നുകാരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. വിദ്യാഭ്യാസ മേഖലയുടെ ഉണർവിനായി പ്രവർത്തിക്കുന്നവർക്കും സാമൂഹ്യ ചിന്തകർക്കുമായി തുറന്നിട്ടിരിക്കുകയാണ് തൃശൂർ ചെന്പൂക്കാവിലെ മുക്തിയുടെ പൂമുഖം.
എം.വി. വസന്ത്