ബ്രിട്ടനിൽ കഴിഞ്ഞ മൂന്നു ദിവസമായി തീരെ കുറഞ്ഞുനിന്ന മരണസംഖ്യ വീണ്ടും ആശങ്കാജനകമായ അവസ്ഥയിലേക്ക് നീങ്ങി. മരണസംഖ്യ വീണ്ടും ഉയർന്നതോടെ യൂറോപ്പിൽ കോവിഡ് മൂലം ഏറ്റവും കൂടുതൽ ആളുകൾക്കു മരണം സംഭവിച്ച രാജ്യമായും ലോകത്തു അമേരിക്കയ്ക്കു പിന്നിൽ രണ്ടാമതും ബ്രിട്ടൻ ഇടംപിടിച്ചു.
അതേസമയം, സർക്കാർ നൽകുന്ന ഔദ്യോഗിക കണക്കുകൾ ഇപ്പോഴും പൂർണമായി ശരിയല്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഓഫീസ് ഓഫ് ദ നാഷണൽ സ്റ്റാറ്റിറ്റിക്സിന്റെ കണക്കുകളിൽ 32,000 പേർക്കു മരണം സംഭവിച്ചിട്ടുണ്ടന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകളിൽ കോവിഡ് സ്ഥിരീകരിച്ച ശേഷം നടന്ന മരണങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ, ഒഎൻഎസ് കണക്കുകളിൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ട് എന്ന സംശയത്തിൽ നടന്ന മരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് . വരും ദിവസങ്ങളിൽ ഈ കണക്കുകൾകൂടി ഔദ്യോഗിക കണക്കുകളോടൊപ്പം ചേർക്കാൻ സാധ്യതയുണ്ട്.
വൈറസിനു വകഭേദങ്ങൾ
കൊറോണ വൈറസിനെക്കുറിച്ചു നടത്തുന്ന ഒരു ഗവേഷണ റിപ്പോർട്ട് ഇന്നലെ പുറത്തു വന്നു. ബ്രിട്ടനിൽ മാത്രം കണ്ടെത്തിയ ഒരു വകഭേദമുൾപ്പെടെ പന്ത്രണ്ടു വ്യത്യസ്ത തരത്തിലുള്ള വൈറസ് വകഭേദങ്ങൾ ഇവിടെ വ്യാപിക്കുന്നുണ്ടെന്നാണ് രാജ്യത്തെ പ്രമുഖ ജനിതക ശാസ്ത്രജ്ഞന്മാർ നടത്തിയ പഠനത്തിൽ പറയുന്നത്.
ഇതിൽ ഏറിയ പങ്കും യൂറോപ്പിൽനിന്ന് ഇങ്ങോട്ടേക്കു വ്യാപിച്ചതാണെന്നാണു ഗവേഷകർ പറയുന്നത്. അതിനിടെ, മുഖ്യശാസ്ത്ര ഉപദേഷ്ടാക്കളിൽ ഒരാളായിരുന്ന നീൽ ഫെർഗുസൺ എന്ന ശാസ്ത്രജ്ഞൻ സാമൂഹ്യഅകലം പാലിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തെത്തുടർന്നു തത്സ്ഥാനം രാജിവക്കേണ്ടി വന്നു. പല നിർണായക തീരുമാനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം കൂടിയായിരുന്നു ഇദ്ദേഹം.
അമിതവണ്ണവും പ്രശ്നം
അതേസമയം, കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറച്ചുകൂടി മുൻപേ തുടങ്ങിയിരുന്നെങ്കിൽ ഇത്രയും പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന വിമർശനങ്ങൾ ഇപ്പോൾ പലഭാഗത്തുനിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ അമിതവണ്ണം ഉള്ള ആളുകൾ ബ്രിട്ടനിലാണെന്നും ഇതും മരണനിരക്കിനെ ഉയർത്തിയെന്നും കഴിഞ്ഞ ദിവസം മുഖ്യശാസ്ത്ര ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടിരുന്നു. മരിച്ചവരിൽ പുരുഷന്മാർ 26 ശതമാനവും സ്ത്രീകൾ 29 ശതമാനവുമാണ്. ബോഡി മാസ് ഇൻഡക്സ് കൂടിയവർ മുപ്പതു ശതമാനം ആണെന്നും പറയുന്നു.
ഇന്ത്യയിലേക്കു തിരികെ പോകാനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ആളുകൾക്ക് എയർ ഇന്ത്യ വിമാനത്തിൽ ഈടാക്കുന്ന നിരക്കുകൾ പ്രഖ്യാപിച്ചു. ഇക്കണോമി ക്ലാസിൽ അമ്പതിനായിരം രൂപയോടടുത്താണ് ഈടാക്കുന്നത്.
ഷൈമോൻ തോട്ടുങ്കൽ
യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് മരണം ബ്രിട്ടനിൽ
06:40 PM May 07, 2020 | Deepika.com