ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ ആദ്യ പട്ടികയിൽ സർവീസ് നടത്തുന്നത് ഏഴു വിമാനങ്ങൾ. ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ, ഷിക്കാഗോ എന്നിവിടങ്ങളിൽനിന്ന് രണ്ടു വീതവും വാഷിംഗ്ടൺ ഡിസിയിൽനിന്ന് ഒരു വിമാനവുമാണു ഡൽഹിയിലേക്കും മുംബൈയിലേക്കും സർവീസ് നടത്തുന്നത്. രോഗികൾ, പ്രായം ചെന്നവർ, ഗർഭിണികൾ, വിദ്യാർഥികൾ എന്നിവർക്കാണ് ആദ്യ പരിഗണന. ആദ്യ വിമാനം വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്നാണ് അറിയുന്നത്.
1,360 ഡോളറാണ് ടിക്കറ്റിനായി എയർ ഇന്ത്യ ഈടാക്കുന്നത്. ഈ സീസണിൽ ഇത് അല്പം കൂടുതലാണ്. 14 മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ വിമാനത്തിൽ മറ്റ് എന്റർടെയ്ൻമെന്റോ സർവീസുകളോ ഉണ്ടായിരിക്കില്ല. ഭക്ഷണം യാത്ര പുറപ്പെടുംമുന്പേ യാത്രക്കാർ കരുതണം. രണ്ടു കുപ്പി വെള്ളം വീതം വിമാനത്തിൽ നല്കും.
300-ൽപ്പരം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടാകുക. അതുകൊണ്ടു സാമൂഹിക അകലം പാലിക്കാൻ സാധിക്കില്ല. എന്നാൽ, യാത്രയിലുടനീളം എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ആകെ 15,000ത്തിൽപ്പരം ആളുകളാണു നാട്ടിലേക്കു മടങ്ങിപ്പോകാൻ ഇതിനോടകം അമേരിക്കയിലെ വിവിധ കോൺസുലേറ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ ആയിരത്തിനോടടുത്തു മലയാളികളുമുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ വിമാന സർവീസുകൾ ഉണ്ടാകും.
ഷോളി കുന്പിളുവേലി
യുഎസിൽനിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഏഴ് വിമാനങ്ങൾ
06:36 PM May 07, 2020 | Deepika.com